My Blog List

Friday, November 2, 2012

പ്രവാചകനിന്ദയുടെ മാനങ്ങള്‍

കേരള ചരിത്രത്തിലൂടെ കണ്ടോത്തെ കുറുവടിയും കേരളീയന്റെ മരണമൊഴിയും


കേരള ചരിത്രത്തിലൂടെ കണ്ടോത്തെ കുറുവടിയും കേരളീയന്റെ മരണമൊഴിയും റഷ്യന്‍ വിപ്ലവത്തിനുംമുമ്പേ മാര്‍ക്സിനെയും പുരോഗമന ആശയങ്ങളെയും കുറിച്ച് വേവലാതി പൂണ്ട നാടാണ് കേരളം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ജന്മി പ്രതിനിധി പ്രഭാകര തമ്പാന്‍ നടത്തിയ പ്രതികരണം അതിന് തെളിവ്. കുടിയാന്മാര്‍ക്ക് പ്രതിഫലം നല്‍കുന്നതിനെതിരെ സ്ട്രെച്ച് സായ്പിന് എഴുതിയ കുറിപ്പിലാണ് ആ ഭയപ്രകടനം. പ്രതിഫലം അനുവദിക്കുന്നത് കാള്‍ മാര്‍ക്സിന്റെ കമ്യൂണിസ്റ്റ് തത്വപ്രകാരമാണെന്നും അക്കാരണത്താല്‍ താന്‍ അതിനെ എതിര്‍ക്കുന്നുവെന്നും അയാള്‍ പ്രഖ്യാപിച്ചു. മന്നത്ത് കൃഷ്ണന്‍നായര്‍ അവതരിപ്പിച്ച കുടിയാന്‍ബില്ലിനെക്കുറിച്ച് ജന്മിയായ തമ്പാന്‍ പറഞ്ഞത്, അത് ബോള്‍ഷെവിക് തത്വം സ്ഥാപിക്കാനുള്ള തന്ത്രമാണെന്നാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍മുതല്‍ വര്‍ഗീയതയെ ചെറുക്കാനുള്ള നിശ്ചയദാര്‍ഢ്യംതൊട്ട് പുതിയ കേരളത്തെ നിര്‍വചിക്കാനുള്ള അന്വേഷണങ്ങള്‍വരെ ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സംഭാവനയാണ്. നവോത്ഥാനത്തിന്റെ സന്ദേശങ്ങളും അത് ഏറ്റെടുക്കാനാകാത്ത കോണ്‍ഗ്രസിന്റെ ബലഹീനതയും തിരിച്ചറിഞ്ഞതും കമ്യൂണിസ്റ്റുകാരാണ്. താന്‍ ഒരു ഈഴവനൊപ്പം ചോറുണ്ടതില്‍ നായര്‍പ്രമാണിമാര്‍ നെറ്റിചുളിച്ച കഥ എന്‍ സി ശേഖര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. കള്ളുഷാപ്പിലുണ്ടാക്കുന്ന മീനും കപ്പയും തിന്നുന്നവര്‍ വീട്ടിലിരുന്ന് ഊണുകഴിക്കുമ്പോള്‍ ഞെട്ടുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. പയ്യന്നൂരിനടുത്ത കണ്ടോത്തെ പൊതുനിരത്തില്‍ സാധാരണക്കാര്‍ക്ക് നടക്കാന്‍ അവകാശമില്ലായിരുന്നു. അവിടത്തെ ക്ഷേത്രം അശുദ്ധമാകുമെന്ന് ഭയപ്പെട്ടായിരുന്നു വിലക്ക്. എ കെ ജിയുടെയും കെ എ കേരളീയന്റെയും നേതൃത്വത്തില്‍ അവിടേക്ക് ഘോഷയാത്ര നടത്തി. ധാരാളം ഹരിജനങ്ങളും സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഘോഷയാത്രയെ യാഥാസ്ഥിതികര്‍ കടന്നാക്രമിച്ചു. വലിയ ഉലക്കയുമായി സവര്‍ണസ്ത്രീകളടക്കം അതില്‍ പങ്കെടുത്തു. അരമണിക്കൂറിലേറെ മര്‍ദനം തുടര്‍ന്നു. കണ്ടോത്തെ കുറുവടി എന്ന പ്രയോഗംപോലും പിന്നീടുണ്ടായി. എ കെ ജിയും കേരളീയനും ബോധമറ്റുവീണു. മരണം സുനിശ്ചിതമായെന്നു തോന്നിയതിനാല്‍ കേരളീയന്റെ മരണമൊഴിപോലും രേഖപ്പെടുത്തുകയുണ്ടായി. വൈക്കം- ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ പകര്‍ന്നുനല്‍കിയ ഉണര്‍വ് കേരളമാകെ ഒട്ടേറെ മുന്നേറ്റങ്ങള്‍ക്ക് വഴികാട്ടി. അതിന്റെ ഉള്ളടക്കം വിപുലമാക്കിയതാകട്ടെ കമ്യൂണിസ്റ്റുകാരും. എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന പാലിയം സത്യഗ്രഹം മറ്റൊരു നാഴികക്കല്ല്. കടുത്ത അതിക്രമങ്ങളും അറസ്റ്റും ലാത്തിച്ചാര്‍ജും തുടര്‍ന്നുകൊണ്ടിരുന്ന അവസ്ഥയില്‍ അതിസാഹസികമായിട്ടാണ് അദ്ദേഹം സ്ഥലത്തെത്തിയത്. സമരം നേരിടാന്‍ പട്ടാളത്തെ ഇറക്കിയെന്ന വാര്‍ത്ത കേട്ടിട്ടും വളന്റിയര്‍മാര്‍ പിന്‍വാങ്ങിയില്ല. പാലിയെത്തെ റോഡില്‍ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളില്‍ കുറെ അന്തര്‍ജനങ്ങളും പങ്കെടുത്തു. പൊലീസ് അവരെ അതിക്രൂരമായാണ് നേരിട്ടത്. പ്രിയദത്തയ്ക്കും സാവിത്രിക്കും ഗുരുതരമായ പരിക്കേറ്റു. പൊലീസ് നടപടിക്കെതിരെ നാടുണര്‍ന്നു. എങ്ങും പ്രക്ഷോഭം. ഏറ്റമുട്ടലില്‍ എ ജി വേലായുധന്‍ രക്തസാക്ഷിയായി. ജാതികാര്‍ക്കശ്യങ്ങള്‍ അലിച്ചുകളഞ്ഞ കമ്യൂണിസ്റ്റ് അനുഭവങ്ങളിലൊന്നായിരുന്നു കമ്യൂണ്‍. 1942ല്‍ ബോംബെ രാജ്ഭവനിലാണ് ആദ്യത്തേത്. പിന്നെ കേരളത്തില്‍ കോഴിക്കോടും. ഏറ്റവും ലളിതജീവിതം. ജീവന്‍ നിലനിര്‍ത്താന്‍മാത്രമുള്ള ഭക്ഷണം. മീററ്റ് ഗൂഢാലോചനക്കേസിനെത്തുടര്‍ന്നുള്ള ജയില്‍വാസകാലത്ത് നല്‍കിയിരുന്ന നീളംകുറഞ്ഞ വസ്ത്രങ്ങള്‍ അനുകരിച്ചായിരുന്നു യൂണിഫോം. പട്ടാളച്ചിട്ടയോടെയുള്ള കമ്യൂണ്‍ പ്രവര്‍ത്തനം പല സ്ത്രീപ്പോരാളികളെയും രൂപപ്പെടുത്തി. 1917ല്‍ സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ നടത്തിയ പന്തിഭോജനം ചരിത്രപരമാണ്. അദ്ദേഹത്തെയും 23 കൂട്ടുകാരെയും ജാതിയില്‍നിന്ന് പുറത്താക്കിയാണ് സവര്‍ണ മനോഭാവക്കാര്‍ പ്രതികാരം തീര്‍ത്തത്. ഭക്ഷണമെന്നതിലുപരി സാമൂഹ്യവിലക്കുകള്‍ ലംഘിച്ച ആ പ്രതീകാത്മക പ്രതിഷേധത്തിന് അനുബന്ധമുണ്ടാക്കിയത് കമ്യൂണിസ്റ്റുകാരും കര്‍ഷകസംഘം പ്രവര്‍ത്തകരുമായിരുന്നു. കൊടക്കാട്ടും പൊന്നാനിയിലും കാട്ടാമ്പള്ളിയിലും കളര്‍കോട്ടും കൊല്ലത്തും അന്തിക്കാട്ടുമെല്ലാം ധീരതയുടെ പുതിയ കൊടിയുയരുകയുമുണ്ടായി. കല്യാശേരി എലിമെന്ററി സ്കൂളില്‍ ഒരു ഹരിജന്‍ ബാലന്‍ പഠിക്കാനെത്തിയത് മേലാളര്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. കുമാരന്‍ എന്ന വിദ്യാര്‍ഥിയെ നായര്‍പ്രമാണിമാര്‍ തല്ലിയോടിച്ചു. ഇതിനെതിരായ പ്രതിഷേധമാണ് കെ പി ആര്‍ ഗോപാലനെപ്പോലെയുള്ളവരെ ദേശീയമുന്നേറ്റത്തിനൊപ്പം ഉറപ്പിച്ചത്. കുടിയാന്‍ പ്രക്ഷോഭവും കുട്ടികൃഷ്ണമേനോന്‍ കമ്മിറ്റിയും 1921ലെ മലബാര്‍ കലാപത്തിന്റെ പ്രേരകശക്തികളില്‍ പ്രധാനം കുടിയാന്‍ പ്രക്ഷോഭമായിരുന്നു. 1920കളിലെ മുന്നേറ്റം കുടിയാന്മാരുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ടതായിരുന്നെങ്കിലും അത് അവരില്‍ ചെറുന്യൂനപക്ഷത്തെ മാത്രമേ പ്രതിനിധീകരിച്ചിരുന്നുള്ളൂ. വെറുംപാട്ടക്കാരായ ബഹുഭൂരിപക്ഷം കൃഷിക്കാരുടെയും പ്രശ്നങ്ങളുയര്‍ത്തിയത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയാണ്. പിന്നെ അതിന്റെ നേതൃത്വത്തില്‍ വന്ന കര്‍ഷകസംഘം. ആദ്യകാല ദേശീയവാദികളുടെ കുടിയാന്‍പ്രസ്ഥാനങ്ങള്‍ ജന്മിവിരുദ്ധമുന്നേറ്റങ്ങളെ സഹായിച്ചെങ്കിലും വെറുംപാട്ടക്കാരുടെ രക്ഷയ്ക്ക് അതൊന്നും ചെയ്തില്ല. 1931ലെ കുടിയാന്‍ നിയമ പരിഷ്കാരങ്ങള്‍ കാണക്കുടിയാന്മാര്‍ക്ക് രക്ഷയായിരുന്നു. എന്നാല്‍, വെറുംപാട്ടക്കാരുടെ അവകാശത്തെക്കുറിച്ച് നിയമം നിശബ്ദമായിരുന്നു. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ടിയുമായിരുന്നു. കര്‍ഷകസംഘം പ്രവര്‍ത്തകര്‍ സംഘടനാപരമായി കോണ്‍ഗ്രസിനകത്തുതന്നെയായിരുന്നതിനാല്‍, കുടിയാന്‍പ്രശ്നം സംബന്ധിക്കുന്ന പ്രചാരണങ്ങളുടെ അല കോണ്‍ഗ്രസിലും പ്രതിധ്വനിച്ചു. 1937ലെ മദിരാശി നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ഉയര്‍ന്നുവരികയുംചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അതിന്റെ മുന്നിലും പ്രശ്നം സജീവമായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരുടെ നേതൃത്വത്തിലായ കെപിസിസിയും കുടിയാന്‍ നിയമപരിഷ്കാരത്തിനായി ശബ്ദമുയര്‍ത്തി. ഇതൊക്കെയാണ് കുട്ടികൃഷ്ണമേനോന്‍ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചത്. കെപിസിസി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇ കണ്ണനും ഇ എം എസുമായിരുന്നു കമ്മിറ്റിയിലെ കര്‍ഷകസംഘം പ്രതിനിധികള്‍. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഏകകണ്ഠമായിരുന്നില്ല. ജന്മി പ്രതിനിധിയായ ആര്‍ എം പാലാട്ട് അടക്കം ഭൂരിപക്ഷം അംഗങ്ങള്‍ ഒരുവശത്തും ഇ എം എസ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കോണ്‍ഗ്രസുകാര്‍ മറുഭാഗത്തുമായി രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അങ്ങനെ ഭൂരിപക്ഷ- ന്യൂനപക്ഷ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിക്കൊണ്ടാണ് കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. മലബാറിലെ സമ്പദ്വ്യവസ്ഥയില്‍ ബ്രിട്ടീഷ് ഭരണം വരുത്തിയ ഫലങ്ങള്‍ പരിശോധിച്ച ഇ എം എസ് തയ്യാറാക്കിയ ന്യൂനപക്ഷ റിപ്പോര്‍ട്ട്, ജന്മി- കുടിയാന്‍ ബന്ധത്തിലെ സാമ്പത്തിക ചൂഷണമാണ് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കാതലായ പ്രശ്നമെന്ന് തിരിച്ചറിഞ്ഞു. സമ്പദ് വ്യവസ്ഥയുടെ സ്വയംപരിഷ്കാരത്തിനും ആധുനികതയിലേക്കുള്ള വികാസത്തിനും ജന്മിത്വത്തിന്റെ നിലനില്‍പ്പ് തടസ്സമാണെന്നും നിരീക്ഷിച്ചു. ഈ ബദല്‍ സാമ്പത്തിക കാഴ്ചപ്പാടിന്റെ ഉള്‍ക്കാഴ്ച മതവിശകലനത്തില്‍ പ്രയോഗിച്ചതിന്റെ ആദ്യ ഉദാഹരണമാണ് മലബാര്‍കലാപം. സെക്കുലര്‍ ഗവേഷണത്തിന്റെയും ശാസ്ത്രീയപഠനത്തിന്റെയും ദേശാഭിമാന വീക്ഷണത്തിന്റെയും വെളിച്ചത്തില്‍ അതിന്റെ പ്രാധാന്യം വിലയിരുത്തിയ ആദ്യശ്രമം ഇ എം എസിന്റേതായിരുന്നു. 1943ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ "മലബാറിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രം" എന്ന ലഘുകൃതി അതിനാലാണ് ശ്രദ്ധേയമായത്. 1921ലെ കലാപം തുടങ്ങിയ ആഗസ്ത് മാസത്തിന്റെ ഓര്‍മ പുതുക്കി 1946 ആഗസ്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ആഹ്വാനവും താക്കീതും എന്ന പ്രസ്താവന പുറത്തിറക്കി. മതനിരപേക്ഷയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ്- ഖിലാഫത്ത് പ്രസ്ഥാനം മലബാര്‍പ്രദേശത്ത് "മാപ്പിള ലഹള"യായി മാറിയതിനു തുല്യമായ സ്ഥിതിഗതികള്‍ 1946ല്‍ രാജ്യത്തിലാകെ വളരുകയാണെന്ന സൂചന നല്‍കുന്നതായി പ്രസ്താവന. സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളുടെ ഏകീകൃത സമരം നയിക്കുന്നതിനുപകരം ഒരു സമുദായം മറ്റൊന്നിനെതിരായി പോരാടി ഇരുകൂട്ടരും സാമാജ്യത്വ ഭക്തന്മാരായിത്തീരുകയെന്ന ആപത്ത് മുന്നറിയിപ്പായി സൂചിപ്പിക്കുകയും ചെയ്തു. പെണ്‍ മുന്നേറ്റങ്ങളുടെ ഇന്നലെകള്‍ സ്ത്രീകളുടെ അവകാശബോധം ജ്വലിപ്പിച്ചുണര്‍ത്തുന്നതില്‍ നിര്‍ണായകമായിരുന്നു 1945 ജൂണില്‍ തലശേരിയില്‍ ചേര്‍ന്ന ദേശീയ മഹിളാ സംഘം ഒന്നാം വാര്‍ഷിക സമ്മേളനം. സാധാരണ മനുഷ്യരുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം കോണ്‍ഗ്രസ് പാര്‍ടി സംശയദൃഷ്ടിയോടെ കാണുന്ന കാലവുമായിരുന്നു അത്. ദരിദ്ര സ്ത്രീകള്‍ സംഘടനകളില്‍ കൂടുതല്‍ അണിചേരുന്നതിനെതിരെ കോണ്‍ഗ്രസുകാര്‍ മുന്‍കരുതലുകളെടുത്ത കഥയും അക്കാലത്തുണ്ടായി. പാപ്പിനിശേരിഭാഗത്ത് മഹിളാ സംഘടനയ്ക്ക് അംഗത്വഫീസ് ഏര്‍പ്പെടുത്തിയ ഗ്രേസി ആറോണിന്റെ തന്ത്രം അതിലൊന്ന്. ഈ തീരുമാനത്തെ പി യശോദയെപ്പോലുള്ള കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തതും പ്രധാനം. പുരാണപാരായണവും ശീലാവതിപോലുള്ള കൃതികളുടെ വായനയും മാത്രമായിരുന്നു അക്കാലത്ത് സ്ത്രീകളുടെ ലോകപരിചയം. ഈ സ്ഥിതിയിലേക്കാണ് സമൂഹവൈരുധ്യങ്ങള്‍ പാട്ടുകളായും ഗാനങ്ങളായും വന്നെത്തുന്നത്. ""അക്കൂട്ടരെങ്ങാനും നാട്ടി കണ്ടോ അക്കൂട്ടരെങ്ങാനും ഞാറ് തൊട്ട്വോ"" പോലുള്ള വരികള്‍ വ്യവസ്ഥയുടെ കരള്‍ പിളര്‍ക്കുന്നതായിരുന്നു. ആലപ്പുഴയില്‍ ഈഴവ സാമൂഹ്യ പരിഷ്കരണത്തിന്റെ നിശ്വാസങ്ങളുമായി പുറത്തുവന്ന സംഘടനകളുടെ പരിമിതികളെ മറികടന്നത് ട്രേഡ് യൂണിയനുകളാണ്. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ മേല്‍നോട്ടത്തില്‍ തൊഴിലാളി സാംസ്കാരികകേന്ദ്രവും നിലവില്‍ വന്നു. ലൈബ്രറി, നിശാപാഠശാല, വായനമുറി തുടങ്ങിയവയും കേന്ദ്രത്തിന്റെ അനുബന്ധം. ആര്‍ സുഗതന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട യുവജനസംഘം മറ്റൊരു ചുവടുവയ്പായി. മരണവീടുകളില്‍ അക്കാലത്ത് പുരാണപാരായണം ചടങ്ങുകളുടെ അനുബന്ധമായിരുന്നു. വീണപുവൂം പ്രരോദനവും പാരായണംചെയ്യുന്ന പതിവിലേക്ക് യുവജനസംഘം പ്രവര്‍ത്തകര്‍ അത് മാറ്റി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കയര്‍മേഖലയില്‍ പുരുഷന്മാരെ അപേക്ഷിച്ച് തുച്ഛമായ കൂലിയായിരുന്നു. ഈ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് 1934ല്‍ കയര്‍ത്തൊഴിലാളി പണിമുടക്കിനെത്തുടര്‍ന്ന് പ്രത്യേക സ്ത്രീ സംഘടനയുണ്ടാകുന്നത്. കളര്‍കോട് യോഗം ചേര്‍ന്ന് കെ ദേവയാനി സെക്രട്ടറിയും സൈമണ്‍ ആശാന്‍ പ്രസിഡന്റുമായി അമ്പലപ്പുഴ താലൂക്ക് കയര്‍പിരി തൊഴിലാളി യൂണിയന്‍ സ്ഥാപിതമായി. പണിക്കെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലും സംവിധാനമുണ്ടായിരുന്നില്ല. മുട്ടുനിറയുന്ന വെള്ളത്തില്‍നിന്നായിരുന്നു കളപറിക്കലും മറ്റും. ഈ വെള്ളത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ദാഹിക്കുമ്പോള്‍ ആ കെടുവെള്ളത്തില്‍നിന്ന് കൈകള്‍കൂട്ടി പായലും അഴുക്കും വകഞ്ഞുമാറ്റി വെള്ളം കുടിച്ചു. ചെറിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കൊപ്പം പ്രസവകാലാനുകൂല്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസഹായം തുടങ്ങിയ അവകാശങ്ങളും യൂണിയന്‍ ഉന്നയിച്ചു. പുന്നപ്രയിലും മറ്റും ആത്മവിദ്യാസംഘത്തിന്റെ നവീനാശയങ്ങള്‍ കൊടുങ്കാറ്റായി. വിഗ്രഹാരാധനയ്ക്കും അതിനെ മറച്ചുപിടിച്ചിരുന്ന വിശ്വാസങ്ങളുടെ കരിമ്പടങ്ങള്‍ക്കും തുളവീഴാന്‍ തുടങ്ങി. യാഥാസ്ഥിതിക ഹിന്ദുനേതൃത്വം എതിര്‍ പ്രചാരണങ്ങള്‍ തുറന്നുവിട്ടു. സ്ത്രീകളുടെ പൊതുജീവിത പ്രവേശനത്തിലൂടെ മാത്രമേ സമൂഹത്തെ മുന്നോട്ട് നയിക്കാനാവൂ എന്ന് ആത്മവിദ്യാസംഘം പഠിപ്പിച്ചു. പ്രാമാണിക സമൂഹത്തിനും യാഥാസ്ഥിതിക ഹിന്ദുമതത്തിനുമെതിരായ സാമൂഹ്യ പ്രതിഷേധത്തില്‍ നാരായണഗുരുവിന്റെ തത്വശാസ്ത്രം തീയരിലെയും ഈഴവരിലെയും മറ്റും പ്രമാണിവര്‍ഗം പുതിയൊരു ആയുധമായിട്ടാണ് കരുതിയത്. ഈഴവവരുടെയും തീയരുടെയും സംസ്കൃതവല്‍ക്കരണത്തിനുള്ള ഉപാധിയായാണ് എസ്എന്‍ഡിപി പ്രവര്‍ത്തിച്ചതും. ഇതിന് നേര്‍വിപരീതമായ ലോകവീക്ഷണമായിരുന്നു ആത്മവിദ്യാസംഘത്തിന്റേത്. അത് മുന്നോട്ടു കൊണ്ടുപോയത് കമ്യൂണിസ്റ്റ് പാര്‍ടിയും. കുതിപ്പേകിയത് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളം മൂന്നാംലോകത്തിനും ഇന്ത്യക്കും വിസ്മയമാണ്. ജീവിത ഗുണമേന്മാ സൂചകങ്ങളുടെ അസൂയാവഹമായ പുരോഗതി സാമൂഹ്യ ശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമായി ഈ കൊച്ചു സംസ്ഥാനത്തെ മാറ്റുന്നു. ഉന്നത പുരോഗമന പാരമ്പര്യത്തിന്റെ ഉറവിടമായും കേരളം പരിഗണിക്കപ്പെട്ടു. ചരിത്രത്തിലേക്ക് വേരുള്ള ഈ മുന്നേറ്റങ്ങള്‍ക്ക് അടിത്തറ പാകിയത് സാമൂഹ്യ പ്രസ്ഥാനങ്ങളിലൂടെ ആര്‍ജിച്ച രാഷ്ട്രീയാവബോധമാണ്. അതോടൊപ്പം കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പുരോഗമനാത്മക നിയമനിര്‍മാണങ്ങളും. ഇരുപത്തെട്ട് മാസംമാത്രം നിലനിന്ന പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അംഗീകരിച്ചതും പിന്നീട് സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കാകമാനം ഊര്‍ജവുമായി വര്‍ത്തിച്ചത് കാര്‍ഷിക ബന്ധബില്ലാണ്. അത് അവതരിപ്പിക്കും മുമ്പ് ഒഴിപ്പിക്കലും കുടിയിറക്കലും തടയുന്ന ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. ചൂഷണത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള നാമമാത്ര പരിഷ്കാരമെന്ന കോണ്‍ഗ്രസ് രീതിയില്‍നിന്ന് വ്യത്യസ്ത സാഹചര്യത്തിലേക്ക് ഇത് നയിച്ചു. ഫലപ്രദമായ നിലയില്‍ പരിഷ്കാരത്തിന് തുടക്കമിടണമെന്ന് കണ്ടാണ് ഒഴിപ്പിക്കലും കുടിയിറക്കലും തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ആദ്യം പുറപ്പെടുവിച്ചത്. നിയമത്തിന്റെ പഴുതും ഭരണത്തിന്റെ ശക്തിയും കൊണ്ട് ഒഴിപ്പിക്കലിന് വേറൊരു തരത്തില്‍ സാധുത നല്‍കുന്നതായിരുന്നു കോണ്‍ഗ്രസ് വിഭാവനംചെയ്ത കാര്‍ഷിക പരിഷ്കരണം. കേരളത്തിലെ പുതിയ ഓര്‍ഡിനന്‍സും കാര്‍ഷികബന്ധ ബില്ലും ഈയര്‍ഥത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കേന്ദ്രവും സംസ്ഥാന പ്രതിപക്ഷവും അതിലെ വ്യവസ്ഥകള്‍ക്ക് ജന്മിത്വത്തിന്റെ ചായ്വ് നല്‍കുന്നതിന് ആകുന്നതെല്ലാം ചെയ്തു. കാര്‍ഷികബന്ധം പരിഷ്കരിക്കുന്നതും അതിന്റെ മുന്നോടിയെന്ന നിലയ്ക്ക് ഒഴിപ്പിക്കലും കുടിയിറക്കലും തടയുന്നതും സ്വാഗതാര്‍ഹമാണ്. പക്ഷേ ചെറുകിടക്കാരും ഇടത്തരക്കാരുമായ ഭൂവുടമകളുടെ ജീവിതം നശിപ്പിക്കരുത് എന്ന വാദത്തിന്റെ രൂപത്തില്‍ കോണ്‍ഗ്രസിന്റെ ജന്മിപക്ഷപാതം ആവര്‍ത്തിച്ച് തലപൊക്കി. നിയമസഭയില്‍ ബില്‍ ചര്‍ച്ചക്കെടുത്തപ്പോഴും 1969ല്‍ ഭൂനിയമം പാസാക്കിയതിനുശേഷവും ഇത് തുടര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭങ്ങളാണ് പിന്നീട് ജന്മിപീഡിത സംഘത്തിന്റെ രൂപീകരണത്തിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാനങ്ങളിലെന്നപോലെ നിയമനിര്‍മാണ പ്രക്രിയ പൂര്‍ത്തിയായി വരുമ്പോഴേക്ക് അതിന്റെ ഫലം നുകരേണ്ടവര്‍ക്ക് അതിന് കഴിയാതാവുന്ന സ്ഥിതി കേരളത്തില്‍ ഒഴിവാക്കപ്പെട്ടു. പുതിയ നിയമവും അതിന്റെ പ്രേരകശക്തിയായ കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷക പ്രസ്ഥാനവും പുതിയ മാനങ്ങളിലേക്കുയര്‍ന്നു. കോണ്‍ഗ്രസ് സര്‍ക്കാരും കമ്യൂണിസ്റ്റ് സര്‍ക്കാരും തമ്മില്‍ മൗലികമായി വ്യത്യാസമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കേരളത്തിലെ ഓര്‍ഡിനന്‍സും നിയമനിര്‍മാണവും സഹായകമായി. പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തൊപ്പിയില്‍ നേട്ടങ്ങളുടെ മറ്റൊരു തൂവലായത് വിദ്യാഭ്യാസ ബില്ലായിരുന്നു. സ്വകാര്യ താല്‍പ്പര്യങ്ങളുടെ കച്ചവടമനഃസ്ഥിതിക്ക് കടിഞ്ഞാണിട്ട നിയമം നമ്മുടെ സാമൂഹ്യ ചരിത്രത്തില്‍ നാഴികക്കല്ലായി. ബ്രിട്ടീഷ് നയങ്ങളുടെ തുടര്‍ച്ചയെന്നോണം വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഉത്തരവാദിത്തം ഇല്ലെന്ന അര്‍ഥത്തിലാണ് കൊച്ചി- തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പെരുമാറിയത്. വിദ്യാഭ്യാസ കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന നിലപാടിനോട് പുരോഗമനകാരികള്‍ക്ക് യോജിക്കാനായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈയടക്കിവച്ച ജാതി- മത പ്രമാണിമാര്‍ വരേണ്യവും കച്ചവടാധിഷ്ഠിതവുമായ നയങ്ങളാണ് പിന്തുടര്‍ന്നത്. ഇതോടുള്ള പ്രതിഷേധങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ചു. 1930കള്‍ തൊട്ട് അധ്യാപക സംഘടന പ്രതികരിക്കാനും തുടങ്ങി സ്വകാര്യ മാനേജ്മെന്റിന്റെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്കും ജാതി - മത പരിഗണനകള്‍ക്കും കടിഞ്ഞാണിട്ട വിദ്യാഭ്യാസ ബില്ല് പിന്തിരിപ്പന്മാരുടെ അണിയറയില്‍ ഉല്‍ക്കണ്ഠയുണ്ടാക്കി. മതത്തിനെതിരായ കടന്നാക്രമണമാണിതെന്നും ന്യൂനപക്ഷാവകാശ ധ്വംസനമാണെന്നും പ്രചാരണം നടന്നു. സംഘടിത മതനേതൃത്വത്തിന്റെ സഖ്യശക്തികളായ പത്രങ്ങള്‍ ഈ മുറവിളി ഏറ്റെടുക്കുകയും ചെയ്തു. ഭരണഘടനയുടെ പരിധിക്കുള്ളില്‍ വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവല്‍ക്കരിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ടി അന്ന് ശ്രമിച്ചത്. അധ്യാപക നിയമനം, ശമ്പള വ്യവസ്ഥ, പിരിച്ചുവിടാനും ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും മാനേജ്മെന്റിനുള്ള അവകാശം - മുതലായവയില്‍ പരിമിത നിയന്ത്രണം കൊണ്ടുവരിക മാത്രമായിരുന്നു കരട് ബില്‍. അത് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരും ജാതി - മത മേധാവികളും നടത്തിയ റാലി രണ്ടുവര്‍ഷത്തിനിടയ്ക്ക് തുടങ്ങാനിരുന്ന "വിമോചന സമര"ത്തിന്റെ കേളികൊട്ടും. ഈ സങ്കുചിത രാഷ്ട്രീയാഭാസത്തിന് എല്ലാ തരത്തിലും ഉത്തേജനമാവുകയായിരുന്നു കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വവും ഒരു പരിധിവരെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും. പഴയ "വിമോചന സമര"ത്തിന്റെ മാതൃകയിലാണ് ഇപ്പോഴും കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം കിതയ്ക്കുന്നതും. ***** എ വി അനില്‍കുമാര്‍, കടപ്പാട് :ദേശാഭിമാനി

Monday, April 9, 2012

മള്‍ട്ടിപ്ളെക്സ് കാലത്തെ പൊതുബോധം

1993ലെ വിഷുക്കാലത്ത് റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്രമായ വാത്സല്യം (ലോഹിതദാസ്/കൊച്ചിന്‍ ഹനീഫ്) എന്ന ബ്ളോക്ക് ബസ്ററിലെ ഒരു പാസിങ് വിഷ്വലിനെക്കുറിച്ച് ഒന്നോ രണ്ടോ ലേഖനങ്ങളിലും ഏതാനും പ്രസംഗങ്ങളിലും ഞാന്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന്, ഇത്തരത്തില്‍ സിനിമയിലെ ദൃശ്യങ്ങള്‍ വ്യാഖ്യാനിക്കുന്നത് തീര്‍ത്തും തെറ്റാണന്നും ഇത് ദോഷൈകദൃഷ്ടി മാത്രമാണെന്നുമുള്ള ആരോപണം സുഹൃത്തുക്കളും അല്ലാത്തവരുമായ നിരവധി പേര്‍ ഉന്നയിക്കുകയുണ്ടായി. മമ്മൂട്ടി അവതരിപ്പിക്കുന്ന, കര്‍ഷകനും നാട്ടിന്‍ പുറത്തുകാരനും നായര്‍ സമുദായക്കാരനുമായ മേലേടത്ത് രാഘവന്‍ നായര്‍ എന്ന നായകന്റെ വീടിന്റെ ചുമരില്‍ കേസരി കലണ്ടറാണ് തൂങ്ങുന്നത് എന്ന അസ്വസ്ഥകരമായ അസ്വാഭാവികതയാണ് പാസിങ് വിഷ്വല്‍ എന്ന നിലയില്‍ ചൂണ്ടിക്കാട്ടിയത്. അന്ന് ഇത്തരം പരാമര്‍ശങ്ങളെ അപാകം എന്നോ അപക്വം എന്നോ വിലയിരുത്തി, ചലച്ചിത്ര/സാംസ്ക്കാരിക/രാഷ്ട്രീയ രംഗങ്ങളിലടക്കമുള്ളവര്‍ തള്ളിക്കളഞ്ഞു. ഈ തള്ളിക്കളയല്‍ അത്തരത്തിലുള്ള നൂറായിരം പാസിങ് വിഷ്വലുകള്‍ക്കും ആധിപത്യപരമായ വിഷ്വലുകള്‍ക്കും സംഭാഷണങ്ങള്‍ക്കും മലയാള സിനിമയില്‍ നിറഞ്ഞാടാനുള്ള ലൈസന്‍സായിരുന്നു എന്ന് കുറെയധികം ആളുകള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

അതിന്റെ തെളിവാണ്; ഏതാണ്ട് പത്തൊമ്പത് കൊല്ലത്തിന് ശേഷം, പാസിങ് വിഷ്വലുകള്‍ അത്ര പാസീവല്ല എന്ന തികഞ്ഞ സൂക്ഷ്മതയോടെയുള്ള ലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 മാര്‍ച്ച് 11-17 ലക്കത്തിന്റെ അവസാന പേജിലുള്ള ട്രൂ കോപ്പി എന്ന കോളത്തില്‍ ആഴ്ചപ്പതിപ്പിന്റെ കോപ്പി എഡിറ്ററായ പി കെ ശ്രീകുമാര്‍ തന്നെ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. (മാതൃഭൂമിയുടെ അവസാനത്തെ പേജിനു തൊട്ടുമുമ്പുള്ള പുറങ്ങളിലായി പ്രസിദ്ധീകരിക്കാറുള്ള ചരിത്രപഥം എന്ന കോളത്തില്‍, കോളമിസ്റായ എം ജയരാജ് 2011 ഒക്ടോബര്‍ 2-8 ലക്കത്തില്‍ എഴുതിയത് ഇപ്രകാരമായിരുന്നു: ഇന്ന് കുറ്റിയറ്റു പോയ മേഖലയാണ് മലയാള സിനിമാനിരൂപണ ശാഖ. സിനിമകളുടെ എണ്ണം കുറഞ്ഞതുകൊണ്ടോ നിരൂപണയോഗ്യമായ ചിത്രങ്ങള്‍ പുറത്തിറങ്ങാത്തതുകൊണ്ടോ പ്രാപ്തരായ നിരൂപകര്‍ ഇല്ലാത്തതുകൊണ്ടോ ഉണ്ടായതല്ല ഈ ശൂന്യത. ഈ കുറിപ്പിനെക്കുറിച്ച് തലക്കെട്ടിനും മുകളില്‍ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: മലയാള സിനിമാനിരൂപണത്തിന്റെ വികാസഘട്ടങ്ങള്‍ പരിശോധിക്കുന്നു. ജനപ്രിയസിനിമകളെപ്പോലും ഇഴപിരിച്ച് രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു രീതി മുന്‍കാലങ്ങളില്‍ നിലനിന്നിരുന്നു എന്നു കാണാം. മലയാളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര നിരൂപണം ഇല്ല എന്ന് യാതൊരു ജാള്യതയുമില്ലാതെ രേഖപ്പെടുത്തിയതു വായിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന് അല്‍പം മോചനം ലഭിച്ചത് അതേ ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ തൊട്ടടുത്ത പേജിലുള്ള ട്രൂ കോപ്പി വായിച്ചപ്പോഴാണ്!)

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് എന്ന സിനിമയെ ആഴത്തില്‍ വിശകലനം ചെയ്തുകൊണ്ട് ഈ ലേഖനം മാത്രമല്ല പുറത്തു വന്നിട്ടുള്ളത്. സൈബര്‍ ലോകത്ത് വളരെ സജീവമായിക്കഴിഞ്ഞ മലയാള സിനിമാ നിരൂപണമേഖലയിലും ഈ ചിത്രത്തെ സംബന്ധിച്ച വളരെ വിശദമായ കുറിപ്പുകള്‍ വന്നു കഴിഞ്ഞു. പതിവുപോലെ, മലയാള്‍ ഡോട്ട് എഎമ്മില്‍ ബി അബൂബക്കര്‍ എഴുതിയ ഈ അടുത്ത കാലത്ത് - ബുദ്ധിജീവികളേ അതിലേ ഇതിലേ എന്ന ലേഖനം തന്നെയാണ് ഏറ്റവും വിശദവും സൂക്ഷ്മവുമായിട്ടുള്ളത്. ഇതേ പോര്‍ട്ടലില്‍ വന്ന വി സി സാജന്റെ ഈ അടുത്ത കാലത്ത് - മറവികളുണ്ടായിരിക്കണം എന്ന ലേഖനവും ശ്രദ്ധേയമാണ്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും നിരവധി സമാനമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. മാതൃഭൂമിയിലെയും മലയാള്‍ ഡോട്ട് എ എമ്മിലെയും ലേഖനങ്ങളില്‍ ഏറ്റവും കൃത്യമായി പരാമര്‍ശിക്കുന്നത് ഈ അടുത്ത കാലത്ത്; ആര്‍ എസ് എസ് എന്ന സംഘടന കേരള സമൂഹത്തിന്റെ പൊതു പശ്ചാത്തലത്തില്‍ സാധൂകരിക്കപ്പെടുകയും രക്ഷാകര്‍തൃസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നതെങ്ങനെ എന്നതിനെ സംബന്ധിച്ചാണ്. ഡൂള്‍ ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ തിരക്കഥാകൃത്ത് മുരളീ ഗോപി ഈ ആരോപണം നിഷേധിക്കുന്നതില്‍ വരെ ചെന്നെത്തി വിമര്‍ശനം എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആര്‍ എസ് എസിന്റെ എക്സര്‍സൈസും പരേഡുമൊക്കെ നഗരങ്ങള്‍ക്കുള്ളിലെ കാഴ്ചയാണ്. എന്നാല്‍ മിക്ക സിനിമകളിലും ഇത് ഉപയോഗിക്കാറില്ല. അതുകൊണ്ട് പാസിങ് വിഷ്വല്‍ എന്ന രീതിയില്‍ ഉപയോഗിച്ചെന്നേയുള്ളൂ എന്നാണ് മുരളീ ഗോപി സ്വയം ന്യായീകരിക്കുന്നത്. ഈ രംഗം കണ്ടപ്പോള്‍, തിരക്കഥാകൃത്തിന്റെ പിതാവായ ഭരത് ഗോപി ജീവിത സായാഹ്നത്തില്‍ ഹിന്ദുത്വ വാദികളുടെ പാളയത്തില്‍ ചേക്കേറിയത്, ചിത്രത്തെ ഏതാണ്ട് പിന്തുണച്ച് എഴുതിയ എന്‍ പി സജീഷ് (മാധ്യമം ഡോട്ട് കോം) പോലും ഓര്‍ത്തുപോയി. പി കെ ശ്രീകുമാര്‍ അടയാളപ്പെടുത്തുന്നതുപോലെ, ആര്‍ എസ് എസ് ദൃശ്യങ്ങള്‍ അത്ര നിഷ്കളങ്കമോ സ്വാഭാവികമോ രാഷ്ട്രീയമാനങ്ങളില്ലാത്തതോ അല്ലെന്നതും പ്രസ്താവ്യമാണ്.

വിഷ്ണു(ഇന്ദ്രജിത്ത്)വിന് പണം കടം കൊടുത്തത് തിരിച്ചു ചോദിക്കുന്ന മമ്മൂട്ടി (കലാഭവന്‍ ഹനീഫ്) എന്ന പാല്‍ക്കാരന്‍ അയാളെ പിന്തുടരുമ്പോള്‍, വിഷ്ണു ആര്‍ എസ് എസ് പ്രാക്ടീസിനകത്തേക്ക് കയറി രക്ഷപ്പെടുകയും മമ്മൂട്ടി അവിടെ പതറി വീണ് പാലെല്ലാം തൂവിപ്പോകുകയുമാണ്. പിന്നീട് മറ്റൊരു രംഗത്തില്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ വിഷ്ണുവിനെ പിന്തുടരുമ്പോഴും ഇതു പോലെ അയാള്‍ ആര്‍ എസ് എസ് ശാഖക്കകത്തേക്ക് കയറി രക്ഷപ്പെടുകയും ഇക്കുറി ശാഖയുടെ സംഘചാലക്, ക്വട്ടേഷന്‍കാരെ വിരട്ടിയോടിക്കുകയും ചെയ്യുകയാണ്. മൂന്നാമത്തെ രംഗത്തില്‍, ആര്‍ എസ് എസുകാര്‍ യൂണിഫോമണിഞ്ഞ് സൈക്കിളില്‍ വരുമ്പോള്‍ മമ്മൂട്ടി പേടിച്ച് ഒളിക്കുന്നതായുമുണ്ട്. ഏറ്റവും അസ്വസ്ഥകരമായ പ്രവണത, ഈ രംഗങ്ങള്‍ തിയറ്ററില്‍ അതിസ്വാഭാവികമായിട്ടാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത് എന്നതാണ്. ഒന്നുകില്‍, കൈയടിച്ചുകൊണ്ടോ, അല്ലെങ്കില്‍ മൌനം പാലിച്ചുകൊണ്ടോ ആണ് ഈ രംഗങ്ങളില്‍ പ്രേക്ഷകര്‍ പെരുമാറുന്നത്. ഇന്ത്യയിലെ മുസ്ളീം തീവ്രവാദി മറ്റു രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ കാടിനകത്തേക്കോ ആണ് ഒളിക്കുന്നതെങ്കില്‍, ഹിന്ദു തീവ്രവാദി പൊതുസമൂഹത്തിനകത്തേക്കാണ് ഒളിക്കുക എന്നുള്ള കെ ഇ എന്നിന്റെ നിരീക്ഷണം ഈ ഘട്ടത്തില്‍ ഓര്‍മിക്കാവുന്നതാണ്.

പലിശക്കാരനെന്നതുപോലെ മുംബൈയിലിരുന്ന് രതിചിത്രവാണിഭം നിര്‍വഹിക്കുന്ന അധോലോകക്കാരനും മുസ്ളിം തന്നെ. അയാളുടെ പേര് സുലൈമാന്‍ എന്നാണ്. മുസ്ളിങ്ങളെ പോലെ, സംശയാസ്പദരും അപകടകാരികളുമായി വരുന്ന മറ്റൊരു വിഭാഗം കേരളീയരല്ലാത്ത മറ്റിന്ത്യക്കാരാണ്. രുസ്തം(നിഷാന്‍) എന്ന വടക്കെ ഇന്ത്യക്കാരനാണ് മാധുരി(തനുശ്രീ ഘോഷ്) എന്ന നായികയെ വളച്ചെടുത്ത് അവിഹിത ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്നതും അത് ക്യാമറയില്‍ രഹസ്യമായി ചിത്രീകരിക്കാനൊരുമ്പെടുന്നതും. ഇയാളുടെ വികലമായ മലയാളം പറച്ചില്‍ ചിത്രത്തില്‍ ധാരാളം സമയം എടുത്തുകൊണ്ട് രേഖപ്പെടുത്തുന്നുണ്ട്. മലയാളം നന്നായി പറയാനറിയാത്തവരും അല്ലെങ്കില്‍ ഇംഗ്ളീഷോ ഹിന്ദിയോ തമിഴോ കലര്‍ത്തി പറയുന്നവരും വെറുക്കപ്പെടേണ്ടവരും ചവിട്ടിമെതിക്കപ്പെടേണ്ടവരുമാണെന്ന മനോഭാവം കേരളത്തില്‍ വ്യാപകമാകുകയും അത്തരക്കാര്‍ക്കു നേരെ, വംശഹത്യ പോലും പ്രയോഗിക്കുന്നതിലേക്ക് ശുദ്ധ മലയാളികള്‍ ഭ്രാന്തരാകുകയും ചെയ്യുന്ന അവസ്ഥ സംജാതമായിക്കൂടായ്കയില്ല. രഞ്ജിനി ഹരിദാസിനെതിരായ ആക്ഷേപങ്ങളും മറ്റും ഈ പശ്ചാത്തലത്തിലാണ് നിര്‍ധാരണം ചെയ്യേണ്ടത്. മുരളി ഗോപി അവതരിപ്പിക്കുന്ന അജയ് കുര്യന്‍ വടക്കെ ഇന്ത്യക്കാരോടും ഹിന്ദി ഭാഷയോടും കാണിക്കുന്ന അവജ്ഞയും വിദ്വേഷവും ഈ ശുദ്ധമലയാളത്തെയും അതിന്റെ സഖ്യകക്ഷിയായ കോണ്‍വെന്റ് ഇംഗ്ളീഷിന്റെയും ആധിപത്യത്തെ സാധൂകരിക്കാനുദ്ദേശിച്ചിട്ടുള്ളതാണ്. കേരളീയരല്ലാത്ത ലക്ഷക്കണക്കിനാളുകളാണ് കേരളത്തില്‍ പല തൊഴിലിലേര്‍പ്പെട്ട് ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നത്. കോടിക്കണക്കിന് കേരളീയരാകട്ടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജീവിക്കുകയും ചെയ്യുന്നു. ഈ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിന് കൂടുതല്‍ ജനാധിപത്യപരവും സഹിഷ്ണുതയോടു കൂടിയതും ദുരഭിമാനങ്ങള്‍ക്ക് വഴങ്ങാത്തതുമായ അവബോധങ്ങള്‍ വികസിപ്പിച്ചെടുക്കാത്തിടത്തോളം കാലം, ഇത്തരം സങ്കുചിത വാദക്കാരുടെ ആധിപത്യം പൊതുബോധത്തെ മലീമസമാക്കിക്കൊണ്ടിരിക്കുമെന്നതുറപ്പാണ്.

ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളുടെയും സൂക്ഷ്മ പ്രതിനിധാനങ്ങളിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിക്കേണ്ടത് പൊതുബോധരൂപീകരണത്തിന്റെ യുക്തികളെ അനാവരണം ചെയ്യുന്നതിനുപകരിക്കും. മാധുരി എന്ന കഥാപാത്രത്തിന്റെ സ്ത്രൈണപ്രതിനിധാനം; പാതിവ്രത്യം, സദാചാരം, ഭര്‍ത്താവിനോടുള്ള വിധേയത്വം, തുടങ്ങിയ ബാധ്യതകളുടെ അടിസ്ഥാനത്തിലാണ് നിര്‍മിക്കപ്പെടുന്നത്. എന്നാല്‍, അതേ മാധുരി ധനികവര്‍ഗ പ്രതിനിധാനത്തില്‍ പരിചരിക്കപ്പെടുമ്പോള്‍, ബിപിഎല്‍ കാരനായ വിഷ്ണുവിനെ അവന്റെ ജീവിതത്തിലാദ്യമായി പണം കൊടുത്ത് സഹായിക്കുന്ന ഉദാരമതിയാകുന്നു. ദരിദ്രരെ പണവും വസ്തുവും കൊടുത്തും വിവാഹം ചെയ്തും സഹായിക്കുന്ന ധനിക കഥാപാത്രം എന്നത്, ഇന്ത്യന്‍ സിനിമയുടെ സ്റീരിയോ ടൈപ്പാകുന്നത്; ജന്മിത്തത്തിലും മുതലാളിത്തത്തിലും ഒരു പോലെ ധനിക വര്‍ഗത്തിന് കീഴ്പെട്ട് അവരുടെ ഉദാരതക്ക് കാത്തുനില്‍ക്കുന്ന വിനീതവിധേയരായ ദരിദ്രരുടെ നന്മ എന്ന മഹാഖ്യാനത്തെ ഉറപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ്. വിഷ്ണുവിന്റെ മോഷണശ്രമം പരാജയപ്പെട്ട് അവനിലെ കാത്തിരിപ്പുകാരനെ പുറത്തെടുത്ത് ധനികനന്മയുടെ ഉദാരതക്കു മുന്നില്‍ കാവല്‍ക്കാരനാക്കി മാറ്റുന്നത് ഇതേ പ്രതിനിധാനവൈശിഷ്ട്യത്തിന്റെ തെളിവാണ്.

വിഷ്ണുവിന്റെ പ്രതിനിധാനവും ഇതുപോലെ അപനിര്‍മിക്കാം. അയാളിലെ മലയാളി, ഹിന്ദു, പുരുഷന്‍ എന്നീ പ്രതിനിധാനങ്ങള്‍ നന്മയുടെയും വിജയത്തിന്റെയും പ്രകടനങ്ങളാകുമ്പോള്‍; ദരിദ്രന്‍ എന്ന പ്രതിനിധാനം അവഹേളനത്തിന്റെ പര്യായമാകുന്നു. മോഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് അലസിപ്പോകുകയും അതിനു പകരം സദാചാരസംരക്ഷണത്തില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നതിലൂടെ, നായകത്വത്തിന്റെ പാര്‍ശ്വ ധര്‍മങ്ങളാണയാള്‍ നിര്‍വഹിക്കുന്നത്. ദരിദ്രരും നിസ്സഹായരുമായ ജനത അവഹേളിക്കപ്പെടേണ്ടവരും അപഹസിക്കപ്പെടേണ്ടവരുമാണെന്ന ധനിക ധാരണയെ ഈ അടുത്ത കാലത്ത് ഊട്ടിയുറപ്പിക്കുന്നുണ്ട്. തോപ്പില്‍ശാല എന്നു പേരു മാറ്റി, വിളപ്പില്‍ ശാലയടക്കം കേരളത്തിലെ വിവിധ നഗരപ്രാന്തങ്ങളില്‍ നടക്കുന്ന മാലിന്യ നിക്ഷേപത്തിനെതിരായ ജനകീയ സമരങ്ങളെ കണക്കറ്റ് പരിഹസിക്കുകയാണ് ചിത്രം ചെയ്യുന്നത്. നിരാഹാരമിരിക്കുന്നവര്‍, ചായക്കും പഴം പൊരിക്കും വേണ്ടി ആര്‍ത്തി കാട്ടുന്നതും; പ്ളാസ്റിക് കൂടും മറ്റും അവിടെ തന്നെ കളയുന്നതും; വഴിയോരത്ത് മൂത്രമൊഴിക്കുന്നതും വിശദമായ ക്ളോസപ്പില്‍ കാണിച്ചത് ഈ ജനകീയ സമരങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നും അവ കേവലം മുതലെടുപ്പ് മാത്രമാണെന്നുമുള്ള ഭരണവര്‍ഗ/വരേണ്യവാദങ്ങളെ പിന്തുണക്കുന്നതിനും സ്ഥാപിച്ചെടുക്കുന്നതിനുമാണ്.

ഹൈദരാബാദിലെ പബ്ബില്‍ വെച്ച് സഹനര്‍ത്തകിയോട് അപമര്യാദയായി പെരുമാറിയതിന് അവളുടെ കാമുകനായ സിക്കുകാരന്‍, അജയ് കുര്യനെ ചവിട്ടിയൊതുക്കുന്നതോടെയാണ് അയാള്‍ക്ക് വടക്കേ ഇന്ത്യക്കാരോടും ഗോസായി ഭാഷയെന്ന് അപഹസിക്കുന്ന ഹിന്ദിയോടും കടുത്ത വിരോധം തുടങ്ങുന്നത്. മലയാളിയുടെ ഹിന്ദി വിരോധത്തോട് താദാത്മ്യപ്പെട്ടുകൊണ്ട് ഈ പ്രതിനിധാനം ജനപ്രിയമാകുമ്പോള്‍, ഗണപതി വിഗ്രഹത്തിന്റെ ദൃശ്യപ്രതിനിധാനം എന്ന ഉത്തരേന്ത്യന്‍ ചിഹ്നം ടൈറ്റില്‍ മുതല്‍ പലപ്പോഴായി ആഘോഷിക്കപ്പെടുന്നതും മഹത്വവത്ക്കരിക്കപ്പെടുന്നതിന്റെ വൈരുദ്ധ്യം ശ്രദ്ധിക്കേണ്ടതാണ്. മോഹന്‍ലാലിന്റെ ആര്യന്‍(1988/പ്രിയദര്‍ശന്‍) എന്ന സൂപ്പര്‍ഹിറ്റ് സിനിമ ദ്രാവിഡന്‍(1989/ആര്‍ കൃഷ്ണമൂര്‍ത്തി) എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തതു പോലുള്ള തമാശകള്‍ ആരും ശ്രദ്ധിക്കാതെ പോകുമ്പോള്‍, ഈ ഹിന്ദി/മലയാളം, ഉത്തരേന്ത്യന്‍/ദ്രവീഡിയന്‍ എന്നീ വൈജാത്യങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍ ആര്‍ക്കും അങ്കലാപ്പുണ്ടാക്കുന്നില്ല. അജയ് കുര്യനും ഭാര്യ മാധുരിയും അവരുടെ മകന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനോട് വിരോധം പ്രകടിപ്പിക്കുന്നതിലെ ആശയക്കുഴപ്പവും വെളിപ്പെടാതെ പോകുന്നു. തങ്ങളുടെ സദാചാര കാപട്യങ്ങള്‍ പുറത്താകുമോ എന്ന് പേടിച്ചാണ് മാതാപിതാക്കളടക്കമുള്ള രക്ഷാകര്‍തൃസമൂഹം കുട്ടികളെ നിയന്ത്രിച്ചു നിര്‍ത്തുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് ഈ നിരോധനത്തിലൂടെ പുറത്തു വരേണ്ടിയിരുന്നതെങ്കിലും അതപ്രകാരമാക്കി വികസിപ്പിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും അനുവദിക്കുന്നില്ല.

വീട്ടു വേലക്കാരികളുടെ ഹോം നഴ്സുമാരുടെയും (രമണി/മൈഥിലി, ബിന്ദു/കൃഷ്ണപ്രഭ) അധമ പ്രതിനിധാനങ്ങളും പൂജാരിയും വീട്ടുടമയുമായ സുന്ദരം സ്വാമി(മണികണ്ഠന്‍)യുടെ ദ്വിമുഖ പ്രതിനിധാനവും ഇതു പോലെ സംഘര്‍ഷാത്മകമാണ്. രമണിയെ തടഞ്ഞു നിര്‍ത്തി വാടക ഈടാക്കുന്നതിനിടെ സുന്ദരം സ്വാമി പറയുന്നത്, ഇന്ത കാലത്ത് തറ തുടച്ചാല്‍ കിട്ടുന്നതിനേക്കാള്‍ കുറവേ ഒരു പൂജാരിക്ക് ലഭിക്കുന്നുള്ളൂ എന്നാണ്. ഇതേ ഉത്ക്കണ്ഠ തന്നെയാണ് നിര്‍മാല്യ(എം ടി വാസുദേവന്‍ നായര്‍)ത്തിലെ പൂജാരിയും വെളിച്ചപ്പാടും പുലര്‍ത്തിയിരുന്നത്. ഈ ഘട്ടത്തിലും ഉനക്ക് ഒരു നിധി കെടക്കപ്പോറേന്‍ (നിനക്ക് ഒരു നിധി കിട്ടാന്‍ പോകുന്നു), ബ്രാഹ്മണനാണ് പറയുന്നത് എന്ന് പറഞ്ഞ് പൂണുനൂല്‍ എടുത്തു കാണിക്കുന്നതും പിന്നീട് ധനികയുടെ ഉദാരതയിലൂടെ ഇത് സാധ്യമാകുമ്പോഴും എല്ലാം ബ്രാഹ്മണന്റെ മേന്മ സ്ഥാപിക്കപ്പെടുന്നുണ്ട്. എന്നാല്‍, പൂജയല്ലാതെ കാര്യമായ തൊഴിലില്ലാത്തയാളും കുറച്ച് മതിഭ്രമം ബാധിച്ച ആളുമെന്ന നിലക്ക് സുന്ദരം സ്വാമി, പൊലീസിന്റെ പീഡനത്തിനും കാണികളുടെ സഹതാപത്തിനും പരിഹാസത്തിനും പാത്രീഭൂതമാകുന്നുമുണ്ട്. ഹോം നഴ്സ് ബിന്ദുവിന്റെ മൊബൈല്‍ സംസാരം കാണികളില്‍ പരിഹാസവും അവമതിപ്പും ഉണ്ടാക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലൂടെ അവളെ ജോലിക്കു നിര്‍ത്തിയിരിക്കുന്ന, മാധുരിക്ക് അവളെ ശകാരിക്കാന്‍ അനവധി അവസരങ്ങളൊരുക്കുകയും അത് സാധൂകരിപ്പിച്ചെടുക്കുകയും ചെയ്യുന്നു.

സ്ത്രീക്കു മേല്‍ പുരുഷന്‍; ഉത്തരേന്ത്യക്കാരനു മേല്‍ മലയാളി; ഹിന്ദി എന്ന ഗോസായി ഭാഷക്കു മേല്‍ മലയാളം അഥവാ കോണ്‍വെന്റ് ഇംഗ്ളീഷ്; വേലക്കാരിക്കും ഹോം നഴ്സിനും മേല്‍ വീട്ടുടമസ്ഥ, ദരിദ്രര്‍ക്കു മേല്‍ ധനികര്‍; സമരക്കാര്‍ക്കു മേല്‍ ഭരണാധികാരികള്‍, താഴ്ന്ന ജാതിക്കാര്‍ക്കു മേല്‍ ബ്രാഹ്മണന്‍; മുസ്ളിമിനും കൃസ്ത്യാനിക്കും മേല്‍ ഹിന്ദു; കുട്ടിക്കു മേല്‍ രക്ഷാകര്‍തൃത്വം എന്നിങ്ങനെ വിധേയത്വവും അധീശത്വവും കൃത്യമായി രേഖപ്പെടുത്തുന്ന വിധത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സങ്കീര്‍ണവും വിരുദ്ധവുമായ പ്രതിനിധാനങ്ങളുടെ കൂട്ടായ്മയിലൂടെ പൊതുബോധത്തെ പുനര്‍ നിര്‍മിച്ചുകൊണ്ടുള്ള സൂക്ഷ്മമായ വിജയത്തിലൂടെയാണ്, ഈ അടുത്ത കാലത്ത് മള്‍ട്ടിപ്ളെക്സ് കാലത്തെ പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കുന്നത്.

*
ജി പി രാമചന്ദ്രന്‍

Thursday, April 5, 2012

ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കൈക്കൊള്ളേണ്ടത്

ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ടിയായ സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിന് ഏപ്രില്‍ നാലു മുതല്‍ ഒമ്പതു വരെ കോഴിക്കോട് വേദിയാവുന്നു. പാര്‍ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത് ഇത് നാലാംതവണ. 1956ല്‍ പാലക്കാട് നാലാം കോണ്‍ഗ്രസിനും 1968ല്‍ കൊച്ചി എട്ടാം കോണ്‍ഗ്രസിനും 1989ല്‍ തിരുവനന്തപുരം 13-ാം കോണ്‍ഗ്രസിനും ആതിഥ്യമരുളി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരണത്തിന് വേദിയായ കോഴിക്കോട് ഇന്ന് പാര്‍ടിയുടെ ശക്തിദുര്‍ഗങ്ങളിലൊന്നാണ്. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ നായകര്‍ കോഴിക്കോട്ടെത്തുന്നത് കോയമ്പത്തൂരില്‍നിന്ന് കോഴിക്കോടുവരെയുള്ള നാലുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്താനും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുമാണ്.

തൊണ്ണൂറുകളിലെ തിരിച്ചടികളില്‍ നിന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനം ഫീനിക്സിനെപ്പോലെ ചിറകടിച്ചുയരുന്ന സവിശേഷമായ സാര്‍വദേശീയ സാഹചര്യത്തിലാണ് പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് ചേരുന്നത്. സാമ്രാജ്യത്വം നവ ഉദാരവല്‍ക്കരണ നയങ്ങള്‍ അതിശക്തമായി അടിച്ചേല്‍പ്പിക്കുമ്പോള്‍ തന്നെ അതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. അമേരിക്കയുടെ സാമന്തരാജ്യങ്ങളിലെ ഭരണാധികാരികളില്‍ കിടിലം വിതച്ചുകൊണ്ട് പ്രക്ഷോഭങ്ങള്‍ പടരുകയാണ്. സൈനികമായ ഇടപെടലുകളിലൂടെ സാമ്രാജ്യം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാര്‍ടി കോണ്‍ഗ്രസ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കൈക്കൊള്ളേണ്ട അടവുകള്‍ക്ക് രൂപം നല്‍കുന്ന പാര്‍ടി കോണ്‍ഗ്രസിനെക്കുറിച്ച് മുതിര്‍ന്ന സിപിഐ എം നേതാവായ എസ് രാമചന്ദ്രന്‍പിള്ള സംസാരിക്കുന്നു:

?ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി കുറഞ്ഞുവെന്ന പ്രചാരണം ശക്തമാവുന്ന കാലത്താണ് കോഴിക്കോട്ട് പാര്‍ടി കോണ്‍ഗ്രസ് ചേരുന്നത്.

സിപിഐ എമ്മിന്റെ പ്രസക്തി കുറഞ്ഞിരിക്കുന്നു എന്ന പ്രചാരണമുണ്ട്. യഥാര്‍ഥത്തില്‍ പ്രസക്തി വര്‍ധിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പ് പാര്‍ടിയായി മാത്രം സിപിഐ എമ്മിനെ കണ്ടുകൊണ്ടാണ് ഈ പ്രചാരണം. ആഗോളവല്‍ക്കരണം, അമേരിക്കന്‍ സാമ്രാജ്യത്വ മേധാവിത്വം തുടങ്ങിയ പ്രശ്നങ്ങളാണ് ഇന്നത്തെ പ്രധാന പ്രശ്നങ്ങള്‍. സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളുമല്ലാതെ ആരും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുന്നില്ല. പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം നടത്താനും സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മാത്രമേ ഉള്ളൂ. ഇക്കാര്യങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള ഏകപ്രസ്ഥാനമാണിത്. അതുകൊണ്ട് ഇന്നത്തെ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കയാണെന്ന് നിസ്സംശയം പറയാം. 2004-2008 കാലത്ത് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി അങ്ങനെ വളരുമെന്ന് കണക്കാക്കിയിരുന്നില്ല. പ്രയാസങ്ങളുണ്ടാവുമെന്ന് അറിയാമായിരുന്നു. രാജ്യം നേരിട്ട അത്യാപത്ത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അങ്ങനെ നിലപാടെടുത്തുവെന്ന് മാത്രം. ഏറ്റവും വലിയ ആപത്തായ വര്‍ഗീയതയും അഴിമതിയും മുദ്രയാക്കിയ ബിജെപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചുവെന്ന് മാത്രം.

ഇന്ന് ഇടതുപക്ഷ പിന്തുണയില്ലാതെ കോണ്‍ഗ്രസ് ഭരിക്കുന്നതുകൊണ്ട് ഇടതുപക്ഷത്തിന്റെ പ്രസക്തി ഇല്ലാതായെന്നാണ് ചില മാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും പ്രചരിപ്പിക്കുന്നത്. മൂന്നാം മുന്നണി ഇന്നില്ല. ചില പാര്‍ടികള്‍ കോണ്‍ഗ്രസിനൊപ്പവും ചിലര്‍ ബിജെപിക്കൊപ്പവുമാണ്. പ്രാദേശിക കക്ഷികള്‍ മാറിമാറി നിലപാട് എടുക്കുമെന്നുറപ്പാണ്. 1978ല്‍ തന്നെ ഇത്തരം പാര്‍ടികളുടെ അടിസ്ഥാന സ്വഭാവം വിലയിരുത്തിയിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള അധികാരപ്രാപ്തി ലക്ഷ്യമിട്ടായിരിക്കും ഈ മാറ്റം മറിച്ചില്‍. അതതുകാലത്തെ രാഷ്ട്രീയസ്ഥിതി പ്രയോജനപ്പെടുത്താനുദ്ദേശിച്ചാണ് ഇവരുമായി ഇടതുപക്ഷം സഖ്യത്തിലേര്‍പ്പെടാറുള്ളത്. ഇന്ന് മൂന്നാം മുന്നണിയില്ലെന്നും കേരളത്തിലും ബംഗാളിലും ഇടതുപക്ഷം തോറ്റു എന്നും ചൂണ്ടിക്കാട്ടിയാണ് സിപിഐ എമ്മിന് പ്രസക്തിയില്ലെന്ന വാദം. ഇന്ന് ആഗോളവല്‍ ക്കരണത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും എതിര്‍ക്കാനും പാവപ്പെട്ടവരുടെ താല്‍പ്പര്യമുയര്‍ത്തി പോരാടാനും സിപിഐ എം അല്ലാതെ മറ്റൊരു പാര്‍ടിയില്ല.

തെരഞ്ഞെടുപ്പ് ജയ പരാജയങ്ങളെ ആസ്പദമാക്കി കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രസക്തി വിലയിരുത്തുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് പാര്‍ടിയല്ല ഇത്. പാര്‍ലമെന്റിലെയും പുറത്തെയും പ്രവര്‍ത്തനങ്ങളിലൂടെ വലിയ പ്രസ്ഥാനം വളര്‍ത്താനാണ് പരിശ്രമം. ഫെബ്രുവരി 28ലെ പണിമുടക്കില്‍ പത്തുകോടി ജനങ്ങളാണ് പങ്കെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ പണിമുടക്ക്. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ട്രേഡ് യൂണിയന്‍ രംഗത്ത് നടത്തിയ ദീര്‍ഘകാലത്തെ സമര്‍ഥമായ ഇടപെടലുകളുടെ ഫലമാണിത്. ആഗോളവല്‍ക്കരണത്തിനും നവലിബറല്‍ നയങ്ങള്‍ക്കും അതുയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കുമെതിരെയുള്ള രാഷ്ട്രീയ ഇടപെടലാണ് ഈ പണിമുടക്ക്. വിവിധ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ സമരങ്ങള്‍ ഈ പാര്‍ടിയുടെ പ്രസക്തിയാണ് വ്യക്തമാക്കുന്നത്. സമ്മേളനങ്ങളിലെ വന്‍ ബഹുജന പങ്കാളിത്തം ജനങ്ങള്‍ നമ്മെ ഉറ്റുനോക്കുന്നതിന് തെളിവാണ്. തമിഴ്നാട് സംസ്ഥാന സമ്മേളന റാലിയില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്. അസമിലും ബംഗാളിലുമെല്ലാം വന്‍ ജനാവലിയാണ് സമ്മേളനത്തിനെത്തിയത്. തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലായിരിക്കാം. എങ്കിലും പുതിയ വിഭാഗം ജനങ്ങള്‍ സിപിഐ എമ്മിനോടൊപ്പം വന്നുചേരുന്നുണ്ട്.

?പ്രത്യയശാസ്ത്ര രേഖയുടെ ഊന്നല്‍ എന്തിലാണ്.

പ്രത്യയശാസ്ത്ര രേഖ കൈകാര്യം ചെയ്യുന്ന വിഷയം ഇന്ത്യയില്‍ മുതലാളിത്ത വികസനത്തിനും നവ ഉദാരവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനും ബദലായി എന്ത് സോഷ്യലിസ്റ്റ് ബദല്‍ ഉയര്‍ത്തണമെന്നതാണ്. ചൈനയുടെയോ സോവിയറ്റ് യൂണിയന്റെയോ വിയറ്റ്നാമിന്റെയോ മാതൃകയല്ല സിപിഐ എം സ്വീകരിക്കുക. ഈ രാജ്യങ്ങളുടെയും ക്യൂബയിലെയും കൊറിയയുടെയും അനുഭവങ്ങള്‍, അല്ലെങ്കില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ സോഷ്യലിസം കെട്ടിപ്പടുത്ത അനുഭവങ്ങള്‍ വിലയിരുത്തി ഇന്ത്യയുടെ സമൂര്‍ത്ത സാഹചര്യത്തില്‍ സോഷ്യലിസം എന്ത് എന്ന കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടുവരാനാണ് നമ്മള്‍ ശ്രമിക്കുന്നത്.

1950ല്‍ ഇന്ത്യയിലെ വിപ്ലവത്തിന്റെ മാതൃക എന്ത് എന്ന ചര്‍ച്ച നടന്നിരുന്നു. റഷ്യന്‍ മാതൃകയില്‍ പട്ടണം പിടിക്കുക എന്ന റഷ്യന്‍ പാത വേണമെന്നും ഗ്രാമം പിടിച്ച് പട്ടണങ്ങളെ വളയുക എന്ന ചൈനീസ് മാതൃക വേണമെന്നും രണ്ടു വാദങ്ങളുണ്ടായി. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത് ഇന്ത്യന്‍ പാതയാണ്. പട്ടണങ്ങളും ഗ്രാമങ്ങളും ഒരുമിച്ച് ചേര്‍ക്കുന്ന പാത. തൊഴിലാളി കര്‍ഷക ഐക്യത്തിന് പ്രാമുഖ്യമുള്ള ബഹുജന പ്രസ്ഥാനത്തിനാണ് ഇന്ത്യയില്‍ മാറ്റമുണ്ടാക്കാനാവുക. ഇന്ത്യന്‍ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടുള്ള സോഷ്യലിസ്റ്റ് ബദലാണ് നാം ചര്‍ച്ച ചെയ്യുന്നത്. നവ ഉദാരവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ അതുയര്‍ത്തിക്കാട്ടേണ്ടതുണ്ട്. ജനകീയ ജനാധിപത്യവിപ്ലവവും തുടര്‍ന്നുള്ള സോഷ്യലിസവും എങ്ങനെ എന്ന കാഴ്ചപ്പാട് അവതരിപ്പിക്കാനാണ് പ്രത്യയശാസ്ത്രരേഖയില്‍ പരിശ്രമിക്കുന്നത്. ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസം എന്നപോലെ ഇന്ത്യന്‍ സാഹചര്യങ്ങളെ വിലയിരുത്തി നമ്മുടെ സമൂര്‍ത്ത സാഹചര്യത്തില്‍ എന്തുതരം സോഷ്യലിസം എന്നാണ് ചര്‍ച്ച ചെയ്യുക.

?ആഗോളമായി തന്നെ മാര്‍ക്സിസത്തിനെതിരെ പ്രത്യയശാസ്ത്ര മേഖലയില്‍ നടക്കുന്ന പ്രചാരണങ്ങളെ എങ്ങനെ നേരിടാനാണ് പദ്ധതി.

സാമ്രാജ്യത്വവും നമ്മെ എതിര്‍ക്കുന്നവരും നടത്തുന്ന പ്രചാരവേലയെയും അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയെയും എങ്ങനെ നേരിടണമെന്നും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ഉദാഹരണത്തിന് ഉത്തരാധുനികത. ഉത്തരാധുനികത നിഷേധിക്കുന്നത് ശാസ്ത്രനേട്ടങ്ങളെയും എല്ലാ പൊതുസമീപനങ്ങളെയും തൊഴിലാളി വര്‍ഗത്തെയുമാണ്. കൊച്ചു കൊച്ചു സ്വത്വങ്ങളെയും അതിന്റെ കൂട്ടായ്മകളെയുമാണ് അവര്‍ കാണുന്നത്. ഇതിന്റെ ഭാഗമായാണ് സ്വത്വരാഷ്ട്രീയം വരുന്നത്. തൊഴിലാളികളെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഇടത്തരക്കാരെയും ജീവനക്കാരെയും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇല്ലാതാക്കി ജനങ്ങളെ ശിഥിലീകരിക്കാനുള്ള ശ്രമമാണ് സ്വത്വരാഷ്ട്രീയത്തിന്റേത്. ഇത് സാമ്രാജ്യത്വതാല്‍പ്പര്യം പരിരക്ഷിക്കാന്‍ വേണ്ടിയാണ്. ഇതിനുവേണ്ടിയാണ് എന്‍ജിഒ ഫണ്ടിങ്. വര്‍ഗ സംഘടനകളെ ദുര്‍ബലമാക്കാനാണ് ഇത്തരം ഫണ്ടിങ്ങും മറ്റും.

കോര്‍പറേറ്റ് മാധ്യമങ്ങളും ഇതേ ദൗത്യമാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ പണിമുടക്കിന് കൊച്ചിയിലെത്തിയ സഞ്ചാരികള്‍ക്കു ബുദ്ധിമുട്ടുണ്ടായെന്നാണ് കേരളത്തിലെ കുത്തക പത്രങ്ങള്‍ ചിത്രീകരിച്ചത്. ഡല്‍ഹിയില്‍ തൊഴിലാളികളോ കര്‍ഷകരോ പ്രകടനം നടത്തിയാലും അവിടുത്തെ പത്രങ്ങള്‍ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നാണ് ചിത്രീകരിക്കുക. പ്രക്ഷോഭങ്ങളുടെ പ്രാധാന്യം കുറച്ചുകാണിക്കുകയാണവര്‍. അതേസമയം അണ്ണാഹസാരെക്കും മാവോയിസ്റ്റുകള്‍ക്കും എന്‍ജിഒകള്‍ക്കും അമിതപ്രാധാന്യം നല്‍കുക. സിപിഐ എം അല്ല, ഈ വിഭാഗമാണ് യഥാര്‍ഥ ഇടതുപക്ഷമെന്നും സിപിഐ എമ്മിന്റെ വിപ്ലവച്ചൂട് നഷ്ടപ്പെട്ടുവെന്നും മനഃപൂര്‍വം പ്രചരിപ്പിക്കുകയാണ്. ഇവരൊക്കെയാണ് പ്രക്ഷോഭം നടത്തുന്നതെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ ഇടതുപക്ഷത്തില്‍നിന്ന് അകറ്റുകയാണ് ഇവരുടെ ലക്ഷ്യം. ഈ കള്ളപ്രചാരവേലയെയും ഇതുയര്‍ത്തുന്ന വെല്ലുവിളികളെയും നേരിടുകയെന്നത് സിപിഐ എമ്മിന്റെ പ്രധാന ചുമതലയാണ്. ഇക്കാര്യം പ്രത്യയശാസ്ത്രരേഖയില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു.

?നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ സാധ്യതകളെയും വെല്ലുവിളികളെയും എങ്ങനെയാണ് സമീപിക്കുന്നത്

വാള്‍സ്ട്രീറ്റിലും യൂറോപ്പിലെയും അറബ് രാജ്യങ്ങളിലെയും നഗരങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളും ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രീയ മാറ്റവും ഒരേ സ്വഭാവത്തിലുള്ളതാണെന്ന വിലയിരുത്തല്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുതന്നെയുണ്ട്. അത് ശരിയല്ല. നവ ഉദാരവല്‍ക്കരണത്തിനും അമേരിക്കന്‍ മേധാവിത്വത്തിനും എതിരായ പ്രതിഷേധം ഇതിനുപിന്നിലുണ്ട്.

ഓരോ പ്രക്ഷോഭത്തിനും ഓരോ സ്വഭാവമുണ്ട്. ആ സ്വഭാവം നോക്കാതെ എല്ലാം ഒരുപോലെയാണെന്ന വിലയിരുത്തല്‍ ശരിയല്ല. ലാറ്റിന്‍ അമേരിക്കയില്‍ നവ ഉദാരവല്‍ക്കരണത്തിനും അമേരിക്കന്‍ മേധാവിത്വത്തിനും എതിരെയുള്ള പ്രതിഷേധം രാഷ്ട്രീയ സ്വഭാവമാര്‍ജിക്കുകയും പുരോഗമന ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരുകള്‍ അവിടെ നിലവില്‍ വരികയും ചെയ്തു. ഗ്രീസിലും പോര്‍ച്ചുഗലിലുമുള്ള പ്രക്ഷോഭങ്ങളില്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ഇടപെടലുണ്ട്. മറ്റിടങ്ങളില്‍ തൊഴിലാളികളും യുവാക്കളും വിദ്യാര്‍ഥികളും പ്രക്ഷോഭത്തില്‍ അണിചേരുന്നുണ്ട്. പക്ഷേ ഇടതുപക്ഷം ഇനിയും ശക്തിപ്രാപിക്കേണ്ടിയിരിക്കുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളിലും ഒട്ടേറെ മുദ്രാവാക്യമുയര്‍ത്തുന്നുണ്ട്. ഒട്ടേറെ ജനവിഭാഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ഇടപെടലും തിരിച്ചുവിടലുമുണ്ടാവണം. അല്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ വഴിതെറ്റിപ്പോകാന്‍ ഇടയുണ്ട്. തൊണ്ണൂറുകളിലെ തിരിച്ചടികളില്‍ നിന്ന് കരുത്താര്‍ജിച്ച് തൊഴിലാളിവര്‍ഗ രാഷ്ട്രീയം ഈ പ്രക്ഷോഭങ്ങളെ എങ്ങനെ സമര്‍ഥമായി തിരിച്ചുവിടുന്നു എന്നതിനെ ആശ്രയിച്ചാണ് ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ വേഗം. പലയിടത്തും കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. എങ്കിലും പ്രക്ഷോഭം വഴിതിരിഞ്ഞുപോകാം.

1930കളില്‍ സാമ്പത്തിക മാന്ദ്യത്തോടുള്ള ജനരോഷത്തിനൊടുവില്‍ ജര്‍മനിയിലും ഇറ്റലിയിലും ഫാസിസ്റ്റുകളാണ് അധികാരത്തില്‍ വന്നത്. തൊഴിലാളിവര്‍ഗം മുന്നോട്ടുവന്നത് രണ്ടാംലോകയുദ്ധത്തിനുശേഷമാണെന്നോര്‍ക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പ്രക്ഷോഭം ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കും. ലിബിയയിലും ഈജിപ്തിലും ഈ പ്രക്ഷോഭം ശരിയായ വഴിയിലല്ല മുന്നേറിയത്. ഓരോ രാജ്യങ്ങളിലുമുള്ള പ്രക്ഷോഭങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളുടെ ഇടപെടലുണ്ട്. ലിബിയയിലും മറ്റും മതവിഭാഗങ്ങളുടെ അമേരിക്കന്‍ വിരോധവും അമേരിക്കന്‍ അനുകൂല സര്‍ക്കാരുകളോടുള്ള പ്രതിഷേധവുമുണ്ട്. നവ ഉദാരവല്‍ക്കരണത്തിനെതിരെയുള്ള ജനരോഷത്തെ തിരിച്ചുവിടാന്‍ മതവും സാമ്രാജ്യത്വവും ശ്രമിക്കുന്നുണ്ട്. യഥാര്‍ഥ തൊഴിലാളിവര്‍ഗ രാഷ്ട്രീയം ശക്തിപ്പെടുംവരെ ഈ ആപത്ത് നിലനില്‍ക്കും. ആ രാഷ്ട്രീയത്തിന്റെ ഇടപെടലിനെയും തിരിച്ചുവിടലിനെയും ആശ്രയിച്ചായിരിക്കും ഈ സമരത്തിന്റെ ദിശ. ഇടതുപക്ഷക്കാര്‍ പോലും ഈ പ്രക്ഷോഭങ്ങളെ ലളിതവല്‍ക്കരിക്കുന്ന സ്ഥിതിയുണ്ട്.

?ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി-കോണ്‍ഗ്രസ് ധ്രുവീകരണം ശക്തമാവുകയാണല്ലോ.

ഒരു ഭാഗത്ത് കോണ്‍ഗ്രസും കൂട്ടുകാരും മറുഭാഗത്ത് ബിജെപിയും അവരുടെ കൂട്ടുകാരുമാണുള്ളത്. കോണ്‍ഗ്രസും ബിജെപിയും അവരോടൊപ്പം നില്‍ക്കുന്ന പ്രാദേശിക പാര്‍ടികളുമെല്ലാം നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ തുടരണമെന്ന് വാദിക്കുന്നവരാണ്. ഈ രണ്ടു പക്ഷവുമായി കൂട്ടുചേരാത്തവരുമുണ്ട്. ജയലളിതയുടെ എഐഎഡിഎംകെ, നവീന്‍ പട്നായിക്കിന്റെ ബിജെഡി, തെലുഗുദേശം പാര്‍ടി എന്നിവ. ഇവരും നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തെ എതിര്‍ക്കാന്‍ രംഗത്തുവരുന്നില്ല. അമേരിക്കന്‍ മേധാവിത്വത്തെയും എതിര്‍ക്കാന്‍ തയ്യാറല്ല. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമുള്ള ബദല്‍ എന്നത് നവ ഉദാരവല്‍ക്കരണത്തിനും അമേരിക്കന്‍ മേധാവിത്വത്തിനുമുള്ള ബദല്‍ ആണ്. ആ ബദല്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ മാത്രം. ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഉയര്‍ത്തി ജനങ്ങളെയും രാഷ്ട്രീയ ശക്തികളെയും അണിനിരത്താനാണ് സിപിഐ എം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിന്റെ ശക്തി വളര്‍ത്താന്‍ രണ്ടു പക്ഷത്തും ചേരാത്ത പാര്‍ടികളുമായി സഖ്യമുണ്ടാക്കും. പക്ഷേ നവ ഉദാരവല്‍ക്കരണത്തിനും അമേരിക്കന്‍ മേധാവിത്വത്തിനും എതിരെയുള്ള പോരാട്ടത്തിലും നിലപാടുകളിലും വെള്ളം ചേര്‍ക്കില്ല.

തെരഞ്ഞെടുപ്പു വന്നാല്‍ അക്കാലത്തേക്ക് മാത്രമായി ചില പാര്‍ടികളുമായി സഖ്യമുണ്ടാക്കാം. പക്ഷേ നയങ്ങള്‍ക്ക് ബദലായ സഖ്യത്തിന് ഇവരെ കിട്ടില്ല. കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിന് ബദല്‍ ഉയര്‍ത്തിക്കാട്ടുക, തെരഞ്ഞെടുപ്പുകാലത്ത് മുഖ്യശത്രുവിനെ തോല്‍പ്പിക്കാന്‍ താല്‍ക്കാലിക തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുക എന്ന നിലപാടാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ നവ ഉദാരവല്‍ക്കരണത്തെയും അമേരിക്കന്‍ മേധാവിത്വത്തെയും എതിര്‍ക്കുന്ന പാര്‍ടികളെയാണ് ജനാധിപത്യ പാര്‍ടികളെന്നു വിളിക്കാനാവുക. എഐഎഡിഎംകെ, ബിജെഡി, ടിഡിപി എന്നിവ ഈ ഗണത്തില്‍ പെടുന്നില്ല.

?പോസ്കോ, ജെയ്താപുര്‍ എന്നിവിടങ്ങളിലേതുപോലുള്ള അസംഖ്യം സമരങ്ങള്‍ ഇന്ന് ഇന്ത്യയില്‍ നടക്കുന്നു. പക്ഷേ ഇവ ഏകോപിപ്പിക്കുന്നതില്‍ ഫലപ്രദമായി ഇടപെടാന്‍ ഇടതുപക്ഷത്തിനാവുന്നുണ്ടോ.

നവ ഉദാരവല്‍ക്കരണനയത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പല സമരങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. രണ്ടു തരത്തിലാണ് ഇത്തരം സമരങ്ങളെ സമീപിക്കുന്നത്. എവിടെ മനുഷ്യര്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ടോ അവിടെയൊക്കെ ഇത്തരം ചെറുത്തുനില്‍പ്പുണ്ടാവണം. അവിടെ സിപിഐ എം മുന്നില്‍ വരണം.

മറ്റൊന്ന് ഇപ്പോഴത്തെ നയങ്ങള്‍ക്ക് നമ്മുടെ ബദല്‍ മുന്നോട്ടുവയ്ക്കണം. ഭൂപരിഷ്കരണവും പൊതുമേഖലയുടെ പ്രാധാന്യവും ഉള്‍പ്പെടെയുള്ള പരിപാടികള്‍ മുന്നോട്ടുവച്ച് ജനങ്ങളെ അണിനിരത്തണം.

?സമീപകാലത്ത് അങ്ങനെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ

തീര്‍ച്ചയായും. സമരഫലമായി ജെയ്താപുരില്‍ ഇപ്പോള്‍ പ്രവര്‍ത്തനം തടഞ്ഞുനിര്‍ത്തിയിരിക്കയാണ്. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇത് സമരത്തിന്റെ തുടര്‍ച്ചയാണ്. പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലകള്‍ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാന്‍ ലക്ഷ്യംവയ്ക്കുന്ന ബില്ലുകള്‍ പാസാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശകുത്തകകളെ അനുവദിക്കുന്നതിനുള്ള നീക്കം കേന്ദ്രം നിര്‍ത്തിവച്ചിരിക്കയാണ്. ശക്തമായ ഇടപെടലുകളുടെ ഫലമായാണിത്. ഇടപെടല്‍ കൂടുതല്‍ ശക്തമാവേണ്ടതുണ്ട്.

?ഇങ്ങനെയുള്ള സമരങ്ങളെ ഏകോപിപ്പിക്കാന്‍ പാര്‍ടി കോണ്‍ഗ്രസില്‍ എന്ത് തീരുമാനമാണുണ്ടാവുക

ഇത്തരം സമരങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് രാഷ്ട്രീയപ്രമേയത്തിലെ പ്രധാന ആഹ്വാനം. കൊച്ചുകൊച്ചു സമരങ്ങള്‍ രാജ്യത്താകമാനം കെട്ടഴിച്ചു വിടാനും എവിടെ അടിച്ചമര്‍ത്തലുണ്ടോ അവിടെയൊക്കെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാനുമാണ് ധാരണ. രണ്ടാമത്തേത് പ്രത്യയശാസ്ത്ര തലത്തിലാണ്. എതിരാളികളുടെ നയത്തിനെതിരെ ബദല്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണങ്ങളും സമരങ്ങളും നടത്തുക. സൂക്ഷ്മതലത്തിലും അല്ലാതെയും.

?അതുതന്നെയാണല്ലോ ലാറ്റിന്‍ അമേരിക്കന്‍ പാഠം

അതെ. അവര്‍ കൊച്ചു സമരങ്ങള്‍ വളര്‍ത്തി ജനങ്ങളെ ഉണര്‍ത്തി. അവരുമായി ബന്ധം സ്ഥാപിച്ചു. പിന്നെ അമേരിക്കന്‍ സ്ഥാപനങ്ങള്‍ കണ്ടുകെട്ടിയും സ്വകാര്യമേഖലയിലുള്ളവ പൊതുമേഖലയിലേക്ക് തിരിച്ചുകൊണ്ടുവന്നും ഭൂപരിഷ്കരണം നടപ്പാക്കിയുമാണ് അവര്‍ മുന്നേറിയത്.

?യുപിയില്‍ മുലായവുമായി സിപിഐ എം സഖ്യത്തിലായിരുന്നില്ല. ബിഹാറിലും തനിച്ചാണ് മത്സരിച്ചത്. അതുകൊണ്ട് എന്തു ഗുണമാണുണ്ടായത്.

പാര്‍ടി വളരെ സജീവമായി. മുമ്പ് അവരെ ആശ്രയിച്ചാണ് പ്രവര്‍ത്തിച്ചത്. ഇടതുപക്ഷ ഐക്യവും ശക്തമായി. ഓരോ സംസ്ഥാനത്തും അവസ്ഥ ഭിന്നമാണ്. ബിഹാറില്‍ ഇടതുപക്ഷ ഐക്യം മുന്നോട്ടുവച്ചത് ഫലപ്രദമായി. പഞ്ചാബിലും യുപിയിലും അത് ശരിയാവില്ല. അടവ് പലയിടത്തും പലതാവും.

സമരങ്ങളെ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായിക്കുന്ന തരത്തിലാണ് സിപിഐ എം തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത്. ഹിന്ദി മേഖലയില്‍ അടിത്തറ ശക്തിപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പാര്‍ടി കോണ്‍ഗ്രസിലുണ്ടാവുമോ. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസില്‍ അഞ്ച് മുന്‍ഗണനാ സംസ്ഥാനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അസം, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് മുന്‍ഗണനാ സംസ്ഥാനങ്ങള്‍. ഇവിടങ്ങളില്‍ മാത്രമല്ല, ഹിന്ദി മേഖലയിലെ ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സംഘടന കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു ജയം പെട്ടെന്നുണ്ടാവുമെന്ന് കരുതരുത്. ഹരിയാനയില്‍ പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും അംഗത്വം മൂന്നിരട്ടി വര്‍ധിച്ചു. അവിടെ ഖാപ് പഞ്ചായത്തിനെതിരെ രംഗത്തുവന്നതും ദളിത് പ്രശ്നങ്ങള്‍ ഏറ്റെടുത്തതും സംഘടനയെ കൂടുതല്‍ ചടുലമാക്കാന്‍ സഹായിച്ചു. ഹിമാചലിലും രാജസ്ഥാനിലും അതിശക്തമായ സമരങ്ങളിലൂടെ സംഘടന സജീവമായി. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നമ്മുടെ ശക്തിയെ കവച്ചുവയ്ക്കുന്ന തരത്തിലുള്ള വിജയം നേടാനായി. ദളിതരുടെയും വികലാംഗരുടെയും പ്രശ്നം ഏറ്റെടുത്തത് ഈ വിഭാഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

സംഘടനക്കും ഗുണമുണ്ടായി. വികലാംഗരുടെ സംഘടനയില്‍ അഞ്ചുലക്ഷത്തോളം അംഗങ്ങളുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലാണ് ദളിത് പ്രശ്നങ്ങളില്‍ പാര്‍ടി ശക്തമായി ഇടപെടുന്നത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ശില്‍പ്പശാല നടത്തിയാണ് പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നത്. സംസ്ഥാനങ്ങളില്‍ വ്യാപകമായ സര്‍വെ നടത്തി. ദളിത് പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഹരിയാനയാണ് ഏറ്റവും മുന്നില്‍. ഹിന്ദി മേഖലയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ചില ദൗര്‍ബല്യങ്ങളുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ജാതിവ്യവസ്ഥ വളരെയേറെ ശക്തമാണ്.

?ദളിത് പ്രശ്നങ്ങളെ വര്‍ഗ പ്രശ്നവുമായി കൂട്ടിയിണക്കാന്‍ പാര്‍ടിക്ക് കഴിയുന്നുണ്ടോ

അതെ. കേരളത്തില്‍ ചെയ്തത് പോലെ തന്നെ. കര്‍ഷകത്തൊഴിലാളികളെ എടാ, ചെക്കന്‍, പെണ്ണ് എന്നു വിളിക്കുന്നതിനെതിരെ നടത്തിയ സമരങ്ങള്‍ പാര്‍ടിയാണ് ഏറ്റെടുത്തത്. കൂലിക്കൂടുതലിനുവേണ്ടിയുള്ള സമരങ്ങളെ ഇത്തരം സാമൂഹ്യപ്രശ്നങ്ങളുമായി യോജിപ്പിക്കാനായി. കുട്ടനാട്ടിലും പാലക്കാട്ടും കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ നടന്ന അതിശക്തമായ സമരങ്ങള്‍ക്ക് സമാനമായ ചെറുത്തുനില്‍പ്പാണ് മറ്റു സംസ്ഥാനങ്ങളില്‍. ആന്ധ്രാപ്രദേശില്‍ ബി വി രാഘവുലുവും ടി വീരഭദ്രവുമൊക്കെ ക്ഷേത്രപ്രവേശനത്തിന് നേതൃത്വം കൊടുത്തു. ദളിത് പ്രശ്നം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നടത്തിയ സൈക്കിള്‍ റാലിക്ക് വന്‍ പിന്തുണയായിരുന്നു.

*
എസ് രാമചന്ദ്രന്‍പിള്ള/ എന്‍ എസ് സജിത് ദേശാഭിമാനി വാരിക

ലാറ്റിനമേരിക്ക നല്‍കുന്ന പാഠങ്ങള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ ലാറ്റിനമേരിക്കന്‍ അനുഭവങ്ങള്‍ സവിശേഷ ഇടം നേടുന്നു. മുതലാളിത്ത പ്രതിസന്ധി പരിഹാരം കണ്ടെത്താനാകാതെ രൂക്ഷമായിരിക്കൊണ്ടിരിക്കുകയും ലോകമെങ്ങും സാധാരണക്കാര്‍ ദുസ്സഹമായ ജീവിതസാഹചര്യങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മാര്‍ക്സിസത്തിന്റെ പുനര്‍വായനക്ക് പ്രസക്തിയേറിയിരിക്കുന്നു. അത്തരം മനങ്ങള്‍ തന്നെയാണ് മനുഷ്യവര്‍ഗത്തിന്റെ രക്ഷാമാര്‍ഗം ശാസ്ത്രീയ സോഷ്യലിസം തന്നെയെന്ന തിരിച്ചറിവിലേക്ക് സാമൂഹ്യശാസ്ത്ര കുതുകികളെയും ചിന്തകരെയും എത്തിച്ചിരിക്കുന്നത്.
മുതലാളിത്തത്തെ ഒരു ഭൂതം അക്രമിക്കുന്നുവെന്നും 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമാണ് ആ പുതിയ ഭൂതമെന്നും വിഖ്യാത സാമൂഹ്യ ചിന്തകന്‍ മൈഖേല്‍ എ ലെബോവിറ്റസ്1 പറഞ്ഞത് വെറുതെയല്ല. 19-ാം നൂറ്റാണ്ടില്‍ ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്യുകയും 20-ാം നൂറ്റാണ്ടില്‍ പ്രായോഗികതലത്തില്‍ അപാകതകളും പോരായ്മകളും ബോധ്യപ്പെടുകയും ചെയ്ത സോഷ്യലിസത്തിന്റെ, സത്ത നിലനിര്‍ത്തിക്കൊണ്ടുള്ള പുന:സൃഷ്ടിയായിരിക്കും 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമെന്ന് ആഗോള മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചലനങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുന്ന മാര്‍ത്ത ഹാര്‍നെക്കര്‍2 വിശദീകരിക്കുന്നു. ഇവിടെയാണ് ലാറ്റിനമേരിക്കയില്‍ നിന്നുള്ള പാഠങ്ങളുടെ പ്രസക്തി സമ്പൂര്‍ണ മനുഷ്യന്‍ കഴിവുകളും ശേഷികളും തനിക്കും സമൂഹത്തിനുമായി പൂര്‍ണമായി വികസിപ്പിച്ച് പരിലസിക്കുന്ന മനുഷ്യനെയാണ് ഭരണകൂടത്തിന്റെ കൊഴിഞ്ഞു വീഴലിനു ശേഷമുള്ള സമൂഹത്തില്‍ മാര്‍ക്സ് സ്വപ്നം കണ്ടത്. തികഞ്ഞ കാല്‍പ്പനികമെന്ന് വിശേഷിപ്പിക്കാവുന്ന ഉദാത്തമായ സങ്കല്‍പമാണ് മാര്‍ക്സിന്റെ ഈ "സമ്പന്ന മനുഷ്യന്‍". മനുഷ്യശേഷിയുടെ വികാസമാണ് യഥാര്‍ഥ സമ്പത്ത് എന്ന് പുഷ്കലമായ വ്യക്തിത്വത്തെക്കുറിച്ചുള്ള പരികല്‍പ്പനകളില്‍ മാര്‍ക്സ് വാചാലനാകുന്നു.3 കമ്യൂണിസ്റ്റ് ആചാര്യന്റെ ഈ ദര്‍ശനം അര്‍ഥശങ്കക്കിടയില്ലാത്തവിധം വെനിസ്വലയുടെ "ബൊളിവാറിയന്‍ ഭരണഘട" എടുത്തു പറയുന്നുണ്ട്. "സര്‍വതോമുഖമായ മനുഷ്യവികാസവും (ആര്‍ട്ടിക്കിള്‍ 299) സ്വന്തം കഴിവുകള്‍ സ്വതന്ത്രമായി വികസിപ്പിക്കാനുള്ള വ്യക്തിയുടെ അവകാശവും (ആര്‍ട്ടിക്കിള്‍ 20), ജനാധിപത്യ സമൂഹത്തില്‍ സര്‍ഗശേഷി വളര്‍ത്തിയെടുക്കാനും വ്യക്തിത്വം പ്രകടിപ്പിക്കാനുമുള്ള അവകാശവും (ആര്‍ട്ടിക്കിള്‍ 102) മാര്‍ക്സ് സ്വപ്നം കണ്ട സമ്പൂര്‍ണ മനുഷ്യനിലേയ്ക്കുള്ള പ്രയാണങ്ങള്‍ തന്നെയാണ് ദ്യോതിപ്പിക്കുന്നത്. കഴിവുകളും പ്രാഗത്ഭ്യവും എങ്ങനെ പരിപോഷിപ്പിക്കാമെന്നാണ് വെനിസ്വലയുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 62 വിവരിക്കുന്നത്. പദ്ധതികളുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും പരിപാലനത്തിലുമുള്ള സക്രിയ ജനപങ്കാളിത്തം വ്യക്തിത്വത്തിലും സംഘടിത തലത്തിലും പദ്ധതികളുടെ പൂര്‍ണ വിജയത്തിന് അനിവാര്യമാണെന്ന് പ്രസ്തുത ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു. മനുഷ്യ പരിണാമത്തിന് മാര്‍ക്സ് വിഭാവനം ചെയ്ത പ്രകിയയുടെ പ്രായോഗിക മുഖമാണിവിടെ അനാവൃതമാകുന്നത്-സാമൂഹ്യ പരിവര്‍ത്തനവും ആത്മപരിവര്‍ത്തനവും.

നായകര്‍ ജനങ്ങള്‍ വെനിസ്വല മാത്രമല്ല, ബഹുഭൂരിപക്ഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഈ പരിവര്‍ത്തനങ്ങളിലേക്കുള്ള പ്രയാണത്തില്‍ വ്യാപൃതരാണ് എന്നതാണ് 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ പ്രത്യാശാഭരിതമായ കണ്ടെത്തല്‍. ബെര്‍ലിന്‍ മതില്‍ തകരുകയും സോവിയറ്റ് മാതൃക അപ്രത്യക്ഷമാകുകയും ചെയ്ത 1989-ല്‍ തന്നെ, ലാറ്റിനമേരിക്ക പുതിയ നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ ഞാണൊലി മുഴക്കിയെന്നത് ചരിത്രത്തിലെ മറ്റൊരു വിസ്മയം. ബെര്‍ലിന്‍ മതിലിനൊപ്പം 20-ാം നൂറ്റാണ്ടിലെ സോഷ്യലിസവും തകര്‍ന്നടിഞ്ഞു. ""കമ്യൂണിസത്തിന്റെ ശവപ്പറമ്പില്‍"" നവ ഉദാരവത്കരണത്തിന്റെ കുളമ്പടിയുമായി കുതിച്ചു വന്ന മുതലാളിത്തത്തിന് തുടക്കത്തില്‍ തന്നെ അടിയേറ്റത് വെനിസ്വലയിലെ കാരക്കാസ് പട്ടണത്തിലായിരുന്നു. മുതലാളിത്തം നവഉദാരവത്കരണ നയങ്ങള്‍ പരീക്ഷിച്ച ഭൂമിക കൂടിയായിരുന്നു ലാറ്റിനമേരിക്ക. ബസ് ചാര്‍ജ് ഇരട്ടിയാക്കി അന്താരാഷ്ട്ര നാണയനിധിയുടെയും ലോക ധനകാര്യ സ്ഥാപനങ്ങളുടെയും നല്ല കുട്ടിയാകാന്‍ ശ്രമിച്ചു വെനിസ്വലന്‍ പ്രസിഡന്റ് കാര്‍ലോസ് ആന്‍ഡെസ് പെരസ്. പാശ്ചാത്യ പിന്തുണയോടെ തുടരുകയായിരുന്ന സ്വേച്ഛാധിപത്യ ഭരണത്തില്‍ ദുസ്സഹജീവിതം നയിച്ചിരുന്ന ഗ്രാമീണര്‍ ബസ്ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി കലാപം നടത്തി. കാരക്കാസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം രാജ്യത്തെ ഇതര പട്ടണങ്ങളിലേക്കും പടര്‍ന്നു. ""മലകളിറങ്ങി പാവങ്ങള്‍ വന്ന നാള്‍"". രാജ്യമെങ്ങും കൊള്ളയും കൊള്ളിവയ്പ്പുമായിരുന്നു. വീഥികളില്‍ ചോരപ്പുഴയൊഴുകി. 10,000 പേരെങ്കിലും കൊല്ലപ്പെട്ടു. പിന്നെ ഒരു ദശകം ജനകീയ കലാപങ്ങളുടേതായിരുന്നു. തുടര്‍ന്ന് 1998ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ്, നേരത്തേ സൈനികനായിരുന്ന ഹ്യൂഗോ റാഫേല്‍ ഷാവേസ് ഫ്രയാസ് വിജയം നേടി ക്യൂബക്കു ശേഷം ലാറ്റിനമേരിക്കയില്‍ പുത്തന്‍ ജനകീയ ഭരണത്തിന്റെ കൊടിയുയര്‍ത്തിയത്.

1982ല്‍ സൈനിക അട്ടിമറി ശ്രമത്തിന് തടവിലായി പുറത്തിറങ്ങിയപ്പോള്‍ തന്നെ ഷാവേസ്, തന്റെ സ്വപ്നത്തിലെ വെനിസ്വലയില്‍ ജനങ്ങള്‍ ""കേവലം പങ്കാളികളല്ല, അധികാരത്തിലെ നായകര്‍" തന്നെയായിരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കാരക്കാസിലെ കലാപത്തിനു സമാന്തരമായി ലാറ്റിനമേരിക്കയിലെ ഇതര പ്രദേശങ്ങളിലും പോരാട്ടങ്ങളും മുന്നേറ്റങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി. കമ്യൂണിസത്തിന്റെ "അവസാന തുരുത്ത്" ആയി അനുകൂലികളും എതിരാളികളും മുദ്രചാര്‍ത്തിയ ക്യൂബ, സമഗ്ര പരിവര്‍ത്തനങ്ങള്‍ക്കു മുതിര്‍ന്നത്, സോവിയറ്റ് പതനത്തിനുശേഷമുള്ള ഇക്കാലത്താണ്. ഊര്‍ജസ്വലതയുടെ പുതിയ മുഖങ്ങള്‍ ക്യൂബയില്‍ തുറക്കപ്പെട്ടു. ഹരിതവത്കരണത്തിലൂടെ കാര്‍ഷിക മേഖലയില്‍ ക്യൂബ കുതിച്ചു ചാട്ടത്തിനു തുനിഞ്ഞതും ഈ പശ്ചാത്തലത്തിലാണ്. ബൊളീവിയയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇവോ മൊറാലിസ് 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ മുന്നണി പോരാളിയായി സ്വയം പ്രഖ്യാപിച്ചു. പ്രാദേശിക സമരങ്ങളിലൂടെയും ചെറുത്തു നില്‍പ്പുകളിലൂടെയും "മൂവ്മെന്റ് ടുവഡ്സ് സോഷ്യലിസം" എന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുയര്‍ന്ന മൊറാലിസ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സോഷ്യലിസ്റ്റ് അജണ്ടയിലെ മുഖ്യയിനമാക്കി. ഇക്വഡോറില്‍ റാഫേല്‍ കൊറിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് സാഹോദര്യത്തെ ദൃഢപ്പെടുത്താന്‍ സഹായകമായി. അതിനിടെ റിക്കാര്‍ഡോ ലാഗോസ് ചിലിയിലും ലുല ഡസില്‍വ ബ്രസീലിലും നെസ്റ്റര്‍ കിര്‍ക്നര്‍ അര്‍ജന്റീനയിലും ടബാറെ വാര്‍ക്വിസ് ഉറുഗ്വെയിലും ഡാനിയല്‍ ഒര്‍ട്ടേഗ നിക്കാരാഗ്വയിലും അല്‍വാറോ കൊളോം ഗ്വാട്ടിമലയിലും ഫെര്‍ണാണ്ടോ ലുഗോ പരാഗ്വയിലും മൗറിക്കോ ഫ്യൂന്‍സ് എല്‍സാല്‍വഡോറിലും അധികാരത്തിലേറിയത് മുതലാളിത്ത ലോകത്തിന്റെ ഉറക്കം കെടുത്തി. സ്വതന്ത്രവിപണി എന്ന അമേരിക്കന്‍ തന്ത്രത്തിനു മറുപടിയായി ക്യൂബയും വെനിസ്വലയും 2004-ല്‍ രൂപീകരിച്ച "അല്‍ബ" (ബൊളിവാറിയന്‍ അലയന്‍സ് ഫോര്‍ ദ പീപ്പിള്‍ ഓഫ് ഔര്‍ അമേരിക്ക) കൈമാറ്റവും പങ്കുവയ്ക്കലുമെന്ന സോഷ്യലിസ്റ്റ് സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ സഹായകമാകുകയും ചെയ്തു. ബൊളിവിയ, ഇക്വഡോര്‍, നിക്കാരാഗ്വ, പരാഗ്വ, കരീബിയയിലെ ചെറുരാജ്യങ്ങളായ ആന്റിഗ്വ, ബര്‍ബുഡ, ഡൊമിനിക്ക, സെന്റ് വിന്‍സെന്റ്, ഗ്രെനഡ എന്നിവയും അല്‍ബയിലെ അംഗങ്ങളാണ്. സ്പാനിഷ് ഭാഷയിലെ അല്‍ബക്ക് ഉദയം എന്നാണര്‍ഥം. ഹോണ്ടുറാസും കൊളംബിയയും മാത്രമാണ് ഇപ്പോള്‍ അമേരിക്കന്‍ ഭ്രമണപഥത്തിലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ഹോണ്ടുറാസ് സൈനിക അട്ടിമറിയിലൂടെ അമേരിക്ക വരുതിയിലാക്കുകയായിരുന്നു. മെക്സിക്കോയില്‍ കലാപം രൂക്ഷമായിരിക്കുന്നു. പ്രാദേശിക സംസ്കൃതി സോവിയറ്റ് മാതൃക യാന്ത്രികമായി പ്രാവര്‍ത്തികമാക്കിയതിലൂടെയും മാര്‍ക്സിസം വളരുന്ന ശാസ്ത്രമാണെന്ന വാസ്തവം ഉള്‍ക്കൊള്ളാതിരുന്നതിലൂടെയും സോഷ്യലിസ്റ്റ് ലോകത്ത് സംഭവിച്ച തെറ്റുകളും കോട്ടങ്ങളും പരിഹരിച്ചുകൊണ്ട് രൂപം നല്‍കിയ ലാറ്റിനമേരിക്കന്‍ സോഷ്യലിസം, പാഠങ്ങള്‍ പഠിക്കാന്‍ മനസ്സും താല്‍പ്പര്യവുമില്ലാത്ത ഇടതുപക്ഷക്കാര്‍ക്കും ദുരൂഹത സൃഷ്ടിക്കും.

വ്യത്യസ്ത വിപ്ലവ സാഹചര്യങ്ങളും ഭേദഗതിവരുത്തിയ പ്രത്യയ ശാസ്ത്രവും വ്യത്യസ്ത അടവുകളും തന്ത്രങ്ങളും പ്രത്യയശാസ്ത്ര "മൗലികവാദി"കള്‍ക്ക് എളുപ്പത്തില്‍ ദഹിക്കുന്നവയായിരുന്നില്ല. ലാറ്റിനമേരിക്കയിലെ പുതിയ ഇടതുപക്ഷ - വിപ്ലവ ഭരണകൂടങ്ങളില്‍ ഒന്നുപോലും സായുധ വിപ്ലവത്തിലൂടെയല്ല അധികാരത്തിലേറിയത് എന്നതു തന്നെ പ്രഥമ സമസ്യ. ബാലറ്റ് പെട്ടിയിലൂടെയാണ് ഷാവേസ് ഉള്‍പ്പെടെയുള്ള വിപ്ലവകാരികള്‍ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ ഭരണവും സമ്പദ് വ്യവസ്ഥയും പൂര്‍ണമായും നിയന്ത്രണത്തിലായിട്ടില്ലെന്ന് അവര്‍ സമ്മതിക്കുന്നു. അതിലേക്കുള്ള വിപ്ലവായുധം-പാര്‍ടി-പഴയ ചട്ടകൂടില്‍ ഒതുങ്ങുന്ന ഒന്നല്ല. മുകളില്‍ നിന്ന് അടിയിലേയ്ക്കുള്ള ബ്യൂറോക്രാറ്റിക് ആസൂത്രണ-നിര്‍വഹണ സമ്പ്രദായം ലാറ്റിനമേരിക്കന്‍ മോഡല്‍ ഉപേക്ഷിച്ചിരിക്കുന്നു. മാര്‍ക്സിസ്റ്റ്-ലെനിനിസത്തോടൊപ്പം തദ്ദേശീയവും പ്രാദേശികവുമായ വിപ്ലവ പാരമ്പര്യം ജനകീയ മുന്നേറ്റത്തിന് ആവേശം പകരുകയും ചെയ്യുന്നു. കോളനിവാഴ്ചക്കും ഫ്യൂഡല്‍ പാരമ്പര്യത്തിനുമെതിരെ നൂറ്റാണ്ടുകള്‍ക്കു മുമ്പേ നടന്ന പോരാട്ടങ്ങളും നവോത്ഥാന ചിന്തകളും അവയ്ക്ക് നേതൃത്വം നല്‍കിയ വിപ്ലവകാരികളും ചിന്തകരും തൊഴിലാളി വര്‍ഗത്തിന്റെ ദീപ്ത പ്രചോദനങ്ങളാകുന്നു. ലാറ്റിനമേരിക്കന്‍ പോരാട്ടത്തെ ജ്വലിപ്പിച്ച സൈമണ്‍ ബൊളിവറും ബൊളിവറുടെ ഗുരുവും മാര്‍ഗദര്‍ശിയുമായ സൈമണ്‍ റൊഡ്രിഗസും 1850കളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ നയിച്ച എസെക്കിയേല്‍ സമോറയുമാണ് ബൊളിവാറിയന്‍ വിപ്ലവത്തിന്റെ ശുക്രനക്ഷത്രങ്ങളെന്ന് ഷാവേസ് പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍.

ചെഗുവേരയുടെ വിപ്ലവ കാമനകളും കൂട്ടിവായിക്കുക. റഷ്യയില്‍ വിപ്ലവജ്വാലകള്‍ കത്തിപ്പടരുന്നതു മനസ്സിലാക്കിയ കാള്‍ മാര്‍ക്സ് ആ രാജ്യത്തിന്റെ ചരിത്രവും സാംസ്കാരികവുമായ പശ്ചാത്തലവും അവിടത്തെ ജനകീയ മുന്നേറ്റങ്ങളുടെ ജയാപചയങ്ങളും പഠിക്കാന്‍ തയ്യാറായതും ഓര്‍ക്കേണ്ടിയിരിക്കുന്നു. മാര്‍ക്സിനുശേഷം നിലച്ച ഈ ചരിത്ര-സാംസ്ക്കാരിക ധാരാ പഠനത്തിനു ലാറ്റിനമേരിക്കന്‍ വിപ്ലവകാരികള്‍ പ്രാമുഖ്യം നല്‍കിയത് ഇന്ത്യയുള്‍പ്പെടെ ഇടതുപക്ഷത്തിന് ഇനിയും ശക്തമായ വേരോട്ടം ലഭിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ക്ക് മാര്‍ഗ ദര്‍ശകമാണ്. മാര്‍ക്സിസവും ദേശീയ പാരമ്പര്യവും തമ്മിലുള്ള സമഞ്ജസ സമ്മേളനം വിപ്ലവത്തിലേക്കുള്ള പാത സുഗമമാക്കുമെന്ന് തിയഡോര്‍ ഷാനിന്‍4 പറയുകയുണ്ടായി. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ വീഥി തെളിയിച്ചയാള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇസ്ത്വാന്‍ മെസാറോസ് ചൂണ്ടിക്കാട്ടിയ സോഷ്യലിസത്തിന്റെ പ്രാഥമിക ത്രികോണം (ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യ ഉടമസ്ഥത, തൊഴിലാളികള്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ഉല്‍പാദനം, സാമൂഹ്യാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഉല്‍പാദനം) അതുകൊണ്ടു തന്നെ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ അംഗീകരിച്ചിരിക്കുന്നു.

സോഷ്യലിസ്റ്റ് കമ്മിറ്റികള്‍ എന്ന കമ്യൂണിറ്റി കൗണ്‍സിലുകളിലൂടെയാണ് സാമൂഹ്യഘടന സര്‍ക്കാറുകള്‍ ശക്തിപ്പെടുത്തുന്നത്. ""എല്ലാ അധികാരവും കമ്യൂണിറ്റി കൗണ്‍സിലുകള്‍ക്ക്"" എന്ന് ഷാവേസ് പ്രഖ്യാപിക്കുന്നുണ്ട്. ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി അവരെ ഭരണവ്യവസ്ഥയുടെ ആധാര ശിലകളാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഫലമായി വെനിസ്വലയില്‍ "സോഷ്യലിസ്റ്റ് കമ്യൂണുകള്‍" രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്ന് മാര്‍ത്ത ഹാര്‍നെക്കര്‍ ചൂണ്ടിക്കാട്ടുന്നു. ബഹുസ്വരത മനുഷ്യകേന്ദ്രീകൃതമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് തൊളിലാളികളെ മാത്രം ഉള്‍ക്കൊള്ളുന്ന സങ്കുചിതത്വമുണ്ടാകരുതെന്ന് ഷാവേസിന്റെ ഏറ്റവുമടുത്ത ഉപദേശ സംഘാംഗം കുടിയായ ഹാര്‍നെക്കര്‍ പറയുന്നു. ബഹുസ്വരതയായിരിക്കണം സോഷ്യലിസ്റ്റ് സമൂഹത്തിന്റെ മുഖമുദ്ര. തൊഴിലാളികള്‍ക്കൊപ്പം, സ്ത്രീകള്‍, ഗോത്രവര്‍ഗക്കാര്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, അംഗവൈകല്യമുള്ളവര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി എല്ലാവിഭാഗം ജനങ്ങളുടേയും ആരോഗ്യകരമായ കൂട്ടായ്മയായിരിക്കണം സമൂഹം. വിമോചന ദൈവശാസ്ത്രം, ദേശീയപ്രസ്ഥാനങ്ങള്‍, പ്രാദേശികതകള്‍, പരിസ്ഥിതിവിജ്ഞാനീയം തുടങ്ങി എല്ലാ ചിന്താധാരകള്‍ക്കും സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പു വരുത്തുന്ന, ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥക്കു പകരം ഭൗതികവും ആത്മീയവുമായ, ദാരിദ്ര്യത്തില്‍ നിന്നു വിമുക്തമായ മാനവികതയുടെയും സാഹോദര്യത്തിന്റെയും ശിലകളില്‍ നിലനില്‍ക്കുന്ന, അധ്വാനിക്കുന്നവരുടെ സമൂഹത്തിനായി പോരാടുന്നവരെയാണ് ഇടതുപക്ഷക്കാരായി ഹാര്‍നെക്കര്‍ കാണുന്നത്.

മുകളില്‍നിന്ന് കല്‍പ്പനകള്‍ താഴോട്ടിറക്കുന്ന ഭരണകൂടമായിരിക്കില്ല ഇടതുപക്ഷത്തിന്റേത്. ഭരണ നേതൃത്വത്തിന്റെ മുതലാളിത്ത മനോഭാവവും സമ്പത്തിന്റെ കൂട്ടിവയ്ക്കലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള വൈമുഖ്യവും പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണവും ആ സമൂഹത്തില്‍ അന്യമായിരിക്കും. സോവിയറ്റ് സോഷ്യലിസത്തിന്റെ പതനത്തിന് മുമ്പുതന്നെ ബഹുസ്വരതയെ അംഗീകരിക്കാനും സോഷ്യലിസത്തെ ശരിയായ പാതയില്‍ ഉറപ്പിച്ചു നിര്‍ത്താനുമുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നിരുന്നു. സാമ്പ്രദായിക വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതിക്കൊണ്ട് ബ്രസീലിലെ വിദ്യാഭ്യാസ വിചക്ഷണന്‍ പൗലോ ഫ്രെയര്‍ തുടങ്ങിയ ഇടപെടലുകള്‍ ഉദാഹരണം. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ സ്ത്രീപക്ഷവാദങ്ങള്‍ ഉയര്‍ന്നതും ഇക്കാലത്താണ്. നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സാന്‍ഡിനിസ്റ്റ ഭരണകൂടത്തില്‍ സജീവ ഇടതുപക്ഷവീക്ഷണമുള്ള ക്രൈസ്തവ പുരോഹിതര്‍ മന്ത്രിമാരായിരുന്നു.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ഇതര വിഭാഗങ്ങളെക്കൂടി വിപ്ലവപാതയില്‍ അണിനിരത്തണമെന്ന് സാല്‍വഡോര്‍ ഗറില്ലാനേതാവ് ജോര്‍ജ് ഷാഫിക്ക് ആവശ്യപ്പെട്ടത് ബെര്‍ലിന്‍ മതില്‍ തകരുന്നതിന് ഒരു ദശകം മുമ്പാണ്. വിപ്ലവത്തിന്റെ അടിസ്ഥാന ചാലകശക്തി തദ്ദേശീയ ജനതയാണെന്നത് തിരിച്ചറിഞ്ഞ് അവരെ ആദ്യമായി രാഷ്ട്രീയ ധാരയിലേക്കു കൊണ്ടുവന്നത് ഗ്വാട്ടിമലയിലെ ഗറില്ലാ ആര്‍മിയാണ്. വംശീയവും സാംസ്കാരികവും ലിംഗപരവും ഭാഷാപരവുമായ വ്യത്യസ്തതകളെ സമഞ്ജസിപ്പിച്ച് വിപ്ലവത്തിന്റെ വിശാലാടിത്തറ സൃഷ്ടിക്കാനുള്ള ശ്രമം, പക്ഷേ, മുന്നോട്ടു കൊണ്ടു പോകുന്നതിനുമുമ്പ് യൂറോപ്പില്‍ സോഷ്യലിസ്റ്റ് സൂര്യന് ഗ്രഹണം സംഭവിക്കുകയാണുണ്ടായത്. ജനാധിപത്യത്തിന്റെ വികാസം ഉദയം പിന്നെ വന്‍കര മാറി ലാറ്റിനമേരിക്കയിലായെന്നു മാത്രം. ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തെ സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍നിന്നു വേര്‍തിരിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ നേതൃത്വമായിരുന്നു ലാറ്റിനമേരിക്കയിലേത് എന്നതു തന്നെയാണ് പുതിയ പിറവിക്ക് കാരണമായത്.

സോഷ്യലിസത്തിനു കീഴില്‍ മാത്രമേ ജനാധിപത്യം പൂര്‍ണ വികാസം കൈവരിക്കുകയുള്ളൂവെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. 2004 ഡിസംബര്‍ അഞ്ചിന്, കാരക്കാസില്‍ മനുഷ്യവംശത്തിന്റെ സംരക്ഷണത്തിനായി ഒത്തുചേര്‍ന്ന ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും ആഗോള സമ്മേളന സമാപനത്തില്‍ സദസിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ""സോഷ്യലിസ്റ്റ് ചരിത്രത്തെ അവലോകനം ചെയ്യേണ്ടതും സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യത്തെ സംരക്ഷിക്കേണ്ടതും ആവശ്യമായിരിക്കുന്നു""വെന്ന് ഷാവേസ് പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുശേഷം ജനുവരി 30ന് ബ്രസീലിലെ പോര്‍ട്ടോ അലെഗ്രിയില്‍ മറ്റൊരു സമ്മേളനത്തിലാണ് മുതലാളിത്തത്തെ അതിജീവിക്കണമെന്നും അതിനായി സോഷ്യലിസം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തത്. സോഷ്യലിസം വീണ്ടും കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഷാവേസ് പറഞ്ഞത്. ""സോവിയറ്റ് യൂണിയനില്‍ നമ്മള്‍ കണ്ട സോഷ്യലിസമല്ല അത്"" എന്നദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഫെബ്രുവരി അഞ്ചിന് ചേര്‍ന്ന നാലാമത് സോഷ്യല്‍ ഡെബ്റ്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ, സോഷ്യലിസമല്ലാതെ മറ്റൊരു ബദല്‍ മുതലാളിത്തത്തിന് ഇല്ലെന്ന് ഷാവേസ് പ്രസ്താവിച്ചു. ""എന്നാല്‍ നാം അറിയുന്ന സോഷ്യലിസമല്ല അത്. നമുക്കതിനെ- 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തെ-കണ്ടെത്തേണ്ടിയിരിക്കുന്നു"" 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന സംജ്ഞ പൊതുജന മധ്യത്തില്‍ ആദ്യം പ്രയോഗിക്കപ്പെട്ടത് ആ പ്രസംഗത്തിലാണ്. 2000ല്‍ തന്നെ പ്രസിദ്ധ ചിലിയന്‍ സാമൂഹ്യചിന്തകന്‍ തോമസ് മൗലിന്‍ "21-ാം നൂറ്റാണ്ടിലെ സോഷ്യലിസം: അഞ്ചാം മാര്‍ഗം" എന്ന പേരില്‍ ഗ്രന്ഥം രചിച്ചിരുന്നുവെങ്കിലും. സ്നേഹം, സാഹോദര്യം, സമത്വം എന്നീ ശിലകളില്‍ പടുത്തുയര്‍ത്തിയ സോഷ്യലിസ്റ്റ് ധാര്‍മികതയെക്കുറിച്ചാണ് ഷാവേസ് പീന്നീട് ലഭിച്ച വേദികളിലെല്ലാം പ്രസംഗിച്ചത്. ""ഈ സോഷ്യലിസ്റ്റ് ദര്‍ശനങ്ങളും മൂല്യങ്ങളും ചിരന്തനമാണ്. വിശുദ്ധ ഗ്രന്ഥങ്ങളിലും സുവിശേഷങ്ങളിലും നമ്മുടെ പ്രാക്തന ജനതയുടെ രീതികളിലും ഇവയുണ്ട്"" അദ്ദേഹം പറഞ്ഞു. 20-ാം നൂറ്റാണ്ടില്‍ സംഭവിച്ച തെറ്റുകളിലേക്കു വഴുതിവീഴാന്‍ പുതിയ നൂറ്റാണ്ടിലെ സോഷ്യലിസത്തിന് അവസരം ഒരുക്കരുതെന്ന മുന്നറിയിപ്പും ഷാവേസ് നിരന്തരം നല്‍കുന്നുണ്ട്.

*
വി കെ ഷറഫുദ്ദീന്‍ ദേശാഭിമാനി വാരിക

ആഗോളവല്‍ക്കരണ കാലത്തെ ഇടതുപക്ഷം

സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ ലോകമെമ്പാടും വിവിധ രീതികളില്‍ പുതിയ സമരങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. ഈ ജനമുന്നേറ്റങ്ങളുടെയെല്ലാം പ്രധാന സവിശേഷത അവയിലെല്ലാം പ്രകടമാകുന്ന ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണ്. മുന്‍കാല സമരങ്ങളെ ബോധപൂര്‍വമായ വിപ്ലവസമരങ്ങളെന്നും നൈസര്‍ഗികമായ കലാപങ്ങളെന്നും രണ്ടായി നമ്മള്‍ വേര്‍തിരിച്ചു കണ്ടിരുന്നല്ലൊ. ജനാധിപത്യ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ഇന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ പൂര്‍ണമായും അങ്ങനെ വേര്‍തിരിക്കാനാവില്ല. അവയിലെല്ലാം പ്രകടമാകുന്ന അടിച്ചമര്‍ത്താനാവാത്ത ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉയര്‍ന്ന തോതാണ് അതിനു കാരണം.
കഴിഞ്ഞ ഏതാനും ദശകങ്ങളായി ആഗോള സാമ്രാജ്യ വ്യവസ്ഥക്കെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഈ ജനമുന്നേറ്റങ്ങളൊന്നും ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന്റെ സവിശേഷ സാഹചര്യത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന സമരങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്നവയുമല്ല. അവ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് വളരെ വേഗത്തില്‍ സംക്രമിക്കുന്ന തരംഗങ്ങളായാണ് വ്യാപിക്കുന്നത്. അമേരിക്കന്‍ മുതലാളിത്തം അതിന്റെ അടുക്കളമുറ്റമായിക്കണ്ട് അടിപ്പെടുത്തി നിര്‍ത്തിയിരുന്ന ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ അത്തരമൊരു തരംഗമായാണ് വ്യാപിച്ചത്. അതിനുശേഷം ഉത്തരാഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങള്‍ വളരെ വേഗത്തില്‍ പടര്‍ന്നുപിടിച്ച മറ്റൊരു ജനകീയ രാഷ്ട്രീയ തരംഗമാണ്. ഇതിനു സമാന്തരമായാണ് ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ മൂലധനാധിപത്യത്തിന്റെ തനിരൂപം തുറന്നുകാട്ടിക്കൊണ്ട് ഗ്രീസിലും സ്പെയിനിലും ന്യൂയോര്‍ക്കിലും ലണ്ടനിലും വിവിധ ചൂഷിത വിഭാഗങ്ങള്‍ അണിനിരന്ന ഒരു പ്രക്ഷോഭ തരംഗം രൂപപ്പെട്ടത്. ഇത്തരം മുന്നേറ്റങ്ങളെയൊന്നും പഴയ രീതിയില്‍ വര്‍ഗപരമായ ആത്മബോധത്തിലേക്കുയരാത്ത ആള്‍ക്കൂട്ടങ്ങളുടെ നൈസര്‍ഗിക വികാരവിക്ഷോഭം മാത്രമായി ഇന്നു നമുക്കു തള്ളിക്കളയാനാവില്ല. അങ്ങനെ ചെയ്താല്‍ ഈ പ്രക്ഷോഭങ്ങളിലൊക്കെ ജീവന്‍ സമര്‍പ്പിച്ചു തെരുവിലിറങ്ങുന്ന ചൂഷിതരുടെയും പീഡിതരുടെയും സ്വാതന്ത്ര്യ വാഞ്ഛയെ, മുതലാളിത്തം ഒരു ശാശ്വത വ്യവസ്ഥയുണ്ടെന്നു വാദിക്കുന്ന ലിബറല്‍ ജനാധിപത്യവാദികള്‍ക്കും മതരാഷ്ട്രീയ ശക്തികള്‍ക്കും വെറുതെ വിട്ടുകൊടുക്കുകയാവും ഫലത്തില്‍ സംഭവിക്കുക. അതിനാല്‍ ആഗോള സാമ്രാജ്യവ്യവസ്ഥക്കെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഈ ബദല്‍ ആഗോള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ളത്.

ആഗോള സാമ്രാജ്യവിരുദ്ധ വിപ്ലവത്തിന്റെ "ആത്മനിഷ്ഠ ശക്തി"കളെക്കുറിച്ച് ഗൗരവപൂര്‍വം വിലയിരുത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ ഉത്തരവാദിത്തം തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഈ പുതിയ മുന്നേറ്റങ്ങളിലെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ആഗോള സാമ്രാജ്യ വിരുദ്ധതയെ വെളിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് അവയെ പിന്തുണയ്ക്കുന്നത്. ഇന്ന് രാഷ്ട്രീയമായ അടിച്ചമര്‍ത്തലിനും സാമ്പത്തികമായ ചൂഷണത്തിനുമെതിരെ സ്ത്രീകളും കുട്ടികളും വൃദ്ധരും തൊഴിലാളികളും ദരിദ്രരും തൊഴില്‍രഹിതരും ഒക്കെ അടങ്ങുന്ന വിവിധ ജനവിഭാഗങ്ങള്‍ നേരിട്ടു തെരുവിലിറങ്ങുമ്പോള്‍ അവയില്‍ അവരെ ഒരുമിപ്പിക്കുന്ന ഒരു നൂതനശക്തിയുടെ പ്രവര്‍ത്തനം ദൃശ്യമാണ്. ഈ നൂതന ശക്തിയെയാണ് രാഷ്ട്രീയ ഇച്ഛാശക്തി എന്ന് തുടക്കത്തില്‍ സൂചിപ്പിച്ചത്. അത് അതില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയേയും വ്യക്തിപരവും സാമൂഹികവുമായ നിലനില്‍പ്പിന്റെ പുതിയ തലത്തിലേക്കാണുയര്‍ത്തുന്നത്. നൂതനമായ ശക്തിയുടെയും സഹകരണത്തിന്റേതുമായ ഈ തലം ഒരു സാര്‍വജനീന (common) യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് അവര്‍ കലാപം ചെയ്യുന്ന ഒറ്റപ്പെട്ട വ്യക്തികള്‍ കൂടിച്ചേര്‍ന്ന ഒരാള്‍ക്കൂട്ടമല്ല എന്നുപറഞ്ഞത്. മറിച്ച് അവര്‍, സമരം ചെയ്യുന്ന ഒരു സാര്‍വജനീന യാഥാര്‍ഥ്യത്തിന്റെ പ്രകാശനമാണ്. അതില്‍ ഐക്യപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു സംഘകര്‍തൃത്വമാണ്. അതുകൊണ്ടുതന്നെ അത് അധീശവ്യവസ്ഥക്കെതിരെ സമരം ചെയ്യുന്ന ഒരു രാഷ്ട്രീയ കര്‍തൃത്വമാണ്.

ആഗോള മൂലധനാധിപത്യത്തിന്റെ വിവിധ രൂപങ്ങള്‍ക്കെതിരെ തിരിയുന്ന എല്ലാത്തരം ചൂഷിതരെയും കീഴാളരെയും ഐക്യപ്പെടുത്തുന്ന ഈ രാഷ്ട്രീയ കര്‍തൃത്വത്തെയാണ് നമ്മുടെ കാലത്തെ പ്രമുഖരായ ചില മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ "മള്‍ട്ടിറ്റ്യൂഡ്" എന്നു വിളിക്കുന്നത്. ഈ പുതിയ രാഷ്ട്രീയ പ്രതിഭാസം പലരും കുരുതുന്നതുപോലെ അരാജകമായ ആള്‍ക്കൂട്ടങ്ങളല്ല. അതുകൊണ്ടാണ് വിവിധതരം ചൂഷിതരുടെയും പീഡിതരുടെയും കീഴാളരുടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെ സാര്‍വജനീന കര്‍തൃത്വം എന്ന അര്‍ഥത്തില്‍ "മള്‍ട്ടിറ്റ്യൂഡി"ന് ഒരു പുതിയ പരിഭാഷ നമുക്കാവശ്യമായിരിക്കുന്നത്. ഞാന്‍ തല്‍ക്കാലം "ജനസഞ്ചയം" എന്നൊരു പദമാണതിനുപയോഗിക്കുന്നത്.

ചൂഷണം ചെയ്യപ്പെടുന്ന ഒരു വര്‍ഗമെന്ന നിലയില്‍ സ്വയം കണ്ടെത്താന്‍ കഴിവുള്ള തൊഴിലാളി വര്‍ഗത്തെയാണ് മുതലാളിത്ത വ്യവസ്ഥക്കെതിരായ സമരം നയിക്കുന്ന കര്‍തൃത്വമായി മാര്‍ക്സ് കണ്ടത്. കാരണം ഇങ്ങനെ സ്വയം തിരിച്ചറിയുന്ന തൊഴിലാളി വര്‍ഗത്തിനു മാത്രമേ സ്വയം വിമോചിപ്പിക്കാനും അതിനുള്ള സമരത്തിലൂടെ മറ്റു വര്‍ഗങ്ങളേയും മോചിപ്പിക്കാന്‍ കഴിയൂ. മാര്‍ക്സിന്റെ കാലത്ത് മുതലാളിത്തം വികസിച്ച പടിഞ്ഞാറന്‍ യൂറോപ്പിലെ വ്യവസായ തൊഴിലാളി വര്‍ഗത്തെയാണ് മാര്‍ക്സ് ഈ വിമോചക വര്‍ഗത്തിന്റെ മാതൃകയായിക്കണ്ടത്. അമൂര്‍ത്തമായ അധ്വാനശക്തി കുറഞ്ഞ വിലയ്ക്കുവാങ്ങിക്കൊണ്ട് അതില്‍നിന്ന് മിച്ചമൂല്യം ഉല്‍പ്പാദിപ്പിക്കുക എന്ന മുതലാളിത്ത വ്യവസ്ഥയുടെ അടിസ്ഥാന തന്ത്രത്തെ സാങ്കേതികമായും ശാസ്ത്രീയമായും വിശദീകരിക്കുവാന്‍ മാര്‍ക്സിന്റെ മുന്നിലുണ്ടായിരുന്നത് ഈ പശ്ചിമ യൂറോപ്യന്‍ വ്യവസായ മുതലാളിത്ത മാതൃകയാണ്. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകളുടെ ശാസ്ത്രീയവും സാങ്കേതികവുമായ നിര്‍വചന മാതൃകകളെ മുതലാളിത്ത ജീവിതാവസ്ഥ സങ്കീര്‍ണ യാഥാര്‍ഥ്യങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് മാര്‍ക്സ് നിര്‍ദേശിച്ചിട്ടുണ്ട്. അതായത് ശാസ്ത്രീയമായ കണ്ടെത്തലുകളുടെ രൂപപരമായ മാതൃകകളിലേക്ക് അവയുടെ യഥാര്‍ഥ സങ്കീര്‍ണതകളെയും വൈവിധ്യങ്ങളെയും വെട്ടിച്ചുരുക്കരുതെന്നാണ് മാര്‍ക്സ് പറയുന്നത്. അതോടൊപ്പംതന്നെ ശാസ്ത്രീയമായ കണ്ടെത്തലുകളുടെ രൂപപരമായ മാതൃകകളില്ലാതെ യാഥാര്‍ഥ്യങ്ങളുടെ സങ്കീര്‍ണതകളും വൈവിധ്യങ്ങളും കണ്ടെത്താന്‍ കഴിയില്ലെന്നുകൂടി മാര്‍ക്സ് പറയുന്നു.

സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ഈ രണ്ടുതരം യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള ഭിന്നതയും ബന്ധവും മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ലെനിനും മാവോയ്ക്കും ശാസ്ത്രീയ മാതൃകയുടെ രൂപപരതയില്‍ കുടുങ്ങാതെ യാഥാര്‍ഥ്യത്തിന്റെ സങ്കീര്‍ണതകളിലൂടെ ക്രിയാത്മകമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞത്. മുതലാളിത്ത ഉല്‍പാദനവ്യവസ്ഥ വളര്‍ച്ചയെത്തിയിട്ടില്ലാത്ത കര്‍ഷകരാജ്യങ്ങളിലും തൊഴിലാളിവര്‍ഗ വിപ്ലവം വിജയിപ്പിക്കാമെന്ന് അവര്‍ തെളിയിച്ചു. മുതലാളിത്തത്തിന്റെ ആഗോളതലത്തിലുള്ള "അസമമായ വികാസം" എന്ന യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവിനെ മുതലാളിത്തത്തിന്റെ അത്യുന്നത രൂപമായ സാമ്രാജ്യത്വം ആഗോളത്തെ ഒന്നാകെ ഒരു ചങ്ങലപോലെ ചുറ്റിവരിഞ്ഞിരിക്കുന്നു എന്ന സൈദ്ധാന്തിക നിഗമനത്തോടു ബന്ധിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് മാര്‍ക്സിസം - ലെനിനിസത്തിന് പിന്നീടു നടന്ന വിപ്ലവങ്ങള്‍ക്കൊക്കെ വഴികാട്ടിയാവാന്‍ കഴിഞ്ഞത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെനിന്‍ തന്റെ ഈ കണ്ടെത്തലുകള്‍ അവതരിപ്പിക്കുമ്പോള്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെങ്ങും ചൂഷിത വിഭാഗങ്ങള്‍ക്കിടയില്‍ വ്യവസായ തൊഴിലാളിവര്‍ഗത്തിന് എണ്ണത്തിലുള്ള മേല്‍ക്കൈ ഉണ്ടായിരുന്നില്ല.

കോളനി വാഴ്ചയിലൂടെ ലോകമുതലാളിത്ത വ്യവസ്ഥയുമായി ആ ഭൂഖണ്ഡങ്ങളെ വിളക്കിച്ചേര്‍ക്കപ്പെടുക മാത്രമേ ചെയ്തിരുന്നുള്ളു. എന്നാല്‍ മുതലാളിത്തത്തിന്റെ ഉന്നത രൂപമായ സാമ്രാജ്യത്വം ലോകത്തെയൊന്നാകെ ഒരു ചങ്ങലയായി കെട്ടിവരിഞ്ഞിരുന്നതുകൊണ്ട് ലോകത്തെവിടെയും ഒരു മുതലാളിത്ത വിരുദ്ധവിപ്ലവത്തിന്റെ സാധ്യത സന്നിഹിതമായിരുന്നു. ഇതിലൂടെ വ്യക്തമാകുന്നത് സാമ്രാജ്യത്വത്തിന്റെ ചൂഷണത്തിനു വിധേയമാകുന്ന ഏതു ജനവിഭാഗത്തിലൂടെയും അവര്‍ കര്‍ഷകരോ കൈവേലക്കാരോ അടിമകളോ ആരുമായിക്കൊള്ളട്ടെ അവരിലൂടെയെല്ലാം മുതലാളിത്ത വിരുദ്ധ വിപ്ലവത്തിന്റെ കര്‍തൃത്വശക്തിയായ തൊഴിലാളിവര്‍ഗത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ്. സാമ്രാജ്യത്വ ചങ്ങലയെക്കുറിച്ചുള്ള ഈ ലെനിനിസ്റ്റ് സിദ്ധാന്തവല്‍ക്കരണത്തിന്റെ യാഥാര്‍ഥ്യതലത്തിലുള്ള പ്രയോഗത്തിന്റെ വിജയങ്ങളായിരുന്നു. ചൈനീസ്, വിയറ്റ്നാം, ക്യൂബന്‍ വിപ്ലവങ്ങള്‍ ഇവിടെയൊക്കെ സംഭവിച്ചത് മാര്‍ക്സ് മുതലാളിത്ത വിരുദ്ധ വിപ്ലവത്തിന്റെ കര്‍തൃത്വ ശക്തിയായി സിദ്ധാന്തിച്ച തൊഴിലാളിവര്‍ഗത്തിന്റെ ആനുഭവിക (Empirical) മാതൃകയിലേക്ക്, അതായത് പടിഞ്ഞാറന്‍ യൂറോപ്പിലെ വ്യവസായ തൊഴിലാളിയുടെ മാതൃകയിലേക്ക് സങ്കോചിക്കുന്നതിനുപകരം ആ കര്‍തൃത്വ പരികല്‍പന യാഥാര്‍ഥ്യങ്ങളുടെ സങ്കീര്‍ണതയുടെയും വൈവിധ്യത്തിന്റെയും പശ്ചാത്തലത്തില്‍ കൂടുതല്‍ അര്‍ഥസമ്പന്നമായി വികസിക്കുകയും പരിവര്‍ത്തിക്കുകയുമാണ്.

വിപ്ലവപ്രയോഗത്തെ ഈ വിധത്തില്‍ മനസ്സിലാക്കാനാണ് മാര്‍ക്സിനും ലെനിനും ശേഷം മാവോയും ഹോചിമിനും ഫിദല്‍ കാസ്ട്രോയും ചെ ഗുവേരയും ശ്രമിച്ചത്. എന്നാല്‍ വിപ്ലവ പ്രയോഗത്തെ ഈ വിധത്തില്‍ മനസിലാക്കുന്നതിലുള്ള സന്ദിഗ്ധത മൂലമാണ് ഇന്ത്യന്‍ വിപ്ലവത്തിന്റേത് റഷ്യന്‍ മാര്‍ഗമോ ചൈനീസ് മാര്‍ഗമോ എന്നു തീരുമാനിക്കാനാവാതെ നമ്മുടെ നേതാക്കള്‍ക്ക് സ്റ്റാലിന്റെ ഉപദേശം തേടിപ്പോകേണ്ടി വന്നത്. അതു നില്‍ക്കട്ടെ. ഞാന്‍ പറഞ്ഞുവരുന്നത് തൊഴിലാളിവര്‍ഗമെന്ന മുതലാളിത്ത വിരുദ്ധ വിപ്ലവകര്‍തൃത്വത്തിന് ചരിത്രഗതിയില്‍ സംഭവിക്കുന്ന വികാസത്തേയും പരിവര്‍ത്തനത്തേയും കുറിച്ചാണ്. അങ്ങനെ വികസിക്കുകയും പരിവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ കാലത്തെ വിപ്ലവ കര്‍തൃത്വത്തെയാണ് നാം തിരിച്ചറിയേണ്ടത്.

ഇന്ന് ആഗോള സാമ്രാജ്യ വ്യവസ്ഥയുടെ രാഷ്ട്രീയവും സാമൂഹികവുമായ വിവിധതരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പൊരുതുന്ന വിവിധ ജനവിഭാഗങ്ങളുടെ ഒട്ടേറെ സമാന്തര സമരധാരകള്‍ ലോകത്ത് ശക്തമായി മുന്നേറാന്‍ തുടങ്ങിയിട്ടുണ്ട്. ചൂഷിതരും പീഡിതരുമായ അത്തരം വിവിധ ജനവിഭാഗങ്ങളെ ഐക്യപ്പെടുത്തുന്ന ഒരു സാര്‍വജനീന രാഷ്ട്രീയ കര്‍തൃത്വത്തെയാണ് "മള്‍ട്ടിറ്റ്യൂഡ്" എന്ന പരികല്‍പനകൊണ്ട് പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് നിശ്ചയമായും അത് വര്‍ഗപരമായ ഒരു രാഷ്ട്രീയ പരികല്‍പനയാണ്.

മുതലാളിത്തത്തിന്റെ അത്യുന്നത രൂപമെന്ന് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെനിന്‍ നിര്‍വചിച്ച സാമ്രാജ്യത്വം ഒരു പുതിയ ഘട്ടത്തിലേക്ക് ഇന്നു കടന്നുകഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞല്ലോ. സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ലെനിന്റെ നിര്‍വചനം ദീര്‍ഘവീക്ഷണമുള്ള ഒരു ശാസ്ത്രീയ നിര്‍വചനം ആയിരിക്കുമ്പോള്‍ത്തന്നെ ആ നിര്‍വചനത്തിനു പ്രേരകമായി വര്‍ത്തിച്ച ഭൗതിക സാഹചര്യങ്ങള്‍ ഇന്നു പാടേ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റത്തിനുസൃതമായാണ് സാമ്രാജ്യത്വം പുതിയൊരു ഘട്ടത്തിലേക്ക് കടന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഭൗതിക സാഹചര്യങ്ങളുടെ മാറ്റത്തില്‍ പ്രവര്‍ത്തിച്ച പ്രധാനശക്തി സാമ്രാജ്യത്വ ചൂഷണത്തിനിരയായ ലോകജനതയുടെ രാഷ്ട്രീയ മുന്നേറ്റമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന സോഷ്യലിസ്റ്റ് വിപ്ലവങ്ങളും കോളനിവാഴ്ചകള്‍ക്കെതിരായ ദേശീയ വിമോചന സമരങ്ങളുമെല്ലാം ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്. അതിനാല്‍ ലോകജനതയുടെ രാഷ്ട്രീയമുന്നേറ്റമാണ് സാമ്രാജ്യത്വത്തെ ഇന്ന് മറ്റൊരു രൂപവും ഭാവവും കൈക്കൊള്ളാന്‍ പ്രേരകമാക്കിയത്.

അങ്ങനെ സാമ്രാജ്യത്വ മൂലധനം ലോകത്തെ കൊള്ളയടിക്കാന്‍വേണ്ടി പരസ്പരം മത്സരിക്കുകയും അതിന്റെ ഫലമായി ലോകത്തെ കോളനികളായി പങ്കിട്ടെടുക്കുകയും ചെയ്യുന്ന ഏതാനും മുതലാളിത്ത ദേശരാഷ്ട്രങ്ങളുടെ പിടിയിലൊതുങ്ങാത്ത ബഹുരൂപിയായ ഒരാഗോളവ്യവസ്ഥയായി ഇന്നു രൂപാന്തരപ്പെട്ടിരിക്കുന്നു. ദേശീയ രാഷ്ട്രീയ താല്‍പ്പര്യങ്ങളെ മറികടന്നു പ്രവര്‍ത്തിക്കാന്‍ കരുത്തുള്ള ഈ ആഗോളവ്യവസ്ഥ അതിനാല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തികള്‍ ഒത്തുചേരുന്ന ഒരാഗോള സമ്പദ്ഘടനയും രാഷ്ട്രീയശക്തിയുമാണ്.

എന്നാല്‍ ഈ ആഗോള രാഷ്ട്രീയ സാമ്പത്തികവ്യവസ്ഥ പലരും കരുതുന്നതുപോലെ ലോകത്തെ അതിരുകളില്ലാത്തവിധം ഏകീകരണത്തിലേക്കോ സമീകരണത്തിലേക്കോ തുറക്കുകയല്ല ചെയ്യുന്നത്. മറിച്ച് അത് ലോകത്തെയും ജീവിതങ്ങളെയും കൂടുതല്‍ കൂടുതല്‍ വിഭജിക്കുകയും ഉച്ചനീച ശ്രേണികളില്‍ തളയ്ക്കുകയുമാണ് ചെയ്യുന്നത്. ഈ ആഗോളവ്യവസ്ഥ മൂലധനത്തിന്റെ ഇടതടവില്ലാത്ത ഒഴുക്കിനുവേണ്ടി മാത്രം ദേശാതിര്‍ത്തികളെ നിര്‍വീര്യമാക്കുകയും ദേശങ്ങള്‍ക്കിടയിലുള്ള ഉച്ചനീചത്വങ്ങളേയും സംഘര്‍ഷങ്ങളേയും മൂര്‍ഛിപ്പിക്കാന്‍ പാകത്തില്‍ അതിരുകളെ ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

പഴയ കൊളോണിയല്‍ അധീശ രാഷ്ട്രങ്ങള്‍ ഇന്ന് മത്സരിക്കുന്നത് അവയുടെ ദേശീയ മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കോളനികളായി ലോകത്തെ പങ്കിട്ടെടുക്കാന്‍ വേണ്ടിയല്ല, മറിച്ച് ഈ ആഗോളവ്യവസ്ഥയുടെ നേതൃത്വം ഏറ്റെടുക്കാന്‍ വേണ്ടിയാണ്. ഇന്ന് ആ നേതൃത്വം അമേരിക്കന്‍ മുതലാളിത്തത്തിനാണ്. നാളെ ആ നേതൃത്വം മറ്റൊരു മുതലാളിത്ത രാഷ്ട്രത്തിലേക്കോ മുതലാളിത്ത രാജ്യങ്ങളുടെ ഒരു കൂട്ടുകെട്ടിലേക്കോ മാറാം.

വിപ്ലവ സമരങ്ങളുടെയും ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെയും മുന്നേറ്റം സാമ്രാജ്യത്വ മൂലധനത്തെ പ്രകൃതിയെയും ജീവിതത്തെയും ആക്രമിക്കുന്ന അതിന്റെ നഗ്നമായ വിശ്വരൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ നിര്‍ബന്ധിതമാക്കി എന്നതാണ് മുതലാളിത്തത്തിന്റെ ആഗോളവല്‍ക്കരണത്തില്‍ നാം കാണുന്നത്. ഇടനിലകളോ ഇടതടവുകളോ ഇല്ലാതെ പ്രകൃതിയുടെയും ജീവിതത്തിന്റെയും എല്ലാ തലങ്ങളിലേക്കും ആഴത്തിലും പരപ്പിലും കടന്നുചെല്ലാനും അധ്വാനചൂഷണത്തിന്റെയും മൂലധന സഞ്ചയത്തിന്റെയും പുതിയ സാധ്യതകള്‍ കണ്ടെത്താനുമാണ് ഇന്നു നഗ്നമാക്കപ്പെട്ട മുതലാളിത്ത മൂലധനം പരിശ്രമിക്കുന്നത്. ഇന്ന് മൂലധനം മിച്ചമൂല്യം ഉല്‍പാദിപ്പിക്കുന്നത് ഫാക്ടറിയിലോ തൊഴിലിടത്തിലോ പണിയെടുക്കുന്ന തൊഴിലാളിയില്‍ നിന്നു മാത്രമല്ല. അധ്വാനം എവിടെയെല്ലാമുണ്ടോ അതുകൊണ്ടുതന്നെ ജീവിതം എവിടെയെല്ലാമുണ്ടോ അവിടേക്കെല്ലാം ആഗോള മുതലാളിത്ത മൂലധനം കടന്നുചെല്ലുന്നു.

ചുരുക്കത്തില്‍ ലോകമൊന്നാകെ ഒരു ഫാക്ടറിയായി മാറിയിരിക്കുന്നതുകൊണ്ട് പഴയ ഫാക്ടറിക്കുള്ളില്‍ അച്ചടക്കത്തോടെ പണിയെടുക്കുന്ന തൊഴിലാളിയെ ആ തൊഴിലാളിയെ അച്ചടക്കവും ആരോഗ്യവുമുള്ള പൗരനായി വളര്‍ത്തിയെടുക്കാനുതകുന്ന കുടുംബമോ സ്കൂളോ ജയിലോ ജനറല്‍ ആശുപത്രിയോ ഒന്നും ഇന്ന് ആഗോള മൂലധന വ്യവസ്ഥയ്ക്കു മുന്നില്‍ പ്രസക്തമല്ല. ഈ സ്ഥാപനങ്ങള്‍ക്കൊക്കെ ഇന്നു ലോകമെങ്ങും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തെക്കുറിച്ച് ഇവിടെ വിശദീകരിക്കേണ്ട കാര്യമില്ല. ഇത്തരം സാമൂഹ്യ സ്ഥാപനങ്ങളേക്കാള്‍ മൂലധനത്തിന് ഇടനിലകളില്ലാതെ നേരിട്ടു പിടികൂടാന്‍ പാകത്തില്‍ വ്യക്തി ശരീര വ്യാപാരങ്ങളെ ഒറ്റപ്പെടുത്തി നിയന്ത്രിക്കുന്ന സങ്കേതങ്ങളാണ് ഇന്നു രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ജീവിതത്തിന്മേല്‍ മൂലധനം നേരിട്ടു പ്രവര്‍ത്തിക്കുന്നതിന്റേതായ ഈ ജൈവാധികാരം (Bio power) മനുഷ്യനും പ്രകൃതിക്കുമിടയില്‍, വ്യക്തിക്കും സമൂഹത്തിനുമിടയില്‍, ആണിനും പെണ്ണിനുമിടയില്‍, മനുഷ്യനും യന്ത്രങ്ങള്‍ക്കുമിടയില്‍ പണ്ടെന്നത്തേക്കാളും ആഴമേറിയ പിളര്‍പ്പുകളാണ് നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഇങ്ങനെ ഇടനിലക്കാരോ ഇടതടവോ ഇല്ലാതെ ജീവിതത്തെയും പ്രകൃതിയെയും പിടികൂടുന്ന ആഗോളമുതലാളിത്ത മൂലധനം പുതിയതരം ഉല്‍പന്നങ്ങളുടെ ഒരു ലോകം തുറക്കുകയും ചെയ്യുന്നു. അറിവുകള്‍, ആശയങ്ങള്‍, വിവരങ്ങള്‍, വിനിമയങ്ങള്‍, ബന്ധരൂപങ്ങള്‍, അനുഭൂതികള്‍, വിനോദങ്ങള്‍, പരിചരണങ്ങള്‍ ഡിസൈനുകള്‍ തുടങ്ങി പ്രത്യക്ഷ ഭൗതിക രൂപമില്ലാത്ത (Immaterial product) ഉല്‍പന്നങ്ങളുടെ ഒരു നീണ്ട നിരയാണ് അങ്ങനെ ആവിര്‍ഭവിക്കുന്നത്. മുതലാളിത്ത ആഗോളവല്‍ക്കരണത്തില്‍ പ്രത്യക്ഷരൂപമില്ലാത്ത ഈ ചരക്കുകളുടെ ഉല്‍പാദനം കൈവരിക്കുന്ന പ്രാമുഖ്യം പ്രത്യക്ഷ ഭൗതിക രൂപമുള്ള ചരക്കുകളുടെ ഉല്‍പാദനത്തെക്കൂടി അതിനു കീഴ്പ്പെടുത്താന്‍ പോന്നവിധം മേധാവിത്വമാര്‍ജിക്കുന്നു. (Hegemony) പ്രത്യക്ഷമല്ലാത്ത അഥവാ പരോക്ഷ ഭൗതിക യാഥാര്‍ഥ്യങ്ങളുടെ ഈ ഉല്‍പാദനം പാടത്തും ഫാക്ടറിയിലും അടുക്കളയിലുമെല്ലാം പണിയെടുക്കുന്നവരെയും അതിന്റെ മേധാവിത്വത്തിന് കീഴ്പ്പെടുത്തുന്നുണ്ട്.

കാലാവസ്ഥയെയും വിത്തിനെയും മണ്ണിനെയും കമ്പോളത്തെയും രുചികളെയും പോഷകങ്ങളെയും മറ്റും കുറിച്ചുള്ള അറിവുകളും ആശയങ്ങളുമെല്ലാം ഇന്ന് നൂതന വിവരസാങ്കേതിക വിദ്യകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നോര്‍ക്കുക.

ഈയിടെ നമ്മുടെ നാട്ടില്‍ ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് വളരെ വേഗം പടര്‍ന്ന ഒന്നാണല്ലോ നേഴ്സുമാരുടെ സമരം. ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെന്ന നിലയില്‍ ഇന്നുവരെ നിഷേധിക്കപ്പെട്ടിരുന്ന തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനുവേണ്ടിയാണ് അവര്‍ സമരം ചെയ്തത്. ആരോഗ്യ വ്യവസായ മേഖലയില്‍ മൂലധന ചൂഷണത്തിനു വിധേയരാകുന്ന ഈ തൊഴിലാളികള്‍ എന്തു ചരക്കാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അവര്‍ ഉല്‍പാദിപ്പിക്കുന്നത് ആരോഗ്യമാണ്. പ്രത്യക്ഷ ഭൗതിക വസ്തുവായി വേറിട്ടുനില്‍ക്കാത്ത ഈ ഉല്‍പ്പന്നം പ്രത്യക്ഷരൂപമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഒരു മാതൃകയാണ്. നേഴ്സിങ് പണ്ടേ ഒരു സേവനമായി നിലനിന്നിരുന്നെങ്കിലും പുതിയതരം ആരോഗ്യവ്യവസായത്തിന്റെ വളര്‍ച്ചയോടെയാണ് അത് ആരോഗ്യമെന്ന അദൃശ്യമായ ചരക്ക് ഉല്‍പ്പാദിപ്പിക്കുന്ന ഒരു തൊഴില്‍മേഖലയായി മാറിയത്. പരോക്ഷ വസ്തുക്കളുടെ ഉല്‍പ്പാദനം പഴയ ഒരു സേവനമേഖലയെ അതിന്റെ സ്വാധീനത്തില്‍ പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

വിവരങ്ങളുടേയും വിനിമയങ്ങളുടേയും അനുഭൂതികളുടെയും പരിചരണങ്ങളുടെയും ഡിസൈനുകളുടെയും ഒക്കെ ഉല്‍പാദന പ്രക്രിയ അതില്‍ പങ്കെടുക്കുന്നവരുടെ ശരീരത്തിന്റെയും ചിന്തയുടെയും ഭാവനയുടെയുമൊക്കെ ഇടനിലകളില്ലാത്ത നേരിട്ടുള്ളതും ഗാഢവുമായ ഇടപെടലുകളിലൂടെയാണ് നടക്കുന്നത്. മനുഷ്യാധ്വാനത്തിന്റെ ഏതു രൂപത്തിലും എക്കാലത്തും ഇടപെട്ടിട്ടുള്ള മനുഷ്യജീവിതത്തിന്റെ ഈ സവിശേഷ ജൈവഗുണങ്ങള്‍ ആഗോളവല്‍ക്കരണകാലത്തെ അദൃശ്യ യാഥാര്‍ഥ്യങ്ങളുടെ ഉല്‍പാദനത്തില്‍ നിര്‍ണായകമായിത്തീരുന്നു എന്നുമാത്രം. ഇങ്ങനെ മുതലാളിത്ത മൂലധനത്തിന് നേരിട്ടു ജീവിതങ്ങളെ പിടികൂടാന്‍ സഹായിക്കുന്ന ജൈവാധികാരവും ശരീരത്തിന്റെ ജൈവഗുണങ്ങള്‍ അധ്വാനത്തില്‍ നിര്‍ണായകമായിത്തീരുന്ന അദൃശ്യവസ്തുക്കളുടെ ഉല്‍പാദനവും അവയുടെ കമ്പോളവും ഒത്തുചേര്‍ന്നിരിക്കുന്നു.

ഒരിക്കല്‍ ഫാക്ടറിക്കുള്ളില്‍ പണിയെടുക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത തൊഴിലാളിവര്‍ഗമാണ് മുതലാളിത്ത വ്യവസ്ഥക്കെതിരെ പൊരുതുന്ന കര്‍തൃത്വമായി ഉയര്‍ന്നുവന്നതെങ്കില്‍, ലോകം മുഴുവന്‍ ഒരു ഫാക്ടറിയായി മാറിക്കഴിഞ്ഞ ഇക്കാലത്ത് വിവിധതരം അധ്വാനങ്ങളില്‍ വിവിധ രീതികളില്‍ ഏര്‍പ്പെടുകയും ചൂഷണത്തിനു വിധേയരാവുകയും ചെയ്യുന്ന നാനാ ജനവിഭാഗങ്ങളില്‍ നിന്നാണ്, ജനസഞ്ചയത്തില്‍ നിന്നാണ് വരാന്‍ പോകുന്ന പുതിയ ബദല്‍ ലോകത്തിന്റെ നിര്‍മാണ കര്‍തൃത്വം ഉയര്‍ന്നുവരാന്‍ തുടങ്ങുന്നത്. ജീവിതത്തിന്റെ ശക്തികളെ ആഗോള മൂലധനത്തിന് നേരിട്ടു പിടികൂടാന്‍ സഹായിക്കുന്ന ജൈവാധികാര (Bio Power) ത്തിന്റെയും ജീവിതത്തിന്റെ ശക്തികളുടെ ആവിഷ്കാരത്തോടു ഗാഢമായി ബന്ധപ്പെട്ട ജൈവോല്‍പാദനത്തിന്റേയും പ്രാമുഖ്യം സമസ്ത ജീവിതങ്ങളേയും ബാധിക്കുന്ന ഒരു ഘട്ടത്തില്‍ അനിവാര്യമായും ഉയര്‍ന്നുവരുന്ന ഒരു ജൈവ രാഷ്ട്രീയ കര്‍തൃത്വമാണത് (Bio political Subjectivity). ഈ കര്‍തൃത്വം എല്ലാത്തരം ബാഹ്യാധികാരങ്ങളേയും ചെറുത്തുകൊണ്ട് അവക്കു മുന്‍പേ നിലകൊള്ളുന്ന വിപ്ലവകരമായ സാര്‍വജനീന ജീവിതശക്തികളുടെ വാഹകരാണ്.

മാര്‍ക്സിന്റേത് ബദല്‍ആധുനികത

ഇപ്പറഞ്ഞ ആശയങ്ങളൊക്കെ പോസ്റ്റ് മോഡേണിസം, പോസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി തുടങ്ങിയവക്ക് മണ്ഡലങ്ങളോടു ബന്ധപ്പെട്ടവയാണെന്നു തോന്നാം. അതു തോന്നല്‍ മാത്രമാണ്. പാശ്ചാത്യ ആധുനികതയുടെ പ്രതിസന്ധിയോടും തകര്‍ച്ചയോടുമുള്ള പ്രതികരണമെന്ന നിലയില്‍ തത്വശാസ്ത്രം-സാമൂഹ്യശാസ്ത്ര രംഗങ്ങളില്‍ രൂപംകൊണ്ട ഉത്തരാധുനിക ചിന്തകള്‍ക്ക് ആധുനികതയുടെ പ്രതിസന്ധികളില്‍നിന്നും തകര്‍ച്ചയില്‍നിന്നും ഒരുതരത്തിലും മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പാശ്ചാത്യ ആധുനികതയുടെ പ്രതിസന്ധിയേയും തകര്‍ച്ചയേയും തന്നെയാണ് ഉത്തരാധുനിക ചിന്ത പ്രകാശിപ്പിക്കുന്നത്. ഈ അര്‍ഥത്തില്‍ പില്‍ക്കാല മുതലാളിത്തത്തിന്റെ യുക്തി എന്ന് ഫ്രെഡറിക് ജെയിംസണ്‍ ഉത്തരാധുനികതയെ നിര്‍വചിച്ചത് ശരിയാണ്.

എന്നാല്‍ എന്റെ വാദമുഖങ്ങള്‍ ഉത്തരാധുനിക ചിന്തയുടെ നിലപാടിലുള്ളവയല്ല എന്നുപറയുമ്പോള്‍ അതേ ശക്തിയില്‍ത്തന്നെ ഞാന്‍ പറയാനാഗ്രഹിക്കുന്ന ഒരു കാര്യം എന്റെ വാദമുഖങ്ങള്‍ പാശ്ചാത്യ ആധുനികതയുടെ നിലപാടില്‍ ഉള്ളവയുമല്ല എന്നതാണ്. പാശ്ചാത്യ മുഖ്യധാരാ ആധുനികത പൊതുവെ പറഞ്ഞാല്‍ കൊളോണിയല്‍ ചൂഷണത്തിന്റെയും വംശീയ വിവേചനത്തിന്റെയും അടിമവ്യാപാരത്തിന്റെയും ഒക്കെ പിന്‍ബലത്തോടെ ശക്തിയാര്‍ജിച്ച 18-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ മുതലാളിത്ത മൂലധന സഞ്ചയത്തിന്റെ പ്രത്യയശാസ്ത്രമാണ്. ഇന്നും ആധുനികതയെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പ്രത്യക്ഷ യാഥാര്‍ഥ്യത്തേയും പരോക്ഷ (virtual) യാഥാര്‍ഥ്യത്തേയും വേര്‍തിരിച്ച് അംഗീകരിക്കാന്‍ കഴിയാത്ത പഴയതരം ശാസ്ത്രവാദികള്‍, മാര്‍ക്സിസത്തെ "മനുഷ്യ"മുഖമുള്ളതാക്കാന്‍ ശ്രമിക്കുന്ന പലതരം റിവിഷനിസ്റ്റുകള്‍, നെഹ്രുവിയന്‍ സോഷ്യലിസ്റ്റുകള്‍, യുക്തിവാദികള്‍ വിവിധതരം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തുടങ്ങിയവരാണ്. ഇവരെല്ലാം ഒറ്റക്കെട്ടായി ഉത്തരാധുനികത അപകടകരമാണെന്ന് മുറവിളി കൂട്ടുന്നവരുമാണ്. എന്നാല്‍ ഞാന്‍ ഉത്തരാധുനികതയെ വിമര്‍ശിക്കുന്നത് ഇവരുടെ കൂട്ടത്തില്‍ ചേര്‍ന്നുകൊണ്ടല്ല. എന്റെ സമീപനം ആധുനികതയേയും അതിന്റെ പ്രതിസന്ധിരൂപമായ ഉത്തരാധുനികതയേയും ഒരേപോലെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന ബദല്‍ ആധുനികത (Alter Modernity) യുടേതായ മറ്റൊന്നാണ്. മുതലാളിത്ത പ്രത്യയശാസ്ത്രമായ ആധുനികതയില്‍ നിന്നകന്നു നില്‍ക്കുന്ന ബദല്‍ ആധുനികതയുടെ ചിന്താധാരയിലാണ് മാര്‍ക്സിന്റെ സ്ഥാനം.

മുതലാളിത്ത പ്രത്യയശാസ്ത്രമായ പാശ്ചാത്യ ആധുനികത മാര്‍ക്സിസത്തെ നാനാ രീതികളില്‍ സ്വാംശീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നുണ്ട്. പാശ്ചാത്യ ആധുനികതയുടെ പ്രത്യയശാസ്ത്രത്തിനുള്ളില്‍ തളച്ചിടപ്പെട്ട മാര്‍ക്സിസത്തിന് ഇന്നത്തെ ലോക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും ലോകത്തെ മുന്നോട്ടു നയിക്കാനുമാവില്ല. അതിനാല്‍ എന്റെ വാദമുഖങ്ങള്‍ പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ പിടിയില്‍നിന്നു മാര്‍ക്സിസത്തെ പുറത്തുകൊണ്ടുവരാനും അതിന്റെതന്നെ മറ്റൊരു മുഖമായ ഉത്തരാധുനികതയെ മാറ്റിനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഞാന്‍ ആശ്രയിക്കുന്ന നമ്മുടെ കാലത്തെ ഭൗതികവാദികളായ ലൂയി അല്‍ത്തൂസര്‍, എത്തിന്‍ ബാലിബര്‍, അന്റോണിയോ നെഗ്രി, മിഷേല്‍ ഫൂക്കോ, ഫെലിക്സ് ഗത്താരി, ഴീന്‍ ദെലേസ് തുടങ്ങിയവരാരും ഉത്തരാധുനിക ചിന്തകരല്ല. അവരൊക്കെയും ബദല്‍ ആധുനികതയുടെ വക്താക്കളാണ്.

സിവില്‍ സമൂഹവും ജനസഞ്ചയവും

ആഗോള മൂലധനം മനുഷ്യജീവിതങ്ങളെ നേരിട്ടു പിടികൂടുന്ന ഇക്കാലത്ത് അതിനെതിരെ ഉയരുന്ന ഏതു ബഹുജന പ്രക്ഷോഭത്തിലും "ജനസഞ്ചയം" എന്ന സാര്‍വജനീന കര്‍തൃത്വത്തിന്റെ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. എന്നാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥയെ കാര്യക്ഷമമാക്കിയും തിരുത്തിയും നവീകരിച്ചും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഒട്ടേറെ പ്രസ്ഥാനങ്ങള്‍ ഇതിനു സമാന്തരമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ജിഒകളും സിവില്‍ സമൂഹപ്രസ്ഥാനങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇത്തരം പ്രസ്ഥാനങ്ങള്‍ ജൈവ രാഷ്ട്രീയ കര്‍തൃത്വമെന്ന നിലയിലുള്ള മള്‍ട്ടിറ്റ്യൂഡിന്റെ ശക്തികളെ നിലനില്‍ക്കുന്ന വ്യവസ്ഥക്ക് ഹാനികരമല്ലാത്തവിധം മാനേജ് ചെയ്യുകയോ കൈകാര്യം ചെയ്യുകയോ ആണ് ചെയ്യുന്നത്. അണ്ണാ ഹസാരെ പ്രസ്ഥാനവും അത്തരത്തിലുള്ള ഒന്നാണ്. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഭദ്രതക്കപ്പുറം ഒരു കാഴ്ച ഹസാരെക്കില്ല. പക്ഷേ ജനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശക്തി അതിനപ്പുറത്തേക്ക് കുതിക്കാന്‍ വെമ്പുന്നതാണ്.

സിവില്‍ സമൂഹമെന്നത് സമൂഹജീവിതത്തിന്റെ ഭദ്രതക്കുവേണ്ടി തങ്ങളെ നിയന്ത്രിക്കുന്നതിനും ഭരിക്കുന്നതിനുമുള്ള അവകാശം ഭരണകൂടമെന്ന പരമാധികാരശക്തിക്ക് സമര്‍പ്പിച്ചശേഷം അതിനു കീഴടങ്ങി നില്‍ക്കുന്ന സമൂഹമാണ്. ഇവിടെ സമൂഹത്തിന്റെ ഭദ്രതയെന്നത് ആധുനിക മുതലാളിത്ത വ്യവസ്ഥയിലെ സ്വകാര്യ സ്വത്തുടമസ്ഥന്മാരുടെ ജീവിതവ്യാപാരങ്ങളുടെ ഭദ്രതയാണ്. അവരെ സംബന്ധിച്ചിടത്തോളം ഭരണകൂടമെന്നത് അവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്ന പൊതുശക്തിയാണ്. അതിനാല്‍ സിവില്‍ സമൂഹ പ്രക്ഷോഭങ്ങള്‍ക്ക് ഭരണകൂടത്തെ തിരുത്തുന്നതിനും പരിഷ്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള സമരങ്ങള്‍ക്കപ്പുറത്തേക്ക് പോകാനാവില്ല.

എന്നാല്‍ "ജനസഞ്ചയ"മെന്നത് ചൂഷണം ചെയ്യപ്പെടുന്നവരുടെയും വിവിധ രീതികളിലുള്ള കീഴാളത്തങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതിലൂടെ ജീവിതാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെയും അതിരുകളിലേക്ക് തള്ളിമാറ്റപ്പെട്ടവരുടേയും രാഷ്ട്രീയ ഇച്ഛാശക്തിക്കു രൂപം നല്‍കുന്ന ഒരു പൊതുമണ്ഡലത്തിന്റെ കര്‍തൃത്വമാണ്. അതിനെ സംബന്ധിച്ചിടത്തോളം ഭരണകൂടമെന്നത് മുതലാളിമാര്‍ക്കും മേലാളന്മാര്‍ക്കും തൊഴില്‍ ചെയ്യുന്നവരേയും കീഴാളരെയും അടിച്ചമര്‍ത്തുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള അവകാശം നല്‍കുന്ന അധികാരയന്ത്രമാണ്. അതുകൊണ്ടുതന്നെ ജനസഞ്ചയ പ്രക്ഷോഭങ്ങളെ മുതലാളിത്ത പൗരസമൂഹവും അതിന്റെ ഭരണകൂടവും ഭയപ്പെടുന്നു. ജനസഞ്ചയ പ്രക്ഷോഭങ്ങള്‍ അടിസ്ഥാനപരമായി ഭരണകൂടത്തെ തിരുത്തുന്നതിനോ പരിഷ്കരിക്കുന്നതിനോ വേണ്ടിയുള്ളതല്ല. മറിച്ച് അതിനെ ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണ്.

ഇതില്‍ ഇടതുപക്ഷം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കും ശീതയുദ്ധത്തിന്റെ അന്ത്യത്തിനും ശേഷം ഉയര്‍ന്നുവന്ന ഏകധ്രുവ നവലോകക്രമത്തിന്റെ ആഘോഷങ്ങള്‍ ഒടുങ്ങാന്‍ പോകുന്ന ഒരു സന്ദര്‍ഭത്തിലാണ് നാം ഇപ്പോള്‍. ലോകമെമ്പാടും മുതലാളിത്ത ആഗോളവല്‍ക്കരണത്തിന്റെയും നവലിബറല്‍ സാമ്പത്തിക നടപടികളുടെയും കെടുതികള്‍ക്കെതിരായ മുറവിളികള്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു. കാലഹരണപ്പെട്ടു കഴിഞ്ഞു എന്നു പലരും വിധി പ്രസ്താവിച്ച മാര്‍ക്സിസത്തിലേക്ക് വീണ്ടും ലോകം പ്രത്യാശയോടെ നോക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ സന്ദര്‍ഭം ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്. വളരെ വലിയ ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞതുമാണ്.

ചരിത്രം ഇന്നാവശ്യപ്പെടുന്ന ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ സജ്ജമാകണമെങ്കില്‍ അവയുടെ ഭൂതകാലാനുഭവങ്ങളില്‍നിന്ന് ശരിക്കും പാഠങ്ങള്‍ പഠിക്കുകതന്നെ വേണം. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസത്തിനു തകര്‍ച്ച സംഭവിച്ചത് അവിടെ നടന്ന പ്രതിവിപ്ലവം കാരണമാണെന്നുപറഞ്ഞ് ഒഴിയുന്ന രീതി അതിനുതകുകയില്ല. അതുപോലെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി മുതലാളിമാരെക്കൂടി ചേര്‍ത്തു വികസിപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞ ശ്രമങ്ങളെ ചൈനീസ് സോഷ്യലിസത്തിന്റെ കാലാനുസൃതമായ പരീക്ഷണമായി കണ്ടു സമാധാനിക്കുന്ന രീതിയും അതിനുതകുന്നതല്ല.

ഇടതുപക്ഷം ഏറ്റെടുക്കേണ്ട പുതിയ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ടവതന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ പുതിയ പ്രസക്തിയെക്കുറിച്ചുള്ള അന്വേഷണവും.
കമ്യൂണിസ്റ്റ് പാര്‍ടി നയിക്കുന്ന ഇടതുപക്ഷപ്രസ്ഥാനത്തിന് സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടം മുതല്‍ ഇന്നുവരെയും ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വിവിധ ജാതി-മത-ഗോത്ര-സമുദായങ്ങളായി നൂറ്റാണ്ടുകളിലൂടെ ജീവിതം തുടരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈത്തൊഴില്‍കാരുമായ ജനത ഇടതുപക്ഷത്തിന്റെ പുരോഗമന വിപ്ലവാശയങ്ങളെ എന്തുകൊണ്ട് സ്വന്തം വിമോചനത്തിന്റെ ദര്‍ശനമായി ഹൃദയത്തോടു ചേര്‍ത്തുവയ്ക്കാന്‍ തുനിയുന്നില്ല എന്ന ചോദ്യം ഏതെങ്കിലും കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേര്‍ക്ക് എയ്തുവിടേണ്ട ഒന്നാണെന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഇന്ത്യ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ കര്‍ഷകജനതക്ക് നിര്‍ണായകസ്ഥാനമുള്ള യുപിയും ബിഹാറും പോലുള്ള വിവിധ സംസ്ഥാനങ്ങളെ സംബന്ധിച്ചെങ്കിലും ഓരോ ഇടതുപക്ഷക്കാരനും ഈ ചോദ്യം സ്വയം ചോദിക്കേണ്ടതാണ്. സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യഘട്ടത്തില്‍ നടന്ന തെലുങ്കാന, തേഭാഗ, പുന്നപ്ര-വയലാര്‍ തുടങ്ങിയ ജനകീയ മുന്നേറ്റങ്ങളെയും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ തുടക്കത്തില്‍ മറ്റു പ്രതിപക്ഷ സോഷ്യലിസ്റ്റ് പാര്‍ടികളെ പിന്നിലാക്കിക്കൊണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ടി പ്രധാന പ്രതീക്ഷയായി നിലകൊണ്ടതിനേയും വിസ്മരിച്ചുകൊണ്ടല്ല ഞാനിതു പറയുന്നത്. എന്നാല്‍ ഇന്നും ഇന്ത്യ ജനഭരണാധികാരം കൈയാളുന്ന ഭരണവര്‍ഗങ്ങളും അവരാല്‍ ഭരിക്കപ്പെടുന്ന ഗ്രാമീണജനതയും ചേരിനിവാസികളും അടങ്ങുന്ന ബഹുഭൂരിപക്ഷവും തമ്മില്‍ നിലനില്‍ക്കുന്ന അധികാരബന്ധത്തിന്റെ ബലാബലത്തെയാണ് നമുക്ക് പരിഗണിക്കേണ്ടത്.

സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുവന്ന ആദ്യ ദശകങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ ചോദ്യത്തിനു പ്രസക്തമായ ഒരുത്തരമുണ്ട്. ഒരേ സമയം ഇന്ത്യന്‍ കര്‍ഷകജനതയുടെയും ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും നേതാവായിരുന്ന മഹാത്മാഗാന്ധി നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഭാവം ഇന്ത്യന്‍ ജീവിതത്തിന്റെ താഴേത്തട്ടിലും മുകള്‍ത്തട്ടിലും മറ്റാര്‍ക്കും കടന്നുകയറാന്‍ കഴിയാത്തവിധം ശക്തമായിരുന്നു എന്നതാണ് ആ ഉത്തരം. എന്നാല്‍ അടിയന്തരാവസ്ഥയോടെ കോണ്‍ഗ്രസില്‍ നേരത്തേ തുടങ്ങിയ ശൈഥില്യം തകര്‍ച്ചയിലെത്തി. അടിയന്തരാവസ്ഥക്കുശേഷമുള്ള വര്‍ഷങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയം വഴിതിരിക്കുന്ന വര്‍ഷങ്ങളാണ്. കോണ്‍ഗ്രസിന്റെ പ്രഭാവലയത്തില്‍നിന്ന് വിവിധ ദളിത് വിഭാഗങ്ങളും പിന്നോക്കജാതികളും പുറത്തുകടക്കുന്ന കാലമാണത്.

മണ്ഡല്‍ കമീഷന്‍ രൂപപ്പെടുന്ന കാലം. ഇതിലൂടെ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ഇന്ത്യന്‍ ഭരണവര്‍ഗങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചത്. ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ മറ്റൊരു വിഭാഗം, ഹിന്ദുക്കളുടെ മതവികാരത്തെ വിവിധ രീതികളില്‍ പോഷിപ്പിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം കൊടുത്തത്. ആദ്യകാല ഇന്ത്യന്‍ പാര്‍ലമെന്റില്‍ നാമമാത്രമായ സാന്നിധ്യത്തില്‍ ഒതുങ്ങിനിന്ന ഹിന്ദുരാഷ്ട്രീയവാദികള്‍ തുടര്‍ന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്ന നിലയിലേക്കെത്തി. ഇതിനവര്‍ക്ക് സാധിച്ചത് ഒരുവശത്ത് ഉയര്‍ന്ന ജാതി ഹിന്ദുക്കളെ രാമജന്മഭൂമിയുടെ പേരില്‍ മതവികാരം കൊള്ളിക്കാന്‍ കഴിഞ്ഞതുകൊണ്ടും മറുവശത്ത് രാഷ്ട്രീയ ജീവിതത്തിലേക്കു കടന്നുവരാന്‍ തുടങ്ങിയ ദളിത്, പിന്നോക്കജാതികളെയും സ്ത്രീകളെയും തങ്ങളിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞതുകൊണ്ടുമാണ്. അതിനായി പതിറ്റാണ്ടുകളോളം ബ്രാഹ്മണര്‍ മാത്രം നേതൃത്വം കൊടുത്തിരുന്ന സംഘപരിവാരങ്ങളുടെ നേതൃത്വത്തിലേക്കും കീഴ്ജാതിക്കാരേയും സ്ത്രീകളെയും പ്രവേശിപ്പിച്ചുകൊണ്ട് അവര്‍ അവരുടെ ചരിത്രം തിരുത്തി. ഈ അടവുകളില്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ വലതുപക്ഷം നേടിയ വിജയമായിരുന്നു അവര്‍ നേടിയ കേന്ദ്രഭരണം. എന്നാല്‍ അതാവര്‍ത്തിക്കാന്‍ ദളിതരും പിന്നോക്കക്കാരും സ്ത്രീകളുമടങ്ങുന്ന ഇന്ത്യന്‍ ഗ്രാമീണ ജനത അനുവദിച്ചിട്ടില്ല.

"തിളങ്ങുന്ന ഇന്ത്യ"യെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും നഗര ബുദ്ധിജീവികളും അനായാസം പ്രവചിച്ചു നോക്കിയിരിക്കെ ഗ്രാമീണജനത ആ പ്രവചനങ്ങളെയൊക്കെ തെറ്റിച്ചുകൊണ്ട് ബിജെപിയെ ഭരണത്തില്‍നിന്നു മാറ്റിയത് നാം കണ്ടു. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഈ വഴിത്തിരിവിന്റെ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയായ ഗ്രാമീണ ജനതയുടെ രാഷ്ട്രീയ ജീവിതത്തെ സ്വാധീനിക്കുന്നതിന് ഇടതുപക്ഷകക്ഷികള്‍ എന്തുചെയ്തു എന്നു നാം ചോദിക്കാതിരുന്നുകൂടാ. ഈ കാലഘട്ടത്തിലെ ഫാസിസ്റ്റ് വിരുദ്ധ പ്രഭാഷണ പരമ്പരകളും പ്രബന്ധമത്സരങ്ങളും മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്. ഈ ചോദ്യത്തിനും നാം വളരെക്കാലമായി കേട്ടുവരുന്ന ഒരുത്തരമുണ്ട്. ഇന്ത്യന്‍ ഗ്രാമീണ കര്‍ഷകജനത ആധുനിക ജീവിതരീതികളെ പ്രതിരോധിച്ചുകൊണ്ട് പരമ്പരാഗതമായ ജാതി-മത-ഗോത്ര സമുദായ ബന്ധങ്ങളില്‍ വൈകാരികമായി തളര്‍ന്നു നില്‍ക്കുന്നവരാണ്. അവരെ പുരോഗമനാശയങ്ങള്‍ക്കു സ്വാധീനിക്കണമെങ്കില്‍ മുതലാളിത്ത ഉത്പാദന ബന്ധങ്ങള്‍ വികസിച്ച് അവരുടെ മനോഘടനയില്‍ മാറ്റം വരേണ്ടതുണ്ട്. തത്വത്തില്‍ ഇതു ശരിയാവാമെങ്കിലും യഥാര്‍ഥത്തില്‍ നാം കാണുന്നതെന്താണ്.

ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്‍ച്ച ആഗോളവല്‍ക്കരണത്തിന്റെ കാലത്തെ നവഉദാരവല്‍ക്കരണത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ജാതി-മത-ഗോത്ര വികാരങ്ങള്‍ പിന്‍വലിക്കുകയല്ല മറിച്ച് അവ അവയിലുള്‍പ്പെടുന്നവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രകാശന രൂപങ്ങളായി മാറി മുന്നിലേക്ക് വരികയാണ് ചെയ്യുന്നത്. ഇന്ത്യയിലെ മുതലാളിത്ത വികസനത്തിന്റെ തകരാറുകളാണ് ഇതിനു കാരണമെന്നു വേണമെങ്കില്‍ വാദിക്കാം. അപ്പോഴും നാം എത്തിച്ചേരുക ഇന്നത്തെ ഇന്ത്യന്‍ ഗ്രാമീണ ജനത ആധുനിക ജീവിതത്തിന്റെ "പ്രബുദ്ധത"യിലേക്കുയരാന്‍ കഴിയാത്തവരും പ്രാകൃത സാമുദായിക ജീവിതത്തില്‍ കുടുങ്ങിക്കിടക്കുന്നവരുമാണ് എന്ന നിഗമനത്തിലാണ്. അതായത് അവര്‍ ബുദ്ധിപരമായ വളര്‍ച്ച മുരടിച്ചവരും അജ്ഞരും ആത്മബോധമില്ലാത്തവരുമാണെന്ന നിഗമനത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇക്കാലമത്രയും ഗ്രാമീണ ജനത പ്രതികരിച്ച രീതികള്‍ പരിശോധിച്ചാല്‍ ഈ നിഗമനം തെറ്റാണെന്നു മാത്രമല്ല ഈ നിഗമനത്തിലെത്തിച്ചേര്‍ന്നവര്‍ക്കാണ് തെറ്റുപറ്റിയതെന്നു വ്യക്തമാകും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധികാര കുത്തക അവസാനിപ്പിച്ചതും ആ സ്ഥാനത്ത് കയറിപ്പറ്റാന്‍ നോക്കിയ ബിജെപിയെ താഴെയിറക്കിയതും ഈ "ബുദ്ധിശൂന്യരായ" ഗ്രാമീണ ജനതയാണ്. ഈ അടുത്ത ദിവസങ്ങളില്‍ യുപിയില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ നെഹ്റു കുടുംബത്തിന്റെ കുത്തകയായ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചതും അവരാണ്. അതിന് അവര്‍ തന്നെയാണ് അവരുടെ നേതാവായ മായാവതിയെ താഴെയിറക്കിയതും. ആ നിലക്ക് പരമ്പരാഗത ഗ്രാമീണ ജീവിതരീതികളെ പ്രബുദ്ധതയുടെ പാശ്ചാത്യ മാനദണ്ഡങ്ങള്‍ കൊണ്ടളന്നവധി പറഞ്ഞു സമാധാനിക്കാന്‍ പുരോഗമനവാദികള്‍ക്കാവുമെന്നു തോന്നുന്നില്ല. ചുരുക്കത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെങ്കിലും അത്തരം വരേണ്യവാദപരമായ സമീപങ്ങളില്‍നിന്ന് മാറിനിന്ന് യാഥാര്‍ഥ്യങ്ങളെ വിലയിരുത്താന്‍ ശ്രമിക്കേണ്ടതാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം ഏറ്റെടുക്കേണ്ട സമകാലീന രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രം പറയാം.

ഒന്നാമതായി, ജാതി-മത-ഗോത്ര സാമുദായിക ജീവിതത്തിന്റെ വൈകാരിക യാഥാര്‍ഥ്യങ്ങളെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി അവസരത്തിനൊത്തു ഉത്തേജിപ്പിക്കുകയോ അകറ്റി നിര്‍ത്തുകയോ ചെയ്യുന്ന ഭരണകൂട മതനിരപേക്ഷതയെ; സാമുദായിക ജീവിത രൂപങ്ങളുടെ വൈകാരിക യാഥാര്‍ഥ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ജനാധിപത്യപരമായ സാര്‍വജനീന ശക്തികളെ അംഗീകരിക്കുന്ന ജനാധിപത്യ മതനിരപേക്ഷതയില്‍ നിന്നകറ്റിനിര്‍ത്തിക്കാണുക എന്നതാണ്. ഈ രണ്ടുതരം മതനിരപേക്ഷതകളുടെയും അടിസ്ഥാന വീക്ഷണങ്ങള്‍തന്നെ ഭിന്നങ്ങളാണ്. ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്നങ്ങളില്‍ കടുത്ത മതനിരപേക്ഷവാദികളായ നെഹ്റു മുതല്‍ രാജീവ്ഗാന്ധി വരെയുള്ള ഭരണാധികാരികള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി നടത്തിയ ഇടപെടലുകള്‍ ഇന്ത്യന്‍ ജനാധിപത്യശക്തികളെ എത്ര ക്ഷീണപ്പെടുത്തി എന്നത് അവയുടെ മതനിരപേക്ഷ മുഖംമൂടികളുടെ പേരില്‍ ക്ഷമിച്ചുകൊടുക്കാന്‍ നാം തയ്യാറായിക്കൂട. കാരണം അങ്ങനെ നിരന്തരം ക്ഷീണിച്ചുകൊണ്ടിരിക്കുന്ന ഒരു ജനാധിപത്യത്തിന് അത്തരം മുഖംമൂടികളില്ലാതെതന്നെ നേരിട്ടു വരാന്‍ ധൈര്യപ്പെടുന്ന വര്‍ഗീയഫാസിസത്തിന്റെ ജനാധിപത്യവിരുദ്ധതയെ ചെറുക്കാനായെന്നു വരില്ല.

രണ്ടാമതായി സൂചിപ്പിക്കാനുള്ളത് ജനാധിപത്യത്തെക്കുറിച്ചാണ്. ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാവൂ. കാരണം ജനാധിപത്യം വ്യത്യസ്തതകളെ അടിയറ വയ്ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഒരു പൊതുധാരണയുടെ സൃഷ്ടിയല്ല. വിയോജിക്കുമ്പോള്‍ തകര്‍ന്നു പോകുന്നതല്ല മറിച്ച് വിയോജിക്കാനുള്ള അവകാശത്തെക്കൂടി ഉള്‍ക്കൊള്ളുമ്പോള്‍ ശക്തിപ്പെടുന്ന വികസ്വരമായ ഒന്നാണ് ഈ സാര്‍വജനീന ജീവിത മണ്ഡലം എന്നു തിരിച്ചറിയണം.

ലിബറല്‍ ജനാധിപത്യം സ്വത്തുടമസ്ഥന്മാരുടെ ജനാധിപത്യമാണ്. സ്വത്തുടമസ്ഥന്മാരുടെ സ്വാതന്ത്ര്യമാണ് ലിബറല്‍ ജനാധിപത്യം ഉറപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ലിബറല്‍ ജനാധിപത്യം ജീവിത സമത്വത്തിനുള്ള അവകാശത്തെ തന്നെ ഒഴിവാക്കി നിര്‍ത്തുന്നു. സ്റ്റാലിനിസം സ്വത്തുടമസ്ഥന്മാരുടെ സമൂഹത്തെ റദ്ദാക്കുന്നതിനാല്‍ സമത്വത്തിനുള്ള അവകാശത്തെ ഉറപ്പാക്കുന്നു. എന്നാല്‍ അത് സ്വത്തുടമസ്ഥന്മാരുടെ സ്വാതന്ത്ര്യത്തോടൊപ്പം വിയോജിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കൂടി റദ്ദാക്കുന്നു. എന്നാല്‍ സമത്വവും സ്വാതന്ത്ര്യവും സമൂഹവും വ്യക്തിയും പരസ്പര വിരുദ്ധങ്ങളാവാത്ത ഒരു സാര്‍വജനീന പൊതുമണ്ഡലമാണ് ജനാധിപത്യമെന്ന അത്ഭുത സാമൂഹ്യശക്തി പ്രതിഭാസത്തില്‍ വികസിക്കാന്‍ ശ്രമിക്കുന്നത്. കാറ്റും വെളിച്ചവും വെള്ളവും ജീവിതത്തെ നിലനിര്‍ത്തുന്ന പ്രകൃതിദത്തമായ സാര്‍വജനീന യാഥാര്‍ഥ്യങ്ങളാണെങ്കില്‍ ജനാധിപത്യം ഭാഷപോലെ, കലകള്‍പോലെ മനുഷ്യന്‍ സൃഷ്ടിക്കുന്ന ഒരു സാര്‍വജനീന ജീവിത പ്രതിഭാസമാണ്. അപര്യാപ്തമായ ഈ സൂചനകളില്‍നിന്ന് ഇനിയും നമുക്ക് വളരെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.

*
ബി രാജീവന്‍

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER