My Blog List

Friday, October 7, 2011

ചരിത്രത്തിനു മുമ്പേ നടന്ന പ്രതിഭ

സാങ്കേതിക വിദ്യയ്ക്ക് എങ്ങനെ മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത അതുല്യ പ്രതിഭയായിരുന്നു അന്തരിച്ച സ്റ്റീവ് ജോബ്സ്.

വിവര സാങ്കേതിക രംഗത്തെ നിര്‍ണ്ണായക ചുവടുവെപ്പുകളിലൊന്നായിരുന്ന കമ്പ്യൂട്ടറിനെ കൂടുതല്‍ ജനകീയമാക്കിയതില്‍ സ്റ്റീവിന്റെ പങ്ക് വളരെ വലുതാണ്. രണ്ടുമുറികളില്‍ കൊള്ളാവുന്ന ഭീമന്‍ യന്ത്രം മൊബൈലുകളില്‍പോലും ഉപയോഗിക്കാന്‍ തക്കരീതിയിലേക്ക് രൂപപ്പെടുത്തിയതില്‍ ആപ്പിളിനും സ്റ്റീവ് ജോബ്സിനും നിര്‍ണ്ണായക പങ്കുണ്ട്. ഇത്തരത്തില്‍ കമ്പ്യൂട്ടറുകളുടെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായകമായ പങ്ക് വഹിച്ച സ്ഥാപനമാണ് ആപ്പിള്‍ . പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ ആദ്യമായി രംഗത്തിറക്കിയത് ആപ്പിളാണ്. സ്റ്റിവ് ജോബ്സ് ആപ്പിളിന്റെ തലപ്പത്തിരുന്നപ്പോഴാണ് കമ്പനി ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നത്. 15 വര്‍ഷം ആപ്പിളിന്റെ തലപ്പത്തിരുന്ന സ്റ്റീവ് ജോബ്സ് പേഴ്സണല്‍ കമ്പ്യൂട്ടറിനു പുറമെ മാക്ക്, ഐ പാഡ്, ഐ ഫോണ്‍ , ഐ പോഡ് തുടങ്ങിയ നൂതന സംവിധാനങ്ങളും രംഗത്തിറക്കി ലോകത്തെ അത്ഭുതപ്പെടുത്തി. 1976ല്‍ സ്റ്റീവ് വോസ്നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പമാണ് സ്റ്റീവ് ജോബ്സ് ആപ്പിളിന് തുടക്കം കുറിച്ചത്. പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച കമ്പനിയായി സ്റ്റീവ് ജോബ്സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ മാറി. ഇതോടെ വിനോദ വ്യവസായത്തിന്റെയും ടെക്ലോകത്തിന്റെയും

ആശയവിനിമയത്തിന്റെയും അടിത്തറതന്നെ സ്റ്റീവ് ജോബ്സും ആപ്പിളും പുനര്‍നിര്‍ണ്ണയിച്ചു. 1985ല്‍ അധികാര വടംവലിയെ തുടര്‍ന്ന് ആപ്പിളില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം 1997ല്‍ കമ്പനി മേധാവിയായാണ് തിരിച്ചെത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ആപ്പിളിന്റെ മാത്രമല്ല കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ രംഗത്തെയും മാറ്റത്തിന്റെ കാലമായിരുന്നു. ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്ഫോമായ നെക്സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്സറും ആരംഭിച്ചു.

സ്റ്റീവ് ജോബസിന്റെ പ്രധാന 10 കണ്ടെത്തലുകള്‍

1) ആപ്പിള്‍1(1976)- കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാര്‍ക്കായി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ .

2) ആപ്പിള്‍2(1977)- നല്ല സ്വീകാര്യത ലഭിച്ച ആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ .

3) ലിസ(1983)- വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച കമ്പ്യൂട്ടര്‍ . മൗസ് ഉപയോഗിച്ചു

4) മാക്കിന്റോഷ്(1984)- കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്(ജിയുഐ)

5) നെസ്റ്റ് കമ്പ്യൂട്ടര്‍(1989)- ആപ്പിളില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ ജോബ്സ് വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ . ലോകത്തിലെ ആദ്യത്തെ വെബ് ബ്രോസര്‍ കമ്പ്യൂട്ടര്‍ .

6) ഐമാക്(1998)- 1996ല്‍ ആപ്പിളില്‍ തിരിച്ചെത്തിയ ശേഷമുള്ള ജോബ്സിന്റെ പ്രധാന കണ്ടുപിടുത്തങ്ങളിലൊന്ന്. ഇന്റര്‍നെറ്റ് സംവിധാനത്തോടെയുള്ള കമ്പ്യൂട്ടര്‍ .

7) ഐ പോഡ്(2001)- ഹാര്‍ഡ് ഡ്രൈവ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലയര്‍ .

8) ഐ ടൂണ്‍സ് സ്റ്റോര്‍(2003)- പാട്ടുകളും മറ്റും സൗകര്യപൂര്‍വം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാവുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലയര്‍ .

9) ഐ ഫോണ്‍(2007)- കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച മാകിന്റോഷ് സംവിധാനം ഫോണില്‍ ഉപയോഗിച്ച് പുതുയുഗം തീര്‍ത്ത സ്റ്റീവിന്റെ കണ്ടുപിടിത്തം.

10) ഐ പാഡ്(2010)- ലോകവിപണിയില്‍ വന്‍ വിജയമായ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ .

1996ല്‍ നെക്സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് സ്റ്റീവ് ജോബ്സ് ആപ്പിളില്‍ തിരിച്ചെത്തുന്നത്. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ കുതിപ്പിന് കാരണമായതെന്നും കമ്പനി തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ തനിക്ക് ഇതൊന്നും വികസിപ്പിക്കാനാകില്ലായിരുന്നെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലൂക്കാസ് ഫിലിംസിനെ സ്വന്തമാക്കിയ ജോബ്സ് പിക്സറിനെ പിക്സര്‍ ആനിമേഷന്‍ സ്റ്റുഡിയോയാക്കി.

പിക്സറിനെ പിന്നീട് വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുത്തു. 1955ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ അബ്ദുല്‍ ഫത്താഹ് ജന്‍ഡാലിയുടെയും ജൊവാന്റെയും മകനായി ജനിച്ച സ്റ്റീവ് ജോബ്സിനെ പോള്‍ ജോബ്സ് ക്ലാര ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതിനാല്‍ കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങിയും നിത്യവൃത്തിയ്ക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ ഒരുകാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് കാലിഗ്രാഫി പഠിക്കാന്‍ റീഡ് കോളേജില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. ഇരുപതാം വയസില്‍ കൂട്ടുകാര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗാരേജില്‍ തുടങ്ങിയ ആപ്പിള്‍ 10 വര്‍ഷം കൊണ്ട്

20ലക്ഷം ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി വളര്‍ന്നു. 2003മുതല്‍ ജോബ്സ് അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍ അര്‍ബുദരോഗത്തെ മറികടന്നുകൊണ്ടുള്ള കണ്ടുപിടിത്തങ്ങളുമയി അദ്ദേഹം ലോകംകീഴടക്കുന്നതാണ് പിന്നീട് കണ്ടത്. 2009ല്‍ കരള്‍മാറ്റ ശസ്ത്രകൃയയെ തുടര്‍ന്ന് ദീര്‍ഘകാലം വിശ്രമത്തില്‍ പോകേണ്ടിവന്നതുമുതല്‍ അദ്ദേഹം ആപ്പിളിന്റെ നിത്യപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണസമയ ഇടപെടല്‍ കുറച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ പുറത്തിറക്കിയ സമാനതകളില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. 2011 ആഗസ്ത് 24ന് ആപ്പിളിന്റെ സിഇഒ സ്ഥാനം ടിം കുക്കിനെ ഏല്‍പിച്ച് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്‍മാറ്റം ഒരുയുഗത്തിന്റെ അവസാനമായിരുന്നു. മരണം വരെ കമ്പനിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ച അദ്ദേഹം ചരിത്രത്തിന് മുമ്പേ നടന്ന അതുല്യ പ്രതിഭയായിരുന്നു.

*
ശരത് കടപ്പാട്: ദേശാഭിമാനി

മന്ത്രിമാര്‍ കൊഴുക്കുന്നു ജനം മെലിയുന്നു

നാം ആഗ്രഹിക്കുന്ന തരത്തില്‍ നല്ല നിലയില്‍ ആയിരിക്കുകയില്ല എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആ സ്ഥാപനത്തെ കടത്തിെന്‍റ കടുത്ത കാര്‍മേഘങ്ങളിലേക്ക് നിര്‍ഭയം പറത്തിക്കൊണ്ടിരുന്ന ധീര മനസ്കന്‍ നല്ല നിലയില്‍ത്തന്നെയാണ്. ഇപ്പോള്‍ വ്യോമഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്നത് പ്രഭുല്‍ പട്ടേല്‍ അല്ലെങ്കിലും 2009 മെയ് മാസത്തിനും 2011 ആഗസ്തിനും ഇടയ്ക്കുള്ള 28 മാസക്കാലത്തിനുള്ളില്‍ അദ്ദേഹം ദിനംപ്രതി 5 ലക്ഷം രൂപ വീതം തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. ഇത് അദ്ദേഹം തന്നെ പറയുന്ന കണക്കനുസരിച്ചുള്ളതാണ് എന്നതിനാല്‍ കുറഞ്ഞ കണക്കായിരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍ വളരെ മിതഭാഷികളാണല്ലോ. എന്നാല്‍ , ഔദ്യോഗിക കണക്കുകളില്‍നിന്ന് ഗണിതശാസ്ത്രത്തിന് രക്ഷപ്പെടാനും കഴിയില്ല.

2009ലെ തിരഞ്ഞെടുപ്പുകാലത്ത് പട്ടേല്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് അദ്ദേഹത്തിെന്‍റ ആസ്തി 79 കോടിയില്‍പരം രൂപയായിരുന്നു. ആ വര്‍ഷം മെയ്മാസത്തിലാണ് വോട്ടെടുപ്പ് നടന്നത്. അതിനാല്‍ 2009 ഏപ്രില്‍ മാസം വരെ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന എല്ലാ ആസ്തികളും ആ കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന് നമുക്ക് അനുമാനിയ്ക്കാം. ഈ മാസത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിെന്‍റ പേരില്‍ ഓണ്‍ലൈനില്‍ കാണിച്ച ആസ്തിയായ 122 കോടിയില്‍പരം രൂപയുമായി ഇതിനെ താരതമ്യപ്പെടുത്തുക. ഈ വര്‍ധന ഉണ്ടായത് കഴിഞ്ഞ 28 മാസത്തിനുള്ളിലായതിനാല്‍ , അത് ദിവസത്തില്‍ ശരാശരി അഞ്ച്ലക്ഷം രൂപയിലധികം വരും എന്നാണ് എന്റെ ഗണിതശാസ്ത്രം പറയുന്നത്. (അത്രയും വേഗത്തില്‍ എനിക്ക് എണ്ണാന്‍ കൂടി കഴിയില്ല.) എന്നാല്‍ , അതേ അവസരത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെ എയര്‍ ഇന്ത്യ വിഷമിക്കുകയാണ്. എയര്‍ ഇന്ത്യയിലെ ജീവനക്കാരില്‍ 40 ശതമാനം പേരില്‍ ഓരോരുത്തരും ഒരു വര്‍ഷം കൊണ്ട് നേടുന്നതിനേക്കാള്‍ കൂടുതല്‍ തുക പട്ടേല്‍ , ഓരോ ദിവസവും തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതായത് എയര്‍ ഇന്ത്യ നിലംപൊത്താറായെന്നു വരും; എന്നാല്‍ അദ്ദേഹം ഉയര്‍ന്നു പറക്കുക തന്നെയാണ്. വ്യവസായ - ധനകാര്യ പുനര്‍നിര്‍മാണ ബോര്‍ഡിെന്‍റ (ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍റ് ഫിനാന്‍ഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍) ഒരു മുന്‍ ചെയര്‍മാന്‍ (രോഗഗ്രസ്തമായ സ്വകാര്യ സ്ഥാപനങ്ങളെക്കുറിച്ച്) പ്രസ്താവിച്ചപോലെ, "സ്ഥാപനങ്ങള്‍ കൂടുതല്‍ രോഗഗ്രസ്തമാകുന്നതോടെ, അവയുടെ ഉടമസ്ഥര്‍ കൂടുതല്‍ സമ്പന്നരായിത്തീരുന്നു".

ഇന്ത്യാ ഗവണ്‍മെന്‍റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ദരിദ്രരുടെ അവസ്ഥയും അങ്ങനെ തന്നെയാണെന്ന് പറയാം. അവര്‍ കൂടുതല്‍ ദരിദ്രരായിത്തീരുന്നതോടൊപ്പം കേന്ദ്ര മന്ത്രിസഭ കൂടുതല്‍ സമ്പന്നമായിത്തീരുന്നു. (ഈ സമവാക്യത്തിലേക്ക് കോര്‍പ്പറേറ്റ് മുതലാളിമാരെ കൊണ്ടുവന്നാല്‍ അത് കൂടുതല്‍ വിചിത്രമായിരിക്കും. എന്നാല്‍ അത് മറ്റൊരു കഥയാണ്). പട്ടേല്‍ നല്‍കിയ സേവനത്തിന് അദ്ദേഹത്തിന് സമ്മാനവും ലഭിച്ചു. ഘനവ്യവസായങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വകുപ്പ് കൈകാര്യം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിപദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു.

ജനാധിപത്യ പരിഷ്കാരങ്ങള്‍ക്കായുള്ള സംഘടനയും (അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് - എഡിആര്‍) നാഷണല്‍ ഇലക്ഷന്‍ വാച്ചും കേന്ദ്രമന്ത്രിമാരുടെ ആസ്തികളെ സംബന്ധിച്ച് സമഗ്രമായി വിശകലനം നടത്താറുണ്ട്. വളരെ കണിശമായിട്ടുള്ളതാണത്. അത് ഔദ്യോഗികവുമാണ്. കിനിഞ്ഞിറങ്ങല്‍ എന്നേ കഴിഞ്ഞു. അതിനുപകരം ഇപ്പോള്‍ ലിഫ്ട് ഇറിഗേഷനാണ് - വെള്ളം മുകളിലേക്ക് തള്ളിക്കയറ്റല്‍ . ഇക്കഴിഞ്ഞ 28 മാസത്തിനുള്ളില്‍ ഒരു കേന്ദ്രമന്ത്രിയുടെ ശരാശരി ആസ്തി 7.3 കോടി രൂപയില്‍നിന്ന് 10.6 കോടി രൂപയായി ഉയര്‍ന്നു. അതായത് 28 മാസത്തിനുള്ളില്‍ മാസംതോറും ശരാശരി 10 ലക്ഷം രൂപ വര്‍ധിച്ചുവെന്നര്‍ഥം. ഇതുവരത്തെ കണക്കനുസരിച്ച് ഏറ്റവും സമ്പന്നനായ കേന്ദ്രമന്ത്രി പട്ടേലാണ്. എന്നാല്‍ ഡിഎംകെയിലെ ഡോക്ടര്‍ എസ് ജഗത്രക്ഷകന്‍ പെട്ടെന്ന് പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നു. പട്ടേലിന്റെ ആസ്തി ഇക്കാലത്ത് വര്‍ധിച്ചത് 53 ശതമാനം കണ്ടാണെങ്കില്‍ വാര്‍ത്താ വിതരണ വകുപ്പ് സഹമന്ത്രിയുടെ ആസ്തി വര്‍ധിച്ചത് 1092 ശതമാനം കണ്ടാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിെന്‍റ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 2009ല്‍ 5.9 കോടി രൂപയായിരുന്നത് ഈ വര്‍ഷം 70 കോടി രൂപയായി വര്‍ധിച്ചു. എന്നാല്‍ , 122ല്‍ ബാറ്റ് ചെയ്യുന്ന പട്ടേല്‍ കാബിനറ്റ് പ്രീമിയര്‍ ലീഗില്‍ ഇപ്പോഴും ഏറ്റവും മുകളില്‍ തന്നെയാണ്.

പൊരിയുന്ന വേഗത്തില്‍ ഡിഎംകെക്കാരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കണം. എന്നാല്‍ , പട്ടേലിന്റെ ഇന്നിങ്സ് തന്നെയാണ് ഏറ്റവും ദീര്‍ഘമായത്. അതേ അവസരത്തില്‍ത്തന്നെ, ഊര്‍ജ്ജസ്വലരായ യുവതുര്‍ക്കികളും ഒട്ടും മോശക്കാരല്ല. വിവര സാങ്കേതിക - വിനിമയ വകുപ്പു സഹമന്ത്രിയായ മിലിന്ദ് ദിയോറ 2009നും 2011നും ഇടയില്‍ തന്റെ ആസ്തി ഏറെക്കുറെ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ ആസ്തി 17 കോടി രൂപയില്‍നിന്ന് 33 കോടിയിലധികം രൂപയായി വര്‍ധിച്ചു. 2004ല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്റെ ആസ്തി 8.8 കോടി രൂപയായിട്ടാണ് അദ്ദേഹം നിജപ്പെടുത്തിയത്. ഓരോ ദിവസവും ശരാശരി ഒരു ലക്ഷം രൂപ എന്ന തോതില്‍ കൂട്ടിച്ചേര്‍ത്ത് സ്വന്തം ആസ്തി ഇക്കാലയളവില്‍ അദ്ദേഹം നാല് ഇരട്ടിയാക്കി ഉയര്‍ത്തി. സംഗതി മോശമില്ല. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിയോറ, കൃഷിവകുപ്പു മന്ത്രി ശരദ്പവാറിനെ തരംതാഴ്ത്തിയതായി കാണാം. അവരുടെ സത്യവാങ്മൂലം അനുസരിച്ച്, മറാത്തയിലെ ശക്തനായ നേതാവിനേക്കാള്‍ രണ്ടര ഇരട്ടി ധനവാനാണ് ദിയോറ. 2009ല്‍ത്തന്നെ അദ്ദേഹം പവാറിനേക്കാള്‍ സമ്പന്നനായിരുന്നു. അതില്‍ പിന്നീട് അദ്ദേഹം തെന്‍റ ആസ്തി ഏറെക്കുറെ 90 ശതമാനം കണ്ട് വര്‍ധിപ്പിച്ചു. ഈ കാലയളവില്‍ വളരെ തുച്ഛമായ 4 കോടി രൂപയേ തന്റെ ആസ്തിയോട് കൂട്ടിച്ചേര്‍ക്കാന്‍ പവാറിന് കഴിഞ്ഞുള്ളൂ. അതിന്നര്‍ഥം 12.5 കോടി രൂപയില്‍ താഴെയുള്ള ഒരു സംഖ്യയില്‍ അദ്ദേഹം തൂങ്ങിക്കിടക്കുന്നു എന്നാണ്. അങ്ങനെയാണ് എല്ലാവരോടും പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്തിന്നുള്ളില്‍ പ്രചാരത്തിലുള്ള, അനുഭാവപൂര്‍ണമായ ഒരു കണക്കിങ്ങനെയാണ് - സ്വത്ത് പ്രഖ്യാപിയ്ക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്റെ ആകെ ആസ്തിയാണോ അതോ മാസവരുമാനമാണോ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതെന്ന കാര്യത്തില്‍ പവാര്‍ സാഹേബ് ഒട്ടൊന്ന് ആശയക്കുഴപ്പത്തില്‍ അകപ്പെട്ടുപോയത്രേ! വളരെ മിതമായ രീതിയില്‍ കാര്യങ്ങള്‍ നടത്തുന്ന മറ്റൊരാള്‍ ശാസ്ത്ര - സാങ്കേതിക വകുപ്പുമന്ത്രി വിലാസ് റാവു ദേശ്മുഖ് ആണ്. 2009നുശേഷം അദ്ദേഹം ആകെ ഉണ്ടാക്കിയത് 1.73 കോടി രൂപയാണത്രേ! വിഡ്ഢിത്തം പുലമ്പുന്നു എന്നു കരുതിയാല്‍ മതി. "ഭൂമിശാസ്ത്ര" വകുപ്പ് (എര്‍ത്ത് സയന്‍സ്) മന്ത്രി കൂടിയാണദ്ദേഹം. (റിയല്‍ എസ്റ്റേറ്റ് ഇടപാടിന് മഹാരാഷ്ട്രയിലുള്ള ഒരു കോഡ് ഭാഷയാണത്). അല്ലെങ്കില്‍ മന്‍മോഹന്‍ സിങ്ങിന്റെ ടീമിലെ ക്രിക്കറ്റ് കോക്കസ് എല്ലാം ശരിയായ വിധത്തില്‍ത്തന്നെയാണ് ചെയ്യുന്നത്.

പാര്‍ലമെന്ററി കാര്യമന്ത്രിയും പുതിയ ഐപിഎല്‍ ബോസ്സുമായ രാജീവ് ശുക്ല ഇക്കഴിഞ്ഞ 28 മാസത്തിനുള്ളില്‍ തെന്‍റ ആസ്തിയോട് കൂട്ടിച്ചേര്‍ത്തത് 22 കോടിയില്‍പരം രൂപയാണ്. അതദ്ദേഹത്തിന്റെ ആസ്തി 7 കോടി രൂപയില്‍നിന്ന് 30 കോടിയില്‍പരം രൂപയാക്കി ഉയര്‍ത്തി. ഇപ്പോള്‍ മന്ത്രിമാരായിരിക്കുന്നവര്‍ മാത്രമല്ല സമ്പന്നരായി മാറിക്കൊണ്ടിരിക്കുന്നത്. ഈ കുതിച്ചുകയറ്റം കേന്ദ്രത്തില്‍ മാത്രമല്ല ദൃശ്യമാകുന്നത്. "ഗിന്നസ് ബുക്കി"ല്‍ ഉള്‍പ്പെട്ട ഇക്കൂട്ടരില്‍ മഹാഭൂരിപക്ഷവും വരുന്നത് എല്ലായ്പ്പോഴും "എന്റെ" രണ്ട് സംസ്ഥാനങ്ങളില്‍നിന്നു തന്നെയാണ് - അതായത് മഹാരാഷ്ട്രയില്‍നിന്നും ആന്ധ്രപ്രദേശില്‍നിന്നും ("എനിക്ക്" മൂന്നാമതൊരു സംസ്ഥാനം കൂടിയുണ്ട് - തമിഴ്നാട്.അവിടെ നിന്നാണല്ലോ ജഗത് രക്ഷകന്‍ വരുന്നത്. അതുകൊണ്ട് "സ്വന്തം" സംസ്ഥാനത്തെക്കുറിച്ച് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്). അതെന്തായാലും നമുക്ക് ആന്ധ്രപ്രദേശിലേക്ക് തിരിയാം. വൈ എസ് ജഗമോഹന്‍ റെഡ്ഡി അധികാരത്തിലൊന്നുമില്ല. എന്നാല്‍ അത് അദ്ദേഹത്തിന്റെ ധനാര്‍ജനപഥത്തിന് തടസ്സമായിരുന്നില്ല. 2009 ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ആസ്തി വെറും 72 കോടി രൂപയില്‍ താഴെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ വരെയുള്ള 24 മാസത്തിനുള്ളില്‍ അദ്ദേഹം അതിനോട് കൂട്ടിച്ചേര്‍ത്തത് 357 കോടി രൂപയിലധികമാണ്. ഇക്കാലത്ത് ഓരോ ദിവസവും അദ്ദേഹം ശരാശരി 50 ലക്ഷം രൂപയിലധികം വീതം തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തു എന്നാണ് ഇതിന്നര്‍ഥം. അദ്ദേഹത്തിന് എല്ലാ ഭാഗത്തുനിന്നും എതിര്‍പ്പിനെ നേരിടേണ്ടി വന്നിരുന്നുവെന്ന കാര്യം പരിഗണിക്കുമ്പോള്‍ ഇതത്ര നിസ്സാരമായ നേട്ടമല്ല.

പാവം ചന്ദ്രബാബു നായിഡു മാത്രമേ കൂടുതല്‍ ദരിദ്രനായിത്തീര്‍ന്നിട്ടുള്ളൂ. അണ്ണാഹസാരെ യുഗത്തിന്റെ ഉദയത്തോടെയുണ്ടായ കാലാവസ്ഥ കണക്കിലെടുത്ത് ആന്ധ്രപ്രദേശിലെ ഈ മുന്‍മുഖ്യമന്ത്രി തന്റെ ആസ്തി പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹത്തിന് 40 ലക്ഷത്തിന്റെ വില പോലുമില്ല. അതെന്തായാലും അദ്ദേഹത്തിന്റെ ഉപജീവന മാര്‍ഗത്തെക്കുറിച്ച് അടിയന്തിരമായി ഉല്‍ക്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 40 കോടി രൂപയുടെ സ്വത്തുണ്ട്. അതെന്തായാലും തുലനാത്മകമായ ഈ ചിത്രം ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിന്റെ വിശ്വരൂപത്തിന്റെ ഒരു കൊച്ചു മാതൃകയാണ്. ജഗന്‍ ഉയര്‍ന്നുപൊങ്ങുന്നു; നായിഡു തകര്‍ന്നടിയുന്നു. പക്ഷേ നായിഡുവിന്റെ "വിധി" അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്രയെന്നും അനുകമ്പാപരമല്ലെങ്കിലും, അദ്ദേഹത്തിന്റെ കണക്കപ്പിള്ളമാര്‍ കൂടുതല്‍ ഉദാരമതികള്‍ തന്നെ. അദ്ദേഹത്തിന്റെ ജൂബിലി ഹില്‍ കെട്ടിടത്തിന് (1125 ചതുരശ്ര വാര വിസ്തീര്‍ണം അഥവാ 10,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണം) 23.20 ലക്ഷം രൂപയിലധികമൊന്നും വില കാണിച്ചിട്ടില്ല. ആന്ധ്രപ്രദേശിലെ ഏറ്റവും വില കൂടിയ പ്രദേശമാണിത്. അവിടെ 10,000 ചതുരശ്ര അടിയില്‍ ഇത്രയും ചുരുങ്ങിയ സംഖ്യയ്ക്ക് ഒരു കെട്ടിടം വെച്ച ആള്‍ ഭയങ്കര പിശുക്കന്‍ തന്നെയാവണം. എന്നാല്‍ , 2009ലെ തിരഞ്ഞെടുപ്പ് കാലത്ത് സത്യവാങ്മൂലത്തില്‍ അതിന് 9 കോടി രൂപയോളമല്ലേ വിലയിട്ടിരുന്നത്? ഇപ്പോള്‍ അദ്ദേഹം അതിന്റെ മാര്‍ക്കറ്റ് വിലയല്ല, "ഏറ്റെടുക്കുമ്പോഴത്തെ വില" മാത്രമാണ് കാണിച്ചിരിക്കുന്നത്. കാരണം മാര്‍ക്കറ്റ് വില മാറികൊണ്ടേയിരിക്കുമല്ലോ. ചുറുചുറുക്കുള്ള കണക്കപ്പിള്ളമാരുടെ ചുമതലകള്‍ക്കപ്പുറം, ഇതില്‍നിന്നൊക്കെ വളരെ ഗൗരവമുള്ള പാഠങ്ങള്‍ പഠിയ്ക്കാനുണ്ട്.

ഭ്രാന്തു പിടിച്ച സ്വത്തു സമ്പാദനത്തില്‍ മന്ത്രിമാര്‍ മാത്രമല്ല ഉള്ളത്. എംപിമാരും എംഎല്‍എമാരും ഉണ്ട്. മുഖ്യ രാഷ്ട്രീയ പാര്‍ടികളുടെ എല്ലാ തലങ്ങളിലുള്ള നേതാക്കന്മാരുമുണ്ട് - പ്രത്യേകിച്ചും കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സംസ്ഥാനങ്ങളിലെ മിക്ക ഭരണകക്ഷികളുടെയും വന്‍കക്ഷികളുടെയും നേതാക്കന്മാര്‍ . പാര്‍ലമെന്‍റിലെയും സംസ്ഥാന അസംബ്ലികളിലെയും കോടീശ്വരന്മാരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. മഹാരാഷ്ട്ര അസംബ്ലിയില്‍ കോടീശ്വരന്മാരുടെ സംഖ്യ 2004ല്‍ 108 ആയിരുന്നത് 2009ല്‍ 186 ആയി ഉയര്‍ന്നിരിക്കുന്നു. കേന്ദ്രമന്ത്രിമാരില്‍ നാലില്‍ മൂന്നിലധികവും കോടിപതികളാണ്. അവരുടെ പുതിയ ആസ്തികളില്‍ അധികവും അധികാരത്തില്‍ ഇരിയ്ക്കുമ്പോള്‍ സമ്പാദിച്ചതാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെയും നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെയും ഉറച്ച നിലപാടിന്റെയും പൊതുജനരോഷത്തിന്റെയും ഫലമായിട്ടാവണം, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിയില്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. അത് നല്ലതു തന്നെ. എന്നാല്‍ ഇതുപോലുള്ള എല്ലാ പ്രഖ്യാപനങ്ങളിലും അവര്‍ എത്രയാണ് നികുതിയായി അടച്ചതെന്ന കണക്കും ഉള്‍പ്പെടുത്തേണ്ടതാണ്. കണക്കുകള്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലയില്‍ മനസ്സിലാക്കുന്നതിന് അത് സഹായകമായിരിക്കും. പൊതുസേവനങ്ങളില്‍ സുതാര്യത ഉണ്ടാവണമെങ്കില്‍ , എല്ലാ വരുമാനങ്ങളും ഓണ്‍ലൈനില്‍ കാണിക്കണം. ഇതൊരു നല്ല പരിഷ്കാരമായിരിക്കും. നമുക്ക് അത്യാവശ്യമായ ഒരു പരിഷ്കാരം.

മറ്റൊന്ന് വഞ്ചനയ്ക്കുള്ള ശിക്ഷയാണ്. മന്ത്രിമാരുടെ സ്വന്തം പേരിലുള്ള 12 കൂറ്റന്‍ വീടുകള്‍ കണക്കില്‍ കാണിച്ചിട്ടില്ല എന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കുന്നു. ഗൗരവബോധത്തോടെയുള്ള ഓഡിറ്റ് തന്നെ വേണം. കേന്ദ്രമന്ത്രിമാരുടെ ആസ്തികളില്‍നിന്ന് തന്നെ അത് ആരംഭിയ്ക്കണം. അധികാരത്തിലിരിക്കുമ്പോള്‍ ഓരോ ദിവസവും 5 ലക്ഷം രൂപ വീതം സമ്പാദിക്കുന്നതെങ്ങനെയാണ്. ഇവരില്‍ മിക്കവരും തങ്ങളുടെ സമ്പത്ത് ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ചത് "പൊതുജനങ്ങളെ സേവിയ്ക്കുന്ന" സമയത്താണെന്ന കാര്യം വിസ്മരിക്കരുത്. ഇതിന് നമുക്ക് ഉത്തരം ലഭിയ്ക്കേണ്ടതുണ്ട്. വെറുതെ ആസ്തി വെളിപ്പെടുത്തിയതുകൊണ്ടുമാത്രം കാര്യമില്ല. അത് വിചിത്രമായ വിധത്തില്‍ അത്രമാത്രം വലുതാണെങ്കില്‍ , അതെങ്ങനെയുണ്ടാക്കി എന്ന് നമുക്കറിയേണ്ടതുണ്ട്. ഇന്ത്യയിലെ പട്ടണ പ്രദേശങ്ങളില്‍ ദാരിദ്ര്യം നിര്‍ണയിയ്ക്കുന്നതിനുള്ള മാനദണ്ഡമെന്ന നിലയില്‍ ദിവസത്തില്‍ പ്രതിശീര്‍ഷച്ചെലവ് 20 രൂപയാക്കി നിശ്ചയിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് ആസൂത്രണ കമ്മീഷന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സുപ്രീംകോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഗ്രാമീണ ഇന്ത്യയില്‍ അത് വെറും 15 രൂപയും ആണ്. 20 രൂപ എന്നത് വളരെ ഉദാരമായ രീതിയില്‍ 25 രൂപയിലേക്ക് ഉയര്‍ത്താം എന്നാണ് അവര്‍ പറയുന്നത്.

അന്തരിച്ച ഡോക്ടര്‍ അര്‍ജുന്‍ സെന്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന നാഷണല്‍ കമ്മീഷന്‍ ഫോര്‍ എന്‍റര്‍പ്രൈസസ് അസംഘടിത മേഖലയെ സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഓര്‍ക്കുന്നുണ്ടോ? 83.6 കോടി ഇന്ത്യക്കാര്‍ 20 രൂപയോ അതില്‍ കുറഞ്ഞ തുകയോ കൊണ്ടാണ് ഒരു ദിവസം കഴിച്ചു കൂട്ടുന്നത് എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. ഈ ബഹുജനങ്ങളെ നമ്മുടെ കോടീശ്വരന്മാരുടെ സംഘത്തിന് എങ്ങനെയാണ് പ്രതിനിധീകരിക്കാന്‍ കഴിയുക? ചിലര്‍ അങ്ങനെ ചെയ്യാന്‍ ആരംഭിക്കുകയും സമനില തെറ്റുകയും ചെയ്യുന്നുണ്ടോ? ഇതെങ്ങനെ തടയാന്‍ കഴിയും? ചിന്തിയ്ക്കേണ്ട കാര്യമാണത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് (ജയിക്കുന്ന കാര്യം അവിടെയിരിക്കട്ടെ) കോടീശ്വരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയാത്ത അവസ്ഥ വരുത്തിവെച്ച, കഴിഞ്ഞ 20 കൊല്ലക്കാലത്തുണ്ടായ വമ്പിച്ച മാറ്റങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

*
പി സായ്നാഥ് ചിന്ത വാരിക 07 ഒക്ടോബര്‍ 2011

സിഐഎയുടെ ബ്ലാക്ക് ഓപ്പറേഷനുകള്‍ ഒന്നാം ഭാഗം മനുഷ്യരാശിക്കെതിരായ മഹാപാതകങ്ങള്‍

രക്തപങ്കിലമായ ഇറാക്ക് അധിനിവേശത്തിന് ന്യായീകരണം ചമച്ചുകൊണ്ട് യു എസ് ഭരണകൂടം സദ്ദാംഹുസൈന്റെ ജൈവ, രാസായുധ ശേഖരങ്ങളെക്കുറിച്ചും ഇറാഖിലെ ആണവ നിലയങ്ങളിലും ഭൂഗര്‍ഭ പടയറകളിലും സംഭരിക്കപ്പെട്ടിരിക്കുന്ന ആണവായുധങ്ങളെക്കുറിച്ചും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നല്ലോ. വിഷവാതകം നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനി തളിക്കാനെന്നപേരില്‍ ഹെലികോപ്ടറുകളും റൊണാള്‍ഡ് റംസ്ഫെല്‍ഡിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിവഴിയാണ് സിഐഎ ഇറാഖിന് ഒരുകാലത്ത് എത്തിച്ചുകൊടുത്തത്. സദ്ദാംഹുസൈനെ ഉപയോഗിച്ച് ഇറാന്‍ -ഇറാഖ് സംഘര്‍ഷം വളര്‍ത്തുക എന്ന ലക്ഷ്യമായിരുന്നു അക്കാലത്ത് യുഎസ് ഭരണകൂടം സ്വീകരിച്ചത്. അതിനായി സുന്നി-ഷിയാ വംശീയ സംഘര്‍ഷവും കൂട്ടക്കൊലകളും സിഐഎതന്നെ ഈ മേഖലയില്‍ ആസൂത്രണംചെയ്യുകയും നടപ്പാക്കുകയും ചെയ്തു.

ജൈവ-രാസായുധങ്ങളുടെപേരില്‍ ഐക്യരാഷ്ട്രസഭയെ മാപ്പുസാക്ഷിയാക്കിക്കൊണ്ടാണല്ലോ ഇറാഖിനെ തകര്‍ത്ത് സിഐഎ ഇറക്കുമതി ചെയ്ത ചലാബി വഴി അധിനിവേശ സര്‍ക്കാരുണ്ടാക്കിയത്. ഇതുസംബന്ധമായി ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വിഷവാതകം നിര്‍മ്മിച്ച് ഇറാന്നും ആഭ്യന്തരരംഗത്തെ ശത്രുക്കള്‍ക്കുമെതിരെ പ്രയോഗിക്കുവാന്‍ സിഐഎ ഇറാഖ് ഭരണകൂടത്തെ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇതിന് നിരവധി തെളിവുകള്‍ ഔദ്യോഗികമായിത്തന്നെ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസില്‍തന്നെ 1980കളുടെ പകുതിയില്‍ അമേരിക്ക ഇറാഖിന് നല്‍കുന്ന സാധനങ്ങള്‍ അണുവായുധം നിര്‍മ്മിക്കുവാനും മിസൈലുകള്‍ രൂപപ്പെടുത്തുവാനും ഉപയോഗപ്പെടുത്തുമെന്ന ഉല്‍ക്കണ്ഠകള്‍ ഉയര്‍ന്നുവന്നിരുന്നു. സുന്നി - ഷിയാ സംഘര്‍ഷങ്ങളെ നരഹത്യകളാക്കി മാറ്റാനും അതുവഴി ഇറാഖിനെയും ഇറാനെയും അസ്ഥിരീകരിച്ച് ഈ മേഖലയില്‍ ആധിപത്യമുറപ്പിക്കാനുമുള്ള സൈനിക നടപടികളാണ് സിഐഎയും പെന്‍റഗണും ആവിഷ്കരിച്ചത്. ഇത്തരം കറുത്ത സൈനിക നടപടികള്‍ (Black Operations) യു എസ് ഭരണകൂടത്തിന്റെയും സിഐഎയുടെയും ചരിത്രത്തില്‍ ഒരു പതിവ് പരിപാടിയായിരുന്നു. മനുഷ്യരാശിക്കെതിരായ ക്രൂരവും ഹിംസാത്മകവുമായ സൈനിക നടപടികളില്‍ വിഷ - രാസായുധ പ്രയോഗം സിഐഎയുടെ സ്ഥിരം പരിപാടിയായിരുന്നു. ഇതിലേക്ക് വെളിച്ചംവീശുന്ന നിരവധി വെളിപ്പെടുത്തലുകള്‍ പല ഘട്ടങ്ങളിലായി പുറത്തുവരികയുണ്ടായി. വിയത്നാമില്‍ യുഎസ് വിഷവാതകം പ്രയോഗിച്ചിരുന്നുവെന്ന വിവരം 1998ലാണ് അമേരിക്കന്‍ മാധ്യമങ്ങള്‍തന്നെ പുറത്തുകൊണ്ടുവന്നത്.

സിഎന്‍എന്‍ (കേബിള്‍ ന്യൂസ് നെറ്റ്വര്‍ക്ക്) 1970ല്‍ യുഎസ് സൈന്യം ലാവോസില്‍ വിഷ - രാസയുദ്ധം നടത്തിയതായുള്ള വാര്‍ത്ത വെളിപ്പെടുത്തി. 1998 ജൂണ്‍ 7ന് സിഎന്‍എന്‍ പ്രക്ഷേപണം ചെയ്ത മരണത്തിന്റെ താഴ്വര (Valley of Death) എന്ന പരിപാടിയിലൂടെയാണ് അമേരിക്കന്‍സേനയുടെ രാസായുധപ്രയോഗത്തിെന്‍റ ഞെട്ടിപ്പിക്കുന്ന വിവരം അനാവരണംചെയ്യപ്പെട്ടത്. തുടര്‍ന്ന് 1998 ജൂലൈ 15ന് പുറത്തിറങ്ങിയ ടൈം വാരിക വിയത്നാമിലെ രാസായുധപ്രയോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നു. യുഎസ് ഭരണകൂടത്തിന്റെയും സിഐഎയുടെയും സമ്മര്‍ദ്ദഫലമായി സിഎന്‍എന്‍ പിന്നീട് ഈ വാര്‍ത്ത പിന്‍വലിക്കുകയാണുണ്ടായത്. ഇറാഖിന് നേരെ ജൈവ, രാസായുധങ്ങള്‍ നിര്‍മ്മിച്ച് സംഭരിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി അമേരിക്കയും സഖ്യശക്തികളും അധിനിവേശയുദ്ധത്തിനൊരുങ്ങുന്ന ഘട്ടത്തില്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ സാമ്രാജ്യത്വശക്തികളെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചത്. 1970 സെപ്തംബറില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്‍റഗണില്‍ നിന്നുള്ള കല്‍പനയനുസരിച്ച് നടപ്പാക്കിയ ഓപ്പറേഷന്‍ ടെയില്‍വിന്‍റ് എന്ന രഹസ്യ സൈനികനടപടിയില്‍ രാസായുധങ്ങള്‍ പ്രയോഗിച്ചിരുന്നുവെന്നാണ് സിഎന്‍എന്നും ടൈമും പുറത്തുകൊണ്ടുവന്നത്. അമേരിക്കന്‍ സൈന്യത്തോട് സഹകരിക്കുവാന്‍ വിസമ്മതിച്ച സൈനികരെ വകവരുത്തുവാന്‍ വേണ്ടിയാണ് ഓപ്പറേഷന്‍ ടെയില്‍വിന്‍റ് ആവിഷ്കരിക്കപ്പെട്ടത്. ഇതിനായി നിയുക്തരായ സൈനികരെ രക്ഷപ്പെടുത്താനും ശത്രുസൈനികരെ വകവരുത്തുവാനും വേണ്ടി സരിന്‍ എന്ന വിഷവാതകം ഉപയോഗിച്ചുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ വസ്തുതാപരമായി പുറത്തുകൊണ്ടുവന്നത്. സരിന്‍ തല്‍ക്ഷണം മരണം ഉണ്ടാക്കുന്ന ഒരു നെര്‍വ്ഗ്യാസാണ്.

1995ല്‍ ജപ്പാനിലെ ഭൂഗര്‍ഭ റെയില്‍വെ മാര്‍ഗ്ഗത്തില്‍ ഭീകരവാദികളെ കൊല്ലാനായി ഉപയോഗിച്ചതും ഇതേ വിഷവാതകമായിരുന്നു! സിഎന്‍എന്നും ടൈമും എട്ടര മാസക്കാലത്തോളം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ ഞെട്ടിപ്പിച്ച ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നിരന്തരമായ അന്വേഷണത്തിലൂടെ തങ്ങള്‍ കണ്ടെത്തിയ വസ്തുതകള്‍ വിശകലനം ചെയ്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 1970ല്‍ സൈനികമേധാവികള്‍ നടപ്പാക്കിയ ഈ വിഷവാതകപ്രയോഗം പെന്‍റഗണിന്റെ ആജ്ഞപ്രകാരമായിരുന്നുവെന്ന വസ്തുതകളാണ് രേഖാപരമായി മാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചത്. ലോകമെമ്പാടും വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ഈ വെളിപ്പെടുത്തല്‍ യുഎസ് ഭരണകൂടത്തിന്റെ നിഷ്ഠൂരതകളിലേക്ക് വെളിച്ചംവീശുന്നത് കൂടിയായിരുന്നു. ലോകത്തിെന്‍റ മുമ്പില്‍ മുഖംരക്ഷിക്കുവാനായി ഈ മാധ്യമവെളിപ്പെടുത്തലിന് തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞ് യുഎസ് ഭരണകൂടം നിഷേധിക്കുകയായിരുന്നു. രാസായുധങ്ങള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ നയമേയല്ലെന്ന് പെന്‍റഗണ്‍മേധാവികള്‍ ആണയിട്ട്നോക്കി.

സ്വയംപ്രതിരോധത്തിനായി അമേരിക്കന്‍ മേധാവികള്‍ ദീനമായി വാദിച്ചത് ആഗോളതലത്തില്‍ രാസായുധ നിരോധനത്തിനായി മുന്‍കയ്യെടുക്കുന്ന രാജ്യമാണ് അമേരിക്കയെന്നാണ്! അമേരിക്കന്‍ പ്രതിരോധസെക്രട്ടറി വില്യം കോഹന്‍ ഈ വാര്‍ത്തകളെ ആവര്‍ത്തിച്ച് നിഷേധിച്ചുകൊണ്ട് "സിഎന്‍എന്നി"നോടും "ടൈമി"നോടും ആവശ്യപ്പെട്ടത്, ഇത് അമേരിക്കയ്ക്ക് ദോഷമുണ്ടാക്കുന്ന നടപടിയാണെന്നും വാര്‍ത്ത പിന്‍വലിക്കാന്‍ തയ്യാറാകണമെന്നുമാണ്. "സിഎന്‍എന്നും" "ടൈമും" വെളിപ്പെടുത്തിയ വിവരങ്ങളെ സംബന്ധിച്ച് താന്‍ സൂക്ഷ്മമായ അന്വേഷണം നടത്തിയെന്നും അത് സത്യമാണന്ന് തെളിയിക്കുന്ന വസ്തുതകളൊന്നും കണ്ടെത്താനായില്ലെന്നുമാണ് കോഹന്‍ പ്രസ്താവിച്ചത്. വിഷവാതകമായ സരിന്‍ ഒക്കിനാവയിലെ (ഒക്കിനാവ ജപ്പാനിലെ അമേരിക്കന്‍ സൈനികത്താവളമാണ്) രഹസ്യകേന്ദ്രത്തില്‍ സംഭരിച്ചിട്ടുണ്ടെങ്കിലും വിയത്നാമിലേക്കോ ലാവോസിലേക്കോ തായ്ലണ്ടിലേക്കോ അതു കൊണ്ടുപോയിട്ടില്ലെന്നാണ് കോഹന്‍ ആണയിട്ടത്. ഓപ്പറേഷന്‍ ടെയില്‍ വിന്റില്‍ പങ്കെടുത്ത സൈനികരെ വഹിച്ച എയര്‍ഫോഴ്സ് വൈമാനികര്‍ നല്‍കിയ വിവരമനുസരിച്ച് കണ്ണീര്‍വാതകം മാത്രമെ വര്‍ഷിച്ചിട്ടുള്ളൂവെന്നും ഒരിക്കലും സരിന്‍പോലുള്ള വിഷവാതകം പ്രയോഗിച്ചിട്ടില്ലെന്നുമായിരുന്നു വില്യം കോഹന്‍ വാദിച്ചത്. അന്ന് ലഭ്യമായ അമേരിക്കന്‍ സൈന്യത്തിെന്‍റ രേഖകള്‍ വെച്ചുതന്നെ ഈ മാധ്യമവെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടും വന്‍പ്രചാരവേലയിലൂടെയും ആവര്‍ത്തിച്ചുള്ള നിഷേധപ്രസ്താവനകളിലൂടെയും ഈ ക്രൂരമായ വാസ്തവത്തെ മറച്ചുപിടിക്കുവാനുള്ള പ്രചരണങ്ങളാണ് യുഎസ് അധികാരികള്‍ നടത്തിയത്. "ടൈമി"ന്റെയും "സിഎന്‍എന്നി"ന്റെയും റിപ്പോര്‍ട്ടുകളെ നിഷേധിച്ച വില്യംകോഹന്‍ ഓപ്പറേഷന്‍ ടെയില്‍വിന്‍റ് യഥാര്‍ത്ഥത്തില്‍ എന്തായിരുന്നുവെന്ന് വിശദീകരിക്കുവാന്‍ സമര്‍ത്ഥമായി മടിച്ചു.
ഓപ്പറേഷന്‍ ടെയില്‍ വിന്‍റില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നതെന്ന് വിശദീകരിച്ചില്ല. യുദ്ധത്തില്‍ നിഷ്പക്ഷത പാലിച്ചിരുന്ന ലാവോസില്‍ നാലുദിവസം നീണ്ടുനിന്ന സൈനികപ്രവര്‍ത്തങ്ങള്‍ നടത്തിയത് എന്തിനായിരുന്നുവെന്ന് വില്യം കോഹന്‍ പറയാന്‍ തയ്യാറായില്ല. വിഷവാതകം ഉപയോഗിച്ചില്ലാ എന്നു പറഞ്ഞതൊഴിച്ചാല്‍ ഓപ്പറേഷന്‍ ടെയില്‍വിന്‍റിനെക്കുറിച്ച് യുഎസ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങളൊന്നും വില്യംകോഹന് നിഷേധിക്കുവാന്‍ കഴിഞ്ഞില്ല. വിയത്നാമിലെ കടന്നാക്രമണങ്ങളെ സംബന്ധിച്ച് അമേരിക്കന്‍ സൈനികകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന രഹസ്യരേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് ടൈമും സിഎന്‍എന്നും തങ്ങളുടെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നത്.

അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് മുമ്പില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പിന്‍വലിച്ചെങ്കിലും ഈ വസ്തുതകള്‍ അനിഷേധ്യമായ സത്യമായി തുടരുകയാണ്. സ്വതന്ത്രസമൂഹത്തിെന്‍റയും മാധ്യമസ്വാതന്ത്ര്യത്തിെന്‍റയും മാതൃകയെന്ന് കൊട്ടിഘോഷിക്കുന്ന അമേരിക്കയ്ക്കകത്ത് ഇതിനെ ചോദ്യംചെയ്തുകൊണ്ടുള്ള വാര്‍ത്തകള്‍ക്ക് പ്രസിദ്ധീകരണ സാധ്യത വളരെ പരിമിതവുമാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ നിശ്ശബ്ദത പാലിക്കുകയും സിഎന്‍എന്നും ടൈമും പിന്‍വാങ്ങുകയും ചെയ്തുവെങ്കിലും അമേരിക്കന്‍ സൈനികകേന്ദ്രങ്ങളുടെ രഹസ്യരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഓപ്പറേഷന്‍ ടെയില്‍വിന്‍റ് മാരകമായൊരു രാസായുധ പ്രയോഗപരിപാടിയായിരുന്നുവെന്നാണ്. പസഫിക്കിലെ അമേരിക്കന്‍ സൈന്യത്തിന്റെ കമാന്‍റര്‍ ഇന്‍ ചീഫിന്റെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ Command History 1970: Annex B എന്ന അതിരഹസ്യരേഖ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് പല സ്വതന്ത്ര അമേരിക്കന്‍ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പഠനനിരീക്ഷണസംഘം (Studies and observation Group SOG) എന്ന പേരില്‍ പ്രത്യേകം സംഘടിപ്പിക്കപ്പെട്ട കമാന്റോ സൈനികരാണ് ഓപ്പറേഷന്‍ ടെയില്‍വിന്‍റ് നിര്‍വഹിച്ചതെന്ന് ഈ രേഖ വ്യക്തമാക്കുന്നുണ്ട്. സാമ്പ്രദായിക ആയുധങ്ങള്‍ ഉപയോഗിക്കാത്ത കറുത്ത സൈനികപ്രവര്‍ത്തനങ്ങള്‍ നടത്താനായി നിയോഗിക്കപ്പെടുന്ന ഈ SOG ഭീകരസംഘം അമേരിക്കന്‍ സൈനികസംവിധാനത്തില്‍ ഔപചാരികമായി നിലനില്‍ക്കുന്നില്ല. സിഐഎയും പെന്‍റഗണും ചേര്‍ന്നുള്ള ഒരു രഹസ്യസംവിധാനമാണ് ഈ പ്രത്യേകദൗത്യസംഘമെന്ന് വേണം കരുതുവാന്‍ . യഥാര്‍ത്ഥത്തില്‍ പഠനമോ നിരീക്ഷണമോ നടത്തുകയെന്നതല്ല, മറിച്ച് പ്രത്യേകനിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതില്ലാത്ത ഈ സംഘത്തിന് എന്ത് പാതകവും ചെയ്യാനുള്ള അധികാരമാണുള്ളത്. അമേരിക്കന്‍ സൈനികമേധാവികളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘമാണിത്. മേല്‍സൂചിപ്പിച്ച രഹസ്യരേഖ പറയുന്നതനുസരിച്ച്, ഓപ്പറേഷന്‍ ടെയില്‍വിന്‍റ് നടപ്പാക്കുവാന്‍ നിശ്ചയിക്കുന്നത് 1970 സെപ്തംബര്‍ 4നാണ്. ലാവോസിലെ ഷവേയ്നില്‍ സിഐഎ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുവാന്‍ വേണ്ടിയാണ് ഈ ഓപ്പറേഷന്‍ ആസൂത്രണം ചെയ്യപ്പെട്ടത്. പക്ഷേ, Annex B എന്ന രേഖ ഇത്തരം കാര്യങ്ങളെല്ലാം രഹസ്യമാക്കിവെക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് പല വിദഗ്ധന്‍മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന റിച്ചാര്‍ഡ് നിക്സെന്‍റ ഉപദേഷ്ടാവായിരുന്ന ഹെന്‍ട്രി കിസ്സിംഗര്‍ക്കായിരുന്നു ഓപ്പറേഷന്‍ ടെയില്‍വിന്‍റ് എന്ന ദൗത്യം രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് എന്ന് ശീതയുദ്ധകാലത്തെ സിഐഎയുടെയും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാന്‍ട്ട്മെന്‍റിെന്‍റയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിട്ടുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1970 സെപ്തംബര്‍ 11നാണ് ഓപ്പറേഷന്‍ ടെയില്‍വിന്‍റ് നടപ്പാക്കപ്പെടുന്നത്. എസ്ഒജി യിലെ തെരഞ്ഞെടുക്കപ്പെട്ട 16 സൈനികരും വിയത്നാമിലെ ഗിരിവര്‍ഗ്ഗക്കാരായ മൊണ്‍ടാഗ്ഗാര്‍സ് വംശക്കാരായ 105പേരും അതില്‍ പങ്കെടുത്തിരുന്നു. അമേരിക്കന്‍സൈന്യം വാടകയ്ക്കെടുത്ത് പ്രത്യേകപരിശീലനം നല്‍കിയവരായിരുന്നു ഈ ഗോത്രവര്‍ഗ്ഗക്കാര്‍ . അക്രമിസംഘത്തില്‍പ്പെട്ടവര്‍ക്ക് വിഷവാതകം ഏല്‍ക്കാതിരിക്കാനായി പ്രത്യേക മുഖംമൂടികള്‍ നല്‍കിയിരുന്നു.

ലാവോസ് അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്ററിനുള്ളില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ഈ ഓപ്പറേഷന്‍ ടെയില്‍വിന്‍റ് ദൗത്യസേന പ്രത്യേകവിമാനത്തില്‍ ചെന്നിറങ്ങുമ്പോള്‍ ചെറിയൊരു ചെറുത്തുനില്‍പ് അവര്‍ക്ക് നേരിടേണ്ടിവന്നിരുന്നു. രഹസ്യരേഖ നല്‍കുന്ന വിവരമനുസരിച്ച് 144 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവര്‍ ആരും സൈനികരായിരുന്നില്ലെന്നും ഗ്രാമീണരായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറുത്തുനില്‍പിലും ഓപ്പറേഷന്‍ടെയില്‍വിന്‍റിെന്‍റ വിഷവാതകപ്രയോഗത്തിന്റെ അവസാനഘട്ടത്തിലുമാകാം മരണം സംഭവിച്ചിരിക്കുക എന്നാണ് രഹസ്യരേഖകള്‍ പഠിച്ചിട്ടുള്ള പല വിദഗ്ധരും നിരീക്ഷിക്കുന്നത്. ക്രൂരമായ വിഷവാതകപ്രയോഗത്തെ വെറും കണ്ണീര്‍വാതകപ്രയോഗമാക്കി അവതരിപ്പിക്കുന്ന വില്യം കോഹിന് തന്നെ നാലുദിവസം നീണ്ടുനിന്ന ഓപറേഷനില്‍ ദൗത്യസംഘത്തിന് പിന്‍മാറ്റസമയത്ത് വിഷവാതകം പ്രയോഗിക്കേണ്ടിവന്നതായി സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. കണ്ണീര്‍വാതകമാണെന്ന് കോഹന്‍ പറയുന്നത് യഥാര്‍ത്ഥത്തില്‍ വിഷവാതകപ്രയോഗത്തെ തന്നെയാണ്. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നല്‍കിയിരുന്ന മുഖംമൂടികള്‍ പാകമാവാത്തതോ കേടുവന്നതോ ആയിരുന്നതുകൊണ്ട് അവര്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ടെയില്‍വിന്‍റ് സംഘത്തെ വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന ഹെലികോപ്ടറിലെ ഒരു പ്ലാറ്റുണ്‍ലീഡര്‍ തറയില്‍ മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍ അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ഉണ്ടായിരുന്നില്ല. മൃതശരീരങ്ങള്‍ ദൗത്യത്തിനായി റിക്രൂട്ട്ചെയ്ത ഗോത്രവിഭാഗക്കാരുടേതോ ഗ്രാമീണരുടേതോ ആയിരുന്നു. ഓപ്പറേഷന്‍ ടെയില്‍വിന്‍റ് സിഐഎയുടെ രഹസ്യചരിത്രത്തിലെ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായിരുന്ന നടപടിയായിരുന്നുവെന്ന് സിഐഎയില്‍ നിന്നും വിരമിച്ച പല മുന്‍ഉദ്യോഗസ്ഥരും പശ്ചാത്താപപൂര്‍വം രേഖപ്പെടുത്തിയിട്ടുണ്ട്. 1961 - 71കാലത്ത് അമേരിക്ക വിയത്നാമില്‍ പ്രയോഗിച്ച രാസായുധങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിച്ചതായിരുന്നു. ലോകംമുഴുവന്‍ അത്യന്തം അപലപനീയമെന്ന് വിലയിരുത്തിയ ഈ രാസായുധപ്രയോഗങ്ങള്‍ക്കുപിറകില്‍ സിഐഎയും പെന്‍റഗണും മൊണ്‍സാന്റോ പോലുള്ള ബഹുരാഷ്ട്രകമ്പനികളുമായിരുന്നു.

കളനാശിനിപ്രയോഗം (Herbicidal programme) എന്നാണ് രാസായുധ പ്രയോഗത്തെ യുഎസ് ഭരണകൂടം വിളിച്ചിരുന്നത്. ആറുതരത്തില്‍പ്പെട്ട മാരകമായ രാസായുധങ്ങളാണ് വിയത്നാമില്‍ പ്രയോഗിച്ചത്. മൊത്തം ഒരുകോടി തൊണ്ണൂറ്റിയൊന്ന് ലക്ഷത്തി തൊണ്ണൂറ്റഞ്ചായിരത്തി മുന്നൂറ്റിഅറുപത്തിയൊന്‍പത് (1,91,95,369) ഗാലന്‍ രാസവസ്തുക്കള്‍ വിയത്നാമില്‍ പ്രയോഗിച്ചതായിട്ടാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ അറുപതുശതമാനവും ഏജന്‍റ് ഓറഞ്ച് എന്ന രാസവസ്തുവായിരുന്നു. മാരകമായ സയോളിന്‍ ആണ് ഏജന്‍റ്ഓറഞ്ചിലെ മുഖ്യഘടകം. ഈ മാരകമായ രാസായുധത്തിെന്‍റ പ്രധാന ഉല്‍പാദകന്‍ മൊണ്‍സാേന്‍റാ എന്ന ബഹുരാഷ്ട്രകുത്തകയായിരുന്നു! ഇതെല്ലാം അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം അമേരിക്ക വിയത്നാമില്‍ വിഷവാതകപ്രയോഗം നടത്തിയെന്നത് ഒരല്‍പംപോലും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയല്ല. പക്ഷേ, തങ്ങളുടെ നീചമായ പ്രവൃത്തികളെ മറച്ചുപിടിക്കുവാനായി ഇപ്പോഴും അമേരിക്കന്‍അധികൃതര്‍ കുറുന്യായങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രതിരോധസെക്രട്ടറിയായിരുന്ന വില്യം കോഹന്‍ ചോദിച്ചത്, വിഷവാതകപ്രയോഗമാണ് ഓപ്പറേഷന്‍ ടെയില്‍ വിന്‍റിലൂടെ നടന്നതെങ്കില്‍ ദൗത്യസേനയിലെ 16 അംഗങ്ങള്‍ എങ്ങനെ അപകടരഹിതമായി തിരിച്ചുവന്നുവെന്നായിരുന്നു. സ്വന്തം സൈനികരെ സുരക്ഷിതരായിനിര്‍ത്തി അപകടകരമായ രാസായുധപ്രയോഗത്തിന് ഗോത്രവര്‍ഗ്ഗക്കാരെ ഉപയോഗിക്കുകയായിരുന്നുവെന്ന ക്രൂരമായ വസ്തുതയെക്കുറിച്ച് കോഹന്‍ ബുദ്ധിപരമായ മൗനംപാലിക്കുകയാണ് ചെയ്തത്. "സിഎന്‍എന്‍" തന്നെ "മരണത്തിന്റെ താഴ്വര" എന്ന പരിപാടിയിലൂടെ വെളിപ്പെടുത്തിയത് ചുരുങ്ങിയത് ഈ ഓപ്പറേഷനിടയില്‍ 60 ഗോത്രവര്‍ഗക്കാരെങ്കിലും മരണപ്പെട്ടുവെന്നാണ്. സിഐഎ രേഖകളും പെന്‍റഗണ്‍ റിപ്പോര്‍ട്ടുകളും എസ്ഒജി നടത്തിയ ഈ ഓപ്പറേഷന്‍ വന്‍വിജയമായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

ഈ വിജയത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് യുഎസ് രേഖകള്‍ നിശ്ശബ്ദത പാലിക്കുകയാണ്. മൊണ്‍സാന്റോ മുതല്‍ യൂണിയന്‍കാര്‍ബൈഡ് (ഇപ്പോള്‍ ഡൗകമ്പനി) വരെയുള്ള ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ സിഐഎയുടെ രാസായുധപരീക്ഷണങ്ങളുടെ സഹകാരികളാണ്. ഇറാഖിലെ രാസ, ജൈവായുധ സംഭരണത്തെക്കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ആ രാജ്യത്തെ തകര്‍ത്ത അമേരിക്കന്‍ ഭരണകൂടത്തിെന്‍റ ചരിത്രം നിരപരാധികളായ ജനങ്ങള്‍ക്കുമേല്‍ മാരകമായ വിഷവാതകം പ്രയോഗിച്ചതിന്റെ ചരിത്രമാണെന്നാണ് ഈ രേഖകള്‍ വെളിപ്പെടുത്തുന്നത്. 1984ല്‍ ഭോപ്പാലില്‍ ജനങ്ങള്‍ക്കുമേല്‍ മീതൈല്‍ ഐസോസയനേറ്റ് വാതകം ചോര്‍ന്ന് കൂട്ടമരണം സംഭവിച്ചതിന്റെ ഉത്തരവാദിത്വം അമേരിക്കയ്യാണ്. ഇത് അമേരിക്കന്‍ കമ്പനികളുടെ രാസായുധപരീക്ഷണ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന സംശയം ഉന്നയിക്കപ്പെട്ടതാണ്. ഒന്നാം ഇറാഖ് യുദ്ധത്തിനുശേഷം സിവിലിയന്‍മാരിലും യുഎസ് സൈനികരിലും പ്രത്യേകതരം ത്വക് കാന്‍സര്‍ പിടിപെടുകയുണ്ടായി. ഗള്‍ഫ് വാര്‍ സിന്‍ഡ്രോം എന്ന് വൈദ്യശാസ്ത്രം പേരിട്ട് വിളിച്ച് ഈ കാന്‍സര്‍ ഇറാഖില്‍ അമേരിക്കന്‍സേന നടത്തിയ ഡിപ്ലിറേറഡ് യുറേനിയം ബോംബിംഗിെന്‍റ ഫലമായിരുന്നു. ഇത്തരം ആണവായുധപ്രയോഗങ്ങള്‍ ഇറാഖിലും പഴയ യുഗോസ്ലോവ്യന്‍ റിപ്പബ്ളിക്കുകളിലും മാരകമായ കാന്‍സറിനും ജനിതകവൈകല്യങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ആറ്റംബോംബിലൂടെ പെട്ടെന്നുള്ള മരണത്തിന് പകരം പതുക്കെയുള്ള കൂട്ടമരണങ്ങളിലേക്കും ജനങ്ങളെ തള്ളിയിടുക എന്ന തന്ത്രമാണ് ഇത്തരം ആണവായുധപ്രയോഗങ്ങള്‍ ലക്ഷ്യംവെക്കുന്നത്.

പ്രശസ്ത റേഡിയോളജിസ്റ്റും ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സേണ്‍ ഫോര്‍ പബ്ളിക് ഹെല്‍ത്തിെന്‍റ പ്രസിഡന്‍റുമായിരുന്ന റൊസാലിബൊടെല്‍ പറയുന്നത്, കാന്‍സറിനും ജനിതകരോഗങ്ങള്‍ക്കും പുറമെ വന്ധ്യത, ഗര്‍ഭമലസല്‍ , ചാപിള്ളകളുടെ ജനനം, വിവിധതരം അലര്‍ജി, അസ്ത്മ, രക്തസമ്മര്‍ദ്ദം, തൈറോയ്ഡ് ഗ്രന്ഥികള്‍ക്കുള്ള അസുഖം എന്നിവയുടെ നിരക്ക് കൂട്ടുന്നതിന് യുദ്ധാനന്തരം ഇറാഖില്‍ കാരണമായത് ഡിപ്ലിറേറഡ് ബോംബിംഗാണെന്നാണ്്. ഇറാഖിലും യൂഗോസ്ലോവ്യയിലുമെല്ലാം നാറ്റോസേന നടത്തിയിട്ടുളള്ള വീര്യംകുറഞ്ഞ യുറേനിയം ഉപയോഗിച്ചുണ്ടാക്കിയ ഡിപ്ലിറേറഡ് ബോംബ് വര്‍ഷം ഇവിടങ്ങളിലെ പ്രകൃതിയിലും മനുഷ്യരിലും മാരകമായ യുറേനിയത്തിെന്‍റ റേഡിയോ ആക്ടീവ് എയ്റോ സോള്‍ പുറപ്പെടുവിക്കുന്നതായി റൊസാലിബൊടെല്‍ ചൂണ്ടിക്കാട്ടുന്നു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്നുവെന്നറിഞ്ഞുകൊണ്ട് തന്നെ, തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങള്‍ക്കുനേരെ വംശഹത്യാലക്ഷ്യത്തോടെ ആണവായുധങ്ങള്‍ ഉപയോഗിക്കുകയാണ് യുഎസ് ഭരണകൂടം.

മാനവീയതക്കെതിരെ ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് അമേരിക്കയും കൂട്ടാളികളും രാസ, ജൈവായുധങ്ങള്‍ നിര്‍മ്മിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ലോകാധിപത്യത്തിന്റെ ഉപജാപകനും കാര്‍മ്മികനുമായ സിഐഎ മനുഷ്യരാശിക്കെതിരായ അപരാധപൂര്‍ണ്ണമായ യുദ്ധം തുടരുകയാണ്. രോഗപരീക്ഷണങ്ങളും വ്യവസായ അപകടങ്ങളും ജൈവായുധങ്ങളുടെയും രാസായുധങ്ങളുടെയും നിര്‍മ്മാണാവസരമാക്കി മാറ്റിക്കൊണ്ട് മനുഷ്യരാശിയുടെ നിലനില്‍പിന് ഭീഷണി ഉയര്‍ത്തുന്ന പാതകികളുടെ കൂടാരമാണിന്ന് സിഐഎയും പെന്‍റഗണുമെന്ന കാര്യം ആഗോളസമൂഹം തിരിച്ചറിയേണ്ടതുണ്ട്. അദൃശ്യങ്ങളും രഹസ്യാത്മകവുമായ സൈനികനടപടികളിലൂടെ സിഐഎ ലോകത്തെ മഹാവ്യാധികളിലേക്കും മരണത്തിലേക്കും തള്ളിവിടുകയാണ്. അതിനായുള്ള കടുത്ത സൈനികപ്രവൃത്തികളുടെ ചരിത്രം ആവര്‍ത്തിച്ച് ലോകജനതയെ പഠിപ്പിക്കുന്നത്, മാപ്പര്‍ഹിക്കാത്ത ഈ മഹാപാതകികള്‍ക്കെതിരെ അനുരഞ്ജനരഹിതമായി പോരാടാണമെന്നാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ചിന്ത വാരിക 30 സെപ്തംബര്‍ 2011

മൂര്‍ച്ഛിക്കുന്ന മുതലാളിത്ത പ്രതിസന്ധിയും തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റങ്ങളും

"ആഗോള സമ്പദ്ഘടന അത്യധികം അപകടകരമായ പുതിയ ഘട്ടത്തിലാണ്. ആഗോള സാമ്പത്തിക പ്രവര്‍ത്തനം ദുര്‍ബലമായിരിക്കുന്നു; അത് കൂടുതല്‍ അസമമായിരിക്കുന്നു; അടുത്തകാലത്തായി ആത്മവിശ്വാസം കുത്തനെ കുറഞ്ഞുവരുന്നു; തകരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു". സെപ്തംബര്‍ 20ന് പ്രസിദ്ധീകരിച്ച ഐഎംഎഫിന്റെ ലോക സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തുടങ്ങുന്നതു തന്നെ ഇങ്ങനെ പ്രസ്താവിച്ചുകൊണ്ടാണ്. തൊട്ടടുത്ത ദിവസം ഐഎംഎഫ് പ്രസിദ്ധീകരിച്ച ആഗോള ധന സ്ഥിരതാ റിപ്പോര്‍ട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു - "കഴിഞ്ഞ ഏതാനും മാസങ്ങളായി ധനസ്ഥിരത അപകടപ്പെടാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണ്... നിരവധി വികസിത സമ്പദ്ഘടനകളിലെ പൊതു ബാലന്‍സ് ഷീറ്റുകള്‍ വളരെയേറെ അപകടാവസ്ഥയിലായിരിക്കുകയാണ്...

ഇതിന്റെ ഭാഗികമായ കാരണം സ്വകാര്യമേഖലയിലെ അപകട സാധ്യതയെ പൊതുമേഖലയുടെ ചുമലിലേക്ക് മാറ്റിയതാണ്". ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ ഐഎംഎഫ് വിലയിരുത്തുന്നത് "പുതിയ അപകടസാധ്യതകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ആഗോള മാന്ദ്യത്തില്‍നിന്നുള്ള കരകയറ്റം ശക്തിപ്പെട്ടു വരുന്നതായാണ് കാണുന്നത്" എന്നാണ്. 2011ലും 2012ലും 4.5 ശതമാനം നിരക്കില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്നും പ്രവചിച്ചിരുന്നു. ഇപ്പോള്‍ അത് തിരുത്തി, കഷ്ടിച്ച് 2 ശതമാനം വളര്‍ച്ചയേ ഉണ്ടാകൂ എന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോളവ്യാപാരം പൊടുന്നനെ കുത്തനെ ഇടിഞ്ഞിരിക്കുന്നതായാണ് സെപ്തംബര്‍ 23ന് ലോകവ്യാപാര സംഘടന പ്രസ്താവിച്ചത്. 2011ല്‍ ആഗോള ചരക്ക്വ്യാപാരത്തില്‍ 6.5 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്ന ഡബ്ല്യുടിഒ, ഇപ്പോള്‍ ആ പ്രവചനം തിരുത്തി വ്യാപാര വളര്‍ച്ച 5.8 ശതമാനമേ ഉണ്ടാകൂ എന്ന് പറയുന്നതുതന്നെ ആശങ്കയോടെയാണ്. "തകര്‍ച്ചയിലേക്ക് നീങ്ങാനുള്ള സാധ്യത ആഴത്തില്‍ വേരുറച്ചതാണ്" എന്നാണ് ഡബ്ല്യുടിഒ റിപ്പോര്‍ട്ട് പറയുന്നത്.

"ധനകാര്യസ്ഥാപനങ്ങള്‍ പടുകുഴിയിലേക്ക് തുറിച്ചുനോക്കി സ്തംഭിച്ച് നില്‍ക്കുന്നു" എന്ന പേരില്‍ "ഫൈനാന്‍ഷ്യല്‍ ടൈംസ്" സെപ്തംബര്‍ 23ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, "ലോക സമ്പദ്ഘടന വീണ്ടും തകര്‍ച്ചയുടെ വക്കത്ത്" എന്നാണ്. അതേദിവസം "വാള്‍സ്ട്രീറ്റ് ജേണല്‍" പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് മത്തങ്ങാ വലിപ്പത്തില്‍ നല്‍കിയ തലവാചകംഇങ്ങനെ - "മാന്ദ്യത്തിന്റെ ഭീതിയില്‍ വിപണികള്‍ തളരുന്നു". ആ പത്രത്തില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിെന്‍റ തലവാചകം - "സാമ്പത്തിക സൂചകങ്ങള്‍ ഇരട്ട പ്രതിസന്ധിയെക്കുറിച്ചുള്ള വേവലാതി വര്‍ദ്ധിപ്പിക്കുന്നു" എന്നാണ്. സെപ്തംബര്‍ 22ന് ലോകത്താകെയുള്ള ഓഹരിവിപണികളിലുണ്ടായ കുത്തനെയുള്ള തകര്‍ച്ച മുതലാളിത്ത ലോകത്തെയാകെ കൂടുതല്‍ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. ചരക്ക് വിപണിയിലും ഈ ഇടിവ് പ്രതിഫലിച്ചു. 24 പ്രധാന ചരക്കുകളുടെ വില സൂചിക 4.9 ശതമാനത്തോളം കുറഞ്ഞു. എണ്ണവില 80 ഡോളറിലും താഴെയായി. യൂറോപ്പിലെ പ്രമുഖ സാമ്പത്തിക വിശകലന സ്ഥാപനമായ മാര്‍ക്കറ്റ് ഇക്കണോമിക്സ് ഗ്രൂപ്പിെന്‍റ വിദഗ്ദ്ധരില്‍ ഒരാളായ ക്രിസ് വില്യംസണ്‍ പ്രതികരിച്ചത്, "മാന്ദ്യത്തില്‍നിന്നുള്ള കരകയറ്റത്തിന്റെ കഥ കഴിഞ്ഞു; നമ്മുടെ സമ്പദ്ഘടന ഇപ്പോള്‍ ചുരുങ്ങി വരുകയാണ്" എന്നാണ്. മാര്‍ക്കറ്റ് ഇക്കണോമിക്സ് ഗ്രൂപ്പിനുവേണ്ടി വില്യംസണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെ -

"ആസന്നമായ മാസങ്ങളില്‍ കാര്യങ്ങള്‍ ഇനിയും വഷളാകും". ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ലഗാര്‍ദെ പ്രസ്താവിച്ചത് - "യൂറോപ്പിനുമേല്‍ കരിനിഴല്‍ വ്യാപിച്ചിരിക്കുന്നു; അമേരിക്കയാണെങ്കിലോ കടുത്ത അനിശ്ചിതത്വത്തിലും. അതിനൊപ്പം ആഗോള ഡിമാന്‍റില്‍ ഇടിവുണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. അപ്പോള്‍ , അതിനെന്താ? ആ അനിശ്ചിതത്വത്തെയും കാര്‍മേഘങ്ങളെയും നീക്കം ചെയ്യാന്‍ നമുക്ക് ഒന്നിച്ച് നീങ്ങാം. ഇത് പറയാന്‍ എളുപ്പം, പ്രവര്‍ത്തിക്കാന്‍ അത്ര എളുപ്പമല്ല". ലോകബാങ്കിന്റെ പ്രസിഡന്‍റ് റോബര്‍ട്ട് സ്വെല്ലിക്കാകട്ടെ, ഇരട്ടമാന്ദ്യം ഒഴിവാക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷ എന്ന് പ്രസ്താവിച്ചതിനു പിന്നാലെ, "പക്ഷേ, ആ വിശ്വാസത്തിലുള്ള എന്റെ ആത്മവിശ്വാസം അനുദിനം നഷ്ടപ്പെടുകയാണ്" എന്നാണ് പറഞ്ഞത്. മുതലാളിത്ത സമ്പദ്ഘടനയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ പ്രസ്താവനകളിലെല്ലാം കാണാനാവുന്നത്. ഓഹരിവിപണിയിലെ പരിഭ്രാന്തി കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. കോര്‍പ്പറേറ്റുകള്‍ ഇതിനോട് പ്രതികരിക്കുന്നത് ലേ ഓഫുകളിലൂടെയാണ്; ചെലവ് ചുരുക്കി കമ്മിയും കടവും കുറയ്ക്കാന്‍ അവ സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നു. പൊതുകടം കുറയ്ക്കുന്നതിന് ഒന്നിനു പിറകെ ഒന്നായി ചെലവ് ചുരുക്കല്‍ പദ്ധതികള്‍ കൊണ്ടുവരുന്നു.

പ്രശ്നം പരിഹരിക്കുന്നതിന് ഇതുകൊണ്ടൊന്നും കഴിയുന്നില്ല. എന്നുമാത്രമല്ല, കുരുക്ക് കൂടുതല്‍ മുറുകുകയുമാണ്. ഒപ്പം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദുരിതം കൂടുതല്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങളുടെ സമ്പൂര്‍ണമായ തകര്‍ച്ചയാണ് ഇന്ന് നാം കാണുന്നത്. പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് ഏകോപിച്ച നീക്കങ്ങള്‍ നടത്തണമെന്ന് ഐഎംഎഫിെന്‍റയും ലോകബാങ്കിന്റെയും മേധാവികള്‍ പറയുമ്പോള്‍ , അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ തമ്മില്‍ തമ്മിലും ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കുന്നതായാണ് കാണുന്നത്. യഥേഷ്ടം ഡോളര്‍ നോട്ടുകള്‍ അച്ചടിച്ചിറക്കി വ്യാപാരത്തില്‍ നേട്ടമുണ്ടാക്കാനാണ് അമേരിക്കയുടെ നീക്കം. തന്മൂലം അമേരിക്കയില്‍നിന്ന് മറ്റു മേഖലകളിലേക്കുള്ള, പ്രത്യേകിച്ച് യൂറോ മേഖലയിലേക്കുള്ള, കയറ്റുമതി വര്‍ദ്ധിക്കുകയും അമേരിക്കയിലേക്കുള്ള ഇറക്കുമതി കുറയുകയും ചെയ്യും. ഇതിനെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ശക്തിയായി ചെറുക്കുകയാണ്. അതേസമയം യൂറോ മേഖലയിലെ സാമ്പത്തിക തകര്‍ച്ച കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനുള്ളിലും, പ്രത്യേകിച്ചും യൂറോ മേഖലയിലെ പ്രമുഖ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയും മറ്റു രാജ്യങ്ങളും തമ്മിലും, തര്‍ക്കം മൂര്‍ച്ഛിക്കുന്നു.

ഐഎംഎഫിന്റെ വാര്‍ഷിക യോഗത്തില്‍ ജര്‍മ്മന്‍ ധനമന്ത്രി വുള്‍ഫ്ഗാങ് ഷ്വാബിള്‍ വെട്ടിത്തുറന്ന് പറഞ്ഞത്, ഐഎംഎഫും വാഷിങ്ടണും മുന്നോട്ടുവെയ്ക്കുന്ന നയങ്ങള്‍ അംഗീകരിക്കാന്‍ ജര്‍മ്മനിക്ക് പറ്റില്ല എന്നാണ്. കമ്മി കുറയ്ക്കുന്നതിനുള്ള നടപടികള്‍ ഗ്രീസ് സ്വീകരിക്കാത്തതിനാല്‍ അവര്‍ക്ക് ഈ വര്‍ഷം തുടക്കത്തില്‍ അംഗീകരിച്ചതനുസരിച്ചുള്ള രണ്ടാം ബെയില്‍ഔട്ട് നല്‍കേണ്ടതില്ല എന്നും ജര്‍മ്മന്‍ ധനമന്ത്രി പ്രസ്താവിക്കുന്നു. ഗ്രീസിനെ യൂറോ മേഖലയില്‍നിന്ന് പുറത്താക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് അഭിപ്രായം ജര്‍മ്മന്‍ ഭരണവര്‍ഗത്തിനിടയില്‍ ശക്തമാണ്. എന്നാല്‍ അത് ആത്യന്തികമായി യൂറോയുടെ തന്നെ തകര്‍ച്ചയ്ക്ക് വഴി തെളിക്കും എന്നതിനാല്‍ മറ്റു രാജ്യങ്ങള്‍ അതിനെ ചെറുക്കുന്നു. കാരണം, ഗ്രീസ് മാത്രമല്ല, അയര്‍ലണ്ട്, പോര്‍ച്ചുഗല്‍ , ഇറ്റലി, സ്പെയിന്‍ , ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം കടുത്ത കടബാധ്യതയിലും ബജറ്റ് കമ്മിയിലുമാണ്. ഫ്രാന്‍സിന്റെ സ്ഥിതിയും മെച്ചമല്ല.

ഗ്രീസില്‍ ഇതിനകം നടപ്പിലാക്കിയ ചെലവ് ചുരുക്കല്‍ നടപടികളുടെ ഫലമായി ഗ്രീക്ക് സമ്പദ്ഘടനയാകെ തകര്‍ന്നിരിക്കുകയാണ്. 2011ന്റെ രണ്ടാംപാദത്തില്‍ ഗ്രീസിന്റെ ജിഡിപി 2010ല്‍ ഇതേകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 7.3 ശതമാനം കുറഞ്ഞതായാണ് ഗ്രീക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര വിഭാഗം സെപ്തംബര്‍ 8ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗ്രീക്ക് സമ്പദ്ഘടന 2011ല്‍ 5.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം തൊഴിലില്ലായ്മാ നിരക്ക് 2010ല്‍ 11.6 ശതമാനമായിരുന്നത് ഈ വര്‍ഷം ജൂണില്‍ 16 ശതമാനമായി ഉയര്‍ന്നു. 2012ല്‍ ഇത് 26 ശതമാനമാകുമെന്നാണ് ഗ്രീക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സി പ്രസ്താവിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ ഇത് ഇപ്പോള്‍ തന്നെ 30 ശതമാനത്തില്‍ അധികമായിരിക്കുന്നു. ഒരു കോടിയോളം മാത്രം ജനസംഖ്യയുള്ള ഗ്രീസില്‍ പത്തുലക്ഷത്തിലധികം ആളുകള്‍ തൊഴില്‍തേടി അലയുകയാണെന്നാണ് ഗ്രീക്ക് ട്രേഡ് യൂണിയനുകള്‍ പറയുന്നത്. ഗ്രീസില്‍ പാര്‍പ്പിടമില്ലാത്തതുമൂലം തെരുവില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട്വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ദ്ധിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ചെറുകിട - വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ദുരിതത്തിനിടയിലാണ് വീണ്ടും ചെലവ് ചുരുക്കല്‍ നടപ്പാക്കണമെന്ന് ഐഎംഎഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ഗ്രീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. രണ്ടാംഘട്ട ബെയില്‍ ഔട്ടായി തീരുമാനപ്രകാരമുള്ള 10,900 കോടി യൂറോ കൂടി നല്‍കണമെങ്കില്‍ ഗ്രീസ് കടുത്ത നടപടികള്‍ എടുക്കണമെന്നാണ് ഈ ത്രിമൂര്‍ത്തികള്‍ ആവശ്യപ്പെടുന്നത്. ഉടന്‍ 800 കോടി യൂറോയുടെ വായ്പ ലഭ്യമാകുന്നില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നിനുശേഷം ശമ്പളം നല്‍കാനും മുന്‍ വായ്പകള്‍ക്കുള്ള പലിശ നല്‍കാനുംപോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഗ്രീസ് - അക്ഷരാര്‍ത്ഥത്തില്‍ പാപ്പരായി എന്നര്‍ത്ഥം.

ഇതില്‍നിന്ന് രക്ഷപ്പെടാന്‍ എന്ത് വ്യവസ്ഥകള്‍ക്ക് വിധേയമാകാനും ഗ്രീക്ക് സര്‍ക്കാര്‍ സന്നദ്ധമാവുകയാണ്. പ്രതിമാസം 1200 യൂറോയില്‍ അധികമുള്ള പ്രതിമാസ പെന്‍ഷനില്‍ 20 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും 55 വയസ്സിനുമുമ്പ് റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് പ്രതിമാസം 1000 യൂറോയില്‍ അധികമുള്ള പ്രതിമാസ പെന്‍ഷനില്‍ 40 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും ഗ്രീക്ക് ധനമന്ത്രി ഇവാന്‍ജെലോസ് വെനിസിലോസ് പ്രസ്താവിച്ചു. 30,000ത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അടുത്ത ഒരു വര്‍ഷത്തേക്ക് "കരുതല്‍ സേന"യാക്കി നിര്‍ത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഇവരുടെ ശമ്പളത്തില്‍ 40 ശതമാനം കുറവ് ചെയ്യും; ഒരു വര്‍ഷം കഴിയുമ്പോള്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ആദായനികുതി കൊടുക്കാനുള്ള വരുമാനപരിധി പ്രതിവര്‍ഷം 8000 യൂറോ എന്നത് 5000 യൂറോയായി കുറയ്ക്കാനും തീരുമാനിച്ചിരിക്കുന്നു. ചതുരശ്രമീറ്ററിന് 4 യൂറോ പ്രകാരം പുതുതായി സ്വത്തുനികുതി ഏര്‍പ്പെടുത്താനും നിശ്ചയിച്ചിരിക്കുന്നു. ഈ രണ്ട് തീരുമാനത്തിന്റെയും പ്രത്യാഘാതം ഇടത്തരക്കാരെയായിരിക്കും ഏറ്റവുമധികം ബാധിക്കുന്നത്. ഇതിനുപുറമെ ഗ്രീസിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് 50,000 യൂറോ സ്വരൂപിക്കാനുള്ള ത്രിമൂര്‍ത്തികളുടെ നിര്‍ദ്ദേശവും നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ഗ്രീക്ക് സര്‍ക്കാര്‍ . ഉന്നത വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനായുള്ള നിയമം ഗ്രീക്ക് പാര്‍ലമെന്‍റ് അംഗീകരിച്ചുകഴിഞ്ഞു. സൗജന്യ വിദ്യാഭ്യാസം ആദ്യത്തെ മൂന്ന് വര്‍ഷം മാത്രമേയുള്ളൂ. തുടര്‍ന്നുള്ള പഠനത്തിന് ഫീസ് നിര്‍ബന്ധിതമാക്കുന്നു. അക്കാദമിക പശ്ചാത്തലം ഇല്ലാത്തവര്‍ ഉള്‍പ്പെടെ ആര്‍ക്കുവേണമെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാം. ഇപ്പോള്‍ നിലനില്‍ക്കുന്ന ദേശീയ വേതന ഘടന റദ്ദാക്കും എന്നും തല്‍സ്ഥാനത്ത് ഉല്‍പാദനക്ഷമതയുമായി ബന്ധപ്പെട്ട വേതന വ്യവസ്ഥ നടപ്പിലാക്കുമെന്നും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. സര്‍വകലാശാലകളുടെ ബജറ്റില്‍ 30 ശതമാനത്തിലേറെയാണ് കുറവ് വരുത്തിയത്.

സമാനമായ നടപടികളാണ് ഇറ്റലി, സ്പെയിന്‍ , പോര്‍ച്ചുഗല്‍ , അയര്‍ലണ്ട്, ബ്രിട്ടണ്‍ , ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലും സ്വീകരിച്ചുവരുന്നത്. വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെ ഒരവസരമായി ഉപയോഗപ്പെടുത്തി സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ ക്ഷേമാനുകൂല്യങ്ങള്‍ പാടെ വെട്ടിക്കുറയ്ക്കാനും തൊഴിലാളികളുടെ കൂലിയും മറ്റാനുകൂല്യങ്ങളും കുറയ്ക്കാനും കുറച്ച് തൊഴിലാളികളെക്കൊണ്ട് കൂടുതല്‍ പണിയെടുപ്പിക്കുന്നതിനായി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കാണ് ധനമൂലധന ശക്തികള്‍ ശ്രമിക്കുന്നത്. ധനമൂലധനത്തിന്റെ വക്താവായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ അമേരിക്കയുടെ വായ്പാക്ഷമതാ നിലവാരം കുറച്ചതിനു പിന്നാലെ ഇറ്റലിയുടെയും സ്ലോവേനിയയുടെയും വായ്പാക്ഷമതാ നിലവാരവും താഴ്ത്തിയിരിക്കുന്നു. സ്പെയിനിനെതിരെയും ഇതേ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ബജറ്റ് കമ്മി കുറയ്ക്കുന്നതിനായി ക്ഷേമാനുകൂല്യങ്ങള്‍ക്കുള്ള ചെലവ് ചുരുക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ , കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ധനികരെ കൂടി ബാധിക്കുന്ന വിധം നികുതി ചെറുതായെങ്കിലും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആലോചന തുടങ്ങുമ്പോള്‍ തന്നെ ധനമൂലധനത്തിെന്‍റ വക്താക്കളാകെ അത് തടയുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രങ്ങളും പ്രചരണവുമായി രംഗത്തെത്തുകയാണ്.

പ്രതിവര്‍ഷം 5 ലക്ഷം യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ളവരില്‍നിന്ന് 3% സര്‍ചാര്‍ജ് ഈടാക്കാന്‍ ഫ്രാന്‍സിലും മൂന്ന് ലക്ഷം യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ളവരില്‍നിന്ന് 3% സര്‍ചാര്‍ജ് ഈടാക്കാന്‍ ഇറ്റലിയിലും 10 ലക്ഷം ഡോളറില്‍ അധികം വരുമാനമുള്ളവരില്‍നിന്ന് ഇടത്തരക്കാരില്‍നിന്ന് ഈടാക്കുന്ന നിരക്കിലെങ്കിലും നികുതി ഈടാക്കാന്‍ അമേരിക്കയിലും നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ തന്നെ ഇത് "വര്‍ഗയുദ്ധ"മാണെന്നാണ് ധനമൂലധനത്തിെന്‍റ വക്താക്കള്‍ മുറവിളി കൂട്ടുന്നത്. "ദ ഇക്കണോമിസ്റ്റ്" വാരിക ഈ നടപടികളെ വിശേഷിപ്പിക്കുന്നതാകട്ടെ "ധനികരെ വേട്ടയാടല്‍" എന്നാണ്. ധനികരില്‍നിന്ന്, വിശിഷ്യാ കോര്‍പ്പറേറ്റുകളില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നത്രെ ഇക്കൂട്ടരുടെ വാദം. വാറന്‍ ബുഫെറ്റ് എന്ന വാള്‍സ്ട്രീറ്റ് ബാങ്കര്‍ , അദ്ദേഹത്തിന്റെ സെക്രട്ടറി നല്‍കുന്നതിനേക്കാള്‍ കുറച്ച് നികുതിയാണ് സര്‍ക്കാരിലേക്ക് അടയ്ക്കുന്നതെന്ന വെളിപ്പെടുത്തല്‍ നവലിബറല്‍ നികുതിനയം എത്രത്തോളം അനീതി നിറഞ്ഞതാണെന്നാണ് വ്യക്തമാക്കുന്നത്. 1980കളില്‍ റീഗന്‍ പ്രസിഡന്‍റായതു മുതല്‍ അമേരിക്ക കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും തുടര്‍ച്ചയായി നികുതി ഇളവുകള്‍ നല്‍കിയതിലൂടെയാണ് ഈ സ്ഥിതിയില്‍ എത്തിയത്. അതില്‍ മാറ്റം വരുത്തുമെന്ന പ്രതിജ്ഞയോടെ അധികാരത്തില്‍ വന്ന ഒബാമയുടെ കാലത്തും പഴയ സ്ഥിതി തുടരുകയാണ്. മാറ്റത്തെക്കുറിച്ച് ഒബാമ ചിന്തിച്ചപ്പോള്‍ തന്നെ കോര്‍പ്പറേറ്റുകളും ഭരണ പ്രതിപക്ഷ ഭേദമെന്യേ അവയുടെ വക്താക്കളും ചന്ദ്രഹാസമിളക്കുകയാണ്. സാധാരണക്കാരില്‍നിന്ന് കൂടുതല്‍ ഞെക്കിപ്പിഴിഞ്ഞെടുക്കുകയും അവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന നയങ്ങള്‍ നടപ്പാക്കാനാണ് ഇക്കൂട്ടര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്; ഭരണാധികാരികളാകട്ടെ അക്ഷരംപ്രതി അത് നടപ്പാക്കുന്നുണ്ട്.

തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ യൂറോപ്പിലും അമേരിക്കയിലും പണിമുടക്കുകളും പ്രക്ഷോഭങ്ങളും വ്യാപകമാവുകയാണ്. ഇറ്റലിയിലും സ്പെയിനിലും സെപ്തംബര്‍ 6ന് നടന്ന പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളും ആ രാജ്യങ്ങളുടെ ഭരണകേന്ദ്രങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും സ്തംഭിപ്പിച്ചു. ബ്രിട്ടനില്‍ ജൂണ്‍ 30ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തുകയുണ്ടായി. നവംബറില്‍ വീണ്ടും പണിമുടക്കിനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടീഷ് തൊഴിലാളികള്‍ . ആഗസ്ത് രണ്ടാംവാരത്തില്‍ ഫ്രാന്‍സിലും പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്കും പ്രതിഷേധ പ്രകടനങ്ങളും നടന്നു. ഗ്രീസ് വീണ്ടും തുടര്‍ച്ചയായ പണിമുടക്കുകള്‍ക്കും പ്രകടനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ്.

സെപ്തംബര്‍ 10ന് ആതന്‍സിലും പ്രധാന നഗരങ്ങളിലും ഗ്രീക്ക് തൊഴിലാളിവര്‍ഗം നടത്തിയ പ്രതിഷേധ പ്രകടനത്തെ ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസുംകൊണ്ടാണ് സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാര്‍ നേരിട്ടത്. സെപ്തംബര്‍ 8 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന ടാക്സി ഡ്രൈവര്‍മാരും പൊതുമേഖലാ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒപ്പം പ്രകടനത്തില്‍ അണിനിരന്നു. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മറ്റു പ്രൊഫഷണലുകളും ഈ പണിമുടക്കില്‍ അണിനിരന്നു. വില്‍പനനികുതി വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് റസ്റ്റാറന്‍റ് ഉടമകള്‍ കടകള്‍ അടച്ചിട്ടു. മുനിസിപ്പാലിറ്റികളിലെ ശുചീകരണത്തൊഴിലാളികളും വിമാനത്താവളങ്ങളിലെ ജീവനക്കാരും നികുതിപിരിവുകാരും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും പണിമുടക്കില്‍ പങ്കെടുത്തു. സെപ്തംബര്‍ ആദ്യ ആഴ്ചയില്‍തന്നെ ഗ്രീസിലെ പോലീസുകാരും അഗ്നിശമനവിഭാഗം ജീവനക്കാരും ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതാണ് ശ്രദ്ധേയമായ ഒരു സംഭവവികാസം. അമേരിക്കയില്‍ സെപ്തംബര്‍ 8ന് തുറമുഖത്തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് സിയാറ്റില്‍ , വാഷിങ്ടണ്‍ , ടാക്കോമ തുടങ്ങിയ നിരവധി തുറമുഖങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതിനിടയാക്കി. അധ്യാപകരും പൊതുമേഖലാ ജീവനക്കാരും മുനിസിപ്പല്‍ ജീവനക്കാരും പല സംസ്ഥാനങ്ങളിലും പണിമുടക്കിന് തയ്യാറെടുക്കുന്നു.

ന്യൂയോര്‍ക്കിലെ ഒരു വിഭാഗം അധ്യാപകര്‍ കോടതിയുടെ വിലക്ക് ലംഘിച്ച് പണിമുടക്ക് തുടരുന്നു. ആട്ടോ മൊബൈല്‍ തൊഴിലാളികളാകട്ടെ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഒക്ടോബറില്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ്. ഈ തൊഴിലാളിമുന്നേറ്റത്തെ അടിച്ചമര്‍ത്തുന്നതിന് വംശീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിനൊപ്പം കൂടുതല്‍ മര്‍ദ്ദനനടപടികളെക്കുറിച്ചും ഏകാധിപത്യവാഴ്ചയെക്കുറിച്ചും മൂലധന ശക്തികള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ജര്‍മ്മനിയുടെ യൂറോപ്യന്‍ കമ്മീഷണര്‍ ഗുന്ദൂര്‍ ഓട്ടിജര്‍ പ്രസ്താവിച്ചത്, ഗ്രീസില്‍ നികുതിപിരിക്കാനും സര്‍ക്കാര്‍ സ്വത്തുക്കള്‍ വിറ്റ് കടം വീട്ടാനും യുഎന്‍ സമാധാനസേനയെ ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ്. "വാള്‍സ്ട്രീറ്റ് ജേണല്‍" ഒരു പടികൂടി കടന്ന് ഗ്രീസില്‍ പട്ടാളഭരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. സെപ്തംബര്‍ 19ന്റെ "വാള്‍സ്ട്രീറ്റ് ജേണലി"ല്‍ "ഗ്രീസ് : സൈന്യത്തിന്റെ പങ്ക് കുറച്ച് കാണരുത്" എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു -

"1967ല്‍ ഗ്രീക്ക് സൈനിക മേധാവികള്‍ അട്ടിമറി നടത്തുകയും അവര്‍ തുടര്‍ന്ന് സൈനിക സ്വേച്ഛാധിപത്യം നടപ്പാക്കുകയും ചെയ്തു. 1975ലാണ് പിന്നീട് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടത്.... ഗ്രീക്ക് സൈന്യം ഇപ്പോഴും ഗണ്യമായ ഒരു ശക്തി തന്നെയാണ്. യൂറോപ്യന്‍ യൂണിയനിലെ മറ്റേതൊരു രാജ്യത്തെക്കാള്‍ ഉയര്‍ന്നതാണ് ഗ്രീസിലെ സൈനികച്ചെലവ്... ഗ്രീസില്‍ ചെലവിന് പണമില്ലാതാകുന്ന അവസ്ഥ അടുത്ത് വരികയാണ്. ബ്യൂറോക്രാറ്റുകള്‍ക്ക് ശമ്പളം കിട്ടിയില്ലെങ്കില്‍ അവര്‍ ആ നിമിഷം പണിമുടക്ക് തുടങ്ങും. എന്നാല്‍ , സൈന്യത്തിന് പണം കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കും?" കഴിഞ്ഞ ജൂണില്‍ സിഐഎ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഗ്രീസില്‍ സൈനിക അട്ടിമറിക്കുള്ള സാധ്യതയെക്കുറിച്ച് പറയുന്നുണ്ടെന്നും ആ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ലേഖനം ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത് - "ഗ്രീസില്‍ സൈനിക അട്ടിമറി ഉണ്ടാകുമോ? ചിലപ്പോള്‍ ഉണ്ടാകില്ലായിരിക്കാം. എന്നാല്‍ തള്ളിക്കളയാനാകാത്ത ഒരു സാധ്യതയാണത്". തൊഴിലാളിവര്‍ഗത്തെയും പുരോഗമനശക്തികളെയും സംബന്ധിച്ചിടത്തോളം ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട അപകട സൂചനയാണിത്. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത തകര്‍ച്ചയെ നേരിടുമ്പോള്‍ അതിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരായ തൊഴിലാളിവര്‍ഗ ചെറുത്തുനില്‍പിനെ സൈനിക സ്വേച്ഛാധിപത്യവും ഫാസിസവും യുദ്ധവുംകൊണ്ട് നേരിടാനാണ് ഭരണവര്‍ഗങ്ങള്‍ ചിന്തിക്കുന്നത്.

*
ജി വിജയകുമാര്‍ ചിന്ത വാരിക 07 ഒക്ടോബര്‍ 2011

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER