My Blog List

Thursday, December 1, 2011

മുല്ലപ്പെരിയാര്‍: കേന്ദ്ര ഇടപെടല്‍ അനിവാര്യം

വീണ്ടും കേരളത്തിന്റെ ഉറക്കംകെടുത്തുകയാണ് 125 വര്‍ഷം പിന്നിട്ട 1886 ലെ പെരിയാര്‍ പാട്ടക്കരാറും 115 വര്‍ഷം പിന്നിടുന്ന മുല്ലപ്പെരിയാര്‍ ഡാമും. സാധാരണ എല്ലാ വര്‍ഷവും തെക്കു കിഴക്കന്‍ കാലവര്‍ഷം ഉണ്ടാകുമ്പോഴുള്ള അതിപ്രളയം മൂലം റിസര്‍വോയറിലെ ജലനിരപ്പ് ഉയരുമ്പോഴാണ് ജനങ്ങള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ ഉണ്ടാകുന്നതെങ്കില്‍ ഇപ്രാവശ്യം തുടര്‍ ഭൂചലനങ്ങളാണ് കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഒന്‍പത് മാസത്തിനുള്ളില്‍ 20 ഭൂചലനങ്ങള്‍ അതും റിക്ടര്‍ സ്‌കെയിലില്‍ 3.4 ഉം 3.8 ഉം തീവ്രതയുള്ളവ.

ഭൂചലനങ്ങളുടെ ഭയാശങ്കകള്‍ക്കിടയിലാണ് ഡാമിന്റെ ഗുരുതരമായ ബലക്ഷയത്തെ സംബന്ധിച്ച റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ ശശിധരന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പഠനത്തിന്റെ ഭാഗമായി ഡാമിന്റെ ഘടനാപരമായ സുരക്ഷിതത്വത്തെ സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ന്യൂഡല്‍ഹിയിലെ സി എസ് എം ആര്‍ എസ് (സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍) നടത്തിയ ഡാമിന്റെ സ്‌കാനിംഗ് പരിശോധനയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശശിധരന്റെ വ്യക്തിഗത റിപ്പോര്‍ട്ട് കേരളത്തിന്റെ ആശങ്ക പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ്. റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ ഡാമിന്റെ അന്തര്‍ ഭാഗങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡാമിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഉദ്ദേശം 1200 അടി നീളത്തില്‍ അഞ്ച് അടി വീതിയില്‍ കനത്ത വിള്ളലുകളും പൊട്ടലും കണ്ടെത്തിയെന്നും ആ മേഖലയിലെ പാറകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതായും ഫോട്ടോഗ്രാഫിയിലൂടെ കണ്ടുവെന്നാണ് ശശിധരന്‍ സാക്ഷ്യപ്പെടുത്തുന്നത്. തന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ട ഈ സംഭവം സി എസ് എം ആര്‍ എസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമോ എന്ന ആശങ്കയും അദ്ദേഹം റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു. രണ്ടായിരമാണ്ടില്‍ സുപ്രിംകോടതി നിയോഗിച്ച വിദഗ്ധ സമിതി ബേബി ഡാമിന്റെ കാര്യത്തില്‍ കണ്ട കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടായില്ല എന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സി എസ് എം ആര്‍ എസ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തുന്നത്.

ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും ഉല്‍ക്കണ്ഠയും ദൂരീകരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടും സൂക്ഷ്മതയോടും പ്രവര്‍ത്തിക്കേണ്ട കാലമാണിത്. രണ്ട് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വൈകാരിക പ്രശ്‌നം എന്ന നിലയില്‍ സമചിത്തതയും രാഷ്ട്രീയ പക്വതയും കൈവിടാനും പാടില്ല. പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള അവസരം തെളിഞ്ഞുവന്നിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ അതീവ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന നേരിയ പിഴവുകള്‍പോലും ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കേരളം ഏര്‍പ്പെട്ടിട്ടുള്ള അന്തര്‍ സംസ്ഥാന നദീജല കരാറുകളെല്ലാം സംസ്ഥാനത്തിന് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഓരോ വാക്കും പ്രവര്‍ത്തിയും അര്‍ഹിക്കുന്ന ഗൗരവത്തോടും സൂക്ഷ്മതയോടുമാണ് ഉണ്ടാകേണ്ടത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്ക പ്രശ്‌നം എന്ന നിലയില്‍ കേന്ദ്ര ഗവണ്‍മെന്റിന് ഇടപെടാനും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഭരണഘടന, യൂണിയന്‍ ഗവണ്‍മെന്റിന് നല്‍കുന്നുണ്ട്. അതു വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സന്നദ്ധമാണെന്ന കേന്ദ്ര ജലവിഭവ മന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. പക്ഷെ അതിന് അദ്ദേഹം മുന്നോട്ട്‌വയ്ക്കുന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ല. 1886 ലെ പാട്ടക്കരാര്‍ അനുസരിച്ച് തമിഴ്‌നാടിന് ലഭ്യമായിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും 125 വര്‍ഷങ്ങള്‍ക്കുശേഷം അതേപോലെ നിലനിര്‍ത്തി കൊണ്ട് പുതിയ ഡാം എന്ന കേരളത്തിന്റെ നിര്‍ദേശം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ഏകപക്ഷീയവും നീതിരഹിതവുമാണ്. അത് നിഷ്പക്ഷ നിലപാടല്ല. യുക്തിസഹമായ നിര്‍ദേശവുമല്ല. എന്നാല്‍ തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ദശാബ്ദങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഒരു കുറവും വരുത്താതെ പുതിയ ഡാമില്‍ നിന്നും വെള്ളം നല്‍കാന്‍ കേരളം തയ്യാറാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലയളവില്‍ കേന്ദ്ര ജലവിഭവ മന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലും കേരള-തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലും ഈ ഉറപ്പ് നല്‍കിയതാണ്. സുപ്രിംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബഞ്ചിന്റെയും മൂന്ന് അംഗ ഡിവിഷന്‍ ബഞ്ചിന്റെയും മുന്നിലും ഈ ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. ഈ ഘട്ടത്തില്‍ സുപ്രിം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഇക്കാര്യം എഴുതി നല്‍കിയിട്ടുള്ളതുമാണ്. കേരളം മുന്നോട്ടുവച്ചിട്ടുള്ള വളരെ ഉദാരവും നീതിയുക്തവുമായ ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വേണം പുതിയ ഡാമിനെ സംബന്ധിച്ച തര്‍ക്ക പ്രശ്‌നത്തില്‍ കേന്ദ്രം മധ്യസ്ഥത വഹിക്കേണ്ടത്. പുതിയ ഡാം എന്ന പ്രശ്‌നം തത്വത്തില്‍ അംഗീകരിച്ചാല്‍ അനുബന്ധമായ വ്യവസ്ഥകള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെയോ, മധ്യസ്ഥ ചര്‍ച്ചയിലൂടെയോ നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയും. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് നാം സ്വീകരിക്കുന്ന ഉദാരമായ ഈ സമീപനം മറ്റേത് സംസ്ഥാനം സ്വീകരിക്കും. ഇത് കേരളത്തിന്റെ ദൗര്‍ബല്യമല്ല. മറിച്ച് ഉയര്‍ന്ന പക്വതയും വിവേകവും ദേശീയബോധവുമാണ്. ഇതിനെ മാനിക്കാന്‍ തമിഴ്‌നാട് തയ്യാറാകണം.

കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന നദിയെ കേരളത്തിന്റെ ഭൂപ്രദേശത്ത് 155 അടി ഉയരത്തില്‍ 1200 അടി നീളത്തില്‍ അണകെട്ടി വെള്ളം സംഭരിച്ച് നാമമാത്രമായ പാട്ടതുകയ്ക്ക് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ക്ക് വെള്ളം നല്‍കുന്ന സംസ്ഥാനത്തിന്റെ വിശാലമായ ഉദാര സമീപനത്തെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും തമിഴ്‌നാടിന് കഴിയാത്തതെന്തുകൊണ്ട്? ഇവിടെയാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ അനിവാര്യമാകുന്നത്. സുപ്രിംകോടതി പോലും പലഘട്ടങ്ങളിലും ഈ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് പ്രായോഗികമെന്ന് വാക്കാല്‍ നിരീക്ഷിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 27ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രിംകോടതിയുടെ മൂന്ന് അംഗ ഡിവിഷന്‍ ബഞ്ച് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 136 ല്‍ നിന്നും 142 അടിവരെ ഉയര്‍ത്താമെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ 152 വരെ ഉയര്‍ത്താമെന്നും അന്തിമ വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ തുടര്‍ന്ന് നാം കൂട്ടായി നടത്തിയ കഠിനമായ അധ്വാനത്തിന്റെയും ഗൃഹപാഠത്തിന്റെയും ഫലമായി ഡാം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച അതേ കോടതി തന്നെ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ ഡാമിന്റെ സാധ്യതകളെ സംബന്ധിച്ച് പഠിക്കാനും തയ്യാറായി എന്നത് ഈ പ്രശ്‌നത്തില്‍ കേരളം കൈവരിച്ച ഉജ്ജ്വലമായ നേട്ടമാണ്. അതിപ്രളയമുണ്ടായാല്‍ ഡാമിന്റെ സുരക്ഷ, ഭൂചലനമുണ്ടായാല്‍ ഡാമിന്റെ അവസ്ഥ, ജലനിരപ്പ് ഉയര്‍ത്തിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവയെ സംബന്ധിച്ച് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദഗ്ധരേയും ഗവേഷണ സ്ഥാപനങ്ങളെയും കൊണ്ട് പഠനം നടത്തുകയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരുന്ന നിരവധി രേഖകളും തെളിവുകളും ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവന്ന് ബഹുമാനപ്പെട്ട സുപ്രിംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മുന്നില്‍ സംശയാതീതമായി അവതരിപ്പിക്കാനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറഞ്ഞ നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞത്.

ഡാമിന്റെ സുരക്ഷ മാത്രമല്ല 1886 ലെ പെരിയാര്‍ പാട്ടക്കരാര്‍ ഉയര്‍ത്തുന്ന നിരവധി ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവ കോടതി മുമ്പാകെ ഹരീഷ് സാല്‍വേയെ പോലെയുള്ള മുതിര്‍ന്ന അഭിഭാഷകരുടെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള വാദമുഖങ്ങളിലൂടെ അവതരിപ്പിക്കാനും കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ആവശ്യം ഒരു പരിധിവരെ അംഗീകരിക്കാന്‍ സുപ്രിംകോടതി നിര്‍ബന്ധിതമായി. ആ പശ്ചാത്തലത്തിലാണ് ഭരണഘടനാ ബഞ്ച് രൂപീകൃതമായതും തുടര്‍ന്ന് എല്ലാ പ്രശ്‌നങ്ങളും സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടയേര്‍ഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ചെയര്‍മാനായി ജസ്റ്റിസ് കെ ടി തോമസ് അംഗവുമായുള്ള അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകൃതമായതും.

ഇനി വളരെ അവധാനതയോടും തികഞ്ഞ പക്വതയോടും ഓരോ ചുവടും വയ്ക്കാന്‍ കേരളം സന്നദ്ധമാകണം. പുതിയ ഡാം എന്ന വിഷയം പൊതുസമൂഹം ഏറെക്കുറെ അംഗീകരിച്ചിരിക്കുന്നു. ഇനി കേരളം തയ്യാറെടുക്കേണ്ടത് പുതിയ ഡാം നിര്‍മിക്കുമ്പോഴുള്ള വ്യവസ്ഥകളെ സംബന്ധിച്ചാണ്. ഇവിടെയാണ് കേന്ദ്ര ഗവണ്‍മെന്റിലെ ചിലരുടെ പ്രതികരണങ്ങള്‍ കേരളത്തിന്റെ പ്രതീക്ഷയ്ക്ക്‌മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും പരിരക്ഷിച്ചു കൊള്ളാമെന്ന് മുന്‍കൂറായി എഴുതി ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചയാകാം എന്ന നിര്‍ദേശത്തിന് പിന്നിലെ അപകടകെണി കേരളം മനസിലാക്കണം. 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റിന്റെ അധികാര ശക്തിക്ക് മുന്നില്‍ തിരുവിതാംകൂര്‍ ഭരണകൂടം പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. 1970 ല്‍ അനുബന്ധ കരാറില്‍ ഐക്യകേരളം ഒപ്പുവച്ചതിന് സംസ്ഥാനം ഇപ്പോള്‍ കനത്ത വിലയാണ് നല്‍കേണ്ടിവരുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും ഇതര അന്തര്‍സംസ്ഥാന നദീജല പ്രശ്‌നത്തിലും കേരളത്തിനുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ പാഠമാകണം. ഇതിന്റെ അര്‍ഥം വൈകാരികമായി പ്രശ്‌നത്തെ സമീപിക്കണമെന്നല്ല. തികഞ്ഞ അവധാനതയോടും പക്വതയോടും വിവേകത്തോടും പ്രശ്‌നത്തെ സമീപിച്ച് കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം.

*
എന്‍ കെ പ്രേമചന്ദ്രന്‍ (ലേഖകന്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ്)

ആരാണ് മരുന്നിനു വില കൂട്ടിയത്?

ഔഷധവില വര്‍ദ്ധനയ്ക്കു കാരണമാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിനാശകരമായ ഔഷധനയം

നിത്യോപയോഗ സാധനങ്ങളോടൊപ്പം ജീവന്‍രക്ഷാ മരുന്നുകളുടേയും വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കയാണ്. വികസ്വര രാജ്യങ്ങളില്‍ ഔഷധവില ഏറ്റവും കുറവായ രാജ്യമായിരുന്നു നമ്മുടേത്. 1972 മുതല്‍ നടപ്പിലാക്കിയ വികസ്വരരാജ്യങ്ങള്‍ക്ക് മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പേറ്റന്റ് നിയമവും 1977 ലെ ജനതാ ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പിലാക്കിയ ഔഷധവില നിയന്ത്രണ നിയമവും മൂലമാണ് ഇന്ത്യയില്‍ ഔഷധവില ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. മാത്രമല്ല ഔഷധവ്യവസായത്തില്‍ വിദേശ മുതല്‍മുടക്കിനും മാര്‍ക്കറ്റിങ് രീതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതുമൂലവും ഇന്ത്യന്‍ പൊതു-സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയം പിന്തുടര്‍ന്നതുമൂലവും ബ്രസ്സീലിനോടൊപ്പം ഏതാണ്ടെല്ലാ അവശ്യമരുന്നുകളും ഉല്പാദിപ്പിക്കാനുള്ള ആഭ്യന്തര സാങ്കേതിക ശേഷി കൈവരിക്കാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

1972 ലെ പേറ്റന്റ് നിയമത്തിലെ ഉല്പാദനരീതി പേറ്റന്റ് (Process Patent) വ്യവസ്ഥമൂലം വിദേശരാജ്യങ്ങളില്‍ പേറ്റന്റ് ചെയ്യപ്പെടുന്ന നവീന ഔഷധങ്ങള്‍ മറ്റൊരു ഉല്പാദനരീതിയിലൂടെ നിര്‍മ്മിച്ച് വിലകുറച്ച് വില്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നു. 1977 ലെ ഔഷധവില നിയന്ത്രണ ഉത്തരവനുസരിച്ച് 347 അവശ്യമരുന്നുകളുടെ വില നിയന്ത്രിച്ചു നിര്‍ത്താനും കഴിഞ്ഞിരുന്നു. ലോകമാര്‍ക്കറ്റില്‍ ബഹുരാഷ്ട്രകുത്തക കമ്പനികളുടെ മരുന്നുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ പോലും വളരെ തുച്ഛമായ വിലയ്ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്തിരുന്നത്. വികസ്വരരാജ്യങ്ങള്‍ക്കാവശ്യമായ ജീവന്‍രക്ഷാ ഔഷധങ്ങളുടെ നാല്പതു ശതമാനത്തോളം നല്‍കിയിരുന്നത് ഇന്ത്യന്‍ കമ്പനികളായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയെ വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ലോകവ്യാപാര സംഘടനയുടെ നിബന്ധനയ്ക്ക് വഴങ്ങി ഇന്ത്യന്‍ പേറ്റന്റ്നിയമം 2005 ല്‍ പുതുക്കിയതോടെ സ്ഥിതിഗതികളാകെ മാറി.

ഉല്പാദനരീതി പേറ്റന്റിന്റെ സ്ഥാനത്ത് ഉല്പന്നപേറ്റന്റു (Product Patent) വ്യവസ്ഥ വന്നതോടെ വിദേശകമ്പനികളുടെ പേറ്റന്റ് ഔഷധങ്ങള്‍ ഉല്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കവകാശമില്ലാതായി. മാത്രമല്ല പേറ്റന്റ് കാലവധി 7 ല്‍നിന്നും 20 വര്‍ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ വിദേശത്ത് പേറ്റന്റു ചെയ്യപ്പെടുന്ന മരുന്നുകള്‍ തങ്ങള്‍ക്കിഷ്ടമുള്ള വിലക്ക് ഇരുപത് വര്‍ഷക്കാലം വില്‍ക്കാന്‍ ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്ക് കഴിയും. ഇതിനിടെ വന്‍കിട കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഔഷധവിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഔഷധങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരികയും 2002 ആകുമ്പോഴേക്കും കേവലം 25 ഔഷധങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം വില നിയന്ത്രിക്കപ്പെട്ട ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കുള്ള ലാഭവിഹിതം വര്‍ധിപ്പിച്ചു കൊടുക്കയും ചെയ്തു.(പട്ടിക 1)
മാത്രമല്ല വില നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ ഏകമാത്ര (Single Ingredient)- മരുന്നുകളായതുകൊണ്ട് അവയോട് ചികിത്സാപരമായി യാതൊരു നീതീകരണവുമില്ലാത്ത മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ഔഷധച്ചേരുവകളുടെ Combination Drugs) രൂപത്തില്‍ വിലകൂട്ടി മാര്‍ക്കറ്റ് ചെയ്ത് ലാഭം വര്‍ധിപ്പിക്കാണ് മരുന്നുകമ്പനികള്‍ ശ്രമിക്കുന്നത്. എതാണ്ട് മുന്നൂറോളം അശാസ്ത്രീയ ഔഷധച്ചേരുവകളാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ വിറ്റുവരുന്നത്.

നവീന ഔഷധങ്ങളില്‍ കൂടുതലും ജൈവസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നവയാണ്. പ്രാരംഭ ഗവേഷണത്തിനായുള്ള ചെലവു കഴിച്ചാല്‍ ഔഷധ ഉല്‍പാദനത്തിനുള്ള ചെലവ് രാസ ഔഷധങ്ങളേക്കാള്‍ ജൈവഔഷധങ്ങള്‍ക്ക് കുറവാണെന്ന സത്യം മറച്ചു വച്ച് അതിഭീമമായ വിലയ്ക്കാണ് ഇത്തരം മരുന്നുകള്‍ വിറ്റുവരുന്നത്.ഔഷധവില നിയന്ത്രണത്തിന്റേയും ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്ക് ആക്ടിന്റേയും പരിധിയില്‍നിന്നും ജൈവമരുന്നുകളെ യാതൊരു നീതീകരണവുമില്ലാതെ ഒഴിവാക്കിയിരിക്കയുമാണ്.

ഇന്ത്യന്‍ പേറ്റന്റ് നിയമം 2005 ല്‍ മാറ്റുന്നതിനു മുമ്പ് വിദേശകമ്പനികളുമായി മത്സരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ വിലകുറച്ച് ഇന്ത്യയിലും വിദേശത്തും വിറ്റുവന്നിരുന്ന ഇന്ത്യന്‍ സ്വകാര്യകമ്പനികളെ ഒന്നൊന്നായി വിദേശകമ്പനികള്‍ എറ്റെടുത്തു തുടങ്ങിയതും വിലവര്‍ധവിനുള്ള സാഹചര്യം ഒരുക്കി. മാത്രമല്ല ഇന്ത്യന്‍ ആശുപത്രികളിലേയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലേയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് കരാര്‍ ഗവേഷണവും ഔഷധ പരീക്ഷണവും നടത്താനാണ് വിദേശകുത്തക കമ്പനികള്‍ ശ്രമിച്ചുവരുന്നത്. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന നയങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടര്‍ന്നു വരുന്നത്. ഈ സാഹചര്യത്തിലാണ് അവശ്യമരുന്നുകളുടെ വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്.

നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ പഠനമനുസരിച്ച് മൊത്തം ആരോഗ്യച്ചെലവിന്റെ എഴുപതു ശതമാനത്തിലേറെ മരുന്നുകള്‍ വാങ്ങുന്നതിനായിട്ടാണ് ചെലവിടേണ്ടിവരുന്നത്. ഇതില്‍ 85 ശതമാനം ചെലവും ജനങ്ങള്‍ നേരിട്ടു വഹിക്കയാണ്. ഇന്ത്യന്‍ ജനതയില്‍ 23% പേര്‍ ചികിത്സാ ചെലവ് താങ്ങാനാവാത്തതുമൂലം ആശുപത്രിയില്‍ പോകാന്‍ പ്രാപ്തിയില്ലാത്തവരാണെന്നും 1999-2000 കാലത്ത് മാത്രം മൂന്നുകോടി 25 ലക്ഷം പേര്‍ ആശുപത്രി ചികിത്സയെ തുടര്‍ന്ന് ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് പതിച്ചുവെന്നും കണക്കാക്കപ്പെടുന്നു.

രാജസ്ഥാന്‍ , തമിഴ്നാട് സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിലകുറഞ്ഞ, ഗുണമേന്മയുള്ള മരുന്നുകള്‍ എത്തിക്കുന്നതിനുള്ള വിജയകരമായ ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മാതൃകകാട്ടിയിരുന്നു. ഇവയുടെ ചുവടുപിടിച്ചാണ് ഇടതുമുന്നണി സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. അതോടൊപ്പം നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടേയും മറ്റും വിലകുറച്ച് മരുന്നുകള്‍ നല്‍കിയും പൊതുമേഖലാ ഔഷധ നിര്‍മ്മാണ സ്ഥാപനമായ കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് പുനരുജ്ജീവിപ്പിച്ചും ഒരു പരിധിവരെ ജനങ്ങള്‍ക്കാശ്വാസം പകരാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരാതെ ഔഷധവില കുറച്ചുകൊണ്ടുവരിക ദുഷ്ക്കരമാണ്.

ഹാത്തി കമ്മറ്റി നിര്‍ദ്ദേശിച്ചതുപോലെ ഇന്ത്യന്‍ ജനതയുടെ ആരോഗ്യാവശ്യങ്ങള്‍ കണക്കിലെടുത്ത് അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കുക, അവശ്യമരുന്നുകള്‍ പൂര്‍ണ്ണമായും വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക, ഇന്ത്യന്‍ പൊതുമേഖലാ ഔഷധകമ്പനികള്‍ ശക്തിപ്പെടുത്തുക, കരാര്‍ ഗവേഷണവും ഔഷധപരീക്ഷണങ്ങളും നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ജനകീയാരോഗ്യ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ 348 ഔഷധങ്ങള്‍ ഉള്‍പ്പെടുത്തി അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ മരുന്നുകളാണ് ഉല്പാദിപ്പിക്കുന്നത്. ഇതില്‍ 48,000 കോടി രൂപയുടെ മരുന്നുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റുവരുന്നു. ഇതില്‍ 29,000 കോടി രൂപയുടെ (60%) മരുന്നുകള്‍ മാത്രമാണ് അവശ്യമരുന്നു പട്ടികയില്‍പെടുത്തിയിട്ടുള്ളത്.

1977 ലെ ഔഷധവില നിയന്ത്രണ നിയമം പൂര്‍ണ്ണമായി ഉപേക്ഷിച്ചുകൊണ്ട്, പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തിലെന്നപോലെ, ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലയും ബഹുരാഷ്ട്രകുത്തക കമ്പനികളുടെ സാമ്പത്തിക താത്പര്യം സംരക്ഷിച്ചുകൊണ്ട് കമ്പോള ശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടൂള്ള പുതിയ ഔഷധവില നിശ്ചയിക്കല്‍ നയരേഖ (National Pharmaceuticals Pricing Policy, 2011) വ്യക്തമാക്കുന്നത്.

അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമം കേന്ദ്രസര്‍ക്കാരിന്റെ നഗ്നമായ കുത്തക പ്രീണന നയവും ജനവിരുദ്ധതയും ഒരിക്കല്‍ കൂടി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഔഷധങ്ങളുടെ ഉല്പാദനചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമെടുത്ത് വില നിശ്ചയിക്കുന്നതിനാണ് ഇതുവരെ കമ്പനികളെ അനുവദിച്ചിരുന്നത്. ഇതിനെ ചിലവടിസ്ഥാന വില നിശ്ചയിക്കല്‍ എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ നയം മാറ്റി അതിന്റെ സ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ചെയ്തതുപോലെ കമ്പോളാടിസ്ഥാന വില നിശ്ചയിക്കല്‍ നയം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് വില നിയന്ത്രിക്കാന്‍ തീരുമാനിക്കുന്ന മരുന്നുകളില്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റുവരുന്ന മൂന്നു മരുന്നുകളുടെ വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ച് ആ വിലയ്ക്കോ അതില്‍ താഴ്ന്നവിലയ്ക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ മറ്റുകമ്പനികളെ അനുവദിക്കാനാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

രണ്ടുവര്‍ഷം കൂടുമ്പോള്‍ സീലിങ് വില പുതുക്കുമെന്നും വ്യവസ്ഥചെയ്തിരിക്കുന്നു. ഡോക്ടര്‍മാരെയും ഔഷധവ്യാപാരികളേയും സ്വാധീനിക്കുന്നതിനുള്ള പലതരത്തിലുള്ള ഔഷധപ്രചാരണ തന്ത്രങ്ങള്‍ പിന്തുടരുന്നതുമൂലം വന്‍കിട കുത്തകകമ്പനികള്‍ വിറ്റുവരുന്ന മരുന്നുകളായിരിക്കും മിക്കപ്പോഴും ഏറ്റവും പ്രചാരത്തിലുള്ളവ. ഇവയുടെ വില മാര്‍ക്കറ്റിലുള്ള മറ്റു മരുന്നുകളെക്കാള്‍ എപ്പോഴും ഏറ്റവും ഉയര്‍ന്നതുമായിരിക്കും. ചില ഉദാഹരണങ്ങള്‍ നോക്കുക. എയ്ഡ്സിനുള്ള സിഡുവിഡിന്‍ എന്ന മരുന്നിന്റെ ഇന്ത്യന്‍ കമ്പനിയുടേതിന്റെ വില ഒരു ഗുളികക്ക് 7 രൂപ 70 പൈസയാണെങ്കില്‍ വിദേശകമ്പനിയുടേതിന്റെ വില 20 രൂപ 40 പൈസയാണ്. അതുപോലെ സ്തനാര്‍ബുദത്തിനുള്ള റ്റമോക്സിഫിന്റെ വില യഥാക്രമം 2 രൂപ 90 പൈസയും 19 രൂപ 30 പൈസയുമാണ്. മൊത്തം വരുമാനത്തിന്റെ നാല്പതു ശതമാനത്തോളമാണ് മരുന്നുകമ്പനികള്‍ ഔഷധപ്രചരണത്തിനായി ചെലവിട്ടുവരുന്നത്. ഇന്ത്യയിലെ 50 വന്‍കിട മരുന്നുകമ്പനികള്‍ ഒരു ഡോക്ടര്‍ക്കായി ശരാശരി ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ ചെലവിട്ടുവരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ പുതിയ ഔഷധനിയമം നടപ്പിലാക്കുന്നതോടെ പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ ജീവന്‍ രക്ഷാ ഔഷധങ്ങളുടേയും വില കുതിച്ചുയരും. ജനജീവിതം കൂടുതല്‍ ദുസ്സഹമാവും.

ഇന്ത്യന്‍ സര്‍ക്കാര്‍ ജനവിരുദ്ധ ഔഷധനയവുമായി മുന്നോട്ടുപോകുമ്പോള്‍ നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍ സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ വഴി ഇന്ത്യയിലുള്ളതിനെക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് അവശ്യമരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കയാണ്. (പട്ടിക രണ്ട്)
ഔഷധവില കുറയ്ക്കുന്നതിനായി ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാരിനു അടിയന്തിരമായി സ്വീകരിക്കാവുന്ന ചില നടപടികളുണ്ട്. 2005ല്‍ അംഗീകരിച്ച ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നിര്‍ദ്ദേശത്തിനു വഴങ്ങി 1977 ലെ നിയമത്തിലുണ്ടായിരുന്ന നിര്‍ബന്ധിത ലൈസന്‍സിങ്ങ് (National Pharmaceuticals Pricing Policy, 2011) വ്യവസ്ഥ നില നിര്‍ത്തിയിട്ടുണ്ട്. അമിത വിലയ്ക്ക് വില്‍ക്കുന്ന മരുന്നുകളുടെ വില കുറയ്ക്കാന്‍ പേറ്റന്റെടുത്ത കമ്പനി തയ്യാറായില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് മരുന്ന് മാര്‍ക്കറ്റ് ചെയ്യാന്‍ തയ്യാറുള്ള മറ്റ് കമ്പനികള്‍ക്ക് ഉല്പാദനം നടത്താന്‍ അനുമതി നല്‍കാന്‍ ഈ വ്യവസ്ഥപ്രകാരം സര്‍ക്കാരിനു കഴിയും. ബ്രസീല്‍ , തായ് ലന്റ്, മലേഷ്യ, ഇറ്റലി, കാനഡ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ പ്രയോജനപ്പെടുത്തി ഔഷധങ്ങളുടെ വില കുറയ്ക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അവശ്യമരുന്നുകള്‍ പൂര്‍ണ്ണമായും ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക ശേഷിയുള്ള പൊതുമേഖല, ഔഷധകമ്പനികളുള്ള ഇന്ത്യക്ക് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ മാതൃക പിന്തുടര്‍ന്ന് ഔഷധവില കുറയ്ക്കാന്‍ കഴിയും.

പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിങ് നടപ്പിലാക്കാന്‍ ദേശീയ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്ന് ദോഹയില്‍ ചേര്‍ന്ന ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നതാണെന്നതും ഓര്‍മ്മിക്കേണ്ടതാണ്. ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ താത്പര്യത്തിനെതിരായ ഈ തീരുമാനം ദോഹ വിട്ടുവീഴ്ച്ച (Doha Flexibiltiy-) എന്ന പേരില്‍ പ്രസിദ്ധവുമാണ്.

എന്നാല്‍ ഇന്ത്യന്‍ജനതയുടെ ആരോഗ്യ താത്പര്യങ്ങളേക്കാളേറേ അമേരിക്കയില്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന കമ്പോള മൗലികവാദം പിന്തുടരാനാണ് മറ്റുമേഖലകളിലെന്നപോലെ ഔഷധമേഖലയിലും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പുതിയ ഔഷധവില നിശ്ചയിക്കല്‍ നയരേഖ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ജനകീയാരോഗ്യ പ്രസ്ഥാനമായ ജന സ്വാസ്ത്യ അഭിയാന്‍ ദേശീയ കോഓര്‍ഡിനേഷന്‍ കമ്മറ്റി 2011, നവംബര്‍ 10-12 തീയതികളില്‍ നാഗ്പൂരില്‍ യോഗം ചേര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ വിനാശകരമായ ഔഷധനയത്തിനെ തുറന്നു കാട്ടിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും പ്രചരണ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

*
ഡോ.ബി. ഇക്ബാല്‍ ചിന്ത വാരിക 02 ഡിസംബര്‍ 2011

ആരാണ് മരുന്നിനു വില കൂട്ടിയത്?

ഔഷധവില വര്‍ദ്ധനയ്ക്കു കാരണമാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിനാശകരമായ ഔഷധനയം

നിത്യോപയോഗ സാധനങ്ങളോടൊപ്പം ജീവന്‍രക്ഷാ മരുന്നുകളുടേയും വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കയാണ്. വികസ്വര രാജ്യങ്ങളില്‍ ഔഷധവില ഏറ്റവും കുറവായ രാജ്യമായിരുന്നു നമ്മുടേത്. 1972 മുതല്‍ നടപ്പിലാക്കിയ വികസ്വരരാജ്യങ്ങള്‍ക്ക് മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പേറ്റന്റ് നിയമവും 1977 ലെ ജനതാ ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പിലാക്കിയ ഔഷധവില നിയന്ത്രണ നിയമവും മൂലമാണ് ഇന്ത്യയില്‍ ഔഷധവില ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. മാത്രമല്ല ഔഷധവ്യവസായത്തില്‍ വിദേശ മുതല്‍മുടക്കിനും മാര്‍ക്കറ്റിങ് രീതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതുമൂലവും ഇന്ത്യന്‍ പൊതു-സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയം പിന്തുടര്‍ന്നതുമൂലവും ബ്രസ്സീലിനോടൊപ്പം ഏതാണ്ടെല്ലാ അവശ്യമരുന്നുകളും ഉല്പാദിപ്പിക്കാനുള്ള ആഭ്യന്തര സാങ്കേതിക ശേഷി കൈവരിക്കാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

1972 ലെ പേറ്റന്റ് നിയമത്തിലെ ഉല്പാദനരീതി പേറ്റന്റ് (Process Patent) വ്യവസ്ഥമൂലം വിദേശരാജ്യങ്ങളില്‍ പേറ്റന്റ് ചെയ്യപ്പെടുന്ന നവീന ഔഷധങ്ങള്‍ മറ്റൊരു ഉല്പാദനരീതിയിലൂടെ നിര്‍മ്മിച്ച് വിലകുറച്ച് വില്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നു. 1977 ലെ ഔഷധവില നിയന്ത്രണ ഉത്തരവനുസരിച്ച് 347 അവശ്യമരുന്നുകളുടെ വില നിയന്ത്രിച്ചു നിര്‍ത്താനും കഴിഞ്ഞിരുന്നു. ലോകമാര്‍ക്കറ്റില്‍ ബഹുരാഷ്ട്രകുത്തക കമ്പനികളുടെ മരുന്നുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ പോലും വളരെ തുച്ഛമായ വിലയ്ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്തിരുന്നത്. വികസ്വരരാജ്യങ്ങള്‍ക്കാവശ്യമായ ജീവന്‍രക്ഷാ ഔഷധങ്ങളുടെ നാല്പതു ശതമാനത്തോളം നല്‍കിയിരുന്നത് ഇന്ത്യന്‍ കമ്പനികളായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയെ വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ലോകവ്യാപാര സംഘടനയുടെ നിബന്ധനയ്ക്ക് വഴങ്ങി ഇന്ത്യന്‍ പേറ്റന്റ്നിയമം 2005 ല്‍ പുതുക്കിയതോടെ സ്ഥിതിഗതികളാകെ മാറി.

ഉല്പാദനരീതി പേറ്റന്റിന്റെ സ്ഥാനത്ത് ഉല്പന്നപേറ്റന്റു (Product Patent) വ്യവസ്ഥ വന്നതോടെ വിദേശകമ്പനികളുടെ പേറ്റന്റ് ഔഷധങ്ങള്‍ ഉല്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കവകാശമില്ലാതായി. മാത്രമല്ല പേറ്റന്റ് കാലവധി 7 ല്‍നിന്നും 20 വര്‍ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ വിദേശത്ത് പേറ്റന്റു ചെയ്യപ്പെടുന്ന മരുന്നുകള്‍ തങ്ങള്‍ക്കിഷ്ടമുള്ള വിലക്ക് ഇരുപത് വര്‍ഷക്കാലം വില്‍ക്കാന്‍ ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്ക് കഴിയും. ഇതിനിടെ വന്‍കിട കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഔഷധവിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഔഷധങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരികയും 2002 ആകുമ്പോഴേക്കും കേവലം 25 ഔഷധങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം വില നിയന്ത്രിക്കപ്പെട്ട ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കുള്ള ലാഭവിഹിതം വര്‍ധിപ്പിച്ചു കൊടുക്കയും ചെയ്തു.(പട്ടിക 1)
മാത്രമല്ല വില നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ ഏകമാത്ര (Single Ingredient)- മരുന്നുകളായതുകൊണ്ട് അവയോട് ചികിത്സാപരമായി യാതൊരു നീതീകരണവുമില്ലാത്ത മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ഔഷധച്ചേരുവകളുടെ Combination Drugs) രൂപത്തില്‍ വിലകൂട്ടി മാര്‍ക്കറ്റ് ചെയ്ത് ലാഭം വര്‍ധിപ്പിക്കാണ് മരുന്നുകമ്പനികള്‍ ശ്രമിക്കുന്നത്. എതാണ്ട് മുന്നൂറോളം അശാസ്ത്രീയ ഔഷധച്ചേരുവകളാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ വിറ്റുവരുന്നത്.

നവീന ഔഷധങ്ങളില്‍ കൂടുതലും ജൈവസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നവയാണ്. പ്രാരംഭ ഗവേഷണത്തിനായുള്ള ചെലവു കഴിച്ചാല്‍ ഔഷധ ഉല്‍പാദനത്തിനുള്ള ചെലവ് രാസ ഔഷധങ്ങളേക്കാള്‍ ജൈവഔഷധങ്ങള്‍ക്ക് കുറവാണെന്ന സത്യം മറച്ചു വച്ച് അതിഭീമമായ വിലയ്ക്കാണ് ഇത്തരം മരുന്നുകള്‍ വിറ്റുവരുന്നത്.ഔഷധവില നിയന്ത്രണത്തിന്റേയും ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്ക് ആക്ടിന്റേയും പരിധിയില്‍നിന്നും ജൈവമരുന്നുകളെ യാതൊരു നീതീകരണവുമില്ലാതെ ഒഴിവാക്കിയിരിക്കയുമാണ്.

ഇന്ത്യന്‍ പേറ്റന്റ് നിയമം 2005 ല്‍ മാറ്റുന്നതിനു മുമ്പ് വിദേശകമ്പനികളുമായി മത്സരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ വിലകുറച്ച് ഇന്ത്യയിലും വിദേശത്തും വിറ്റുവന്നിരുന്ന ഇന്ത്യന്‍ സ്വകാര്യകമ്പനികളെ ഒന്നൊന്നായി വിദേശകമ്പനികള്‍ എറ്റെടുത്തു തുടങ്ങിയതും വിലവര്‍ധവിനുള്ള സാഹചര്യം ഒരുക്കി. മാത്രമല്ല ഇന്ത്യന്‍ ആശുപത്രികളിലേയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലേയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് കരാര്‍ ഗവേഷണവും ഔഷധ പരീക്ഷണവും നടത്താനാണ് വിദേശകുത്തക കമ്പനികള്‍ ശ്രമിച്ചുവരുന്നത്. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന നയങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടര്‍ന്നു വരുന്നത്. ഈ സാഹചര്യത്തിലാണ് അവശ്യമരുന്നുകളുടെ വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്.

നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ പഠനമനുസരിച്ച് മൊത്തം ആരോഗ്യച്ചെലവിന്റെ എഴുപതു ശതമാനത്തിലേറെ മരുന്നുകള്‍ വാങ്ങുന്നതിനായിട്ടാണ് ചെലവിടേണ്ടിവരുന്നത്. ഇതില്‍ 85 ശതമാനം ചെലവും ജനങ്ങള്‍ നേരിട്ടു വഹിക്കയാണ്. ഇന്ത്യന്‍ ജനതയില്‍ 23% പേര്‍ ചികിത്സാ ചെലവ് താങ്ങാനാവാത്തതുമൂലം ആശുപത്രിയില്‍ പോകാന്‍ പ്രാപ്തിയില്ലാത്തവരാണെന്നും 1999-2000 കാലത്ത് മാത്രം മൂന്നുകോടി 25 ലക്ഷം പേര്‍ ആശുപത്രി ചികിത്സയെ തുടര്‍ന്ന് ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് പതിച്ചുവെന്നും കണക്കാക്കപ്പെടുന്നു.

രാജസ്ഥാന്‍ , തമിഴ്നാട് സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിലകുറഞ്ഞ, ഗുണമേന്മയുള്ള മരുന്നുകള്‍ എത്തിക്കുന്നതിനുള്ള വിജയകരമായ ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മാതൃകകാട്ടിയിരുന്നു. ഇവയുടെ ചുവടുപിടിച്ചാണ് ഇടതുമുന്നണി സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. അതോടൊപ്പം നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടേയും മറ്റും വിലകുറച്ച് മരുന്നുകള്‍ നല്‍കിയും പൊതുമേഖലാ ഔഷധ നിര്‍മ്മാണ സ്ഥാപനമായ കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് പുനരുജ്ജീവിപ്പിച്ചും ഒരു പരിധിവരെ ജനങ്ങള്‍ക്കാശ്വാസം പകരാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരാതെ ഔഷധവില കുറച്ചുകൊണ്ടുവരിക ദുഷ്ക്കരമാണ്.

ഹാത്തി കമ്മറ്റി നിര്‍ദ്ദേശിച്ചതുപോലെ ഇന്ത്യന്‍ ജനതയുടെ ആരോഗ്യാവശ്യങ്ങള്‍ കണക്കിലെടുത്ത് അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കുക, അവശ്യമരുന്നുകള്‍ പൂര്‍ണ്ണമായും വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക, ഇന്ത്യന്‍ പൊതുമേഖലാ ഔഷധകമ്പനികള്‍ ശക്തിപ്പെടുത്തുക, കരാര്‍ ഗവേഷണവും ഔഷധപരീക്ഷണങ്ങളും നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ജനകീയാരോഗ്യ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ 348 ഔഷധങ്ങള്‍ ഉള്‍പ്പെടുത്തി അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ മരുന്നുകളാണ് ഉല്പാദിപ്പിക്കുന്നത്. ഇതില്‍ 48,000 കോടി രൂപയുടെ മരുന്നുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റുവരുന്നു. ഇതില്‍ 29,000 കോടി രൂപയുടെ (60%) മരുന്നുകള്‍ മാത്രമാണ് അവശ്യമരുന്നു പട്ടികയില്‍പെടുത്തിയിട്ടുള്ളത്.

1977 ലെ ഔഷധവില നിയന്ത്രണ നിയമം പൂര്‍ണ്ണമായി ഉപേക്ഷിച്ചുകൊണ്ട്, പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തിലെന്നപോലെ, ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലയും ബഹുരാഷ്ട്രകുത്തക കമ്പനികളുടെ സാമ്പത്തിക താത്പര്യം സംരക്ഷിച്ചുകൊണ്ട് കമ്പോള ശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടൂള്ള പുതിയ ഔഷധവില നിശ്ചയിക്കല്‍ നയരേഖ (National Pharmaceuticals Pricing Policy, 2011) വ്യക്തമാക്കുന്നത്.

അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമം കേന്ദ്രസര്‍ക്കാരിന്റെ നഗ്നമായ കുത്തക പ്രീണന നയവും ജനവിരുദ്ധതയും ഒരിക്കല്‍ കൂടി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഔഷധങ്ങളുടെ ഉല്പാദനചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമെടുത്ത് വില നിശ്ചയിക്കുന്നതിനാണ് ഇതുവരെ കമ്പനികളെ അനുവദിച്ചിരുന്നത്. ഇതിനെ ചിലവടിസ്ഥാന വില നിശ്ചയിക്കല്‍ എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ നയം മാറ്റി അതിന്റെ സ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ചെയ്തതുപോലെ കമ്പോളാടിസ്ഥാന വില നിശ്ചയിക്കല്‍ നയം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് വില നിയന്ത്രിക്കാന്‍ തീരുമാനിക്കുന്ന മരുന്നുകളില്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റുവരുന്ന മൂന്നു മരുന്നുകളുടെ വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ച് ആ വിലയ്ക്കോ അതില്‍ താഴ്ന്നവിലയ്ക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ മറ്റുകമ്പനികളെ അനുവദിക്കാനാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

രണ്ടുവര്‍ഷം കൂടുമ്പോള്‍ സീലിങ് വില പുതുക്കുമെന്നും വ്യവസ്ഥചെയ്തിരിക്കുന്നു. ഡോക്ടര്‍മാരെയും ഔഷധവ്യാപാരികളേയും സ്വാധീനിക്കുന്നതിനുള്ള പലതരത്തിലുള്ള ഔഷധപ്രചാരണ തന്ത്രങ്ങള്‍ പിന്തുടരുന്നതുമൂലം വന്‍കിട കുത്തകകമ്പനികള്‍ വിറ്റുവരുന്ന മരുന്നുകളായിരിക്കും മിക്കപ്പോഴും ഏറ്റവും പ്രചാരത്തിലുള്ളവ. ഇവയുടെ വില മാര്‍ക്കറ്റിലുള്ള മറ്റു മരുന്നുകളെക്കാള്‍ എപ്പോഴും ഏറ്റവും ഉയര്‍ന്നതുമായിരിക്കും. ചില ഉദാഹരണങ്ങള്‍ നോക്കുക. എയ്ഡ്സിനുള്ള സിഡുവിഡിന്‍ എന്ന മരുന്നിന്റെ ഇന്ത്യന്‍ കമ്പനിയുടേതിന്റെ വില ഒരു ഗുളികക്ക് 7 രൂപ 70 പൈസയാണെങ്കില്‍ വിദേശകമ്പനിയുടേതിന്റെ വില 20 രൂപ 40 പൈസയാണ്. അതുപോലെ സ്തനാര്‍ബുദത്തിനുള്ള റ്റമോക്സിഫിന്റെ വില യഥാക്രമം 2 രൂപ 90 പൈസയും 19 രൂപ 30 പൈസയുമാണ്. മൊത്തം വരുമാനത്തിന്റെ നാല്പതു ശതമാനത്തോളമാണ് മരുന്നുകമ്പനികള്‍ ഔഷധപ്രചരണത്തിനായി ചെലവിട്ടുവരുന്നത്. ഇന്ത്യയിലെ 50 വന്‍കിട മരുന്നുകമ്പനികള്‍ ഒരു ഡോക്ടര്‍ക്കായി ശരാശരി ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ ചെലവിട്ടുവരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ പുതിയ ഔഷധനിയമം നടപ്പിലാക്കുന്നതോടെ പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ ജീവന്‍ രക്ഷാ ഔഷധങ്ങളുടേയും വില കുതിച്ചുയരും. ജനജീവിതം കൂടുതല്‍ ദുസ്സഹമാവും.

ഇന്ത്യന്‍ സര്‍ക്കാര്‍ ജനവിരുദ്ധ ഔഷധനയവുമായി മുന്നോട്ടുപോകുമ്പോള്‍ നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍ സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ വഴി ഇന്ത്യയിലുള്ളതിനെക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് അവശ്യമരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കയാണ്. (പട്ടിക രണ്ട്)
ഔഷധവില കുറയ്ക്കുന്നതിനായി ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാരിനു അടിയന്തിരമായി സ്വീകരിക്കാവുന്ന ചില നടപടികളുണ്ട്. 2005ല്‍ അംഗീകരിച്ച ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നിര്‍ദ്ദേശത്തിനു വഴങ്ങി 1977 ലെ നിയമത്തിലുണ്ടായിരുന്ന നിര്‍ബന്ധിത ലൈസന്‍സിങ്ങ് (National Pharmaceuticals Pricing Policy, 2011) വ്യവസ്ഥ നില നിര്‍ത്തിയിട്ടുണ്ട്. അമിത വിലയ്ക്ക് വില്‍ക്കുന്ന മരുന്നുകളുടെ വില കുറയ്ക്കാന്‍ പേറ്റന്റെടുത്ത കമ്പനി തയ്യാറായില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് മരുന്ന് മാര്‍ക്കറ്റ് ചെയ്യാന്‍ തയ്യാറുള്ള മറ്റ് കമ്പനികള്‍ക്ക് ഉല്പാദനം നടത്താന്‍ അനുമതി നല്‍കാന്‍ ഈ വ്യവസ്ഥപ്രകാരം സര്‍ക്കാരിനു കഴിയും. ബ്രസീല്‍ , തായ് ലന്റ്, മലേഷ്യ, ഇറ്റലി, കാനഡ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ പ്രയോജനപ്പെടുത്തി ഔഷധങ്ങളുടെ വില കുറയ്ക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അവശ്യമരുന്നുകള്‍ പൂര്‍ണ്ണമായും ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക ശേഷിയുള്ള പൊതുമേഖല, ഔഷധകമ്പനികളുള്ള ഇന്ത്യക്ക് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ മാതൃക പിന്തുടര്‍ന്ന് ഔഷധവില കുറയ്ക്കാന്‍ കഴിയും.

പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിങ് നടപ്പിലാക്കാന്‍ ദേശീയ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്ന് ദോഹയില്‍ ചേര്‍ന്ന ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നതാണെന്നതും ഓര്‍മ്മിക്കേണ്ടതാണ്. ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ താത്പര്യത്തിനെതിരായ ഈ തീരുമാനം ദോഹ വിട്ടുവീഴ്ച്ച (Doha Flexibiltiy-) എന്ന പേരില്‍ പ്രസിദ്ധവുമാണ്.

എന്നാല്‍ ഇന്ത്യന്‍ജനതയുടെ ആരോഗ്യ താത്പര്യങ്ങളേക്കാളേറേ അമേരിക്കയില്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന കമ്പോള മൗലികവാദം പിന്തുടരാനാണ് മറ്റുമേഖലകളിലെന്നപോലെ ഔഷധമേഖലയിലും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പുതിയ ഔഷധവില നിശ്ചയിക്കല്‍ നയരേഖ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ജനകീയാരോഗ്യ പ്രസ്ഥാനമായ ജന സ്വാസ്ത്യ അഭിയാന്‍ ദേശീയ കോഓര്‍ഡിനേഷന്‍ കമ്മറ്റി 2011, നവംബര്‍ 10-12 തീയതികളില്‍ നാഗ്പൂരില്‍ യോഗം ചേര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ വിനാശകരമായ ഔഷധനയത്തിനെ തുറന്നു കാട്ടിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും പ്രചരണ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

*
ഡോ.ബി. ഇക്ബാല്‍ ചിന്ത വാരിക 02 ഡിസംബര്‍ 2011

ചില്ലറ വ്യാപാരമേഖലയും വിദേശകുത്തകകള്‍ കയ്യടക്കുന്നു

ചില്ലറ വ്യാപാരമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതോടെ രാജ്യത്ത് ഈ രംഗത്ത് പണിയെടുക്കുന്ന കോടിക്കണക്കിനാളുകള്‍ വീണ്ടും ആശങ്കയുടെ മുള്‍മുനയിലായിരിക്കുകയാണ്. നാലുകോടി ജനങ്ങള്‍ ചില്ലറ വ്യാപാരമേഖലയില്‍ ജോലി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ . ഏതാണ്ട് 16 കോടി ആളുകള്‍ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍മാത്രം പത്തുലക്ഷം ആളുകളാണ് ചില്ലറ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നത്. ആ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ അമ്പതുലക്ഷത്തോളം ഉണ്ട്. 2004-09ലെ ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ചില്ലറവ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടത്തിയിരുന്നെങ്കിലും അന്ന് കേന്ദ്രസര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന ഇടതുപക്ഷം ശക്തിയായി ചെറുത്തതുകൊണ്ട് അത് നടന്നില്ല. ഇന്നിപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ അത്തരത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനം ഭരണമുന്നണിയായ യു പി എയുമായി ബന്ധപ്പെട്ട് ഇല്ലാത്തതുകൊണ്ട് ഈ അവസരം മുതലെടുത്ത് ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപത്തിന് അരങ്ങോരുങ്ങിയിരിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിച്ചതടക്കമുള്ള ജനവിരുദ്ധ നയങ്ങളുടെ തുടര്‍ച്ചയായാണ് രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയാക്കുന്ന ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തിന് നിയമപരമായ നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ ഇതിനുള്ള ബില്‍ കൊണ്ടുവരാനാണ് യുപിഎ യും കേന്ദ്രമന്ത്രിസഭയും ആലോചിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ സജീവമായതോടെ ഇടതുപക്ഷം ശക്തമായ പ്രതിഷേധവും പ്രതിരോധശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രധാനപ്രതിപക്ഷമായ ബിജെപിയും തത്വത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ണായകഘട്ടത്തില്‍ ബിജെപി ഉറച്ച നിലപാടെടുക്കുമോയെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസില്‍ത്തന്നെ ഭിന്നാഭിപ്രായമുള്ളവരുമുണ്ട്. എഐസിസി അംഗംകൂടിയായ ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ജി സഞ്ജീവറെഡ്ഡി, ബഹുരാഷ്ട്രാ കുത്തകകള്‍ രാജ്യത്തെ ചില്ലറ വില്‍പ്പനരംഗം കയ്യടക്കുമെന്നും ചെറുകിടക്കാരെ ഇല്ലാതാക്കുമെന്നും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നും പറഞ്ഞ് പ്രതിഷേധസ്വരം ഉയര്‍ത്തിയിട്ടുണ്ട്. വിദേശനിക്ഷേപം നടപ്പാക്കുന്നതോടെ രാജ്യത്തെ ചെറുകിടക്കാരുടെ കഥകഴിയുമെന്നു പറഞ്ഞ് യുപിഎയെ പിന്തുണയ്ക്കുന്ന മുലായംസിങ്ങിന്റെ സമാജ്വാദി പാര്‍ടിയും രംഗത്തുണ്ട്. എന്നാല്‍ മുമ്പ് പല കാര്യങ്ങളിലും ചാഞ്ചാട്ടം പ്രകടപ്പിച്ചിട്ടുള്ള ഇവരൊക്കെ ഈ നിലപാടില്‍ എത്രത്തോളം ഉറച്ചുനില്‍ക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

എന്താണ് നിര്‍ദ്ദിഷ്ട ബില്‍

ചില്ലറ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളായ വാള്‍മാര്‍ട്ട്, ടെസ്കോ, കാരിഫോര്‍ , കിങ്ഫിഷര്‍ , അഹോള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ ചില്ലറ വില്‍പ്പന സ്റ്റോറുകള്‍ തുടങ്ങാന്‍ അനുമതിയും അവസരവും നല്‍കുന്നതാണ് കരട്രേഖ. മള്‍ട്ടിബ്രാന്‍ഡ് വില്‍പ്പനരംഗത്ത് 51 ശതമാനവും സിംഗിള്‍ ബ്രാന്‍ഡ് മേഖലയില്‍ നിലവിലുള്ള 51 ശതമാനത്തില്‍ നിന്ന് 100 ശതമാനമായും വിദേശനിക്ഷേപം വര്‍ധിപ്പിക്കാനാണ് കാബിനറ്റ് തീരുമാനം. നിലവില്‍ മള്‍ട്ടിബ്രാന്‍ഡില്‍ വിദേശനിക്ഷേപം അനുവദിച്ചിട്ടില്ല. ഇതനുസരിച്ച് ചില്ലറമേഖലയില്‍ വിദേശനിക്ഷേപം വരുമ്പോള്‍ അവര്‍ വില്‍ക്കുന്ന മൂന്നിലൊന്ന് സാധനങ്ങള്‍ രാജ്യത്തെ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണമെന്ന പുതിയ നിബന്ധന ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്ലാന്റിനും യന്ത്രസാമഗ്രികള്‍ക്കുമായി മൊത്തം 2.50 ലക്ഷം ഡോളറി(1.25 കോടി രൂപ)ല്‍ താഴെ ചെലവുവരുന്ന സ്ഥാപനങ്ങളെയാണ് ചെറുകിട വ്യവസായസ്ഥാപനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത്. വ്യവസായസ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോഴുള്ള ചെലവാണ് ഇതിന് കണക്കാക്കുക.

മള്‍ട്ടിബ്രാന്‍ഡിനുള്ള നിബന്ധനകള്‍

1.ഒരു സ്റ്റോറില്‍ത്തന്നെ വിവിധ ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സംവിധാനമാണ് മള്‍ട്ടിബ്രാന്‍ഡ് വില്‍പ്പന. ഇവിടെ വിദേശനിക്ഷേപം 51 ശതമാനമായിരിക്കും

2.പഴങ്ങള്‍ , പച്ചക്കറി, പൂക്കള്‍ , പയറുവര്‍ഗങ്ങള്‍ , ധാന്യങ്ങള്‍ , കോഴി, മത്സ്യ-മാംസോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയായിരിക്കും ഇത്തരം സ്റ്റോറുകളിലൂടെ വില്‍ക്കുക.

3.ഈ മേഖലയില്‍ നിക്ഷേപം നടത്തുന്ന വിദേശനിക്ഷേപകന് വേണ്ടത് കുറഞ്ഞത് 100 ദശലക്ഷം ഡോളര്‍(500 കോടി രൂപ)ആണ്.

4. വിദേശനിക്ഷേപത്തിന്റെ 50 ശതമാനം നിര്‍മാണം, സംസ്കരണം, വിതരണം, രൂപകല്‍പ്പന മെച്ചപ്പെടുത്തല്‍ , ഗുണനിലവാരനിയന്ത്രണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍(ബാക്ക്-എന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍)ക്കായി വിനിയോഗിക്കണം. ഭൂമിയുടെ വിലയോ വാടകയോ ഇതില്‍ ഉള്‍പ്പെടുത്താനാവില്ല.

5.ഉല്‍പ്പാദിപ്പിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ 30 ശതമാനം രാജ്യത്തെ ചെറുകിട വ്യവസായസ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയിരിക്കണം.

6. 2011 ലെ കാനേഷുമാരി കണക്കനുസരിച്ച് 10ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ഇത്തരം സ്റ്റോറുകള്‍ അനുവദിക്കുക.

7.കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള പ്രഥമ അവകാശം ഗവണ്‍മെന്റിനായിരിക്കും.

സിംഗിള്‍ ബ്രാന്‍ഡിനുള്ള നിബന്ധനകള്‍

1.ഒരു സ്റ്റോറില്‍ ഒരു ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ. ഇവിടെ വിദേശനിക്ഷേപത്തിന്റെ തോത് നിലവിലുള്ള 51 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്തും.

2.ഇത്തരം സ്റ്റോറുകളില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍ക്കാവൂ.

3.അന്തര്‍ദേശീയ തലത്തിലുള്ള ബ്രാന്‍ഡില്‍ മാത്രമേ വില്‍പ്പന പാടുള്ളൂ.

4.നിര്‍മാണ സമയത്തെ ബ്രാന്‍ഡുകള്‍ മാത്രമേ അനുവദിക്കൂ.

5.വിദേശനിക്ഷേപകന്‍ നിര്‍ദിഷ്ട ബ്രാന്‍ഡിന്റെ ഉടമയാകണം.

6.വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളുടെ 30 ശതമാനം രാജ്യത്തെ ചെറുകിട വ്യവസായസ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണം.ഈ നിബന്ധനകള്‍ അനുസരിച്ച് സോണി(ജപ്പാന്‍) പോലെ സിംഗിള്‍ ബ്രാന്‍ഡില്‍ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര കുത്തകകള്‍ക്ക് 100 ശതമാനവും നിക്ഷേപം നടത്താന്‍ അവസരമുണ്ടായിരിക്കും.

വിദേശകുത്തകകളുടെ താല്‍പ്പര്യത്തിനു പിന്നിലെന്ത്?

ഇന്ത്യന്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശകുത്തകകള്‍ കണ്ണുവയ്ക്കുന്നതിന് പ്രധാന കാരണം ഇവിടെ കണക്കറ്റ ലാഭം കൊയ്യാനുള്ള അവസരമുണ്ടെന്നതുതന്നെയാണ്. 121 കോടി ജനങ്ങളുള്ള രാജ്യമെന്ന നിലയില്‍ ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യ. അതുകൊണ്ട് 30 കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള അമേരിക്കയിലേയോ ആറുകോടി ചില്വാനം മാത്രം ജനസംഖ്യയുള്ള ഇംഗ്ളണ്ടിലേയോ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യ വലിയൊരു അക്ഷയഖനിയാണ്. ആഗോളവല്‍ക്കരണത്തിനുശേഷം ഉപഭോക്തൃ സംസ്കാരത്തിന്റെ തിരയിളക്കം രാജ്യത്ത് ശക്തിപ്പെട്ടുവരുന്നത് കമ്പോളശക്തികള്‍ക്ക് കൂടുതല്‍ അനുകൂലസാഹചര്യമൊരുക്കുന്നുമുണ്ട്. "എ ടി കേര്‍നി" എന്ന അന്താരാഷ്ട്ര മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഇന്ന് ലോകത്ത് ഉയര്‍ന്നുവരുന്ന 30 ആഗോളകമ്പോളങ്ങളില്‍ "ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ റീട്ടെയില്‍ ഡെസ്റ്റിനേഷന്‍" ആയാണ് ഇന്ത്യയെ വിലയിരുത്തുന്നത്. ഈ നിരീക്ഷണവും ബഹുരാഷ്ട്രാകുത്തകകളുടെ ആകര്‍ഷണത്തിന് കാരണമാകുന്നുണ്ട്.

ചില്ലറ വില്‍പ്പനമേഖലയുടെ വ്യാപ്തിയും പ്രസക്തിയും

നാലുകോടി ആളുകള്‍ പണിയെടുക്കുകയും 16 കോടിയോളം പേര്‍ ഉപജീവനം കണ്ടെത്തുകയും ചെയ്യുന്ന മേഖലയാണ് ചില്ലറ വില്‍പ്പനരംഗമെന്ന് നേരത്തെ പറഞ്ഞുവല്ലോ. കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന മേഖലയാണിത്. രാജ്യത്തെ തൊഴില്‍ശക്തിയുടെ ഏഴു ശതമാനം വരുമിത്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്സ് നടത്തിയ പഠനത്തില്‍ പറയുന്നത് രാജ്യത്തെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ (ജിഡിപി) 14 ശതമാനം ചില്ലറ വില്‍പ്പനമേഖലയില്‍ നിന്നാണെന്നാണ്. ഇതിന് തൊട്ടടുത്തു നില്‍ക്കുന്ന സാമൂഹ്യ സേവന രംഗത്തു നിന്നുള്ള സംഭാവനയാകട്ടെ ജിഡിപിയുടെ 7.80 ശതമാനമേയുള്ളൂ.

ചില്ലറ വില്‍പ്പനരംഗം രണ്ട് തരത്തിലുണ്ട്. ഒന്ന്, സംഘടിത ചില്ലറ വില്‍പ്പനമേഖല. രണ്ട്, അസംഘടിത ചില്ലറ വില്‍പ്പനമേഖല. അംഗീകൃത ലൈസന്‍സുള്ള ചില്ലറവ്യാപാരികളുടേതാണ് സംഘടിതമേഖല. ഇവര്‍ ആദായനികുതി, വില്‍പ്പന നികുതി എന്നിവ അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ , കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയും സഹായവുമുള്ള ചെറുകിട വ്യാപാര ശൃംഖലകള്‍ , വമ്പന്‍ ചില്ലറ വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. എന്നാല്‍ പ്രാദേശികമായി കച്ചവടം നടത്തുന്ന സാധാരണ കച്ചവടക്കാരാണ് അസംഘടിത മേഖലയില്‍ വരുന്നത്.വഴിയോരക്കച്ചവടക്കാരും വണ്ടികളില്‍ കൊണ്ടുപോയി കച്ചവടം നടത്തുന്നവരുമൊക്കെ ഈ ഗണത്തില്‍പ്പെടും. ഇന്ത്യയിലെ ചില്ലറ കച്ചവടത്തിന്റെ 98 ശതമാനവും അസംഘടിതമേഖലയിലാണ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അടുത്തയിടെ ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) അവതരിപ്പിച്ച കണക്കനുസരിച്ച് 12,00,000 കോടി രൂപയുടെ കച്ചവടമാണ് ഇന്ത്യന്‍ ചെറുകിട വ്യാപാര മേഖലയില്‍ നടക്കുന്നത്. ഇത് രാജ്യത്തെ ജിഡിപിയുടെ 44 ശതമാനം വരും. ഇതില്‍ത്തന്നെ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയാണ് ഏറ്റവും കൂടുതല്‍(63 ശതമാനം). 10 വര്‍ഷംകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയില്‍ മൂന്നിരട്ടിയോളം വര്‍ധനവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതിന്റെയര്‍ത്ഥം വിദേശനിക്ഷേപമില്ലാതെ തന്നെ ആഭ്യന്തര കോര്‍പറേറ്റുകള്‍ ചില്ലറവില്‍പ്പനരംഗം കൊഴുപ്പിക്കുന്നുണ്ടെന്നാണ്. അപ്പോള്‍പ്പിന്നെ ആഭ്യന്തര മൂലധനത്തിന് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ബദ്ധപ്പെട്ട് എന്തിന് വിദേശനിക്ഷേപം കൊണ്ടുവരുന്നു എന്നതാണ് ഗൗരവമുള്ള കാര്യം.

ചില്ലറവ്യാപാര മേഖലയിലെ തൊഴിലവസരം

സംഘടിത മേഖലയില്‍ അഞ്ച് ലക്ഷം പേരും അസംഘടിത മേഖലയില്‍ 395 ലക്ഷം പേരും ചേര്‍ന്ന് മൊത്തം നാലു കോടിആളുകളാണ് ചില്ലറ വ്യാപാര രംഗത്ത് പണിയെടുക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം ഒരു വ്യാഴവട്ടം മുമ്പ് 1.75 കോടിയുണ്ടായിരുന്നതാണ് ഇപ്പോള്‍ നാലുകോടിയായി വര്‍ധിച്ചിട്ടുള്ളത്. ഈ മേഖലയില്‍ ഇന്ത്യയിലെ തൊഴിലവസരം വികസിതരാജ്യങ്ങളിലേതിന്റെ പകുതിവരുമെന്നാണ് ഫിക്കി പറയുന്നത്. അമേരിക്ക(16ശതമാനം), ബ്രസീല്‍(15ശതമാനം), പോളണ്ട്(12ശതമാനം) എന്നിങ്ങനെയാണ് ചില്ലറവ്യാപാര മേഖലയിലെ തൊഴില്‍ശക്തിയുടെ കണക്കെങ്കില്‍ ഇന്ത്യയിലിത് 8 ശതമാനമാണ്. രാജ്യത്ത് 1.10 കോടി ചില്ലറ വില്‍പ്പനശാലകളുണ്ടെന്നാണ് കണക്ക്. ഇതില്‍ നാലു ശതമാനതിനു മാത്രമാണ് 500 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളത്. അതായത് വ്യാപകമായി ചിന്നിച്ചിതറി കിടക്കുന്ന ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും അസംഘടിത മേഖലയിലാണെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഏറവും കൂടുതല്‍ വില്‍പ്പന നടക്കുന്നതും ഈ മേഖലയിലാണ്. 2011 ജനുവരിയിലെ സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴില്‍രഹിതരുടെ എണ്ണം 413.88 ലക്ഷം ആണ്. കഴിഞ്ഞ 10 കൊല്ലത്തിനിടയില്‍ സംഘടിത ചില്ലറ മേഖലയിലുണ്ടായ തൊഴിലവസരങ്ങള്‍ 30,000 മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെയര്‍ത്ഥം അസംഘടിത ചില്ലറ മേഖലയാണ് ഏറ്റവും പ്രധാനമെന്നാണ്.

വാള്‍മാര്‍ട്ട് എന്ന ഭീമന്‍

ചില്ലറവ്യാപാര മേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചതോടെ ആദ്യം ഇവിടെയെത്താന്‍ കോപ്പുകൂട്ടുന്ന ബഹുരാഷ്ട്രാകുത്തക അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ട്ട് ആണ്. ലോകത്തെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയാണ് വാള്‍മാര്‍ട്ട്. 42,200 കോടി ഡോളറാ(ഏകദേശം 21 ലക്ഷം കോടി രൂപ)ണ് ഇതിന്റെ 2011ലെ വിറ്റുവരവ്. വാള്‍മാര്‍ട്ട് എന്ന ഒരു സ്ഥാപനത്തിന്റെ മാത്രം വിറ്റുവരവ് 21 ലക്ഷം കോടിയാകുമ്പോള്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലെ മൊത്തം വിറ്റുവരവ് 11 ലക്ഷം കോടി മാത്രമാണെന്നോര്‍ക്കണം. അറ്റാദായം മാത്രം 1540 കോടി ഡോളര്‍(77,000 കോടി രൂപ) വരും. 15 രാജ്യങ്ങളിലായി 55 വ്യത്യസ്ത പേരുകളില്‍ 8500 ചില്ലറ വില്‍പ്പനശാലകളുള്ള സ്ഥാപനമാണിത്. ഇവരുടെ ചില്ലറ വില്‍പ്പനശാലകളുടെ ശരാശരി വിസ്തീര്‍ണം 85,000 ചതുരശ്രയടിയാണ്. എന്നാല്‍ ഇന്ത്യയിലെ 1.20 കോടി ചില്ലറ വില്‍പ്പനശാലകളില്‍ നാലു ശതമാനത്തിനു മാത്രമാണ് 500 ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ളത്. ലോകത്തെ ഏറ്റവും വലിയ തൊഴിലുടമയായും വാള്‍മാര്‍ട്ട് കണക്കാക്കപ്പെടുന്നുണ്ട്. 20 ലക്ഷം പോരാണ് ഇവരുടെ സ്റ്റോറുകളില്‍ പണിയെടുക്കുന്നത്. സൂപ്പര്‍ സെന്ററുകള്‍ , ഭക്ഷ്യ-മരുന്ന് വില്‍പ്പനശാലകള്‍ , ജനറല്‍ സ്റ്റോഴ്സ്, റസ്റ്റോറന്റുകള്‍ തുടങ്ങി ഒമ്പത് വ്യത്യസ്ത രൂപങ്ങളില്‍ വാള്‍മാര്‍ട്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കണക്കുകളൊക്കെ വച്ചു നോക്കിയാല്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയ്ക്ക് വാള്‍മാര്‍ട്ട് പോലുള്ള ഒരു ബഹുരാഷ്ട്രാ സ്ഥാപനത്തോട് ഒരു തരത്തിലും മത്സരിക്കാനോ അവരുടെ ആക്രമണം ചെറുക്കാനോ കഴിയില്ലെന്നാണ് ബോധ്യപ്പെടുന്നത്. ആദ്യം മാര്‍ക്കറ്റ് പിടിക്കാനും എതിരാളികളെ ഉന്മൂലനം ചെയ്യാനും കുറച്ചുനാളത്തേക്ക് വേണമെങ്കില്‍ നഷ്ടം സഹിക്കാനും വാള്‍മാര്‍ട്ടിനു കഴിയും. ഇത് ആത്യന്തികമായി ലക്ഷങ്ങളെ തൊഴില്‍രഹിതരാക്കുന്നതിലായിരിക്കും കൊണ്ടെത്തിക്കുക. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ബാധിക്കുക അസംഘടിതമേഖലയിലെ പാവപ്പെട്ട മനുഷ്യരെയാണ്.

വാള്‍മാര്‍ട്ടിന്റെ വരവ് തൊഴിലില്ലാപ്പടയെ സൃഷ്ടിക്കും

ഇന്ത്യയില്‍ 35 നഗരങ്ങളില്‍ 10 ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. അതുകൊണ്ട് കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച് ഈ നഗരങ്ങളില്‍ വാള്‍മാര്‍ട്ട് ഓരോ സ്റ്റോര്‍ തുടങ്ങിയാല്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്സ് റിപ്പോര്‍ട്ടനുസരിച്ച് 10,195 തൊഴിലാളികളെ ഉപയോഗിച്ച് 8033 കോടി രൂപയുടെ വിറ്റുവരവുണ്ടാകും. ഇന്ത്യന്‍ നിലവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതുവഴി 4.32 ലക്ഷം തൊഴിലാളികള്‍ തൊഴില്‍രഹിതരാകും. വിദേശനിക്ഷേപം നടത്തുന്ന ചില്ലറക്കാര്‍ രാജ്യത്തെ 20 ശതമാനം ചില്ലറ വ്യാപാര മേഖല സ്വന്തമാക്കിയാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് 80,000 കോടി രൂപയുടെ വിറ്റുവരവുണ്ടാകും. ഇതിന് വാള്‍മാര്‍ട്ടിനു വേണ്ടിവരുന്നത് 43,540 തൊഴിലാളികള്‍ മാത്രമാണ്. അതായത് ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലെ 80 ലക്ഷം പേര്‍(20 ശതമാനം തൊഴില്‍ശക്തി) തൊഴിലില്ലാത്തവരായി മാറുമെന്നര്‍ത്ഥം.

എന്നാല്‍ വിദേശനിഷേപത്തിന് അനുകൂലമായ നിലപാടെടുക്കുന്നവര്‍ പറയുന്നത് വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഇവിടെ വന്നാല്‍ സാധനങ്ങള്‍ക്ക് വിലക്കുറവുണ്ടാകുമെന്നും ആഭ്യന്തരവിപണിയിലെ മത്സരക്ഷമത വര്‍ധിക്കുമെന്നുമൊക്കെയാണ്. പക്ഷേ, പച്ചക്കറി തൊട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ വില്‍ക്കുന്ന ബഹുരാഷ്ട്രാ സ്ഥാപനങ്ങള്‍ വരുന്നതോടെ ഇവിടത്തെ പരമ്പരാഗത ചെറുകിട വ്യാപാര മേഖലയുടെ കുളംതോണ്ടലാകും ആത്യന്തികമായി നടക്കുക. ഇതിന്ന്യായമായ ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ കഴിയും. അടുത്തയിടെ ചില്ലറ വ്യാപാര മേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ച ചൈനയിലും മലേഷ്യയിലും തായ്ലന്‍ഡിലുമൊക്കെ അവിടങ്ങളിലെ ആഭ്യന്തരവിപണിയെ ബഹുരാഷ്ട്ര കുത്തകകള്‍ വിഴുങ്ങുന്ന സ്ഥിതിയാണുണ്ടായത്. ഒടുവില്‍ വിദേശമാളുകളുടെ കടന്നാക്രമണം ചെറുക്കാന്‍ ഈ രാജ്യങ്ങള്‍ പുതിയ നിയമനിര്‍മാണം നടത്താന്‍ നിര്‍ബന്ധിതരായി.

പാശ്ചാത്യരുടെ സിദ്ധാന്തം തൊഴിലാളികളുടെ എണ്ണം കുറച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്നതാണ്. എന്നാലിത് ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്രരാജ്യത്ത് സാമൂഹ്യമായ അരക്ഷിതത്വം ഉണ്ടാക്കും. വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം വഴി 10 വര്‍ഷത്തിനുള്ളില്‍ ചെറുനഗരങ്ങളിലെ പകുതി ചില്ലറ വില്‍പ്പനയും ആഭ്യന്തര വിപണിക്ക് നഷ്ടപ്പെടുമെന്ന അമേരിക്കയിലെ അയോവ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രം പ്രൊഫസര്‍ കെന്നത്ത് സ്റ്റോണിന്റെ നിരീക്ഷണം ഇതുമായി കൂട്ടിവായിക്കുന്നത് പ്രസക്തമാണ്.

സമാനമായ ആക്രമണോത്സുകതയോടെയായിരിക്കും ചില്ലറ വില്‍പ്പന രംഗത്തെ മറ്റ് ബഹുരാഷ്ട്ര ഭീമന്മാരായ ടെസ്കോ(ഇംഗ്ളണ്ട്)യും കാരിഫോറും(യുഎഇ) കിങ്ങ്ഫിഷറും(ഇംഗ്ളണ്ട്)അഹോള്‍ഡു(ആംസ്റ്റര്‍ഡാം)മൊക്കെ ഇന്ത്യയിലേക്ക് വരുന്നത്. വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം വഴി മാത്രം പകുതി ചില്ലറ വില്‍പനനഷ്ടവും അതുവഴിയുള്ള തൊഴില്‍നഷ്ടവും ഉണ്ടാകുമ്പോള്‍ ഇത്തരം നാലഞ്ച് വമ്പന്മാര്‍ ഒരുമിച്ചുവരുന്നതോടെ അനതിവിദൂരഭാവിയില്‍ 16 കോടി ജനങ്ങളുടെ ആശ്രയമായ ഇന്ത്യയിലെ ചെറുകിടവ്യാപാര മേഖല പൂര്‍ണമായും വിദേശകുത്തകകളുടെ കൈപ്പിടിയില്‍ അമരുകയായിരിക്കും ചെയ്യുക. ഇത് സൃഷ്ടിക്കാനിടയുള്ള സാമൂഹ്യ-സാമ്പത്തിക ദുരന്തങ്ങളാണ് ചെറുകിട വ്യാപാരമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിനെ വിലയിരുത്തുമ്പോള്‍ ഏറ്റവും പ്രഥമവും പ്രധാനവുമായി പരിഗണിക്കേണ്ടത്.

*
കെ വി സുധാകരന്‍ ചിന്ത വാരിക

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER