My Blog List

Saturday, August 27, 2011

State as the saviour


It is universally recognised that the current protests against corruption in high places is a reflection of the deep popular disgust against the various scams that are unfolding. While an effective lokpal is essential to be institutionalised, it is important also to try and understand why such mega corruption is surfacing like it is.

Corruption has ancient roots. Hence the fight against it has to be both tenacious and continuous. Recollect a short story of our primary school days. A king, once testing the morals of his subjects, asked everybody to bring a mug of milk to be poured into a cauldron at the palace.

Alas, at the end of the day, he found the cauldron full of water as every subject presumed that his mug of water will go unnoticed in the milk that others will pour!

However, the corruption that we are witnessing today is of an entirely different character. While all manifestations of corruption need to be fought, the current scams are directly linked with the liberalisation process that has opened up hitherto unknown avenues for large-scale loot.

This has elevated the corrupt businessmen-bureaucrat-
politician nexus to a qualitatively higher level. The reform process has unleashed a murky morass of crony capitalism in India. Crony capitalism is nothing but the theft of people’s property.

Capital, in its urge to maximise profits, invariably seeks to bend, if not violate, all rules and regulations. Nepotism in awarding contracts, sweetheart deals in disposing off public properties and creating illegal and new avenues for money laundering and looting public resources are some of the forms that crony capitalism takes.

The capitalist State puts in place certain rules and institutionalises regulators to ensure adherence to these rules in order to provide a level playing field for the capitalists. However, given the fundamental nature of capitalism, where the big fish eat the small ones, these rules and regulations are pushed to the limits of violation.

Capitalism inherently breeds cronyism.

In countries like India, late entrants into the global capitalist system, (particularly when it embraces the neo-liberal economic trajectory of globalisation) such cronyism becomes all pervasive, trapping in its web governmental institutions and, indeed, the entire government itself. Every single scam that has come to light reflects this.

In a comment that stunned the practitioners of neo-liberalism and international finance capital, former editor of the Daily Telegraph, the biographer of Margaret Thatcher, Charles Moore said: “I am starting to think that the Left must actually be right.”

Moore went on to suggest that the ‘free market’ actually accords freedom only to a super rich mobile elite able to shift its resources at will and influence policy to maximise its interests. It is this latter aspect that enlarges the scope for large-scale corruption and loot.

The last two decades of globalisation led by international finance capital saw the leveraging of the global economy leading to the current recession and financial turbulence.

Such was — and is — its dominance that unbridled avenues for crony capitalism are being opened up particularly in developing countries like ours. We can protect ourselves from such loot only by a disciplined regulation.

The cries, therefore, for greater reforms such as the deregulation of the financial sector will only spell further disaster and will exponentially enlarge the avenues for loot.

In the larger context, such a shift in the direction of policy trajectory must be brought about in order to check corruption in high places. Simultaneously, new laws and institutions must be created if such corruption has to be tackled in right earnest.

First, of course, is the institutionalisation of an effective lokpal. The second is to establish by law a mechanism to tackle corruption in the judiciary, like the National Judicial Commission. Thirdly, radical electoral reforms that will minimise, if not eliminate, the growing dominance of money and muscle power are most essential.

To begin with, the country must seriously consider the banning of corporate funding for political parties. Finally, effective laws must be put in place to tackle the menace of black money and to bring back the monies illegally stashed in tax havens abroad.

To tackle crony capitalism, the fountainhead of such corruption, we need to go further. Since this thrives on the theft of people’s property, the first measure that needs to be taken is to protect people’s properties from being privatised.

Crony capitalism is also leading to the loot of our national resources, like seen in the instances of large-scale illegal mining. This must be prevented by the nationalisation of all exhaustible resources and the operation of all mines must be the State’s responsibility. Likewise, strict regulation to break the land and real estate speculation through proper legislation is essential.

All these may sound contradictory. On the one hand, the struggle is against crony capitalism and its attendant corruption and, on the other, we are talking of regulations and controls to be implemented by that very State machinery which is promoting crony capitalism in the first place.

This apparent contradiction can be resolved only when we simultaneously implement the package of measures that we are talking about, including legislation against corruption. Clearly, therefore, in this situation, the focus on creating an effective lokpal, however necessary, alone will not be sufficient to tackle this menace of corruption.

Needless to add, this package needs to be implemented in its entirety, within the constitutional framework of our Republic. The Constitution is the social contract upon which the modern Indian State is founded and it can’t be overturned by the wishes of any section, however mighty and strident they may be.

We need to, therefore, fight to eliminate such mega corruption continuously fed by crony capitalism through such a package of measures.


****

Sitaram Yechury Hindustan Times

(Sitaram Yechury is CPI(M) Politburo member and Rajya Sabha MP. The views expressed by the author are personal)

Friday, August 26, 2011

അമേരിക്കയെ ആരു രക്ഷിക്കും?






രക്ഷകസ്ഥാനത്ത് സ്വയം അവരോധിച്ച് ലോകമെങ്ങും പടയോട്ടം നടത്തിയ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കിലാണ്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവോ?

പുതിയ സ്‌പെഡര്‍മാന്റെ നിറം വെളുപ്പല്ല. അത്ര കറുപ്പുമല്ല. ഏറെക്കുറെ ബരാക് ഒബാമയുടെ നിറം. ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ. കാഴ്ചയിലും ഒബാമയെപ്പോലുണ്ട്.

ചിലന്തിയെപ്പോലെ ചുവരുകളില്‍ കയറിയും കൂറ്റന്‍ കെട്ടിടങ്ങള്‍ ചാടിക്കടന്നും നാട്ടുകാരുടെ രക്ഷകനായെത്തിയിരുന്ന വെള്ളക്കാരന്‍ സ്‌പൈഡര്‍മാന്‍ 'അള്‍ട്ടിമേറ്റ് കോമിക്‌സ് സ്‌പൈഡര്‍മാന്റെ' 160-ാം ലക്കത്തില്‍ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയാണുണ്ടായത്. എന്നുവെച്ച് നാട്ടുകാരെ രക്ഷിക്കാന്‍ ആരെങ്കിലും വേണ്ടേ? അതിനാണ് പുതിയ സ്‌പൈഡര്‍മാനെ 'മാര്‍വെല്‍ കോമിക്‌സ്' അവതരിപ്പിക്കുന്നത്.

വെള്ളക്കാരനായ പഴയ ചിലന്തിമനുഷ്യന്റെ സ്ഥാനത്ത് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ സ്‌പൈഡര്‍മാനെ കൊണ്ടുവരാന്‍ അമേരിക്കയിലെ വിനോദ വ്യവസായികളെ പ്രേരിപ്പിച്ചത് എന്തായിക്കും? സംശയിക്കേണ്ട, ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് വെള്ളക്കാരനല്ല എന്നതുതന്നെ.

അമേരിക്കയില്‍ നിന്നിറങ്ങി ലോകമെമ്പാടുമെത്തുന്ന കോമിക്കുകളും ഹോളിവുഡില്‍നിന്നിറങ്ങുന്ന തട്ടുപൊളിപ്പന്‍ ചിത്രങ്ങളും എല്ലാ കാലത്തും അമേരിക്കന്‍ ഭരണകൂടത്തിന്റെ താത്പര്യങ്ങളാണ് സംരക്ഷിച്ചു പോന്നിട്ടുള്ളത്. ചിത്രകഥയിലെ സ്‌പൈഡര്‍മാനും സൂപ്പര്‍മാനും ഫാന്റവും മാന്‍ഡ്രേക്കും സിനിമയിലെ ജെയിംസ്‌ബോണ്ടും റാംബോയും റോക്കിയുമെല്ലാം വെള്ളക്കാരന്റെ അധീശത്വത്തിന്റെ പ്രഖ്യാനമാണ് നടത്തുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ശത്രുക്കളാണ് ഈ അതിമാനുഷരുടെ ശത്രുക്കള്‍. അമേരിക്കന്‍ ഭരണകൂടമാണ് ലോക ഭരണകൂടമെന്നും അമേരിക്കക്കാരന്‍ വിചാരിച്ചാലേ ലോകത്തെ രക്ഷിക്കാനാവൂ എന്നുമാണ് അവരെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഒബാമയുടെ സ്ഥാനാരോഹണ ദിവസം അദ്ദേഹത്തെയും സ്‌പൈഡര്‍മാനെയും ഒറ്റപ്പുസ്തകത്തില്‍ അവതരിപ്പിച്ച മാര്‍വെല്‍ കോമിക്‌സ് പറയാതെ പറഞ്ഞത് ഒബാമയാണിനി നമ്മുടെ രക്ഷകനെന്നാണ്.

പക്ഷേ ചുവരില്‍ കയറിയും ചാടിക്കടന്നും ചിലന്തിയുടെ രൂപമാര്‍ജ്ജിച്ചും അമേരിക്കയെ രക്ഷിക്കാന്‍ പുതിയ സ്‌പൈഡര്‍മാനാകുമോ? ചിത്രകഥയില്‍ പറ്റിയേക്കും. യഥാര്‍ഥലോകത്ത് ഇനിയത് എളുപ്പമല്ല. ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ നടക്കുന്ന അമേരിക്ക അത്ര വലിയ പ്രതിസന്ധിയിലാണകപ്പെട്ടിരിക്കുന്നത്. വീരവാദത്തിനും ആക്രമണോത്സുകതയ്ക്കും ഒരു കുറവുമില്ലെങ്കിലും അമേരിക്കക്കാരന്‍ തകര്‍ച്ച മുന്നില്‍ കാണാന്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു.

സാമ്രാജ്യങ്ങള്‍ തകരുന്നതില്‍ വലിയ പുതുമയൊന്നുമില്ല, ചരിത്രത്തിന്റെ അനിവാര്യതയാണത്. ലോകജനതയുടെ ശവക്കൂമ്പാരത്തിനു പുറത്ത് ഏറെപ്പണിപ്പെട്ടു കെട്ടിപ്പൊക്കിയ സാമ്രാജ്യത്വത്തിന്റെ പളുങ്കുകോട്ടകള്‍ ചീട്ടുകൊട്ടാരം നിലംപൊത്തുന്ന വേഗത്തിലാണ് പലപ്പോഴും തകര്‍ന്നുവീഴുക. കൊട്ടാരത്തിന്റെ പുറംമോടിയില്‍ കണ്ണുടക്കിനില്‍ക്കുന്നവര്‍ക്ക് അതു തകരുകയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വിഷമമായിരിക്കുമെന്നുമാത്രം. അമേരിക്ക ഒരിക്കലും തകരില്ലെന്നു തന്നെ അവര്‍ വിശ്വസിക്കും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം എല്ലാ കാലവും നമ്മുടെ തലയ്ക്കുമുകളിലുണ്ടാവുമെന്നുറപ്പിച്ചിരുന്നവരുടെ പിന്‍മുറക്കാര്‍ ഇപ്പോഴുമുണ്ട്്.

ആടി ഉലയാന്‍ തുടങ്ങിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ച പൂര്‍ത്തിയാവാന്‍ വെറും 17 വര്‍ഷമേ വേണ്ടിവന്നുള്ളൂ എന്നതാണ് വസ്തുത. ഒരൊറ്റ വര്‍ഷം കൊണ്ടാണ് പോര്‍ച്ചുഗല്‍ തകര്‍ന്നത്. വിള്ളലുകള്‍ പുറംലോകമറിഞ്ഞ് രണ്ടു വര്‍ഷംകൊണ്ട് സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായി. സാമ്രാജ്യം നഷ്ടപ്പെട്ട് ഫ്രാന്‍സ് വെറുമൊരു രാജ്യം മാത്രമായത് എട്ടു വര്‍ഷം കൊണ്ടാണ്. പഴയ ഓട്ടോമന്‍ തുര്‍ക്കിയുടെ പതനം പൂര്‍ത്തിയാവാന്‍ 11 വര്‍ഷമേ വേണ്ടിവന്നുള്ളൂ. അമേരിക്കയുടെ സാമന്ത രാജ്യങ്ങളെന്ന നിലയിലും പഴയ അടിമകളുടെ കാല്‍പനിക സ്മരണകളിലും ബ്രിട്ടനും ഫ്രാന്‍സും ഇപ്പോഴും ജീവിക്കുന്നുണ്ട്. പക്ഷേ, തുര്‍ക്കിയും പോര്‍ച്ചുഗലും ഒരുകാലത്ത് സാമ്രാജ്യത്വ ശക്തികളായിരുന്നു എന്നുപറഞ്ഞാല്‍ ഇന്നാരെങ്കിലും വിശ്വസിക്കുമോ? അമേരിക്കയെപ്പറ്റിയും അങ്ങനെ പറയുന്നൊരു കാലം വരുമെന്നുതന്നെ വേണം കരുതാന്‍.

ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും ഗതി അമേരിക്കയ്ക്കും വരാന്‍ പോവുകയാണെന്നും അവരുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്നും കാര്യകാരണ സഹിതം സമര്‍ഥിക്കുന്ന ചരിത്രകാരന്‍മാര്‍ ധാരാളമുണ്ട്. യുദ്ധമാവില്ല, യുദ്ധങ്ങള്‍ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയാവും അമേരിക്കയുടെ ശവക്കുഴി തോണ്ടുക. കാരണം, പണമില്ലെങ്കില്‍ അമേരിക്കയുമില്ല.

ബിസിനസുകാര്‍ക്ക് ആധിപത്യമുള്ള മനുഷ്യ ചരിത്രത്തിലെ ആദ്യ സമൂഹമാണ് അമേരിക്കന്‍ സമൂഹം. ആദ്യത്തെ പണാധിപത്യ സമൂഹം എന്നു പറയാം. പണമാണ് എല്ലാം എന്നതുകൊണ്ട് അവിടെ മതപുരോഹിതന്‍മാര്‍ക്കോ കുലീനരായ പ്രഭുക്കന്‍മാര്‍ക്കോ പ്രാധാന്യം ലഭിച്ചില്ല. പണമുള്ളവരുടെ അഭിപ്രായത്തിനായി പ്രാമുഖ്യം. നമ്മളതിനെ അഭിപ്രായസ്വാതന്ത്ര്യമെന്നും ജനാധിപത്യമെന്നും വിളിച്ചു. ഊഹക്കച്ചവടം കൊണ്ടു കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകരുന്നതുപോലെതന്നെയാണ് ബിസിനസുകാരന്റെ സമൂഹവും തകരുക. ഉയര്‍ന്നുയര്‍ന്ന് മുകളിലെക്കുപോവുന്ന ഓഹരിവിപണി ഉടയുന്നതുപോലെ ഒരു സുപ്രഭാതത്തില്‍ അതു തകരാന്‍ തുടങ്ങും. പണമുണ്ടാക്കുക, എല്ലാം കൈയടക്കുക എന്ന ചിന്തയ്ക്കപ്പുറം ഒന്നുമില്ലാത്ത സമൂഹത്തിനു പിന്നെ പിടിച്ചുനില്‍ക്കാനെളുപ്പമല്ല. അതിന്റെ സൂചനകളാണ് അമേരിക്കയില്‍നിന്നുയരുന്നത്.

അമേരിക്കന്‍ ഭരണകൂടം കടപ്രതിസന്ധിയില്‍പ്പെട്ടുലഞ്ഞതും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി അവരുടെ വായ്പാക്ഷമത കുറച്ചതും ധനക്കമ്മിയും തൊഴിലില്ലായ്മയും കുതിച്ചുയരുന്നതും അമേരിക്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ബാഹ്യ ലക്ഷണങ്ങള്‍ മാത്രമാണ്. ഇന്നത്തെ നിലയ്ക്ക് 22 വര്‍ഷംകൊണ്ട് അമേരിക്ക തകരുമെന്നാണ് പ്രശസ്ത ചരിത്രകാരന്‍ ആല്‍ഫ്രഡ് എം മക് കോയുടെ കണക്കുകൂട്ടല്‍. ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്ക നടത്തിയ അധിനിവേശത്തോടെ ആ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ നിഗമനം ഇങ്ങനെ സംഗ്രഹിക്കാം -2020 ഓടെ അമേരിക്കയുടെ വളര്‍ച്ച താഴോട്ടാവും. 2025ഓടെ തകര്‍ച്ച തുടങ്ങും. 2030ഓടെ അതു മൂര്‍ധന്യത്തിലെത്തും. പിന്നെയവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവും.

പത്തു വര്‍ഷംമുമ്പ് ജി20 രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയുടെ 61 ശതമാനവും അമേരിക്കയുടേതായിരുന്നു. 2010 ആയപ്പോഴേക്ക് ഇത് 42 ശതമാനമായി കുറഞ്ഞു. വളര്‍ച്ച കുറഞ്ഞു കുറഞ്ഞ് രണ്ടാമതൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ് അവരുടെ സമ്പദ് വ്യവസ്ഥ. നികുതിദായകരുടെ പണം വന്‍കിട മുതലാളിമാര്‍ക്കു നല്‍കിയാണ് 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കരകയറിയത്. മുതലാളിമാര്‍ രക്ഷപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പാപ്പരായി. അതിന്റെ തുടര്‍ച്ചയാണ് വരാനിരിക്കുന്ന മാന്ദ്യം.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന അമേരിക്ക 2026ഓടെ ചൈനയ്ക്കു പിന്നിലാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2050ഓടെ ഇന്ത്യയും സാമ്പത്തിക രംഗത്ത് അമേരിക്കയെ മറികടക്കും. 2030ഓടെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും പ്രതിരോധ രംഗത്തും ചൈന അമേരിക്കയ്ക്കു മുന്നിലെത്തും. ഉത്പന്ന കയറ്റുമതി രംഗത്ത് 2008ഓടെ തന്നെ അമേരിക്ക ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനും പിന്നിലായി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടുകഴിഞ്ഞു. പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ജപ്പാനു പിന്നിലാണ് കുറേക്കാലമായി അമേരിക്ക. വൈകാതെ അവര്‍ ചൈനയ്ക്കും പിന്നിലാകും.

ഉന്നത വിദ്യഭ്യാസ രംഗത്ത് ഏറെക്കാലം ലോകത്തുതന്നെ ഒന്നാമതായിരുന്ന അമേരിക്ക 2010 ഓടെ പന്ത്രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ശാസ്ത്ര, ഗണിതശാസ്ത്ര വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ 52ാം സ്ഥാനമാണ് ലോക സാമ്പത്തിക ഫോറം അമേരിക്കയ്ക്കു നല്‍കുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ നിന്നു ശാസ്ത്ര ബിരുദമെടുക്കുന്നവരില്‍ പകുതിയും വിദേശ വിദ്യാര്‍ഥികളാണ്. സ്വന്തം രാജ്യം അഭിവൃദ്ധി പ്രാപിക്കുമ്പോള്‍, തമിഴ്‌തൊഴിലാളികള്‍ കേരളം വിട്ടുപോയപോലെ, അവരെല്ലാം അമേരിക്ക വിടും. ഇപ്പോഴുള്ള എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും വിരമിക്കുന്നതോടെ പകരക്കാരെ കിട്ടാതെ പ്രതിരോധ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അമേരിക്ക പിന്തള്ളപ്പെടും. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിച്ചിരുന്ന രാജ്യം എന്ന പദവി ഒരു നൂറ്റാണ്ടു കാലമായി അമേരിക്കയുടെ കുത്തകയായിരുന്നു. ഈവര്‍ഷം ആ സ്ഥാനം ചൈന കൈയടക്കി. വ്യാവസായിക വളര്‍ച്ചയില്‍ ചൈന അമേരിക്കയ്ക്കു മുന്നിലെത്തിയെന്നതിന്റെ തെളിവാണത്.

ലോകശക്തി എന്ന നിലയില്‍ അമേരിക്കയുടെ ഗതി ഇനി താഴോട്ടാണെന്ന് 2008ല്‍ അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ ആദ്യമായി സമ്മതിച്ചിരുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രവാഹം പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്കു നീങ്ങിത്തുടങ്ങിയെന്നാണ് 'ഗ്ലോബല്‍ ട്രെന്‍ഡ്‌സ് 2025' എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വളരെ പതുക്കെ പതിറ്റാണ്ടുകള്‍കൊണ്ടേ അതു സംഭവിക്കൂ എന്നാണ് യു.എസ്. ഭരണകൂടത്തിലെ ഉന്നതര്‍ കരുതിയിരുന്നത്. പ്രതീക്ഷിച്ചതിലും എത്രയോ ദ്രുതഗതിയിലാവും ആ മാറ്റമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

വായ്പാനിരക്ക് അവലോകന രംഗത്തെ ലോകത്തെ മൂന്നു പ്രമുഖ ഏജന്‍സികളിലൊന്നായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ഏറ്റവും മികച്ച ട്രിപ്പിള്‍ എയില്‍ നിന്ന് ഡബിള്‍ എ പ്ലസ് ആയി കുറച്ചതോടെ പണം മുതലിറക്കാനോ കടംകൊടുക്കാനോ വേണ്ടത്ര സാമ്പത്തിക സുരക്ഷിതത്വം ഉള്ള രാജ്യമല്ല അമേരിക്ക എന്ന സത്യമാണു വെളിപ്പെട്ടത്. അമേരിക്കയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 72.9 ശതമാനവും കടത്തില്‍ നിന്നാണ്. മൊത്തം കടഭാരം 15 ലക്ഷം കോടി ഡോളര്‍ വരും. അമേരിക്കയുടെ ട്രഷറി ബോണ്ടുകളില്‍ ചൈനയ്ക്ക് 1,20,000 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യയുടെ നിക്ഷേപം 4,100 കോടി ഡോളര്‍ വരും. കരുതല്‍ ധനം എന്ന നിലയില്‍ സുരക്ഷിതം ഡോളറാണ് എന്ന വിശ്വാസത്തിലാണ് ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ കടപ്പത്രങ്ങളില്‍ മുതല്‍മുടക്കുന്നത്്. അമേരിക്കയുടെ വിലയിടിയുമ്പോള്‍ ഡോളറിന്റെ സ്ഥാനത്ത് മറ്റൊരു കരുതല്‍ ധനം ഉയര്‍ന്നുവരും. അപ്പോള്‍ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടും. പണമിരട്ടിപ്പു സ്ഥാപനങ്ങളും ബ്ലേഡു കമ്പനികളും തകരുംപോലെ അതോടെ അമേരിക്കയുടെ സമ്പദ് മേഖല തകര്‍ന്നടിയും.

ലോകത്തിന്റെ മൊത്തം രക്ഷകരായി ചമഞ്ഞു നടത്തിയ കടന്നാക്രമണങ്ങളും ലാഭംകൊയ്യാന്‍ വേണ്ടിനടത്തിയ ചൂതാട്ടങ്ങളുമാണ് അമേരിക്കയെ ഈ നിലയിലെത്തിച്ചത്. കണ്ണത്താ ദൂരത്തുള്ള ഇറാഖിലും അഫ്ഗാനിസ്താനിലും എന്തിനോ വേണ്ടിയാരംഭിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന യുദ്ധമാണ് അമേരിക്കയെ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 69,700 കോടി ഡോളറാണ് അമേരിക്ക വിദേശത്തെ സൈനിക നടപടികള്‍ക്കായി ചെലവഴിച്ചത്. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളുടെ മൊത്തം ചെലവ് മൂന്നു ലക്ഷം കോടി ഡോളര്‍ വരുമെന്നാണ് സാമ്പത്തിക വിദഗ്ധരായ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സും ലിന്‍ഡാ ബില്‍മെസും 2008ല്‍ കണക്കുകൂട്ടിയത്. അത് അതിനുമപ്പുറത്തെത്തുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഒന്നാം ലോകയുദ്ധത്തിന് അമേരിക്കയുടെ മൊത്തം ചെലവ് 3200 കോടി ഡോളര്‍ മാത്രമായിരുന്നെന്നോര്‍ക്കണം. രണ്ടാം ലോകയുദ്ധകാലത്താണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സന്നാഹം വേണ്ടിവന്നത്. അന്നതിന്റെ ചെലവ് 20,000 കോടി ഡോളറായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ ജനസംഖ്യയുടെ 10 ശതമാനവും സൈനിക സേവനത്തിനു തയ്യാറായിരുന്നു. എന്നാലിപ്പോള്‍ അര ശതമാനത്തിലും താഴെയാണവരുടെ അനുപാതം. അതില്‍ത്തന്നെ മുഖ്യധാരാ അമേരിക്കക്കാര്‍ തീരെയില്ലെന്ന് അമേരിക്കയുടെ ഫോറിന്‍ അഫയേഴ്‌സ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ചരിത്ര ഗവേഷകന്‍ ജെയിംസ് റൈറ്റ് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ പിന്നാക്ക, ഗ്രാമീണ മേഖലകളില്‍നിന്നുള്ള പാവങ്ങളാണ് സൈനികരിലേറെയും. അഫ്്ഗാനിസ്താനിലും ഇറാഖിലുമായി 6,500ഓളം യു.എസ്. സൈനികര്‍ മരണമടഞ്ഞു. 44,000 പേര്‍ക്കു പരിക്കേറ്റു. അവരുടെയെല്ലാം ബന്ധുക്കളുടെ രോഷം യു.എസ് ഭരണകൂടത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

രണ്ടാം ലോകയുദ്ധവേളയില്‍ 1945ല്‍ അമേരിക്കയുടെ ജി.ഡി.പിയുടെ 37 ശതമാനമായിരുന്നു പ്രതിരോധച്ചെലവ്. അന്നു പക്ഷേ ജനം ഭരണകൂടത്തിനൊപ്പമുണ്ടായിരുന്നു. യുദ്ധനികുതിയേര്‍പ്പെടുത്തിയാണ് അന്നു യുദ്ധച്ചെലവ് കണ്ടെത്തിയിരുന്നത്. എന്നാലിപ്പോള്‍, ദൂരെയേതോ രാജ്യത്ത് ഒരു കാര്യവുമില്ലാതെ നടത്തുന്ന യുദ്ധത്തിനായി നികുതി നല്‍കാന്‍ അമേരിക്കക്കാര്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ നികുതിപ്പണം ഉപയോഗിക്കാതെ കടപ്പത്രങ്ങളില്‍നിന്നുള്ള വരുമാനമാണ് യുദ്ധച്ചെലവിനു നീക്കിവെക്കുന്നത്. കടം കുമിഞ്ഞുകൂടി പരിധി ലംഘിച്ചതും പ്രതിസന്ധി പരിഹരിക്കാന്‍ വായ്പാ പരിധി ഉയര്‍ത്തേണ്ടിവന്നതും അതുകൊണ്ടാണ്. ഓരോ മാസവും വരവിനെക്കാള്‍ 20,000 കോടി ഡോളര്‍ അധികമാണ് അമേരിക്കയുടെ ചെലവ്.

ചെലവു വരവിനേക്കാള്‍ കവിയുമ്പോള്‍ കടം വാങ്ങാതെ തരമില്ല. ലോകത്തിനുമുന്നില്‍ നാണംകെട്ടെങ്കിലും പ്രതിപക്ഷത്തിന്റെ സഹായത്തോടെ വായ്പാ പരിധി ഉയര്‍ത്തിയാണ് ഒബാമ ഭരണകൂടം ഈ മാസമാദ്യം കടപ്രതിസന്ധിയില്‍ നിന്നു തത്ക്കാലത്തേക്കെങ്കിലും രക്ഷപ്പെട്ടത്. വായ്പാ പരിധി ഉയര്‍ത്താനുള്ള ബില്ലിനൊപ്പം പത്തു വര്‍ഷം കൊണ്ട് ചെലവ് ഒരു ലക്ഷം കോടി ഡോളര്‍ കണ്ടു വെട്ടിച്ചുരുക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. അതില്‍ 35,000 കോടി കണ്ടെത്തുക പ്രതിരോധച്ചെലവ് വെട്ടിക്കുറച്ചുകൊണ്ടാണ്. ഇതിനുപുറമെ ഒന്നര ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ വേറെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിലും വലിയൊരു പങ്ക് പ്രതിരോധച്ചെലവു കുറച്ചുകൊണ്ടാവും കണ്ടെത്തുക.

പ്രതിരോധച്ചെലവു വെട്ടിക്കുറയ്‌ക്കേണ്ടിവരുന്നതോടെ അമേരിക്കയ്ക്ക് നഷ്ടമാവുക ലോകപോലീസെന്ന സ്ഥാനമാണ്. അതോടെ അമേരിക്ക അമേരിക്കയല്ലാതാവും. ഇറാഖില്‍നിന്നും അഫ്ഗാനിസ്താനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചത് അമേരിക്ക സമാധാനത്തിന്റെ വഴി തിരഞ്ഞെടുത്തതുകൊണ്ടൊന്നുമല്ല. യുദ്ധം ചെയ്യാനുള്ള ശേഷി കുറഞ്ഞുവരുന്നതുകൊണ്ടാണ്. ബഹിരാകാശ ഗവേഷണപദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും സ്‌പെയ്‌സ് ഷട്ടിലുകള്‍ നിലത്തിറക്കാനുമുള്ള തീരുമാനത്തിനുപിന്നിലും സാമ്പത്തിക പ്രതിസന്ധി തന്നെ.

ഇറാഖിലും അഫ്ഗാനിസ്താനിലും മാത്രമല്ല ശീത യുദ്ധത്തിനു ശേഷം സൊമാലിയ, ഹെയ്ത്തി, ബോസ്‌നിയ, കൊസോവോ എന്നിവിടങ്ങിലും അമേരിക്ക സൈനികമായി ഇടപെട്ടിരുന്നു. ജനാധിപത്യം പുന:സ്ഥാപിച്ച് അന്നാട്ടുകാരെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു, അമേരിക്കന്‍ അധിനിവേശത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. തോക്കും ബോംബുമുപയോഗിച്ച് പുറമെനിന്നുവന്നു സ്ഥാപിച്ചെടുക്കാവുന്നതല്ല ജനാധിപത്യമെന്ന യാഥാര്‍ഥ്യം ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ മാത്രമേ അമേരിക്കയുടെ ഇടപെടലുകള്‍കൊണ്ടു കഴിഞ്ഞുള്ളൂ. ഇടപെട്ട രാജ്യങ്ങളിലെയെല്ലാം ജനങ്ങള്‍ അമേരിക്കക്കെതിരെ തിരിയുകയും ചെയ്തു. ലിബിയയില്‍ വിമതരെ സഹായിക്കാന്‍ കരസേനയെ ഇറക്കാതെ വ്യോമാക്രമണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമേരിക്ക ശ്രദ്ധിച്ചത് ഈ പശ്ചാത്തലത്തിലാണ്. സിറിയയില്‍ അതുപോലും വേണ്ട, ഉപരോധവും നയതന്ത്രനീക്കവും മതിയെന്നുവെച്ചു.

ഇറാഖിലും അഫ്ഗാനിസ്താനിലും സൈന്യത്തെയിറക്കുമ്പോള്‍ ജനാധിപത്യം സ്ഥാപിക്കുകയായിരുന്നില്ല, അവിടത്തെ എണ്ണസമ്പത്ത് കൈയടക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഈ രാജ്യങ്ങളില്‍ പാവസര്‍ക്കാറുകളെ വാഴിക്കാന്‍ കഴിഞ്ഞെങ്കിലും എണ്ണ കൊള്ളയടിച്ചുകൊണ്ടുവരികയെന്ന പദ്ധതി നിറവേറിയില്ല. ഇറാനെതിരായ നീക്കങ്ങള്‍ എങ്ങുമെത്തിയുമില്ല. എണ്ണ ഉത്പാദനത്തിന്റെ കാര്യത്തില്‍ 2025ഓടെ റഷ്യയും ഇറാനും ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. അതോടെ എണ്ണ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന അമേരിക്ക ഒന്നുകൂടി വെട്ടിലാവും.

തകരാന്‍ തുടങ്ങുന്ന സാമ്രാജ്യങ്ങള്‍ എണ്ണ ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ നടത്തുന്നത് ചരിത്രത്തിലെ പതിവാണ്. 1956ല്‍ ബ്രിട്ടന്‍ നടത്തിയ സൂയസ് കനാല്‍ ആക്രമണം അതിനുദാഹരണം. അന്നതില്‍ നാണം കെട്ട ബ്രിട്ടന് പിന്നീടൊരിക്കലും പഴയ പ്രഭാവം വീണ്ടെടുക്കാനായില്ല. ഇറാഖ്, അഫ്ഗാനിസ്താന്‍ ആക്രമണങ്ങള്‍ അമേരിക്കയുടെ നാണക്കേടായി മാറുന്നതിനെ ഈയൊരു ചരിത്രത്തിന്റെ ആവര്‍ത്തനമായി വേണം കാണാന്‍. ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷാ ഭാരവുമായി അധികാരത്തിലേറിയ ബരാക് ഒബാമയല്ല, മുന്‍ഗാമി ജോര്‍ജ് ബുഷ് ആണ് ഈ പ്രതിസന്ധിക്കുത്തരവാദി. ബുഷിനെ അതിനു പ്രേരിപ്പിച്ചതിന്റെ ക്രെഡിറ്റ് ഉസാമാ ബിന്‍ ലാദന് അവകാശപ്പെട്ടതാണ്. ലോകവ്യാപാര കേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ വിമാനമിടിച്ചു കയറ്റിയപ്പോള്‍ തകരാന്‍ തുടങ്ങിയത് അമേരിക്കയുടെ സാമ്പത്തികാടിത്തറ തന്നെയായിരുന്നു. അമേരിക്കയെ നിലംപരിശാക്കുകയെന്ന ഉസാമയുടെ പദ്ധതി പതുക്കെപ്പതുക്കെ യാഥാര്‍ഥ്യമാവുകയാണ്. ഈ തകര്‍ച്ചയില്‍നിന്ന് അമേരിക്കയെ രക്ഷിക്കാന്‍ ഏതെങ്കിലും അതിമാനുഷനെത്തുമെന്നു കരുതുന്നത് വെറുതെയാണ്. കാരണം സ്വയംകൃതാനര്‍ഥമാണ് ഈ നാശം.വി.ടി. സന്തോഷ്‌കുമാര്‍

Thursday, August 25, 2011

ഉത്തരാധുനിക ഒളിപ്പുരകള്‍


ബോളിവുഡ് സിനിമയും മറാത്തി, തമിഴ് അടക്കമുള്ള മറ്റ് ഇന്ത്യന്‍ പ്രാദേശിക ഭാഷാ സിനിമകളും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി. പുതിയ തലമുറ സംവിധായകരും പുതുമുഖ നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ധാരാളമായി സിനിമാ രംഗത്തേക്ക് കടന്നുവന്നു. നാടക സംസ്കാരത്തിന്റെ മഹത്തായ ഭൂതകാലത്തെ പുതിയ രീതിയില്‍ പ്രയോജനപ്പെടുത്തുന്ന നവ മറാത്തി സിനിമയും; തമിഴകത്തിനകത്തുള്ള വിഭിന്ന പ്രാദേശികതകളെ ആഘോഷിക്കുന്നതും ശിവാജി ഗണേശന്‍ മുതല്‍ തുടങ്ങി തമിഴ് സിനിമയെ മൂടിനിന്ന അതിഭാവുകത്വം വെടിയുന്നതുമായ നവ-യഥാതഥ തമിഴ് സിനിമയും; സദാചാരമടക്കമുള്ള വിഷയങ്ങളില്‍ വേറിട്ട സമീപനങ്ങള്‍ പരീക്ഷിച്ച ബോളിവുഡും സ്വീകരിക്കപ്പെട്ടപ്പോഴും മലയാള സിനിമ മാറില്ല എന്നു തന്നെയാണ് കരുതപ്പെട്ടിരുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൗണ്‍ പോലുള്ള അറുബോറന്‍ സിനിമകള്‍ ഈയടുത്തും ബോക്സ് ഓഫീസില്‍ വിജയം നേടുന്നതും; നീലത്താമര, രതിനിര്‍വേദം, അവളുടെ രാവുകള്‍ , തകര, ഇണയെതേടി, ചട്ടക്കാരി തുടങ്ങിയ അര്‍ധ അശ്ലീല(സോഫ്റ്റ് പോണോ) സിനിമകള്‍ "ക്ലാസിക് സിനിമകള്‍" എന്ന വ്യാജ വേഷമണിഞ്ഞ് പുനരവതരിക്കുന്നതും പോലുള്ള കപടനാടകങ്ങള്‍ കാണുമ്പോള്‍ , മലയാള മുഖ്യധാരാ സിനിമ കെട്ടിക്കിടക്കുന്നതും ഒഴുക്കു നിലച്ചതുമായ ചെളിക്കുളമായി തുടരും എന്ന പ്രതീതിയാണുണ്ടാക്കിപ്പോന്നിരുന്നത്. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ മഹാനഗരങ്ങളില്‍ നൂറുകണക്കിന് മള്‍ട്ടിപ്ലെക്സുകള്‍ പ്രവര്‍ത്തനമാരംഭിച്ചതും വിദേശരാജ്യങ്ങളില്‍ ഫലപ്രദമായ റിലീസ് സാധ്യമായതും പുതിയതരം ഹിന്ദി, മറാത്തി, തമിഴ് സിനിമകളുടെ സാമ്പത്തിക നിലകളെയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശത്തും കുടിയേറിയിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ദേശത്തേക്കുള്ള തിരിച്ചുപോക്കിന്റെ പ്രതീതിയാണ് പ്രാദേശിക സിനിമകള്‍ ഉളവാക്കുന്നത്. മെട്രോ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളില്‍ പ്രാദേശിക സിനിമകള്‍ക്ക് സ്ലോട്ട് അനുവദിക്കുന്നതിനാല്‍ പുതിയ രീതിയിലുള്ള ഒരു സംസ്കാര/പ്രദേശ വിനിമയം സാധ്യമാവുന്നു എന്നു ചുരുക്കം. വളരെ കൂടിയ ടിക്കറ്റ് നിരക്കുകളുള്ളതിനാല്‍ , "അലമ്പുകേസുകള്‍" മള്‍ട്ടിപ്ലെക്സിനകത്തേക്ക് കയറില്ല. തിയറ്ററുകളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്ന വരേണ്യ/മധ്യ വര്‍ഗ പ്രേക്ഷകര്‍ ഇതുമൂലം സിനിമ കാണാന്‍ തിരിച്ചെത്തി എന്നാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസം നടപ്പായപ്പോള്‍ , കണ്ട "അണ്ടനും അടകോടനും" ഇടയിലിരുന്നു പഠിക്കാന്‍ നിര്‍ബന്ധിതരായ സവര്‍ണ-വെണ്ണപ്പാളിക്കുട്ടികള്‍ , ഇംഗ്ലീഷ് മീഡിയവും സിബിഎസ്ഇയും ഐസിഎസ്ഇയും വന്നപ്പോള്‍ രക്ഷപ്പെട്ടതു പോലുള്ള ഒരു രക്ഷപ്പെടലാണ്, മള്‍ട്ടിപ്ലെക്സുകള്‍ വന്നപ്പോള്‍ വരേണ്യ/മധ്യ വര്‍ഗത്തിനുണ്ടായിരിക്കുന്നത്. പാന്‍ പരാഗ് തുപ്പി നിറക്കുന്നവരും സിഗരറ്റും ബീഡിയും വലിച്ചൂതി വിടുന്നവരും മദ്യപാനികളും കടുത്ത തോതില്‍ അശ്ലീലമായ കമന്റുകള്‍ പാസാക്കുന്നവരുമായ "തെണ്ടി"വര്‍ഗത്തില്‍ പെട്ട കാണികളില്‍നിന്ന് മാന്യന്മാര്‍ക്കും കൊച്ചമ്മമാര്‍ക്കും അമുല്‍ ബേബിമാര്‍ക്കും രക്ഷപ്പെടാനും അവരുടെ വിനോദാവകാശം സംരക്ഷിക്കാനുമുള്ള ഉത്തരാധുനിക ഒളിപ്പുരകളായി മള്‍ട്ടിപ്ലെക്സുകള്‍ പരിണമിച്ചുകഴിഞ്ഞു.

മള്‍ട്ടിപ്ലെക്സുകള്‍ വ്യാപകമാകുന്നതോടെ, ഇവയിലെത്തുന്ന തരത്തിലുള്ള ധനികരും വരേണ്യരും സവര്‍ണരുമായ കാണികളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള സിനിമകളും നിര്‍മിക്കപ്പെട്ടു തുടങ്ങി. ശരത്ചന്ദ്ര ചതോപാധ്യായ 1917ല്‍ എഴുതിയ പ്രസിദ്ധ ബംഗാളി നോവലായ "ദേവദാസി"ന്റെ പല ചലച്ചിത്ര ഭാഷ്യങ്ങള്‍ ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, ഉറുദു, ആസാമീസ് ഭാഷകളിലായി ഇന്ത്യ, പാകിസ്ഥാന്‍ , ബംഗ്ലാദേശ് രാജ്യങ്ങളില്‍നിന്ന് ഇറങ്ങിയിട്ടുണ്ട്. ഷാരൂഖ് ഖാനും ഐശ്വര്യാ റായിയും മാധുരി ദീക്ഷിതും നടിച്ച് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പതിപ്പായിരുന്നു(2002) ഇന്ത്യയില്‍ അവസാനമിറങ്ങിയത്. മള്‍ട്ടിപ്ലെക്സ് യുഗത്തില്‍ , അത്തരം പ്രേക്ഷകരോട് സംവദിക്കുന്ന തരത്തിലുള്ള ഒരു "ദേവദാസ്" അടുത്ത കാലത്ത് ഹിന്ദിയിലിറങ്ങുകയുണ്ടായി. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ദേവ് ഡി(2009) ആയിരുന്നു അത്. പേരില്‍പോലും കടന്നുവരുന്ന എസ്എംഎസ്/ഇമെയില്‍ ചുവ ശ്രദ്ധേയമാണ്. പഞ്ചാബിന്റെയും ഡല്‍ഹിയുടെയും പശ്ചാത്തലത്തിലാണ് ദേവ് ഡി ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെ ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ, കമിതാക്കളുടെ കുടുംബങ്ങള്‍ നടത്തുന്ന ആദരക്കൊലപാതകങ്ങളു(ഓണര്‍ കില്ലിങ്)ടെയും ഡല്‍ഹി പബ്ലിക് സ്കൂളിലുണ്ടായ എംഎംഎസ് വിവാദത്തിന്റെയും ബിഎംഡബ്ല്യു കാറോടിച്ച് മദ്യപനും നിരാശനുമായ ധനികന്‍ വഴിയോരത്തുള്ളവരെ കൊന്നതിന്റെയും മറ്റും സമകാലിക സൂചനകള്‍ തിങ്ങിനിറയുന്ന നൂതനമായ രീതിയാണ് ദേവ് ഡിക്കുള്ളത്. ബോളിവുഡിലെ ഗതിമാറ്റ ചിത്രമായിട്ടാണ് ദേവ് ഡി വിലയിരുത്തപ്പെട്ടത്. കേരളത്തിലിതിനകം രണ്ട് മള്‍ട്ടിപ്ലെക്സുകളേ(ഒബ്റോണ്‍ മാളിലെ സിനിമാക്സ്(ഇടപ്പള്ളി), ഗോള്‍ഡ് സൂക്കിലെ ക്യൂ സിനിമാസ്(വൈറ്റില)) പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളൂ എങ്കിലും മള്‍ട്ടിപ്ലെക്സ് പ്രേക്ഷകര്‍ക്കിണങ്ങുന്ന തരത്തിലുള്ള സിനിമകള്‍ (കോക്ക്ടെയില്‍ , മെട്രോ, ട്രാഫിക്ക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് ന്‍ പെപ്പര്‍ , ചാപ്പാക്കുരിശ്) തുടരെത്തുടരെ ഇറങ്ങിത്തുടങ്ങിയെന്നത് ഈ പശ്ചാത്തലത്തിലാണ് പ്രസ്താവ്യമാകുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നായകനെന്നു നാം കരുതിപ്പോരുന്ന ആള്‍ അവസാനം വില്ലനും വില്ലനെന്നു ധരിക്കുന്ന ആള്‍ നന്മയുടെ പക്ഷത്തുള്ള ആളുമായി മാറുന്ന മറിമായംകൊണ്ടാണ് കോക്ക്ടെയില്‍(അരുണ്‍ കുമാര്‍) ശ്രദ്ധേയമാകുന്നത്.

ഒരു വിവാഹബന്ധത്തിലെ ഭര്‍ത്താവും മറ്റൊരു വിവാഹബന്ധത്തിലെ ഭാര്യയും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ; അവരുടെ സാമ്പ്രദായിക വിവാഹബന്ധങ്ങളും അവിടത്തെ സ്നേഹപരിലാളനകളും ബര്‍ത്ത്ഡേ കേക്കുകളും ഒരുവശത്ത് നിലനിര്‍ത്തിക്കൊണ്ടു തന്നെ, മറുവശത്ത് അവിഹിതബന്ധത്തിലേര്‍പ്പെടുന്നതാണ് കഥാതന്തു. ഈ സദാചാര ധ്വംസനത്തെ തുറന്നുകാണിക്കാനായി, ഇരകളാക്കപ്പെട്ട ധാര്‍മിക ഭര്‍ത്താവും ധാര്‍മിക ഭാര്യയും ചേര്‍ന്നൊരുക്കുന്ന ഭീഷണി നാടകങ്ങളാണ് രവി ഏബ്രഹാം(അനൂപ് മേനോന്‍) എന്ന മുഖ്യ കഥാപാത്രത്തെയും കാണികളെയും സ്തബ്ധരാക്കിക്കൊണ്ട് സിനിമയില്‍ നിറഞ്ഞുകിടക്കുന്നത്. ന്യൂക്ലിയര്‍ വിദഗ്ധനായ വെങ്കിടി(ജയസൂര്യ)യുടെ പത്നിയുമായി രഹസ്യ പ്രണയത്തിലാകുന്ന അയാള്‍ക്ക് ജോലി, സമ്പാദ്യം, ദാമ്പത്യം, പിതൃത്വം എന്നീ കാര്യങ്ങളിലൊക്കെ നഷ്ടം സംഭവിക്കുന്നതായി തോന്നലുളവാക്കിക്കൊണ്ട്; എന്നാല്‍ നഷ്ടങ്ങള്‍ സംഭവിക്കാത്ത വിധത്തിലുള്ള കഥാന്ത്യത്തിലേക്കാണ് ഇതിവൃത്തം സഞ്ചരിക്കുന്നത്. അതേ സമയം വെങ്കിടിയെ വഞ്ചിക്കുന്ന ദേവി എന്ന ഭാര്യക്കോ ആത്മഹത്യാ ശ്രമത്തിനുശേഷം ജീവഛവമായി കിടക്കേണ്ട ഗതിയാണുണ്ടാകുന്നത്. "പിഴച്ച" സ്ത്രീക്ക് മാന്യ/സമാധാന ജീവിതം നിഷേധിക്കുന്ന പഴയ മലയാള/തമിഴ് സിനിമകളുടെ ശിക്ഷാവിധി ലഭിക്കുകയും ചെയ്യുന്നു. സാമാന്യമായ ഇതിവൃത്ത സ്വീകരണത്തിലും ആഖ്യാനശൈലിയിലും നൂതനത്വം പരീക്ഷിക്കവെ തന്നെ സദാചാര-ധാര്‍മിക ബലതന്ത്രങ്ങളിലും സ്ത്രീപുരുഷ സ്വഭാവരൂപീകരണാഭ്യാസങ്ങളിലും സാമ്പ്രദായികതയോട് രാജിയാവുന്നതിലൂടെയാണ് പുതിയ സിനിമയുടെ ജനപ്രിയതയും രൂപീകരിക്കപ്പെടുന്നത് എന്നതിന്റെ കൃത്യമായ ലക്ഷണമായി കോക്ക്ടെയിലിനെ വിലയിരുത്താം. മലയാള സിനിമ എത്ര മാറിയാലും അതിന്റെ കമ്യൂണിസ്റ്റ് വിരുദ്ധവും മുസ്ലിംവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മുന്‍വിധികള്‍ മാറില്ല എന്നതിന്റെ ഉദാഹരണമായി ട്രാഫിക്ക് എന്ന സിനിമ മാറിത്തീര്‍ന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതി രാജേഷ്പിള്ള സംവിധാനം ചെയ്ത ഈ സിനിമ, മലയാള സിനിമയുടെ മാറ്റത്തിന്റെ സൂചകം എന്ന വിധത്തില്‍ അച്ചടി/ദൃശ്യ മാധ്യമങ്ങളിലും ബ്ലോഗുകളിലും ഗൂഗിള്‍ ബസ്സ്/ഫെയ്സ് ബുക്ക് ചര്‍ച്ചകളിലും കൊണ്ടാടപ്പെടുകയും തിയറ്റര്‍ സര്‍ക്യൂട്ടില്‍ സാമാന്യം തിരക്കോടെ ഓടുകയും ചെയ്തു. ഇപ്പോള്‍ ട്രാഫിക്കിന്റെ ഡിവിഡികളും സിഡികളും വ്യാപകമായി വിറ്റഴിയുന്നു.

സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നത്, കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലായ സുദേവന്‍ (ശ്രീനിവാസന്‍) എന്ന പൊലീസുകാരന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫീസില്‍ പോയി പതിനായിരങ്ങള്‍ കവറിലിട്ട് പാര്‍ടി സെക്രട്ടറിക്ക് കൈക്കൂലി കൊടുത്ത് മന്ത്രിക്ക് ശുപാര്‍ശ നടത്തി ജോലിയില്‍ തിരികെ കയറുന്ന സീനാണ്. പാര്‍ടി സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് വിളിക്കുമ്പോഴാകട്ടെ സസ്പെന്‍ഷനിലായ പൊലീസുകാരന്‍ "നായരാ"ണെന്ന കാര്യവും ശ്രദ്ധിക്കണമെന്ന് പറയുന്നുണ്ട്. പാര്‍ടി അഴിമതിക്കും സവര്‍ണഹിന്ദുത്വത്തിനും കീഴ്പ്പെട്ടിരിക്കുന്നുവെന്ന മാധ്യമ പ്രചാരണമാണ് തിരക്കഥാകാരന്മാര്‍ക്കും സംവിധായകനും പ്രേരകമായതെന്നും കരുതാം.

കൊച്ചി നഗരത്തിലെ തിരക്കുള്ള ഒരു നാല്‍ക്കവലയിലുണ്ടാകുന്ന അപകടത്തില്‍ പെട്ട് റെയ്ഹാന്‍ (വിനീത് ശ്രീനിവാസന്‍) എന്ന യുവാവ് മരണാസന്നനാകുന്നു. ഇനിയും മിടിപ്പ് നിലച്ചിട്ടില്ലാത്ത അയാളുടെ ഹൃദയം രണ്ടര മണിക്കൂര്‍കൊണ്ട് പാലക്കാട്ടുള്ള അഹല്യ ഹോസ്പിറ്റലിലെത്തിച്ചാല്‍ അവിടെ മരിക്കാന്‍ കിടക്കുന്ന കൗമാരക്കാരിയുടെ ജീവന്‍ രക്ഷിക്കാനാവും എന്ന കണ്ടെത്തലിനെ തുടര്‍ന്ന് വഴിയിലുള്ള ട്രാഫിക്ക് മുഴുവനും മരവിപ്പിച്ചു നിര്‍ത്തി പൊലീസ് വാഹനത്തില്‍ ഹൃദയവുമായി കുതിക്കുന്നതാണ് കഥാതന്തു. ബോധത്തിലും അബോധത്തിലുമുള്ള മുസ്ലിം വിരുദ്ധതയാണ് ട്രാഫിക്കിനെ സംബന്ധിച്ച ഏറ്റവും ആശങ്കാകുലമായ വസ്തുത. റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ലാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകനും ഹൃദയം പോകുന്ന പോക്കില്‍ ഒരു ബിലാല്‍ കോളനിയെ ഘടിപ്പിച്ചാണ് പ്രശ്നം രൂക്ഷമാക്കുന്നത്. മൈനോറിറ്റിയുടെ കോളനിയാണത്, മുമ്പേ റെയ്ഡിനു പോയപ്പോള്‍ പൊലീസിനെ തടഞ്ഞവരാണ് എന്നെല്ലാമുള്ള മുന്‍വിധിയോടെ ഈ മുസ്ലിം കോളനിയായിരിക്കും വിശാലമായ മാനുഷിക കാരുണ്യ പ്രവര്‍ത്തനത്തിന് വിഘാതമാകുക എന്ന് പ്രഖ്യാപിക്കുന്ന ബോബി, സഞ്ജയ്, രാജേഷ്പിള്ള എന്നിവര്‍ കൊച്ചിയില്‍നിന്ന് പാലക്കാട്ടേക്കു പകരം കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കോ അല്ലെങ്കില്‍ പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കോ ഒന്നു യാത്ര ചെയ്യണം. ഇത്തിരി സ്പീഡില്‍ വിട്ടാലും തരക്കേടില്ല. കൊച്ചിയില്‍ നിന്നാണെങ്കില്‍ , ചങ്ങരം കുളം വിട്ടാലും; പാലക്കാട്ടു നിന്നാണെങ്കില്‍ കരിങ്കല്ലത്താണി വിട്ടാലും നിങ്ങള്‍ പ്രവേശിക്കുന്നത് മലപ്പുറം ജില്ലയിലേക്കായിരിക്കും. പിന്നെ ഏതാണ്ട് രാമനാട്ടുകര എത്തുന്നതു വരെയും, സംഘപരിവാറിന്റെയും മലയാള സിനിമാക്കാരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഈ "ഭീകര"ജില്ലയിലൂടെ (ബോംബിവിടെ മലപ്പുറത്ത് ഇഷ്ടംപോലെ ലഭിക്കുമല്ലോ(ആറാം തമ്പുരാന്‍), മലപ്പുറത്തുണ്ടായ വര്‍ഗീയ ലഹള(വിനോദയാത്ര) നിങ്ങള്‍ക്ക് യാത്ര ചെയ്തേ മതിയാവൂ. പക്ഷേ ഒരു കാര്യമുണ്ട്. അപകടം പറ്റുകയാണെങ്കില്‍ മലപ്പുറത്തുവെച്ച് പറ്റണം എന്നാണ് തെക്കന്‍ മലബാറിലെ പ്രയോഗം. കേസുവരുമോ; പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങി കാലു തേയുമോ; രക്തം കൊടുക്കേണ്ടി വരുമോ; ആശുപത്രിയില്‍ പണമടച്ച് കറങ്ങേണ്ടി വരുമോ എന്നൊന്നും പേടിക്കാതെ അപകടത്തില്‍ പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയും വേണ്ട വൈദ്യ ശുശ്രൂഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കാര്യത്തില്‍ മലപ്പുറം ജില്ലയിലുള്ള മുസ്ലിങ്ങളും ഹിന്ദുക്കളും അല്ലാത്തവരുമടങ്ങുന്ന മുഴുവന്‍ ജനങ്ങളും കാണിക്കുന്ന ശുഷ്കാന്തി ലോകോത്തരമാണ്. അതു മനസ്സിലാക്കാതിരിക്കുകയും മുസ്ലിം കോളനിക്കാരെ നിയന്ത്രിക്കാന്‍ സൂപ്പര്‍ സ്റ്റാറിന്റെ ഫാന്‍സ് അസോസിയേഷന്‍ എന്ന കൂവല്‍ സംഘത്തെ ഇറക്കുകയും ചെയ്യുന്നതായി കാണിക്കുന്ന ട്രാഫിക് എന്ന സിനിമ ഒരു സാംസ്കാരിക കുറ്റകൃത്യമാണെന്ന് സധൈര്യം അഭിപ്രായപ്പെട്ട ബി അബൂബക്കര്‍ (മലയാള്‍ ഡോട്ട് എഎം) അഭിനന്ദനമര്‍ഹിക്കുന്നു.

എന്‍ട്രന്‍സ് ജ്വരത്തെക്കാളും മികച്ചത് റിയാലിറ്റി ഷോയാണെന്ന അസംബന്ധം എഴുന്നള്ളിച്ച "മകന്റെ അച്ഛനെ" വിജയിപ്പിച്ച മലയാളികള്‍ ട്രാഫിക്കിനെയും വിജയിപ്പിച്ചു എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. വീട്ടിലെ പ്ലെയറില്‍ ഡിവിഡി കാണുന്നതു പോലെയാണ് സിറ്റി ഓഫ് ഗോഡി(ലിജോ ജോസ് പെല്ലിശ്ശേരി)ന്റെ ആഖ്യാനം. ഫാസ്റ്റ് ഫോര്‍വേഡ്, ബാക്ക്, സ്പീഡ്, സ്ലോ എന്നിങ്ങനെ. താന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സങ്കീര്‍ണമായ ഒരു കളി(puzzle) ഇട്ടു കൊടുക്കുകയാണ് ചെയ്തത് എന്ന് സംവിധായകന്‍ ഒരു ടി വി അഭിമുഖത്തില്‍ അഭിമാനിക്കുന്നതും കാണാനിടയായി. അതായത്, പ്രേക്ഷകനെ കേവലമായി വിഭ്രമിപ്പിക്കുക എന്നല്ലാതെ, നൂതനമായ ഒരു ഇതിവൃത്തമോ ആഖ്യാനരീതിയോ കൊണ്ടുവരാന്‍ തന്റെ പക്കല്‍ സ്കോപ്പില്ല എന്ന് പറയാതെ പറയുകയാണ് സംവിധായകന്‍ .

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ , റിയല്‍ എസ്റ്റേറ്റ് മാഫിയ, ബിസിനസ് ഗ്രൂപ്പുകള്‍ എന്നിവരുടെ കഥകളാണ് പരസ്പരം ഇടകലര്‍ന്ന് സിറ്റി ഓഫ് ഗോഡിനെ പ്രസക്തമാക്കുന്നതെങ്കിലും ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനോ വിശകലനം ചെയ്യാനോ ശ്രമിക്കാതെ ആഖ്യാനത്തില്‍ സങ്കീര്‍ണതയും കളികളും പരീക്ഷിച്ചു നോക്കുന്നതിലപ്പുറം ഒന്നും കാണികളെ ചലിപ്പിക്കാന്‍ ചിത്രത്തിലില്ല എന്നതാണ് വാസ്തവം. മുസ്ലിമിനെയും ഒരളവു വരെ തമിഴരെയും കുറ്റാരോപിതര്‍/പരിഹാസ്യര്‍/രാജ്യത്തോടും സമൂഹത്തോടും സമാധാനത്തോടും കൂറില്ലാത്തവര്‍ എന്ന പ്രതിനിധാനത്തില്‍ തളച്ചിടാതിരിക്കാനുള്ള സിറ്റി ഓഫ് ഗോഡിന്റെ പരിമിതമെങ്കിലും ശ്രദ്ധേയമായ ശ്രമം രേഖപ്പെടുത്താതിരിക്കാനുമാവില്ല.

ലൈംഗികതയെ മാനുഷികാനുഭവം എന്ന അവസ്ഥയില്‍നിന്ന് പറിച്ചുമാറ്റി പ്രദര്‍ശിപ്പിക്കാനും കണ്ട് നിര്‍വൃതിയടയാനുമുതകുന്ന രീതിയില്‍ ചരക്കുവത്ക്കരിക്കുന്നതില്‍ സിനിമ, പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമ നിര്‍വഹിച്ച പങ്ക് അതിവിപുലമാണ്. ലോകത്തിലെ ഏറ്റവും ലൈംഗികോത്തേജനപരമായ സിനിമ (മോസ്റ്റ് ഇറോട്ടിക് സിനിമ) എന്നാണ് ഇന്ത്യന്‍ സിനിമ ഒരര്‍ഥത്തില്‍ നിര്‍വചിക്കപ്പെടുന്നതു തന്നെ. ഈ പ്രവണത പുതിയ കാലത്തും നിര്‍ബാധം തുടരുന്നുണ്ട്. അതോടൊപ്പം, മനുഷ്യ ജീവിതത്തിന്റെ മറ്റൊരു അവിഭാജ്യ ഘടകമായ ഭക്ഷണത്തെയും ഇപ്രകാരം പ്രദര്‍ശനച്ചരക്കായി മാറ്റാന്‍ ടെലിവിഷന്റെ കടന്നുവരവോടെ ദൃശ്യമാധ്യമ വ്യവസായത്തിനു സാധിച്ചിരിക്കുന്നു. ചാനലുകളിലെ നൂറായിരം പാചകപരിപാടികള്‍ ജനപ്രിയമായതിനു പുറകിലെ രഹസ്യം മറ്റൊന്നുമല്ല. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാത്തിനെയും മുതലാളിത്തം മുമ്പുതന്നെ ചരക്കുവത്ക്കരിച്ചിരുന്നു. ധാന്യങ്ങളും പച്ചക്കറിയും ഇറച്ചിയും മീനും ടിന്‍ ഫുഡും ഹോട്ടലുകളും ബേക്കറികളും ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകളും മുതല്‍ അവശിഷ്ട ഭക്ഷണംവരെ മുതല്‍ മുടക്കാനും ലാഭം കുന്നുകൂട്ടാനും കഴിയുന്ന ചരക്കുകളായതിനാല്‍ , നേരിട്ടുള്ള കച്ചവടത്തിനും ഊഹക്കച്ചവടത്തിനും വിധേയമായിട്ടാണ് മുതലാളിത്തം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെയാണ്, ഭക്ഷണത്തെ ഒരു പകിട്ടാര്‍ന്ന പ്രദര്‍ശന വസ്തുവാക്കി പരിണമിപ്പിച്ച് അതില്‍നിന്ന് ലാഭം കൊയ്യാനുള്ള മുതലാളിത്തത്തിന്റെ തന്ത്രങ്ങള്‍ പുതിയ കാലത്ത് പ്രാവര്‍ത്തികമായിരിക്കുന്നത്. ലക്ഷ്മി നായരെപ്പോലുള്ള പാചകറാണികള്‍ ടെലിവിഷനിലെ സൂപ്പര്‍സ്റ്റാറുകളായതിനു പിന്നില്‍ ഈ പ്രതീതി/പ്രദര്‍ശന/ചരക്കുവത്ക്കരണ രാഷ്ട്രീയമാണ് കാരണമാകുന്നത് എന്നു കാണാം.

ഈ പ്രവണതയുടെ ചലച്ചിത്ര രൂപാന്തരമായിട്ടു വേണം സോള്‍ട്ട് ന്‍ പെപ്പര്‍ (ഉപ്പും കുരുമുളകും) എന്ന ആഷിക് അബു സംവിധാനം ചെയ്തതും വമ്പിച്ച തോതില്‍ ജനപ്രീതി നേടിയെടുത്തതുമായ, നവ തലമുറ സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്ന സിനിമയെയും പരിഗണിക്കാന്‍ . സോള്‍ട്ട് ന്‍ പെപ്പറിന്റെ തുടക്കത്തിലുള്ള ടൈറ്റില്‍ രംഗം വളരെ സവിശേഷമാണ്. ടൈറ്റിലിനു മുമ്പ്, പഴയ കാലത്തെ ഒരു ക്ലാസ് മുറി കാണിച്ച് ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് അല്ല, ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത് എന്ന പഴകിപ്പുളിച്ച ഫലിതം ആവര്‍ത്തിക്കുകയും; നായക കഥാപാത്രമായ കാളിദാസന്റെ കുട്ടിപ്പതിപ്പിനെക്കൊണ്ട് ഉണങ്ങിയ വാളന്‍പുളി വായിലിട്ട് ഊമ്പിക്കുടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാണികളുടെ മുഴുവന്‍ വായില്‍ വെള്ളം വരുത്തുന്ന തന്ത്രത്തെ പ്രശംസിച്ചേ മതിയാകൂ! ഇതിനു പിറകെ; തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടല്‍ , ചാലയിലെ ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കുന്ന കട, എറണാകുളത്തെ ബി ടി എച്ച്, കോഴിക്കോട്ടെ പാരഗണും സാഗറും പോലുള്ള ഹോട്ടലുകള്‍ , പാരഗണ്‍ ഹോട്ടലിനടുത്ത് കണ്ണൂര്‍ റോഡില്‍ പടിഞ്ഞാറു ഭാഗത്തായുള്ള സര്‍ബത്ത് കട തുടങ്ങി കേരളത്തിലെ പ്രധാന ഫുഡ് ജോയിന്റുകള്‍ മുഴുവനും അവയിലെയും അല്ലാത്തതുമായ ഭക്ഷണ വിഭവങ്ങളും നിറത്തെളിമയോടെ ആഘോഷിക്കുന്ന ടൈറ്റില്‍ രംഗം ഗംഭീരമായിട്ടുണ്ട്. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് സാള്‍ട്ട് എന്‍ പെപ്പറിന്റെ വിശേഷണപദം തന്നെ. കേരളീയ ഭക്ഷണം എന്ന രീതിയില്‍ കാളനോലനവിയലും ഇഡ്ഡലിയും സ്ഥാപനവല്‍ക്കരിക്കുന്ന സവര്‍ണാധീശത്വപരമായ മുന്‍ ശ്രമങ്ങളെ (ദേശാടനം/ജയരാജ്- ഓരോ ഫ്രെയിമിലും ഒരു മലയാള സിനിമ(ഒ എന്‍ വി), ഇഡ്ഡലിയിലും ഫാസിസമോ?(അടൂര്‍)) പൊളിച്ചടുക്കുന്നതിനാല്‍ സോള്‍ട്ട് ന്‍ പെപ്പറിന് ചരിത്രപ്രസക്തിയുമുണ്ടെന്നത് സുവ്യക്തമാണ്. കാളനാവാമെങ്കില്‍ കാളയുമാവാമെന്ന കെ ഇ എന്നിന്റെ വിവാദപരാമര്‍ശം ശ്രദ്ധിച്ചിട്ടാണെങ്കിലും അല്ലെങ്കിലും ശരി, ഭക്ഷണത്തിന്റെ പ്രാചീന/നവ കേരളത്തെ പ്രദര്‍ശിപ്പിക്കാനുള്ള പരിശ്രമത്തിലെങ്കിലും മാംസഭക്ഷണത്തെ നിറവോടെ ഉള്‍പ്പെടുത്തിയത് അഭിനന്ദനാര്‍ഹമാണ്.

നൂതനമായ രീതിയിലുള്ള പോസ്റ്റര്‍/പ്രൊമോ ഡിസൈനുകള്‍ , ബോറടിപ്പിക്കാത്ത അവതരണം, അധരവും അധരവും സ്പര്‍ശിച്ചുകൊണ്ടുള്ള ചുംബനത്തിന്റെ ഒളിപ്പിക്കാത്ത ദൃശ്യം, ഒന്നിച്ച് ഒരേ വീട്ടില്‍ താമസിക്കുന്ന സ്ത്രീകള്‍ നവവത്സരം ആഘോഷിക്കുന്നതിന് ബീര്‍ കഴിക്കുന്ന രംഗം എന്നിങ്ങനെ യാഥാസ്ഥിതികരെ അമ്പരപ്പിക്കുന്ന ചില പൊടിക്കൈകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ലിംഗപരവും വംശീയവുമായ ധ്വനികളും ഊന്നലുകളും അത്യപകടകരമാം വിധം അധികാരോന്മുഖവും പ്രതിലോമപരവുമാണ്. ഒരു ഫോണ്‍ മേടിക്കാനും അത് ചെവിയില്‍ വച്ചുകൊണ്ടു നടക്കാനും ഏതു കൊശവനും സാധിക്കും എന്ന മായ(ശ്വേതാ മേനോന്‍)യുടെ അധിക്ഷേപം അങ്ങേയറ്റം ദളിത് വിരുദ്ധവും ഇന്ത്യന്‍ ഭരണഘടനാ ലംഘനവുമാണ്. സെന്‍സര്‍ ബോര്‍ഡ് എന്തിന് കുത്തിയിരിക്കുന്നു എന്ന ചോദ്യവും ഉന്നയിക്കാനാഗ്രഹിക്കുന്നു. തെറി പറയുമ്പോള്‍ , അധരം അതിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയും പീ..പ്പീ എന്ന ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുക എന്ന, പുതിയ സെന്‍സറിങ്ങിനെ പരിഹസിക്കല്‍ രീതിക്കു പകരം തങ്ങളുടെ ജാതിക്കുശുമ്പ് ഇപ്രകാരം നഗ്നമായി ഉള്‍പ്പെടുത്തിയ തിരക്കഥാകൃത്തുക്കളുടെയും സംവിധായകന്റെയും അഹന്ത തികച്ചും പ്രതിഷേധാര്‍ഹമാണ്.

ഇബ്നു ബത്തൂത്ത കൊടുത്ത കവചകുണ്ഡലം ശേഖരിക്കാനും പിന്നെ കാടന്‍ രീതിയിലുള്ള ഭക്ഷണപാചകവിധി പഠിക്കാനുമെന്ന പേരില്‍ ആദിവാസി മൂപ്പനെ ബലമായി കടത്തിക്കൊണ്ടു വന്ന് വീട്ടില്‍ നിലത്തിരുത്തുന്ന നായകനായ കാളിദാസന്റെ(ലാല്‍) രീതികള്‍ നഗരവത്കൃത മധ്യവര്‍ഗ സവര്‍ണരുടെയും സവര്‍ണ ബോധത്തിന് കീഴ്പ്പെട്ട ഒബിസിക്കാരുടെയും ജാത്യാധീശത്വമല്ലാതെ മറ്റൊന്നുമല്ല. മേജര്‍ രവി ചിത്രങ്ങളിലേതു പോലെ, മനുഷ്യാവകാശ പ്രവര്‍ത്തകരെ പരസ്യമായി പരിഹസിക്കുന്ന രംഗവും നിഷ്കളങ്കമായ ഒന്നല്ല. നവവത്സരത്തിന് കള്ളടിച്ച് ബോധം കെട്ട് കിടന്നുറങ്ങുന്ന മനു(ആസിഫ് അലി) കാലത്ത് ഉണരുമ്പോള്‍ , ആദിവാസി മൂപ്പനെ കെട്ടിപ്പിടിച്ചാണ് കിടക്കുന്നതെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന ഞെട്ടല്‍പോലുള്ള തമാശകളുടെ നാഗരികപൈങ്കിളിത്തരം അറപ്പുളവാക്കുന്നു. കൊശവന്‍ പ്രയോഗത്തിലൂടെ ദളിത് വിരുദ്ധവും ആദിവാസിമൂപ്പനെ മൂലക്കിരുത്തുന്നതിലൂടെ ആദിവാസി വിരുദ്ധവുമായി മാറിക്കഴിയുന്ന സോള്‍ട്ട് ന്‍ പെപ്പറിന് മുസ്ലിം വിരുദ്ധവും കൂടിയാകാതെ "സമഗ്ര" മലയാള സിനിമയാവാനാവില്ല എന്ന തിരിച്ചറിവിനാലാകണം, പര്‍ദയെ പരിഹസിക്കുന്ന രംഗവുംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. മായയും മീനാക്ഷിയും(മൈഥിലി) കല്‍പനയും ചേര്‍ന്ന് താമസിക്കുന്ന വീട്ടിന്റെ ഉമ്മറത്ത് കല്‍പന നടത്തുന്ന ബ്യൂട്ടി പാര്‍ലറിലെ സ്ഥിരം കസ്റ്റമറായ മധ്യവയസ്ക, സൗന്ദര്യവര്‍ധനവെല്ലാം വരുത്തി പര്‍ദ ധരിച്ച് പുറത്തിറങ്ങി, വെളിയില്‍ കാത്തിരിക്കുന്ന ഭര്‍ത്താവിനു മുന്നില്‍ പ്രത്യക്ഷപ്പെടുകയും മുഖപടം ഒന്ന് പൊന്തിച്ച് അയാളില്‍ യാ അള്ളാ എന്ന് ആശ്ചര്യമുളവാക്കിപ്പിക്കുകയും ചെയ്തതിനുശേഷം മുഖംമൂടി അയാളോടൊപ്പം നടന്നു നീങ്ങുന്നു. ഇയാളെ കാണിക്കാന്‍ മാത്രമാണോ ഇവള്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നതെന്ന പരാമര്‍ശം തിയറ്ററിലെ കാണികളില്‍ നിന്നുയരുകയും ചെയ്യുന്നു. ബോധപൂര്‍വം കാണികളുടെ മുസ്ലിം വിരുദ്ധതയും പര്‍ദ പരിഹാസവും ഉദ്ദീപിപ്പിച്ച് മുതലെടുക്കാനാണ് സംവിധായകന്റെ ശ്രമമെന്ന് വ്യക്തം.

നിലനിന്നു പോരുന്ന മലയാള സിനിമയുടെ ഭാവുകത്വത്തെ പരിഹസിക്കാനുള്ള സോള്‍ട്ട് ന്‍ പെപ്പറിന്റെ ഉദ്യമം, ഉദയനാണ് താരം പോലെ പ്രകടനാത്മകമല്ലെങ്കിലും അതിനേക്കാള്‍ ഗുണപരമാണ്. ഡബ്ബിങ് ആര്‍ടിസ്റ്റായ മായ തിരശ്ശീലയിലെ പഴഞ്ചനും വഴുവഴുക്കനുമായ ദൃശ്യങ്ങള്‍ നോക്കി, കരിമീശക്കാരാ നീ ആല്‍ത്തറയില്‍ വന്നു നിന്ന കാലം പോലുള്ള അറുബോറനും പൈങ്കിളിയുമായ ഡയലോഗുകള്‍ പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും; ഒറ്റക്കാണെന്നതിനാല്‍ ലൈംഗികാവശ്യങ്ങള്‍ക്കായി സംവിധായകരാലും മറ്റ് സാങ്കേതിക പ്രവര്‍ത്തകരാലും സമീപിക്കപ്പെടുന്നതും മലയാള സിനിമക്കകത്തും പുറത്തും നിലനില്‍ക്കുന്ന കാലത്തിന്റെ മാറ്റത്തിനു വിരുദ്ധമായ രാഷ്ട്രീയ അപാകവും സ്ത്രീവിരുദ്ധതയും സൂചിപ്പിക്കാനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അതോടൊപ്പം, അവസാന ടൈറ്റിലുകള്‍ക്ക് മുമ്പുള്ള അവിയല്‍ ബ്രാന്റിന്റെ നാടന്‍പാട്ട്-അയ്യപ്പന്‍ കുയ്യപ്പന്‍ ആനക്കള്ളന്‍ -റോക്ക് രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ പാട്ടുകാര്‍ അണിയുന്ന ടീഷര്‍ടുകള്‍ ശ്രദ്ധിക്കുക. കഴിഞ്ഞ പത്തു നാല്‍പതു വര്‍ഷമായി മലയാള സിനിമാ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ ഭാവുകത്വത്തിന്റെ കീ വേഡുകളാണ് ടീഷര്‍ടുകളിലെ ലിറ്ററേച്ചര്‍ .

ദശകങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധ മഹാഖ്യാനം രൂപീകരിച്ചെടുക്കുന്നതില്‍ തുടര്‍ച്ചയായി വിജയിക്കുന്ന "സന്ദേശ"ത്തില്‍നിന്ന് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, "നാടോടിക്കാറ്റി"ല്‍ നിന്ന് സാധനം കൈയിലുണ്ടോ, "പട്ടണപ്രവേശത്തി"ല്‍നിന്ന് മലപ്പുറം കത്തി അമ്പും വില്ലും, "ഒരു വടക്കന്‍ വീരഗാഥ"യില്‍നിന്ന് ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ തുടങ്ങിയ ഡയലോഗുകളെഴുതിപ്പിടിപ്പിച്ചിരിക്കുന്നത്, ഇവയെല്ലാം കളഞ്ഞ് പുതിയ കാലത്തേക്ക് മലയാള സിനിമാ പ്രേക്ഷകരെ ആനയിക്കാനുള്ള ക്ഷണമായി കരുതാം. വിവാഹിതയാകാതെ സ്ത്രീക്ക് നിലനില്‍പ്പില്ല എന്ന, മലയാള/തമിഴ് സിനിമകള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ധാര്‍മിക/സദാചാര ഉപദേശം സ്ഥാപിച്ചെടുക്കുന്നതിനുതകുന്ന തരത്തിലുള്ള ഇതിവൃത്താന്ത്യം ചിത്രത്തെ വീണ്ടും പുരുഷാധീശത്വപരമായ സാമൂഹിക വീക്ഷണത്തില്‍ കൊണ്ടു ചെന്നു കെട്ടുകയും ചെയ്യുന്നു. പുതിയ കാലത്തെ വര്‍ഗ/ലിംഗ/വംശ/മത സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തപ്പെടുന്ന, സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാക്കുരിശ്, കിം ഹാന്‍ മിന്‍ സംവിധാനം ചെയ്ത ഹാന്റ് ഫോണി(2009/തെക്കന്‍ കൊറിയ)ന്റെ കോപ്പിയടിയാണെന്നാണ് ഇന്റര്‍നെറ്റിലെ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഒബിസിക്കാരനും കറുത്ത തൊലിനിറക്കാരനുമായ നടന്‍ (പ്രശസ്ത ചലച്ചിത്രകാരനും നടനുമായ ശ്രീനിവാസന്റെ മകനും, പാട്ടുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ വിനീത് ശ്രീനിവാസന്‍) അവതരിപ്പിക്കുന്ന അടിസ്ഥാന വര്‍ഗക്കാരനായ മുസ്ലിം കഥാപാത്രമാണ് അന്‍സാരി(അഭയാര്‍ഥി, കുടിയേറ്റക്കാരന്‍ , പ്രവാസി എന്നൊക്കെയാണ് അഭയാര്‍ഥി എന്ന പദത്തിന്റെ വാച്യാര്‍ഥം)യുടേതെങ്കില്‍ , വെളുവെളുത്തവനായ മുസ്ലിം നടന്‍ (പ്രശസ്ത സംവിധായകനും ഹിറ്റ് മേക്കറുമായ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍) അവതരിപ്പിക്കുന്ന ഉന്നതകുലജാതനായ ക്രിസ്ത്യാനിയാണ് അര്‍ജുന്‍ സാമുവല്‍ . ദരിദ്രനേക്കാള്‍ സമര്‍ഥനും വഞ്ചകസ്വഭാവവുമുള്ളവനായിരിക്കും ധനികന്‍ എന്ന പഴയ മലയാള, തമിഴ് സിനിമകളുടെ തീരുമാനം ചാപ്പാക്കുരിശും ആവര്‍ത്തിക്കുന്നുണ്ട്. ദരിദ്രരായ കാണികളോട് സമഭാവപ്പെട്ടു നില്‍ക്കാനും അവരിലൂടെ ജനപ്രിയത നേടിയെടുക്കാനുമുള്ള അക്കാലത്തെ സിനിമാക്കാരുടെ തന്ത്രമായി വിലയിരുത്തപ്പെട്ട ഈ പക്ഷപാതിത്വം മാറിയ കാലത്തെ കച്ചവടക്കാരെ സഹായിക്കുമോ എന്ന് കണ്ടറിയണം. ദാരിദ്ര്യം = നന്മ, സമ്പത്ത് = തിന്മ എന്ന സമവാക്യദ്വന്ദ്വം സമ്പന്നന്മാരുടെയും ജനപ്രീതി നേടിയെടുക്കുന്നതെന്തുകൊണ്ട് എന്ന കൗതുകകരമായ പ്രശ്നം ഇതിനു പുറകെ നാം നിര്‍ധാരണം ചെയ്യേണ്ടി വരുകയും ചെയ്യും.

വില കൂടിയതും ആകര്‍ഷണീയവുമായ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വളരെ സമീപത്ത് കൈയകലത്ത് എപ്പോഴുമുണ്ടായിരിക്കുകയും ധനികര്‍ അത് നിഷ്പ്രയാസം വാങ്ങിപ്പെറുക്കുകയും ചെയ്യുന്നത് കണ്ട് വെള്ളമിറക്കാനല്ലാതെ അവ അനുഭവിക്കാന്‍ കഴിയാത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലെ അനേകം അസംഘടിത തൊഴിലാളികളിലൊരാള്‍ എന്ന നിലയില്‍ അന്‍സാരിയുടെ കഥാപാത്രം ആധുനികകാലത്തെ വര്‍ഗ സംഘര്‍ഷത്തെ വ്യക്തമാക്കാന്‍ ഉതകുന്നതാണ്. വേണ്ടപ്പോള്‍ ഉപയോഗിക്കുകയും പിന്നെ വലിച്ചെറിയുകയും ചെയ്യുക എന്ന നവ-ഉപഭോക്താവിന്റെ മനോഭാവമാണ് അര്‍ജുന്‍ എന്ന ധനികന്‍ സോണിയ(രമ്യാ നമ്പീശന്‍) എന്ന തന്റെ സെക്രട്ടറി അടക്കമുള്ള സ്ത്രീകളോടും വച്ചു പുലര്‍ത്തുന്നത്. സ്ത്രീയെ ചരക്കായി കണക്കാക്കുന്ന, കേരളീയവത്ക്കരിച്ച മുതലാളിത്തരീതി കൃത്യമായി പിന്തുടരുന്ന ഒരു പുരുഷ-ധനികനാണയാള്‍ എന്നു ചുരുക്കം. ഐ ഫോണ്‍ , ബ്ലാക്ക് ബെറി, നോക്കിയ 1100, ലാപ്പ്ടോപ്പ് തുടങ്ങിയ ഗാജറ്റുകള്‍(നവീന സാങ്കേതിക ഉപകരണങ്ങള്‍); യു ട്യൂബ്, നെറ്റ് വര്‍ക്ക് തുടങ്ങിയ സാങ്കേതിക പശ്ചാത്തലങ്ങള്‍ ; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക, ബാറ്ററി ചാര്‍ജ്, പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാതിരിക്കുക എന്നിങ്ങനെയുള്ള മൊബൈല്‍ പെരുമാറ്റങ്ങള്‍ വരെ കഥാപാത്രങ്ങളുടെ തുല്യസ്ഥാനത്തു വരുന്നു എന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. ഇടക്കാലത്തു കെട്ടിപ്പൊക്കിയതും പാതി ഉപേക്ഷിക്കപ്പെട്ടതുമായ ഏതോ പടുകൂറ്റന്‍ ഷോപ്പിങ് കോപ്ലക്സിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങിലുള്ള വൃത്തികെട്ട മൂത്ര-മല വിസര്‍ജനാലയങ്ങളില്‍ വച്ച് അവര്‍ നടത്തുന്ന ദീര്‍ഘമായ സംഘട്ടനം പുതിയ കേരളത്തിലെ നഗരവത്ക്കരണ വൈരുധ്യങ്ങളെ വ്യക്തമായി തുറന്നു കാണിക്കുന്നു.

അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക/ലൈംഗികേതര ഭാവനകള്‍ ചുമരെഴുത്തുകളായും ചിത്രങ്ങളായും ബഹിര്‍ഗമിക്കപ്പെടുന്ന പൊതു കക്കൂസുകളുടെ പശ്ചാത്തലം തികച്ചും അര്‍ഥഗര്‍ഭമാണ്. പ്രതിലോമകരമായ ഭാവുകത്വ പുനര്‍ നിര്‍മാണത്തിലൂടെ, മുഖ്യധാരാ മലയാള സിനിമയെ താരാധിപത്യത്തിലും സാറ്റലൈറ്റ് അവകാശങ്ങളുടെ സാമ്പത്തിക വിഷമവൃത്തത്തിലും തളച്ചിടാനുള്ള തന്ത്രങ്ങളെ പുതുതലമുറ മറികടക്കുവാന്‍ ആരംഭിച്ചു എന്നതാണ് ഈ സിനിമകളില്‍ ചിലത് ഭേദപ്പെട്ട ബോക്സ് ഓഫീസ് വിജയങ്ങള്‍ നേടുന്നു എന്നതിന്റെ സ്വാഗതാര്‍ഹമായ സൂചന. അങ്ങനെയായിരിക്കുമ്പോഴും, നവോത്ഥാനാനന്തര കേരളത്തിന്റെ രാഷ്ട്രീയ ഉന്മുഖതയെ പരിഹസിക്കുന്നതും വംശീയവും ലിംഗപരവും ആയ ആധിപത്യ വാസനകളെ പുനരാനയിക്കുന്നതുമായ ഇതിവൃത്ത/ആഖ്യാന രീതികള്‍ പുതിയ ജനപ്രിയതാ രൂപീകരണത്തെയും നിര്‍ണയിക്കുന്നുവെന്ന ആശങ്കാകുലമായ വസ്തുത കാണാതിരിക്കാനുമാവില്ല.

*
ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരിക 21 ആഗസ്റ്റ് 2011

നൂറുദിനം: നീക്കിബാക്കി


ആദ്യ നൂറുദിവസത്തെ കര്‍മപരിപാടി പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ഒരുവര്‍ഷത്തെ കര്‍മപരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കാറായിരിക്കുന്നു. "അഴിമതിരഹിത സുതാര്യ ഭരണം,അതിവേഗം, ബഹുദൂരം" എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമായിക്കഴിഞ്ഞു! അടുത്ത ഒരുകൊല്ലത്തെ "സ്മാര്‍ട്ടാ"ക്കാന്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഒരു മുഴുദിന പഠനവും പരീക്ഷയും കഴിഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനം, മാണിയുടെ ബജറ്റ് എന്നിവയിലൂടെയൊന്നുമല്ല, നൂറുദിന കര്‍മപദ്ധതി, 365 ദിന കര്‍മപദ്ധതി എന്നിങ്ങനെയാണ് സംസ്ഥാനം മുന്നേറാന്‍ പോകുന്നത്! ഔദ്യോഗികവും അതിനേക്കാള്‍ പതിന്മടങ്ങ് ശക്തമായ അനൗദ്യോഗിക ഗീബല്‍സിയന്‍ പ്രചാരണ മാധ്യമവും കൈയിലുള്ളതിനാല്‍ എന്ത് വൃത്തികേടും ചെയ്യാമെന്നും അതിനെ മഹത്വമായി കൊട്ടിഘോഷിക്കാമെന്നുമാണ് കഴിഞ്ഞ നൂറുദിനം വ്യക്തമാക്കുന്നത്.

മന്ത്രിമാരുടെയും അവരുടെ പേഴ്സണല്‍ സ്റ്റാഫിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്ത് വെളിപ്പെടുത്തുമെന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ പദ്ധതി. മന്ത്രിമാരും ബന്ധുക്കളും എത്ര സ്വത്ത് സമ്പാദിച്ചിട്ടുണ്ട്, ബാങ്കിലെത്രയുണ്ട്, കൈയിലെത്രയുണ്ട് എന്ന് വെബ്സൈറ്റ് നോക്കിയാല്‍ ആര്‍ക്കും അറിയാന്‍ പറ്റും. വരുമാനം വര്‍ധിക്കുകയോ കുറയുകയോ ചെയ്യുമ്പോള്‍ അതും കാണാനാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ ഏതോ ഒരാള്‍ കയറിയിരുന്ന്, താന്‍ പ്രധാനമന്ത്രിയാണ് എന്ന് അവകാശപ്പെടുന്ന ദൃശ്യമടക്കം "ലോകമെങ്ങും" സുതാര്യമായി കണ്ട് ജനം തലകുലുക്കി സമ്മതിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകാത്ത വിധത്തില്‍ ഓഫീസിന്റെ ദൃശ്യങ്ങള്‍മാത്രം ഓണ്‍ലൈനാക്കുന്നതിന്റെ തന്ത്രം കേമംതന്നെ. എന്നാല്‍ , ആദ്യപ്രഖ്യാപനമായ സ്വത്ത് വെളിപ്പെടുത്തലിന്റെ അവസ്ഥയെന്താണ്? ഉമ്മന്‍ചാണ്ടി, അദ്ദേഹത്തിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ സി ജോസഫ് എന്നിവരുടെയും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ലീഗ് മന്ത്രിമാരുടെയുമെല്ലാം സ്വത്തുവിവരം വെബ്സൈറ്റില്‍ എവിടെ? എട്ട് മന്ത്രിമാരുടെ സ്വത്തുവിവരം മാത്രമാണ് വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ കൊടുത്തിട്ടുള്ളത്. പേഴ്സണല്‍ സ്റ്റാഫില്‍ ആരുടെയും സ്വത്ത് വിവരമില്ല. വകുപ്പുമേധാവികളുടെയോ സീനിയര്‍ ഉദ്യോഗസ്ഥരുടെയോ സ്വത്ത് വിവരമില്ല. വിവരം നല്‍കിയവര്‍തന്നെ ബാലകൃഷ്ണപിള്ള മോഡലിലാകാം അത് നല്‍കിയതെന്നത് വേറെ കാര്യം. യുഡിഎഫ് നേതാവായ ആര്‍ ബാലകൃഷ്ണപിള്ള ഔദ്യോഗികമായി സ്വത്തുവിവരം വെളിപ്പെടുത്തിയപ്പോള്‍ എട്ട് കോടിയില്‍ ചില്വാനം രൂപയുടെ സ്വത്ത് കാണിക്കുകയും പിന്നീട് 300 കോടിയുടെ സ്വത്തുണ്ടെന്ന് രേഖാമൂലം അവകാശപ്പെടുകയും ചെയ്തത് അടുത്തിടെയാണല്ലോ- "സ്വത്ത് വെളിപ്പെടുത്തല്‍" യത്നം അടുത്ത 365 ദിന കര്‍മപദ്ധതിയിലും പെടുത്തുമെന്നും ചില മാധ്യമങ്ങള്‍ അത് കൊട്ടിപ്പാടുമെന്നും കരുതാം.

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയസമീപനങ്ങളെ കണ്ണുമടച്ച് പിന്താങ്ങുന്നതും അതിന് തങ്ങളാല്‍ കഴിയുന്ന സംഭാവന ചെയ്യുന്നതുമാണ് കഴിഞ്ഞ നൂറുദിനത്തില്‍ കണ്ടത്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കുത്തനെ വില കൂട്ടിയപ്പോള്‍ ജനം കഷ്ടത്തിലായി. ആഗോളവിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞിട്ടും വര്‍ധിപ്പിച്ച വില ഇവിടെ കുറച്ചില്ല. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുകയറി. ബസ് ചാര്‍ജും ഓട്ടോ-ടാക്സി ചാര്‍ജും കുത്തനെ വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് കൂട്ടില്ലെന്ന് പ്രഖ്യാപിച്ചത് വെറുംവാക്ക് മാത്രമായി. വൈദ്യുതിക്ക് യൂണിറ്റിന് 25 പൈസ തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. നൂറുദിനത്തില്‍ നടപ്പാക്കാതിരുന്ന ആ ചാര്‍ജ് കൂട്ടല്‍ നിര്‍ദിഷ്ട 365 ദിന കര്‍മപദ്ധതിയിലെ ആദ്യ ഇനമായി, ഓണസമ്മാനമായി വരാന്‍ പോകുന്നു.

കേരളത്തിലെ മഹാഭൂരിപക്ഷം കുടുംബങ്ങളെയും അസ്വസ്ഥമാക്കിക്കൊണ്ട് വിദ്യാഭ്യാസരംഗം അലങ്കോലമാക്കിയെന്നതാണ് നൂറുദിന കര്‍മപരിപാടിയിലെ നടപ്പായ പ്രധാന ഇനം. വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും സ്വാശ്രയ മെഡിക്കല്‍ പ്രവേശന നടപടി തുടങ്ങിയില്ല. എന്‍ജിനിയറിങ് പ്രവേശനവും പ്രതിസന്ധിയിലാക്കി. സ്വാശ്രയ കോളേജുകള്‍ക്ക് ഫീസ് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ രഹസ്യ അനുമതി നല്‍കി. സര്‍ക്കാരിന്റെ ഒരു നിയന്ത്രണവും ഫീസ് ഘടനയും ബാധകമല്ലെന്നു പ്രഖ്യാപിച്ച് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റ് മെഡിക്കല്‍ -എന്‍ജിനിയറിങ് പ്രവേശനം പൂര്‍ത്തിയാക്കി ക്ലാസുകള്‍ തുടങ്ങിയിരിക്കുന്നു. അവര്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസമേഖല താറുമാറാക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ നൂറുദിനങ്ങളില്‍ കണ്ടത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നൂറുകണക്കിനു സ്വാശ്രയ സ്കൂളുകള്‍ക്ക് അനുമതി നല്‍കാന്‍ നടപടിയെടുത്തു. ആയിരക്കണക്കിനു പ്ലസ്വണ്‍ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ നൂറുകണക്കിനു സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അഡീഷണല്‍ ബാച്ചുകള്‍ യഥേഷ്ടം അനുവദിച്ചു. വന്‍തുക കോഴ വാങ്ങിയാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. സര്‍വകലാശാലാ ഭരണം പിന്‍വാതിലിലൂടെ പിടിക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യം അട്ടിമറിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. വിദഗ്ധര്‍ക്കു പകരം കക്ഷിരാഷ്ട്രീയ താല്‍പ്പര്യപ്രകാരമാണ് സിന്‍ഡിക്കറ്റില്‍ നാമനിര്‍ദേശം നടത്തിയത്. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി സ്കൂള്‍ അധ്യാപകനായ ഒരു ലീഗ് നേതാവിനെ നിയമിക്കാന്‍ ശ്രമിച്ചത് ശക്തമായ പ്രതിഷേധത്തെയും പരിഹാസത്തെയും തുടര്‍ന്നാണ് ഒഴിവാക്കിയത്. തൃശൂര്‍മുതല്‍ കാസര്‍കോടുവരെയുളള ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി പഠനാവസരം വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ആരംഭിച്ച 178 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം മരവിപ്പിച്ച് രണ്ടായിരത്തോളം അധ്യാപകരെ പട്ടിണിയിലാക്കി.

അഴിമതിരഹിത സുതാര്യ ഭരണം എന്ന ചപ്പടാച്ചി പൊളിഞ്ഞ് പാളീസാകാന്‍ നൂറുദിനം വേണ്ടിവന്നില്ല. പാമൊലിന്‍ അഴിമതിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ണായക പങ്ക് അസന്ദിഗ്ധമായി വ്യക്തമായിട്ടും സ്ഥാനമൊഴിയാതെ കടിച്ചുതൂങ്ങുകയാണ്. തുടരന്വേഷണം നടത്തുന്ന വിജിലന്‍സ് വകുപ്പ് തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സഹപ്രവര്‍ത്തകന് നല്‍കിയതുകൊണ്ടുമാത്രം കാര്യമില്ല. കാരണം, എല്ലാ വകുപ്പിന്റെയും നിയന്ത്രണാധികാരം മുഖ്യമന്ത്രിക്കാണ്.

അഴിമതിക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട് നൂറുദിനത്തിനിടെ വ്യക്തമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുഫലം വന്ന അന്നുതന്നെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ആ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി അപ്പാടെ തള്ളിക്കളഞ്ഞു. നാലുവര്‍ഷത്തെ സിആര്‍ ഇല്ലാത്ത നെറ്റോവിനെ വിജിലന്‍സ് ഡയറക്ടറാക്കിയാണ് ഉമ്മന്‍ചാണ്ടി പ്രത്യുപകാരം ചെയ്തത്. തന്റെ മന്ത്രിസഭയിലെ അഴിമതിക്കാരായ മന്ത്രിമാരുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാനും വേണ്ടത് ചെയ്തു. ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയും ചെയ്തു. ടൈറ്റാനിയം കമ്പനിയിലെ മാലിന്യവിമുക്ത പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ കൊടിയ അഴിമതിയില്‍ ആരോപണവിധേയരായ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാനും വിജിലന്‍സ് വിഭാഗത്തെ ദുരുപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. ഐസ്ക്രീംകേസ് അട്ടിമറിക്കുന്നതിനായി അന്വേഷണസംഘത്തെ സ്ഥലംമാറ്റുകയും നിര്‍വീര്യമാക്കുകയും ചെയ്തു. ആ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യംചെയ്ത പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലാക്കി. അഴിമതി, പെരുമാറ്റദൂഷ്യം, അച്ചടക്കലംഘനം, ദേശദ്രോഹികളുമായി ഗൂഢാലോചന, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി നിരവധി കേസുള്ള ടോമിന്‍ ജെ തച്ചങ്കരിയെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമെന്ന വ്യാജേന സര്‍വീസില്‍ തിരിച്ചെടുത്തു.

കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മന്ത്രി ടിഎം ജേക്കബിനെ രക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ പ്രതിഭാഗവുമായി ഗൂഢാലോചന നടത്തുകയായിരുന്നെന്ന് വ്യക്തമായി. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാണ് മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ മാറ്റിയതെന്ന് ആരോപണമുയര്‍ന്നിരിക്കുന്നു. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ച ബാലകൃഷ്ണപ്പിള്ളയ്ക്ക് അനധികൃതമായി പരോള്‍ അനുവദിക്കുകയും പരോള്‍ തീരുന്ന ദിവസം ജയിലില്‍ കയറുന്നത് ഒഴിവാക്കാന്‍ പഞ്ചനക്ഷത്ര സൗകര്യമുള്ള "ആശുപത്രി"യില്‍ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയുംചെയ്തു. നീതിന്യായവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടേത്. കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാസര്‍കോട്ട് മുസ്ലിംലീഗുകാര്‍ കലാപാസക്തരായി അഴിഞ്ഞാടിയത്. ആ കലാപത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത് ലീഗ് നേതൃത്വമാണ്. അന്വേഷണ കമീഷന് ആറുമാസത്തെ കാലാവധി നീട്ടിക്കൊടുത്തത് ഇപ്പോഴത്തെ സര്‍ക്കാരാണ്. എന്നാല്‍ , തെളിവുകളും മൊഴികളും ലീഗിന് നേര്‍ക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് വ്യക്തമായപ്പോള്‍ കമീഷനെ നിയമവിരുദ്ധമായി പിരിച്ചുവിട്ടിരിക്കുന്നു. ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി വര്‍ഗീയാക്രമണംപോലുളള കാര്യങ്ങളിലും തെറ്റായ നയം സ്വീകരിക്കുകയാണ് ഉമ്മന്‍ചാണ്ടി.

അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യമേതന്നെ ശ്രമിച്ചത്. തദ്ദേശസ്വയംഭരണവകുപ്പ് മൂന്നായി വിഭജിച്ചതും ഇ എം എസ് ഭവനപദ്ധതി ഉപേക്ഷിച്ചതും കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മൂവായിരത്തോളം പൊലീസുകാരെയാണ് എല്ലാ മാനദണ്ഡവും ലംഘിച്ച് സ്ഥലംമാറ്റിയത്. ഹൈക്കോടതി അത് റദ്ദാക്കുകയും സര്‍ക്കാര്‍ നടപടിയെ അപലപിക്കുകയും ചെയ്തെങ്കിലും അതെല്ലാം അവഗണിച്ച് പരക്കെ സ്ഥലംമാറ്റം നടത്തുകയാണ്. യുഡിഎഫ് അനുകൂല സംഘടനകള്‍ നല്‍കുന്ന പട്ടികപ്രകാരമാണ് സ്ഥലംമാറ്റങ്ങള്‍ . അതുപോലെ വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇഷ്ടക്കാരെ യോഗ്യത നോക്കാതെ നിയമിക്കുകയാണ്. യോഗ്യതയും കഴിവുമല്ല, രാഷ്ട്രീയവിധേയത്വമാണ് നിയമനത്തിനുള്ള മാനദണ്ഡം എന്നതാണ് സ്ഥിതി. പിഎസ്സി ചെയര്‍മാനായി നിയമിക്കപ്പെട്ട വ്യക്തി തനിക്ക് കോണ്‍ഗ്രസിനോടാണ് വിധേയത്വമെന്നാണ് പരസ്യപ്രസ്താവന നടത്തി. സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലറായിരിക്കെ നിയമനങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ കാട്ടിയ "യോഗ്യത"യുണ്ട് പുതിയ പിഎസ്സി ചെയര്‍മാന്. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡില്‍ അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു വ്യക്തി ആ ക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അനാശാസ്യമുള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ്. ഇതെല്ലാം ഒറ്റപ്പെട്ട കാര്യങ്ങളല്ല.

നൂറുദിവസത്തിനിടയില്‍ യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ യഥാര്‍ഥ മുഖം വെളിവാക്കിക്കഴിഞ്ഞിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ജനാധിപത്യവിരുദ്ധതയും സാമുദായിക പ്രീണനവും സ്വകാര്യമേഖലയോടുള്ള അതിരുകവിഞ്ഞ താല്‍പ്പര്യവുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് വ്യക്തമായിക്കഴിഞ്ഞു. വാസ്തവത്തില്‍ നൂറുദിന കര്‍മപദ്ധതിയുടെ നീക്കിബാക്കി ഇതാണ്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി ആഗസ്റ്റ് 2011

അഴിമതിയും അഴിമതി വിരുദ്ധരും


അണ്ണ ഹസാരെ ഡല്‍ഹിയില്‍ നടത്തുന്ന നിരാഹാരസമരത്തിന് രാജ്യവ്യാപകമായി വന്‍ പിന്തുണ ലഭിക്കുന്നു. ജനലോക്പാല്‍ ബില്‍ എന്ന ആവശ്യം ഉന്നയിച്ചുള്ള പ്രക്ഷോഭത്തിന് നഗരങ്ങളിലെ ഇടത്തരക്കാരില്‍നിന്നും ഈ വിഭാഗത്തില്‍പെട്ട യുവജനങ്ങളില്‍നിന്നുമാണ് കൂടുതലായും പിന്തുണ ലഭിക്കുന്നത്. അണ്ണ ഹസാരെ ഏപ്രിലില്‍ നടത്തിയ ആദ്യ നിരാഹാരത്തിനുശേഷം അഴിമതിവിരുദ്ധ പ്രസ്ഥാനം ഗതിവേഗം ആര്‍ജിച്ചുവെന്നതില്‍ സംശയമില്ല. യുപിഎ സര്‍ക്കാരിന്റെ നിലപാടും അഴിമതി തടയുന്നതില്‍ അവര്‍ പരാജയപ്പെട്ടതും വ്യാപകരോഷം ഉയര്‍ത്തിയിരിക്കുന്നു. ഒന്നാമതായി, യുപിഎ സര്‍ക്കാരിന് അഴിമതിയിലുള്ള പങ്കാളിത്തം പ്രകടമായിരിക്കുന്നു. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അഴിമതിഗ്രസ്തമായ സര്‍ക്കാരാണിത്. ഇത്തരമൊരു സര്‍ക്കാരിനെ "സംശുദ്ധനായ പ്രധാനമന്ത്രി"യാണ് നയിക്കുന്നതെന്നതിലെ വിരോധാഭാസം നഗരങ്ങളിലെ ഇടത്തരക്കാരുടെ ബോധത്തെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. ഇതേ കൂട്ടര്‍തന്നെയാണ് സംശുദ്ധനും ചോദ്യംചെയ്യപ്പെടാന്‍ കഴിയാത്ത സ്വഭാവവിശേഷത്തിനും ഉടമയായ പരിഷ്കര്‍ത്താവായി മന്‍മോഹന്‍സിങ്ങിനെ വാഴ്ത്തിയിരുന്നത്.

2ജി സ്പെക്ട്രം ഇടപാടില്‍ ഖജനാവിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ അഴിമതിയെ ന്യായീകരിക്കാന്‍ ശ്രമിച്ചത് ഈ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും ഇതിനെതിരെ ഫലപ്രദമായ നടപടിയൊന്നും സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നുമുള്ള ആശങ്കകളെ സ്ഥിരീകരിച്ചു. എല്ലാ കേസുകളിലും-2ജി ആയാലും കോമണ്‍വെല്‍ത്ത് ഗെയിംസ് ആയാലും-സര്‍ക്കാരിന് പുറത്തുള്ള ഏജന്‍സികളായ സുപ്രീംകോടതിയോ സിഎജിയോ ആണ് അന്വേഷണത്തിന് തുടക്കമിടാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സിബിഐയെ നിര്‍ബന്ധിച്ചത്. വിജിലന്‍സ് പോലെ നിലവിലുള്ള സംവിധാനങ്ങളില്‍നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത രീതിയില്‍ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നതോടെ പ്രശ്നം കൂടുതല്‍ വഷളായി. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്പാലിനെ നിയമിക്കുന്ന രീതി അതിന് സ്വതന്ത്രമായ അധികാരം നല്‍കുംവിധമല്ല. ഈ ബില്‍ വഴി രൂപീകൃതമാകുന്ന ലോക്പാല്‍ ഫലശൂന്യവും അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവര്‍ക്കും വന്‍കിട ബിസിനസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധകൂട്ടുകെട്ടിനും എതിരായി നടപടികള്‍ സ്വീകരിക്കാന്‍ സ്വതന്ത്രാധികാരം ഇല്ലാത്തതുമായിരിക്കും.

രണ്ടാമതായി, അണ്ണ ഹസാരെയെയും സഹപ്രവര്‍ത്തകരെയും അവര്‍ നിരാഹാരം ആരംഭിക്കുന്നതിനു മുമ്പ്, ആഗസ്ത് 16ന് രാവിലെ അറസ്റ്റുചെയ്ത രീതി കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ അഴിമതിവിരുദ്ധ പോരാളിയെ അറസ്റ്റുചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചത് പരിഹാസ്യമായി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിനുനേരെയുണ്ടായ കടന്നാക്രമണം പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാരിനെ ഒറ്റപ്പെടുത്തി. അണ്ണ ഹസാരെയുടെ പ്രസ്ഥാനം പാര്‍ലമെന്റിനും ഇതര ജനാധിപത്യ സംവിധാനങ്ങള്‍ക്കുമെതിരായി ആക്രമണം നടത്തുകയാണെന്ന് ഭരണകക്ഷി ആരോപിക്കുന്നു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനാല്‍ ഈ ആക്രമണം പാര്‍ലമെന്റിന് എതിരാണെന്ന് അവര്‍ പറയുന്നു. ഇത് തെറ്റിദ്ധാരണാജനകമായ വാദമാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഏതു ബില്ലിനെതിരായും പ്രതിഷേധം ഉയര്‍ത്താന്‍ രാഷ്ട്രീയപാര്‍ടികള്‍ക്കും പൗരന്മാരുടെ സംഘടനകള്‍ക്കും അവകാശമുണ്ട്. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ദ്രോഹകരമായ പല നിയമനിര്‍മാണങ്ങള്‍ക്കുമെതിരെ ഇടതുപക്ഷപാര്‍ടികളും ട്രേഡ് യൂണിയനുകളും ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ്, ബാങ്ക് തുടങ്ങിയ ധനമേഖലകളില്‍ ഉദാരവല്‍ക്കരണം നടപ്പാക്കാനുള്ള നിര്‍ദിഷ്ട നിയമത്തിനെതിരെ പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. 2002ല്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പോട്ട ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് തന്നെ എതിര്‍ത്തതാണ്. തുടര്‍ന്ന്, പോട്ട നിയമമായശേഷവും കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുകയും നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. അഴിമതി വലിയ പ്രശ്നമായി വളര്‍ന്നുവരികയും ജനങ്ങള്‍ ഇതേക്കുറിച്ച് ബോധവാന്മാരാവുകയും അഴിമതി ചെറുക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സ്വാഗതാര്‍ഹമാണ്. എന്നാല്‍ , പൊതുരംഗത്തെ സര്‍വമേഖലയിലും അഴിമതി പടര്‍ന്നുപിടിച്ചതിന്റെ കാരണം ശരിയായി വിലയിരുത്തണം. അഴിമതിയെന്ന ദുരന്തത്തെക്കുറിച്ചും ഇതിന്റെ കാരണങ്ങളെയും ഫലങ്ങളെയും സംബന്ധിച്ചും സിപിഐ എം ധാരണ രൂപപ്പെടുത്തിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ട് മുമ്പ് ഉദാരവല്‍ക്കരണവും നവ ഉദാരനയങ്ങളും രാജ്യത്ത് നടപ്പാക്കിയതോടെയാണ് അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്. വന്‍കിട ബിസിനസുകാരും ഭരണകക്ഷി രാഷ്ട്രീയക്കാരും ഉന്നത ബ്യൂറോക്രാറ്റുകളുമാണ് അഴിമതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎ, യുപിഎ ഭഭരണകാലത്ത് ഒരുപോലെ സ്വകാര്യവല്‍ക്കരണവും പ്രകൃതി വിഭവങ്ങളുടെ കൊള്ളയുമുണ്ടായി. ഭൂമിയും ധാതുസമ്പത്തും പ്രകൃതിവാതകവുമെല്ലാം രാജ്യത്തെയും വിദേശത്തെയും കുത്തകകള്‍ക്ക് കൈമാറുകയാണ്. രാഷ്ട്രീയവ്യവസ്ഥയെ വന്‍കിട മൂലധനശക്തികള്‍ കൈയടക്കി. രാഷ്ട്രീയം ബിസിനസായി മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിലൂടെയാണ് ബിസിനസും ഇന്ന് നടക്കുന്നത്. അതുകൊണ്ടുതന്നെ അഴിമതി തടയാന്‍ ബഹുമുഖ പരിശ്രമം വേണം. ശക്തമായ ലോക്പാല്‍ ബില്ലിനൊപ്പം തെരഞ്ഞെടുപ്പ് പരിഷ്കരണവും ജുഡീഷ്യറിയിലെ അഴിമതി തടയാന്‍ പ്രത്യേക നിയമനിര്‍മാണവും വേണം. കള്ളപ്പണം പിടിച്ചെടുക്കുകയും വിദേശത്തേക്ക് കള്ളപ്പണം കടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണം. ഇതിനെല്ലാം ഉപരിയായി, അഴിമതി നിറഞ്ഞ മാര്‍ഗങ്ങളിലൂടെ പണം കുന്നുകൂട്ടാന്‍ വഴിയൊരുക്കുകയും വന്‍കിട ബിസിനസുകാര്‍ക്ക് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ അനുമതി നല്‍കുകയുംചെയ്യുന്ന നവഉദാര നയങ്ങള്‍ അവസാനിപ്പിക്കണം.

ഹസാരെയുടെ പ്രസ്ഥാനത്തിനുള്ള പ്രധാന പിന്തുണ മധ്യവര്‍ഗത്തില്‍നിന്നാണ്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടപ്പാക്കിയ നവഉദാരവല്‍ക്കരണ നയത്തെ പിന്തുണയ്ക്കുന്നവരാണ് ഇതിലധികവും. എന്നാല്‍ , അഴിമതി പെരുകിയതോടെ അത് തടയാന്‍ അവര്‍ക്ക് ഒരു രക്ഷകനെ ആവശ്യമായിവന്നു. തങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് അവര്‍ കരുതുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തുടര്‍ന്നുകൊണ്ടുതന്നെ അഴിമതി അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ , നവഉദാര നയങ്ങളും അഴിമതിയും തമ്മിലുള്ള ജൈവബന്ധത്തെ കാണാന്‍ ഇവര്‍ തയ്യാറാകുന്നില്ല. മധ്യവര്‍ഗത്തിന്റെ പൊതുവെയുള്ള പ്രവണത അരാഷ്ട്രീയമാണ്. ഹസാരെയുടെ പ്രസ്ഥാനത്തിലും ഇത് തെളിഞ്ഞു കാണാം. എല്ലാ രാഷ്ട്രീയ പാര്‍ടികളെയും വിമര്‍ശിച്ച് പാര്‍ലമെന്റിനുവരെ അന്ത്യശാസനം നല്‍കിയ നടപടി സമരം നടത്തുന്നവരുടെ ജനാധിപത്യമൂല്യങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് സംശയമുണര്‍ത്തിയിട്ടുണ്ട്. ധനികഭഭരണവര്‍ഗത്തിനെതിരായ വന്‍ പ്രതിഷേധം ന്യായയുക്തമാണ്. എന്നാല്‍ , രാഷ്ട്രീയ പാര്‍ടികളെയോ ചെറുകിട അഴിമതിയെ മാത്രമോ വിമര്‍ശിച്ചതുകൊണ്ട് ധനികഭഭരണവര്‍ഗത്തെ നേരിടാനാകില്ല.

ഹസാരെയുടെ അരൂപിയായ പ്രസ്ഥാനത്തിന് ചുറ്റും കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ ശക്തികള്‍ പിന്തുണ അഭിനയിച്ച് രംഗത്തുണ്ട്. യഥാര്‍ഥത്തില്‍ അഴിമതി സൃഷ്ടിക്കുന്നവരിലേക്ക് പ്രക്ഷോഭത്തിന്റെ കുന്തമുന തിരിയാതിരിക്കാനാണ് അവരുടെ ശ്രമം. അഴിമതിയുടെ യഥാര്‍ഥ കാരണങ്ങള്‍ മറച്ചുപിടിക്കാന്‍ തുടര്‍ച്ചയായി ശ്രമം നടക്കുന്നു. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ ഈയിടെ "ദി ഹിന്ദു" ദിനപത്രം പ്രസിദ്ധീകരിച്ചു. "ഏറ്റവും അഴിമതിക്കാര്‍ ആരാണ്" എന്ന ചോദ്യത്തിന് 32 ശതമാനം പേര്‍ നല്‍കിയ മറുപടി സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ്; 43 ശതമാനം പേര്‍ ജനപ്രതിനിധികളെ അഴിമതിക്കാരായി കാണുന്നു. മൂന്നു ശതമാനം പേര്‍ മാത്രമാണ് വന്‍കിട ബിസിനസുകാരെയും വ്യവസായികളെയും ഏറ്റവും വലിയ അഴിമതിക്കാരായി കരുതുന്നത്. മധ്യവര്‍ഗത്തിന്റെ പൊതുധാരണ ഇതാണ്. എന്നാല്‍ , രാജ്യത്ത് അടുത്തകാലത്ത് പുറത്തുവന്നിട്ടുള്ള എല്ലാ അഴിമതികള്‍ക്കു പിന്നിലും വന്‍കിട ബിസിനസുകാരോ കോര്‍പറേറ്റുകളോ ആണുള്ളത്. ഇവര്‍ മന്ത്രിമാരുടെയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയോ പങ്കാളിത്തത്തോടെ നടത്തിയതാണ് ഈ അഴിമതികള്‍ .

2ജി, കോമണ്‍വെല്‍ത്ത്, ഗോദാവരി എണ്ണപര്യവേക്ഷണം എന്നീ അഴിമതികളിലെല്ലാം വന്‍കിട ബിസിനസുകാരുടെ കരങ്ങളുണ്ട്. സര്‍ക്കാര്‍ ലോക്പാല്‍ ഈ പ്രശ്നത്തെ സമീപിക്കുന്നേയില്ല. ജനലോക്പാല്‍ ബില്ലാകട്ടെ അനധികൃതമായി ലഭിച്ച കരാറുകള്‍ റദ്ദാക്കണമെന്ന് പറയുന്നുണ്ട്. എന്നാല്‍ , അഴിമതിവിരുദ്ധ പ്രസ്ഥാനം പൊതുവെ പ്രധാന ഘടകത്തെ അപ്രധാനമായി കാണുകയാണ്. സിപിഐ എമ്മും ഇതര ഇടതുപക്ഷ പാര്‍ടികളും അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരും. ലോക്പാല്‍ ബില്ലിനോടൊപ്പം ജുഡീഷ്യറിയുടെ ഉത്തരവാദിത്തം കാത്തുസൂക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണം. ജഡ്ജിമാരുടെ നിയമനത്തിനും ജഡ്ജിമാര്‍ക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാനും ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. പൊതുസമ്പത്ത് വന്‍കിട ബിസിനസുകാര്‍ക്ക് കൈമാറുന്ന സ്വകാര്യവല്‍ക്കരണത്തിനെതിരായും ഇടതുപക്ഷം പ്രക്ഷോഭം തുടരും. ഇപ്പോള്‍ , അഴിമതിക്കെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ ശക്തമായ ലോക്പാല്‍ സംവിധാനം നിലവില്‍ വരേണ്ടതുണ്ട്. സര്‍ക്കാര്‍ ലോക്പാലിനെ ജനങ്ങളില്‍ വലിയ വിഭാഗം തിരസ്കരിച്ചിരിക്കുന്നു; ഇടതുപക്ഷ പാര്‍ടികള്‍ക്കും മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ക്കും സര്‍ക്കാര്‍ ലോക്പാല്‍ സ്വീകാര്യമല്ല. ഈ സാഹചര്യത്തില്‍ , സര്‍ക്കാരിന് മറ്റ് വഴിയില്ല, നിലവില്‍ അവതരിപ്പിച്ച ബില്‍ പരിഷ്കരിക്കുകയോ പുതിയ ബില്‍ കൊണ്ടുവരികയോ ചെയ്ത് ശക്തമായ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്തണം. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ജനകീയസമ്മര്‍ദത്തിന് വഴങ്ങണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 25 ആഗസ്റ്റ് 2011

Wednesday, August 24, 2011

മാര്‍പാപ്പയുടെ മാഡ്രിഡ് പ്രസംഗം


കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തിലുള്ള ലോകയുവജന സമ്മേളനത്തിന് സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് കഴിഞ്ഞ ദിവസങ്ങളില്‍ ആതിഥ്യം വഹിച്ചു. സമ്മേളനത്തിന്റെ സമാപന ചടങ്ങുകളില്‍ 25 ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തുവെന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 15,000 വൈദികരും 1000 ബിഷപ്പുമാരും 100 കര്‍ദ്ദിനാള്‍മാരും അതില്‍ പങ്കെടുത്തുവെന്നത് കത്തോലിക്കാസഭ ഈ യുവജന സമ്മേളനത്തിനു കല്‍പിച്ച പ്രാധാന്യത്തിന്റെ നിദര്‍ശനമാണ്. സഭയുടെ പരമാധ്യക്ഷന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മൂന്നു ദിവസങ്ങളിലായി നാലുതവണയാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തിയ യുവാക്കളെ അഭിസംബോധന ചെയ്തത്. സഭയുടെ ഏറ്റവും വലിയ ഇടയന്‍ വിശ്വാസത്തിന്റെ അടിത്തറയെപ്പറ്റി പുത്തന്‍ തലമുറയെ ഉദ്‌ബോധിപ്പിക്കാന്‍ ആ സന്ദര്‍ഭം ഉപയോഗപ്പെടുത്തിയത് സ്വാഭാവികം. തന്റെ പ്രസംഗങ്ങളില്‍ പ്രാധാന്യത്തോടെ മാര്‍പാപ്പ ഉന്നയിച്ച വിഷയങ്ങളില്‍ ഒന്ന് ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളാണ്. അര്‍ഥശങ്കയ്ക്ക് പഴുതില്ലാത്ത വിധം കമ്പോള വ്യവസ്ഥയുടെ മനുഷ്യത്വഹീനമായ നിലപാടുകളിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടി. വര്‍ത്തമാനകാല ജീവിതം നേരിടുന്ന ഗൗരവമേറിയ സാമ്പത്തിക-സാമൂഹിക-ധാര്‍മിക പ്രതിസന്ധികളില്‍ കത്തോലിക്കാസഭ എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കാനാണ് അതിലൂടെ അഭിവന്ദ്യനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ശ്രമിച്ചത്.

കമ്പോളമാണ് സര്‍വം എന്നു വിശ്വസിക്കുന്ന ആധുനിക മുതലാളിത്തത്തിന്റെ സമീപനങ്ങളുമായി പൊരുത്തപ്പെടുന്നതല്ല കത്തോലിക്കാസഭയുടെ നിലപാടെന്ന് മാഡ്രിഡ് സമ്മേളനം വിളിച്ചറിയിക്കുകയായിരുന്നു. ലോകമാകെ അനാവരണം ചെയ്യപ്പെടുന്ന മുതലാളിത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സഭ കൈക്കൊള്ളുന്ന ഈ നിലപാടിന് സവിശേഷമായ അര്‍ഥമുണ്ട്. സ്വതന്ത്രലോകത്തിന്റെ കഥ പറഞ്ഞുകൊണ്ട് അമേരിക്ക അടക്കമുള്ള മുതലാളിത്ത കോയ്മകള്‍ നടത്തിപ്പോന്ന കരുനീക്കങ്ങളോട് വത്തിക്കാന്‍ ചേര്‍ന്നുനിന്നത് ഏറെ പഴയ കാലത്തല്ല. അതിന്റെ സ്വാധീനങ്ങളും വിരലടയാളങ്ങളും സഭയുടെ ചിന്താ മണ്ഡലങ്ങളില്‍ പതിഞ്ഞുകിടപ്പുണ്ട്. ചിലപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ സഭയുടെ നിലപാടുകളില്‍ ഭാവിയിലും പ്രതിധ്വനിച്ചുകൂടെന്നില്ല. എന്നാലും മാറ്റത്തിന്റെ കാറ്റ് സഭയുടെ ചിന്താഗതികളെയും സ്വാധീനിക്കുന്നതിന്റെ ഗുണപരമായ ദിശ തീര്‍ച്ചയായും കാണാതിരുന്നുകൂടാ.

മാനവരാശി ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന നൈതിക സങ്കല്‍പങ്ങളെല്ലാം കോര്‍പറേറ്റ് ലാഭമോഹത്തിന്റെ ചവിട്ടടിയില്‍ ഞെരിഞ്ഞമരുകയാണ്. ഈ യാഥാര്‍ഥ്യം ഇന്നത്തെ ലോകത്തെ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു സാമൂഹിക ശക്തിക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. ഒരുഭാഗത്ത് ഏതാനും പേര്‍ അളവറ്റ സമ്പത്തിന്റെ അധിപരാകുമ്പോള്‍ മഹാഭൂരിപക്ഷം ജനങ്ങളും വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും തടവറയിലാണ്. മനുഷ്യോചിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ആട്ടിയകറ്റപ്പെടുന്ന ജനകോടികളുടെ നെടുവീര്‍പ്പില്‍ നിന്ന് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍ രൂപംകൊള്ളുന്നത് ഇന്നത്തെ ലോകം കാണുന്നുണ്ട്. മൂലധനത്തിന്റെ അതിരില്ലാത്ത ആര്‍ത്തിക്കു മുമ്പില്‍ ധര്‍മ്മ ചിന്തകളെല്ലാം തലകുനിച്ചുനില്‍ക്കുന്ന സ്ഥിതിവിശേഷം ഭാവിയുടെ പാതയില്‍ നിഴല്‍ പരത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രസംഗത്തിന്റെ ഉള്ളടക്കത്തെ വിശകലനം ചെയ്യേണ്ടത്.

യേശുവിനെ ക്രൂശിക്കുവാനും ബറാബസിനെ വിട്ടയയ്ക്കുവാനും ആക്രോശിച്ചവരുടെ പിന്‍ഗാമികള്‍ ഇന്ന് ശക്തി ആര്‍ജിക്കാന്‍ ശ്രമിക്കുന്നത് ആഗോളവല്‍ക്കരണത്തിന്റെ കുടക്കീഴിലാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള 'പരീശന്‍മാരുടെയും ശാസ്ത്രികളുടെയും' വംശ പരമ്പരകള്‍ക്ക് ഇന്ന് ആഗോള മൂലധന ശക്തികളുടെ മുഖച്ഛായയാണ്. അവരാണ് മാനവ സ്‌നേഹത്തിന്റെ എല്ലാ ആലയങ്ങളേയും അശുദ്ധമാക്കാന്‍ ശ്രമിക്കുന്നത്. അവരെ ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കാനായിരിക്കും ഇന്നു തിരിച്ചു വന്നാല്‍ യേശുക്രിസ്തു പറയുക. വിമോചന ദൈവശാസ്ത്രത്തിന്റെ സൈദ്ധാന്തിക വഴികാട്ടികള്‍ പറഞ്ഞ ഈ വാദഗതികള്‍ ഏറ്റുപറയുവാന്‍ സഭയിലെ വിശാല വിഭാഗങ്ങള്‍ സന്നദ്ധമാകുന്ന അനുഭവങ്ങള്‍ ഇന്ന് ഏറെയാണ്. പുതിയ സഹസ്രാബ്ദത്തിലെ സഭാ ദൗത്യത്തെപ്പറ്റി അഗാധമായി ചിന്തിക്കാന്‍ മുന്‍കൈയെടുത്ത പണ്ഡിത ശ്രേഷ്ഠനാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. 'സത്യത്തില്‍ സ്‌നേഹം' എന്ന പേരില്‍ അദ്ദേഹം പുറപ്പെടുവിച്ച ചാക്രിക ലേഖനം ഈ വഴിക്കുള്ള ശ്രദ്ധേയമായ ചുവടുപ്പായിരുന്നു. ലാഭത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിനെ നിശിതമായി വിമര്‍ശിച്ച ചാക്രിക ലേഖനം കൃസ്തീയ ധാര്‍മികത കമ്പോള മേധാവിത്വത്തിന് കീഴ്‌പ്പെട്ടുകൂടെന്ന് ഉദ്‌ഘോഷിച്ചു. പണത്തിന്റെ പിന്നാലെ പായുന്നവര്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന മുറിവുകളെപ്പറ്റിയും അദ്ദേഹം പലപ്പോഴും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ മാഡ്രിഡില്‍ യുവജനങ്ങളോടു സംസാരിച്ചപ്പോള്‍ തന്റെ ചാക്രിക ലേഖനത്തിലെ നിലപാടുകളെ ഒന്നുകൂടി ഊന്നിപ്പറയുകയായിരുന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ലാഭത്തിനു വേണ്ടിയുള്ള ലക്കു തെറ്റിയ യാത്രയില്‍ ഞെരിഞ്ഞമരുന്ന മൂല്യങ്ങളെപ്പറ്റി അദ്ദേഹം യുവാക്കള്‍ക്ക് പറഞ്ഞുകൊടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളും അവരെ നയിക്കുന്ന സഭാനേതൃ സംവിധാനങ്ങളും ഈ ഉദ്‌ബോധനങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളും എന്ന ചോദ്യവും മാഡ്രിഡ് സമ്മേളനം മുന്‍വയ്ക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങി വിപുലമായ പ്രവര്‍ത്തന മേഖലകളിലാണ് സഭ ഇടപെടുന്നത്. ആ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ ചെയ്ത ചരിത്രവും സഭയ്ക്കു അവകാശപ്പെട്ടതാണ്. എന്നാല്‍ ലാഭത്തിന്റെയും പണത്തിന്റെയും താല്‍പര്യങ്ങള്‍ വിശ്വാസ മൂല്യങ്ങള്‍ക്കുമേല്‍ നിഴല്‍വീഴ്ത്തുന്നതായുള്ള പരിദേവനങ്ങളും അടുത്തകാലത്തായി സഭാ വൃത്തങ്ങള്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. ആത്മപരിശോധനയിലൂടെ നേര്‍വഴി തേടാനുള്ള ആഹ്വാനമാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മാഡ്രിഡ് പ്രസംഗം. കത്തോലിക്കാസഭയുടെ സംഘടനാ ചട്ടക്കൂടിന് പുറത്തുള്ളവരും ആ പ്രസംഗത്തെ വിലയിരുത്തുന്നത് ഈ കാഴ്ചപ്പാടോടെയാണ്. ലാഭത്തിനല്ല; മനുഷ്യനാണ് പ്രഥമ സ്ഥാനം നല്‍കേണ്ടതെന്ന് സഭയുടെ വലിയ ഇടയന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനത്തെ ചരിത്രപരമായ സത്യപ്രഖ്യാപനമെന്ന് വിശേഷിപ്പിക്കാന്‍ ഇടതുപക്ഷക്കാര്‍ക്ക് തെല്ലും മടിയില്ല. ആ സത്യത്തിന്റെ അടിത്തറയിലൂന്നി പരസ്പര സഹകരണത്തിന്റെ സാധ്യതകള്‍ ആരായാനും ഇടതുപക്ഷം സദാ സന്നദ്ധമായിരിക്കും.


*****


ജനയുഗം മുഖപ്രസംഗം

എനിക്കിങ്ങനെയുള്ള ഒരു ‘അണ്ണാ’ആകേണ്ട..

.
നാമിപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ടുകൊണ്ടിരിക്കുന്നതാണ് വിപ്ലവം എങ്കില്‍ അത് സമീപകാലത്തരങ്ങേറിയവയിൽ ഏറെ അസുഖകരവും മനസ്സിലാക്കാനാവത്തതുമാണെന്നത് പറയാതെ വയ്യ. ജന്‍ ലോക്‍പാല്‍ ബില്ലിനെക്കുറിച്ച് നിങ്ങള്‍ക്കിപ്പോള്‍ എന്തൊക്കെ ചോദ്യങ്ങളുണ്ടോ, അവയ്ക്കെല്ലാം ലഭിച്ചേക്കാവുന്ന ഉത്തരങ്ങള്‍ ഇവയായിരിക്കും : കൂട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കുക — 1. വന്ദേ മാതരം 2. ഭാരത് മാതാ കി ജയ് 3. ഇന്ത്യ ഈസ് അണ്ണാ, അണ്ണാ ഈസ് ഇന്ത്യ 4. ജയ് ഹിന്ദ്.

തികച്ചും വ്യത്യസ്തമായ കാരണങ്ങളാലും, തികച്ചും വ്യത്യസ്തമായ മാര്‍ഗങ്ങളിൽക്കൂടിയും ആണെങ്കിലും മാവോയിസ്റ്റുകളും ജന്‍ ലോക്‍പാല്‍ ബില്ലും ലക്ഷ്യമിടുന്ന കാര്യത്തില്‍ ഒരു സമാനതയുണ്ട് - അവര്‍ രണ്ടു പേരും ഇന്ത്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഒന്ന് പ്രവര്‍ത്തിക്കുന്നതു താഴേത്തട്ടില്‍ നിന്ന് മുകളിലേക്ക്, ദരിദ്രരില്‍ ദരിദ്രരായ ആദിവാസി സൈന്യം നടത്തുന്ന ഒരു സായുധവിപ്ലവത്തിന്റെ മാര്‍ഗത്തിലൂടെ. മറ്റേത്, മുകളില്‍ നിന്ന് താഴേക്ക്, പുത്തനായി പടച്ചുണ്ടാക്കിയ ഒരു വിശുദ്ധന്റെയും, നഗരവാസികള്‍ക്ക് ഭൂരിപക്ഷമുള്ള, ജീവിതസൗകര്യങ്ങള്‍ക്ക് ഒട്ടും മുട്ടില്ലാത്തവര്‍ അടങ്ങുന്ന സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള രക്തരഹിതമായൊരു ഗാന്ധിയന്‍ ഭരണ അട്ടിമറിയിലൂടെ. (ഇക്കാര്യത്തിൽ, സ്വയം അട്ടിമറിയ്ക്കപ്പെടാ‍ൻ വേണ്ടതെല്ലാം സർക്കാർ തങ്ങളാലാവും വിധം ചെയ്യുന്നുണ്ട്.)

2011 ഏപ്രിലില്‍, അണ്ണാ ഹസാരെയുടെ ആദ്യത്തെ “മരണം വരെ നിരാഹാര”സമരം കുറച്ച് ദിവസം പിന്നിട്ടു കഴിഞ്ഞ സമയത്ത്, സ്വന്തം വിശ്വാസ്യതക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ട് പുറത്ത് വന്ന വമ്പന്‍ കുംഭകോണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുവാനായി സര്‍ക്കാര്‍ അണ്ണാ ഹസാരെ ടീമിനെ (സിവില്‍ സൊസൈറ്റി ഗ്രൂപ്പുകാര്‍ തെരഞ്ഞെടുത്ത ബ്രാന്‍ഡ് നാമമാണിത്), പുതിയ അഴിമതി വിരുദ്ധ നിയമത്തിനായുള്ള സംയുക്ത കരട് രൂപീകരണ സമിതിയില്‍ അംഗമാകുവാന്‍ ക്ഷണിച്ചു. കുറച്ച് മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഈ ശ്രമം ഉപേക്ഷിക്കുകയും തങ്ങളുടെ തന്നെ ഒരു ബില്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. ആ ബില്ലാകട്ടെ ഗൌരവമായി എടുക്കാന്‍ കഴിയാത്തവണ്ണം പിഴവുകളുള്ളതും.

തുടര്‍ന്ന്, ആഗസ്റ്റ് 16ന്, തന്റെ രണ്ടാമത്തെ “മരണം വരെ നിരാഹാരം” തുടങ്ങുന്നതിന്റെ അന്ന്, അണ്ണാ ഹസാരെ നിരാഹാരമാരംഭിക്കുകയോ എന്തെങ്കിലും നിയമം ലംഘിക്കുകയോ ചെയ്യുംമുന്‍പെ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ജന്‍ ലോക്‍പാല്‍ ബില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള സമരം പൊടുന്നനെ പ്രതിഷേധിക്കാനുള്ള അവകാശത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരവുമായി ഒട്ടിച്ചേര്‍ന്നു. ഈ “രണ്ടാം സ്വാതന്ത്യ സമരം” തുടങ്ങി മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. കുശാഗ്രതയോടെ, അദ്ദേഹം ജയില്‍ വിടുവാന്‍ വിസമ്മതിച്ചു. ഒരു പൊതു സ്ഥലത്ത് നിരാഹാരം നടത്തുവാനുള്ള അവകാശത്തിനായി അദ്ദേഹം തീഹാര്‍ ജയിലിലില്‍ നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നു ദിവസങ്ങളില്‍, ജനക്കൂട്ടവും ടെലിവിഷന്‍ വാനുകളും പുറത്ത് നില്‍ക്കെ, ഹസാരെ സംഘം ജയിലിനകത്തേക്കും പുറത്തേക്കും ഓടിനടക്കുകയും ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്നതിനായുള്ള അദ്ദേഹത്തിന്റെ വീഡിയോ സന്ദേശങ്ങള്‍ പുറത്തെത്തിക്കുകയും ചെയ്തു. ( മറ്റേത് വ്യക്തിക്കാണ് ഇത്തരമൊരു സൌകര്യം ലഭിക്കുക?) ഇതിനിടയില്‍ ഡല്‍ഹി മുനിസിപ്പല്‍ കമ്മീഷനിലെ 250 ജീവനക്കാര്‍, 15 ട്രക്കുകളുടെയും 6 മണ്ണുമാന്തികളുടെയും സഹായത്തോടെ, രാപ്പകലില്ലാതെ ജോലി ചെയ്ത് ചെളിപ്പരുവത്തിലുള്ള രാം ലീലാ മൈതാനത്തെ വാരാന്തക്കാഴ്ചക്കായി ഒരുക്കിയെടുക്കുകയായിരുന്നു. അങ്ങിനെ, മുദ്രാവാക്യം മുഴക്കുന്ന ജനക്കൂട്ടത്തിന്റെ കൺ‌മുന്നില്‍, ക്രെയിനില്‍ ഘടിപ്പിച്ച ക്യാമറകളുടെ സാന്നിദ്ധ്യത്തില്‍, ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഡോക്ടര്‍മാരുടെ പരിചരണത്തില്‍, ഏവരാലും പരിസേവിതനായ അണ്ണാഹസാരെയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. “കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇന്ത്യ ഒന്നായിരിക്കുന്നു” എന്നാണ് ടിവി അവതാരകര്‍ നമ്മോട് പറയുന്നത്.

അണ്ണാ ഹസാരെയുടെ വഴികള്‍ ഗാന്ധിയന്‍ ആയിരിക്കാം, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ പക്ഷേ തീര്‍ച്ചയായും അല്ല. അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി, ജന്‍ ലോക്പാല്‍ ബില്‍ എന്നത് ഒരു കഠിനമായ (ഡ്രാക്കോണിയന്‍) അഴിമതിവിരുദ്ധ നിയമമാണ്. താഴെ തട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍, നീതിപീഠം, പാര്‍ലിമെന്റ് അംഗങ്ങള്‍, ബ്യൂറോക്രസി എന്നിവയെയെല്ലാം മേല്‍ പൊലീസിംഗിനു അധികാരമുള്ള, ആയിരക്കണക്കിനു ജീവനക്കാരുള്ള, ഒരു ഭരണസംവിധാനത്തെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കപ്പെടുന്ന ഒരു പാനല്‍ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണിത്. ലോക്‌ പാലിന് അന്വേഷണം, നിരീക്ഷണം, ശിക്ഷ എന്നിവയ്ക്കുള്ള അധികാരമുണ്ടായിരിക്കും. സ്വന്തമായി ജയിലറകള്‍ ഉണ്ടാകില്ല എന്നതൊഴിച്ചാല്‍, അത് തികച്ചും സ്വതന്ത്രമായൊരു ഭരണ സംവിധാനമായി പ്രവര്‍ത്തിക്കും. ഇന്ന് നമുക്കു നിലവിലുള്ള ചീര്‍ത്ത, ഉത്തരവാദിത്തമില്ലാത്ത, അഴിമതിനിറഞ്ഞ ഒന്നിനെതിരെ.ഒന്നിനു പകരം രണ്ട് പ്രഭുവാഴ്ചകള്‍.

ഇത് ഫലപ്രദമാകുമോ ഇല്ലയോ എന്നത് അഴിമതി എന്നതിനെ നമ്മള്‍ എങ്ങിനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അഴിമതി എന്നത് ഒരു നിയമപ്രശ്നം മാത്രമാണോ, സാമ്പത്തിക തിരിമറിയും കൈക്കൂലിയും മാത്രമാണോ, അതോ അത് വളരെച്ചെറിയൊരു ന്യൂനപക്ഷത്തിന്റെ കരങ്ങളില്‍ അധികാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന പെരുകുന്ന അസമത്വമുള്ള ഒരു സമൂഹത്തിലെ വിനിമയോപാധിയാണോ ? തെരുവുകച്ചവടം നിരോധിക്കപ്പെട്ടതും ഷോപ്പിംഗ് മാളുകള്‍ നിറഞ്ഞതുമായ ഒരു നഗരം സങ്കല്‍പ്പിക്കുക. റോന്തുപോലീസുകാരനും മുനിസിപ്പല്‍ ജീവനക്കാരനും കൈക്കൂലി നല്‍കി നിയമം ലംഘിച്ച് ഒരു തെരുവുകച്ചവടക്കാരി ഷോപ്പിംഗ് മാളുകളില്‍ നിന്ന് സാധനം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്കായി തന്റെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന് കരുതുക. അതത്ര വലിയൊരു പാതകമാണോ? ഭാവിയിലിനി അവള്‍ ലോക്പാല്‍ പ്രതിനിധികള്‍ക്കും എന്തെങ്കിലും കൊടുക്കേണ്ടി വരുമോ? ജനത്തിനു വണങ്ങാന്‍ പുതിയൊരു അധികാരകേന്ദ്രത്തെക്കൂടി ഉണ്ടാക്കലാണോ അതോ സാമൂഹ്യഘടനയിലെ അസമത്വങ്ങളെ സംബോധന ചെയ്യുക എന്നതാണോ സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി ?

അതേസമയം, അണ്ണാ വിപ്ലവത്തിന്റെ രംഗവിതാനവും സംവിധാനവും ആക്രാമക ദേശീയതയും പതാകവീശലുമെല്ലാം കടമെടുക്കപ്പെട്ടിട്ടുള്ളത് സംവരണവിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിന്നും ലോകകപ്പ് വിജയാഘോഷങ്ങളില്‍ നിന്നും ആണവപരീക്ഷണ കൊണ്ടാട്ടങ്ങളില്‍ നിന്നുമൊക്കെയാണ്. നമ്മളീ നിരാഹാരത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ 'യഥാര്‍ഥ ഇന്ത്യക്കാരന്‍' അല്ലെന്നാണ്‌ അവര്‍ നമ്മളോട് സൂചിപ്പിക്കുന്നത്. പ്രക്ഷേപണയോഗ്യമായ വേറൊരു വാര്‍ത്തയും രാജ്യത്തില്ലെന്ന് നമ്മുടെ 24-മണിക്കൂര്‍ ചാനലുകള്‍ തീരുമാനിച്ചു കഴിഞ്ഞു.

‘നിരാഹാരം’ എന്നുപറഞ്ഞാല്‍ അത് സംശയത്തിന്റെ പുറത്ത് കൊല്ലാന്‍ സൈനികര്‍ക്ക് അധികാരം നല്‍കുന്ന AFSPA-ക്കെതിരെ പത്തു കൊല്ലത്തിലധികം കാലം ഇറോം ഷര്‍മ്മിള നടത്തിയ നിരാഹാരസമരം എന്ന് തീര്‍ച്ചയായും അര്‍ത്ഥമില്ല (അവരെയിപ്പോള്‍ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുകയാണ്‌). ആണവ നിലയങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിനു ഗ്രാമവാസികള്‍ കൂടങ്കുളത്ത് ഈ സമയത്തും തുടര്‍ന്നുകൊണ്ടിരിക്കുന്ന റിലേ നിരാഹാരസമരവും 'നിരാഹാര'മല്ലത്രെ. ‘ജനം’ എന്നതിന് ഇറോം ഷര്‍മ്മിളയുടെ നിരാഹാരസമരത്തെ പിന്തുണയ്ക്കുന്ന മണിപ്പൂരികള്‍ എന്ന് അര്‍ത്ഥമില്ല. കലിംഗനഗറിലും, നിയാംഗിരിയിലും, ബസ്തറിലും, ജയ്താപൂരിലും ആയുധധാരികളായ പോലീസുകാരെയും ഖനിമാഫിയകളെയും നേരിട്ടുകൊണ്ടിരിക്കുന്ന ആയിരങ്ങള്‍ എന്നും അതിനര്‍ത്ഥമില്ല. ഭോപ്പാല്‍ വാതകച്ചോര്‍ച്ചയിലെ ഇരകളെയോ, നര്‍മ്മദ താഴ്വരയിലെ അണക്കെട്ടുകള്‍ മൂലം കുടിയൊഴിക്കപ്പെട്ടവരെയോ നാം 'ജനം' എന്നുദ്ദേശിക്കുന്നില്ല. ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ പോരാടുന്ന നോയ്ഡയിലെയൊ പൂനെയിലെയൊ ഹരിയാനയിലെയോ രാജ്യത്തെ മറ്റെവിടെയെങ്കിലുമോ ഉള്ള കര്‍ഷകരെ നാം ആ പദം കൊണ്ട് അര്‍ത്ഥമാക്കുന്നില്ല.

"ജനം" എന്നതിന്റെ ഒരേ ഒരു അര്‍ത്ഥം തന്റെ ജന ലോക് പാല്‍ ബില്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കുകയും പാസാക്കുകയും ചെയ്തില്ലെങ്കില്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കും എന്ന് ഒരു എഴുപത്തിനാലുകാരന്‍ ഭീഷണിപ്പെടുത്തുന്ന കാഴ്ച കാണാനെത്തിയ പ്രേക്ഷകര്‍ മാത്രമാണ്. ക്രിസ്തു വിശന്നവരെ ഊട്ടുന്നതിനായി മത്സ്യത്തെയും അപ്പത്തെയും ഇരട്ടിപ്പിച്ച പോലെ, ടിവി ചാനലുകൾ ജാലവിദ്യയാല്‍ ദശലക്ഷക്കണക്കിനാക്കി എണ്ണം പെരുക്കിക്കാണിക്കുന്ന പതിനായിരങ്ങളാണ് "ജനം". “ഇന്ത്യയെന്നാല്‍ അണ്ണാ ആണ്‌.” എന്ന് 'നൂറുകോടി ശബ്ദങ്ങള്‍ സംസാരിച്ചുകഴിഞ്ഞു' എന്ന് ചാനലുകള്‍ നമ്മോടു പറയുന്നു.

ശരിക്കും ആരാണീ പുതിയ വിശുദ്ധന്‍, ഈ പുതിയ ജനശബ്ദം ? അടിയന്തിരപ്രാധാന്യമുള്ള ഒരു കാര്യത്തിലും ഇയാള്‍ എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി നമ്മള്‍ കേട്ടിട്ടില്ല. അയാളുടെ ചുറ്റുവട്ടത്തെ കര്‍ഷക ആത്മഹത്യകളെപ്പറ്റിയോ അല്പമകലത്തുള്ള 'ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടി'നെപ്പറ്റിയോ ഒന്നും. സിംഗൂരിനെപ്പറ്റിയോ നന്ദിഗ്രാമിനെപ്പറ്റിയോ ലാല്‍ഗറിനെപ്പറ്റിയോ പൊസ്കോയെപ്പറ്റിയോ പ്രത്യേകസാമ്പത്തികമേഖലപ്രശ്നങ്ങളെപ്പറ്റിയോ ഒന്നും. മധ്യേന്ത്യയിലെ കാടുകളിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയെപ്പറ്റിയും ഇയാളെന്തെങ്കിലും കാഴ്ചപ്പാടുപങ്കുവച്ചതായി നമുക്കറിവില്ല.

എങ്കിലും, ഏതിനും പുള്ളി രാജ് താക്കറേയുടെ "മറാത്തി മാനൂമാരുടെ അപരവിരോധ"ത്തെ പിന്തുണയ്ക്കുന്നുണ്ട്. മുസ്ലീം വംശഹത്യയ്ക്ക് മേല്‍നോട്ടം വഹിച്ച ഗുജറാത്ത് മുഖ്യമന്ത്രിയുടെ 'വികസനമാതൃക'യെ പുകഴ്ത്തിയിട്ടുമുണ്ട് (പൊതുപ്രതിഷേധത്തെത്തുടര്‍ന്ന് അണ്ണാ ആ പ്രസ്താവന പിന്‍‌വലിച്ചു, എങ്കിലും അഭിനന്ദനം പിന്‍‌വലിച്ചതായി കാണുന്നില്ല).

ബഹളങ്ങള്‍ക്കിടയിലും പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ട പണി ചെയ്യാന്‍ സ്വബോധമുള്ള ജേർണലിസ്റ്റുകള്‍ തയ്യാറായി. അതുകൊണ്ട് നമുക്ക് അണ്ണായുടെ പഴയ ആര്‍ എസ് എസ് ബന്ധത്തെപ്പറ്റിയറിയാം. അണ്ണയുടെ റാലേഗാവ് സിദ്ധിയെപ്പറ്റി പഠിച്ച മുകുള്‍ ശര്‍മ്മയില്‍ നിന്ന് നാം അതിനെപ്പറ്റി കേട്ടിട്ടുണ്ട്, 25 വര്‍ഷമായി ഒരു ഗ്രാമപഞ്ചായത്തോ സഹകരണസംഘം തെരഞ്ഞെടുപ്പോ നടക്കാത്ത ഗ്രാമ്യസമൂഹത്തിന്റെ കഥകള്‍. നമുക്കറിയാം, "ഹരിജന"ത്തെപ്രതി അണ്ണായ്ക്കുള്ള മനോഭാവമെന്തെന്ന് : "എല്ലാ ഗ്രാമത്തിലും ഒരു ചമാറും [ചെരുപ്പുകുത്തി] സുനാറും [തട്ടാന്‍], കുമ്ഹാറും [കുശവന്‍] അതുപോലുള്ളവരും വേണം എന്നത് മഹാത്മാഗാന്ധിയുടെ ദര്‍ശനമായിരുന്നു. അവരെല്ലാം അവരവര്‍ക്ക് പറഞ്ഞിട്ടുള്ള തൊഴിലു ചെയ്യുമ്പോള്‍ ഒരു ഗ്രാമം സ്വയം പര്യാപ്തമായിക്കോളും. റാലേഗാവ് സിദ്ധിയില്‍ ഞങ്ങളിതാണ് നടപ്പിലാക്കുന്നത്." അണ്ണായുടെ കൂട്ടത്തിലുള്ളവര്‍ സം‌വരണ വിരുദ്ധ("മെറിറ്റനുകൂല") സംഘമായ യൂത്ത് ഫോര്‍ ഇക്വാളിറ്റി പോലുള്ള സംഘടനകളിലും പ്രവര്‍ത്തിക്കുന്നതില്‍ അത്ഭുതമുണ്ടോ ?

കൊക്കക്കോളയും ലേമാന്‍ ബ്രദേഴ്സും അടക്കമുള്ള കുറേ കമ്പനികളുടെ സമൃദ്ധമായ സംഭാവനയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപിടി എന്‍‌ജി‌ഓകള്‍ കൊണ്ടുനടത്തുന്നവരാണ്‌ അണ്ണായജ്ഞം കൈകാര്യം ചെയ്യുന്നത്. അണ്ണാ സംഘത്തിലെ മുഖ്യരായ അരവിന്ദ് ഖെജ്റീവാളും മനീഷ് ശിശോദിയയും നടത്തുന്ന 'കബീർ ' കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫോര്‍ഡ് ഫൗണ്ടേഷന്റെ 400,000 ഡോളര്‍ ഫണ്ട് വാങ്ങിയിട്ടുണ്ട്. അഴിമതിവിരുദ്ധ ഇന്‍ഡ്യാ യജ്ഞത്തിന്റെ (india against corruption) സംഭാവനാദാതാക്കളായി അലൂമിനിയം പ്ലാന്റ് നടത്തിപ്പുകാരും തുറമുഖംപണി കമ്പനികളും സെസ്സ് നിര്‍മാണക്കാരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുമൊക്കെയുണ്ട്; ഇവരാകട്ടെ ആയിരക്കണക്കിനു കോടികളുടെ സാമ്രാജ്യങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവരും. അതില്‍ ചിലരാകട്ടെ ഇപ്പോള്‍ അഴിമതിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമായി അന്വേഷണം നേരിടുന്നവരുമാണ്. ഇവരെല്ലാം എന്തേ ഇത്ര ആവേശത്തില്‍ ?

ഓര്‍ക്കുന്നുണ്ടോ? ജന്‍ ലോക്‌പാല്‍ ബില്ലിനുവേണ്ടിയുള്ള യജ്ഞം ചൂടുപിടിച്ചത് വിക്കിലീക്സിന്റെയും 2ജി സ്പെക്ട്രമടക്കമുള്ള കുറേ നാണംകെട്ട കുംഭകോണങ്ങളുടെയും വെളിച്ചപ്പെടലിന്റെ കാലത്തായിരുന്നു. പ്രധാന കോര്‍പ്പറേറ്റുകള്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍, സര്‍ക്കാരിലെ മന്ത്രിമാര്‍ പിന്നെ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയുമൊക്കെ കുറേ രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട, ആയിരക്കണക്കിനു കോടികളുടെ പൊതുമുതല്‍ ഊറ്റിയ കുംഭകോണങ്ങളായിരുന്നു അവ. അനേകവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ്‌ ജേര്‍ണലിസ്റ്റ് - ലോബിയിസ്റ്റ് കൂട്ടങ്ങള്‍ നാണം കെട്ടത്. കോര്‍പ്പറേറ്റ് ഇന്ത്യയുടെ തലപ്പത്തെ ചില പ്രധാനികള്‍ ജയിലിലാവുമെന്ന സ്ഥിതിവരെ എത്തിയിരുന്നു ഒരിടയ്ക്ക്. ഒരു " അഴിമതിവിരുദ്ധ" ബഹുജന പ്രക്ഷോഭത്തിനു എത്ര അനുയോജ്യമായ സമയം ‌. അല്ല, അങ്ങനെ ആയിരുന്നോ?

സര്‍ക്കാരുകള്‍ തങ്ങളുടെ പരമ്പരാഗത ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്മാറുകയും കോര്‍പ്പറേഷനുകളും എന്‍.ജി.ഒ കളും സര്‍ക്കാരിന്റെ ചുമതലകള്‍ ( ജലവിതരണം, വൈദ്യുതി, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍, ഖനനം, ആരോഗ്യം, വിദ്യാഭ്യാസം) ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സമയത്ത്; കോര്‍പ്പറേറ്റുകള്‍ നടത്തുന്ന മാധ്യമങ്ങള്‍ അവയുടെ ഭീഷണമായ അധികാരവും വ്യാപ്തിയും കൊണ്ട് പൊതുജനഭാവനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു സമയത്ത്, നാം കരുതുക ഈ സ്ഥാപനങ്ങളെല്ലാം - കോര്‍പ്പറേഷനുകള്‍, മാധ്യമങ്ങള്‍, എന്‍.ജി.ഒ കള്‍ - ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തപ്പെടുമെന്നാണ്‌. എന്നാല്‍, ഈ ബില്‍ ഇവരെയെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

അങ്ങനെ, മറ്റുള്ള എല്ലാവരെക്കാളും ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട്, 'സര്‍ക്കാര്‍തലത്തിലെ അഴിമതിയെയും ദുഷിച്ച രാഷ്ടീയക്കാരെയും' ആക്രമിക്കുന്ന ഒരു പ്രചരണപരിപാടി മുന്നോട്ട് വെച്ചുകൊണ്ട്, ഇവര്‍ സമര്‍ത്ഥമായി കുടുക്കില്‍ നിന്ന് സ്വയം ഊരിയെടുത്തിരിക്കുകയാണ്‌. സര്‍ക്കാരിനെ മാത്രം ഭീകരരൂപിയാക്കി പ്രതിഷ്ഠിക്കുന്നതിലൂടെ പൊതുമണ്ഡലത്തില്‍ നിന്നും സര്‍ക്കാരിനെ പിന്‍‌വലിക്കാനും രണ്ടാംവട്ട പരിഷ്കാരങ്ങള്‍ക്കും അതുവഴി കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിനും പൊതുവിഭവങ്ങളുടെയും പൊതുസംവിധാനങ്ങളുടെയും മേല്‍ കൂടുതല്‍ അവകാശത്തിനും ശബ്ദമുയര്‍ത്താനുള്ള ഒരു നിലപാടുതറയാണ്‌ ഇവര്‍ തങ്ങള്‍ക്കായി നിര്‍മ്മിച്ചെടുത്തിരിക്കുന്നത് - ഇതാണ്‌ കൂടുതല്‍ വഷളായ കാര്യം. ഇനിയിപ്പോള്‍ കോര്‍പ്പറേറ്റ് അഴിമതി എന്നത് നിയമവിധേയമാകുകയും ഉപജാപ കൂലി (Lobbying Fee) എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ല.

ദിവസേനം 20 രൂപ വരുമാനത്തില്‍ ജീവിക്കുന്ന 83 കോടി ജനങ്ങള്‍ക്ക് അവരെ ദരിദ്രരാക്കുകയും രാജ്യത്തെ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഒരു കൂട്ടം നയങ്ങളെ ഒന്നുകൂടി ബലപ്പെടുത്തുക വഴി എന്തെങ്കിലും പ്രയോജനം ലഭിക്കുമോ?

അങ്ങേയറ്റം ഭയാനകമായ ഈ പ്രതിസന്ധി രൂപമെടുത്തിട്ടുള്ളത് ജനങ്ങളെ പ്രതിനിധീകരിക്കാത്ത കോടീശ്വര രാഷ്ട്രീയക്കാരും ക്രിമിനലുകളും നിറഞ്ഞ നിയമനിര്‍മാണസഭകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സമ്പൂര്‍ണ പരാജയത്തിലൂടെയാണ് ; ഇതില്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ ഒറ്റ ജനാധിപത്യസ്ഥാപനവും ഇല്ല. പതാകവീശല്‍ കണ്ട് വിഡ്ഡികളാകരുത്. അഫ്ഗാന്‍ യുദ്ധപ്രഭുക്കള്‍ നടത്തുന്ന ഏതൊരു യുദ്ധത്തെയും പോലെ മാരകമായതും മാടമ്പിഭരണത്തിലേക്ക് ഇന്ത്യയെ പരുവപ്പെടുത്തിയെടുക്കുന്നതിനുള്ളതുമായ ഒരു യുദ്ധമാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ നഷ്ടപ്പെടാന്‍ നമുക്കു വളരെ വളരെ കൂടുതലുണ്ടെന്ന് മാത്രം.


*
Linkഅരുന്ധതി റോയ് ദി ഹിന്ദു ദിനപ്പത്രത്തിലെഴുതിയ I'd rather not be Anna എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Tuesday, August 23, 2011

ട്രിപ്പോളി വീഴുന്നു


ട്രിപ്പോളി: ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായ ലിബിയയില്‍ പ്രക്ഷോഭകാരികള്‍ പിടിമുറുക്കുന്നു. തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ ഏതാണ്ട് ഭൂരിഭാഗം പ്രദേശവും പ്രക്ഷോഭകര്‍ നിയന്ത്രണത്തിലാക്കി. മുഅമര്‍ ഗദ്ദാഫിയുടെ നാല്‍പ്പത്തിരണ്ടുവര്‍ഷം നീണ്ടുനിന്ന ഭരണത്തിനാണ് പ്രക്ഷോഭകരുടെ മുന്നേറ്റത്തോടെ അന്ത്യമാവുന്നത്. ഗദ്ദാഫിയെ എവിടെയെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഗദ്ദാഫിക്കൊപ്പം മനുഷ്യാവകാശ ലംഘന കുറ്റം ചുമത്തപ്പെട്ട മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാമിനെ പ്രക്ഷോഭകാരികള്‍ പിടികൂടി. മറ്റൊരു മകന്‍ വീട്ടുതടങ്കലിലാണ്. ഗദ്ദാഫി പിടിക്കപ്പെട്ടാല്‍ മാന്യമായ വിചാരണയായിരിക്കും നല്‍കുകയെന്ന് പ്രക്ഷോഭകാരികളുടെ തലവന്‍ മുസ്തഫ അബ്ദുല്‍ ജലീല്‍ പറഞ്ഞു.

പ്രക്ഷോഭകാരികള്‍ മുന്നേറ്റം കുറിച്ച സാഹചര്യത്തില്‍ അധികാരമൊഴിയാന്‍ വിവധ ലോകരാഷ്ട്രങ്ങള്‍ ഗദ്ദാഫിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തലസ്ഥാനത്തുനിന്ന് പിന്‍വാങ്ങില്ലെന്ന് ഗദ്ദാഫിയെ അനുകൂലിക്കുന്നവര്‍ അറിയിച്ചു. അതേസമയം ഗദ്ദാഫിയുടെ സൈന്യം കീഴടങ്ങുകയോ പിന്‍വാങ്ങുകയോ ചെയ്യുന്നതുവരെ വ്യോമമാര്‍ഗമുള്ള പോരാട്ടം തുടരുമെന്ന് നാറ്റോ പ്രഖ്യാപിച്ചു.

നാറ്റോയുടെ സഹായത്തോടുകൂടി രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന മിന്നലാക്രമണത്തിനൊടുവിലാണ് പ്രക്ഷോഭകാരികള്‍ ട്രിപ്പോളിയുടെ ഒട്ടുമിക്ക പ്രദേശങ്ങളും പിടിച്ചെടുത്തത്. ഗദ്ദാഫിയുടെ സൈനിക നടപടികളെത്തുടര്‍ന്ന് മരവിപ്പിച്ച ലിബിയയുടെ സ്വത്തുക്കള്‍ വിമതര്‍ക്കുവേണ്ടി എത്രയും പെട്ടെന്ന് വിട്ടുകൊടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ലണ്ടനില്‍ പറഞ്ഞു. ഗദ്ദാഫിയുടെ സാമ്രാജ്യം നിലംപൊത്തുകയാണെന്നും അതു തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ ചിലകേന്ദ്രങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും ഗദ്ദാഫി നിലനില്‍ക്കുന്നിടത്തോളം കാലം അത് അപകടകരമായിത്തന്നെ തുടരുമെന്നും വിമതരുടെ പ്രതിനിധി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഗദ്ദാഫിയുടെ അധികാര കേന്ദ്രമായറിയപ്പെടുന്ന ബാബ് അല്‍ അസീസിയയില്‍ പ്രക്ഷോഭകാരികള്‍ കടക്കാന്‍ തുടങ്ങുമ്പോള്‍ ഗദ്ദാഫിയുടെ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഒളിച്ചോടാനോ കീഴടങ്ങാനോ തയ്യാറല്ലാത്ത ഗദ്ദാഫിയുടെ അവശേഷിക്കുന്ന സൈനികരില്‍ ചിലരാണ് വിമര്‍ത്ത് നിറയൊഴിച്ചതെന്ന് ട്രിപ്പോളി സ്വദേശികള്‍ പറഞ്ഞു.

ട്രിപ്പോളിയില്‍ കലാപം തുടരുകയാണെന്നും നഗരത്തിന്റെ 95 ശതമാനവും അധീനതയിലാക്കിയെന്നും വിമതര്‍ അവകാശപ്പെട്ടു. ഗദ്ദാഫി എവിടെയുണ്ടെങ്കിലും കണ്ടുപിടിക്കുമെന്നും അവര്‍ പറഞ്ഞു. വിമതരുടെ സൈന്യബലം വര്‍ധിപ്പിക്കാന്‍ കടല്‍മാര്‍ഗം ട്രിപ്പോളിയിലേക്ക് സൈന്യം എത്തുന്നുണ്ട്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍നിന്നും തെക്കന്‍ മേഖലയില്‍നിന്നും വിമതര്‍ തലസ്ഥാനത്തേയ്ക്ക് എത്തുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആയിരക്കണക്കിന് സൈനികര്‍ ഗദ്ദാഫിക്ക് ഒപ്പമുണ്ടെന്നും വിമതര്‍ക്കെതിരെ പോരാടുമെന്നും സര്‍ക്കാര്‍ വക്താവ് മൗസ ഇബ്രാഹിം ഇറ്റാലിയന്‍ റേഡിയോയോട് പറഞ്ഞു. ഗദ്ദാഫിയുടെ വലംകൈയായിരുന്ന ഇദ്ദേഹം കഴിഞ്ഞയാഴ്ചയാണ് ഇറ്റലിയിലേക്ക് കടന്നത്.

janayugom 230811

ചരിത്രം കുറിച്ച ഇംപീച്ച്മെന്റ്


അഴിമതി കൈകാര്യംചെയ്യുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റിന് കരുത്തുണ്ടെന്ന് തെളിയിക്കപ്പെട്ട അപൂര്‍വ സന്ദര്‍ഭത്തിനാണ് കഴിഞ്ഞ ദിവസം രാജ്യസഭ സാക്ഷ്യം വഹിച്ചത്. കൊല്‍ക്കത്ത ഹൈക്കോര്‍ട്ടിലെ ജഡ്ജിയായിരുന്ന സൗമിത്രസെന്നിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനാണ് രാജ്യസഭ പാസാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് പാര്‍ലമെന്റിന്റെ ഏതെങ്കിലുമൊരു സഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കുന്നത്. ലോക്സഭയില്‍ ഒരിക്കല്‍ ഇംപീച്ച്മെന്റ് പ്രമേയം ചര്‍ച്ച ചെയ്തിരുന്നു. ജസ്റ്റിസ് രാമസ്വാമിക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നും അന്ന് കോണ്‍ഗ്രസ് വിട്ടുനിന്നതുകൊണ്ട് പ്രമേയം പരാജയപ്പെട്ടു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിലെ പ്രധാനിയായ കപില്‍ സിബല്‍ പാര്‍ലമെന്റില്‍ ആദ്യമായി സംസാരിക്കുന്നത് രാമസ്വാമിയുടെ വക്കീല്‍ എന്ന നിലയിലാണ്. അഴിമതിക്കാരനുവേണ്ടി വാദിക്കാന്‍ ആദ്യമായി പാര്‍ലമെന്റിന്റെ വാതില്‍കടന്ന കപില്‍ സിബല്‍ പിന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിന്റെ പ്രധാനിയായത് ചരിത്രത്തിന്റെ ഭാഗം.

ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതുപോലും സാധാരണഗതിയില്‍ ദുഷ്കരമായ ദൗത്യമാണ്. അതുകൊണ്ടാണ് ആറുപതിറ്റാണ്ടിന്റെ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ രണ്ടുതവണ മാത്രം ഇംപീച്ച്മെന്റ് പ്രമേയം ചര്‍ച്ച ചെയ്യുന്നത്. ഈ രണ്ടു പ്രമേയങ്ങളും സിപിഐ എമ്മാണ് അവതരിപ്പിച്ചതെന്നതും ചരിത്രത്തിന്റെ ഭാഗം. രാജ്യസഭയിലെ അമ്പതില്‍ കുറയാത്ത അംഗങ്ങളോ ലോക്സഭയുടെ നൂറില്‍ കുറയാത്ത അംഗങ്ങളോ ഒപ്പിട്ടു നല്‍കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുന്നത്. ഇംപീച്ച്മെന്റ് ആവശ്യപ്പെടുന്ന കാര്യത്തില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു ബോധ്യപ്പെടുമ്പോള്‍ രാജ്യസഭയുടെ ചെയര്‍മാനോ ലോക്സഭയുടെ സ്പീക്കറോ ജഡ്ജസ് എന്‍ക്വയറി അന്വേഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ഒരു കമ്മിറ്റിയെ നിശ്ചയിക്കും. ഇവര്‍ നടത്തുന്ന അന്വേഷണത്തില്‍ ജഡ്ജി കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കും. അവതരിപ്പിക്കുന്ന സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസായാല്‍ അതേ സെഷനില്‍ തന്നെ അടുത്ത സഭയിലും പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കപ്പെട്ടാല്‍ പിന്നെ പ്രസിഡന്റ് ജഡ്ജിയെ പുറത്താക്കും. പിന്നെ വേണമെങ്കില്‍ പുറത്താക്കപ്പെട്ട ജഡ്ജിക്ക് സുപ്രീംകോടതിയില്‍ ജുഡീഷ്യല്‍ റിവ്യൂവിന് സമീപിക്കാം. ഇത്രയും ദുഷ്കരമാണ് വഴികളെന്നതുകൊണ്ടായിരിക്കും ഭരണഘടനാ നിര്‍മാണവേളയില്‍തന്നെ പലരും ഇതിന്റെ പ്രായോഗികതയെക്കുറിച്ച് സംശയിച്ചത്. ഈ അസാധാരണമായ കടമ്പയുടെ പ്രധാന ഘട്ടത്തിനാണ് കഴിഞ്ഞ ദിവസം രാജ്യസഭ സാക്ഷ്യംവഹിച്ചത്.

സ്റ്റീല്‍ അതോറിറ്റിയും ഷിപ്പിങ് കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കത്തില്‍ റിസീവറായിരുന്നപ്പോഴാണ് സൗമിത്രസെന്‍ സാമ്പത്തിക തിരിമറി നടത്തിയത്. അഭിഭാഷകര്‍ ജഡ്ജിയായിക്കഴിഞ്ഞാല്‍ സാധാരണഗതിയില്‍ റിസീവര്‍ സ്ഥാനം ഒഴിയേണ്ടതാണ്. എന്നാല്‍ , സെന്‍ സ്ഥാനം ഒഴിഞ്ഞില്ലെന്നു മാത്രമല്ല റിസീവറായതിനുശേഷം ഒരിക്കലും അതു സംബന്ധിച്ച കണക്കുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഇതു സംബന്ധിച്ച് കോടതിയില്‍ കേസ് വന്നപ്പോള്‍ അതിനോട് പ്രതികരിക്കാന്‍പോലും തയ്യാറായില്ല. കോടതിയുടെ അനുമതിയില്ലാതെ പണം വക മാറി ചെലവഴിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് സെന്നിനെതിരെ വിധി പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴേക്കും ഹൈക്കോടതി ജഡ്ജിയായിരുന്ന സെന്നിന്റെ നടപടിയുടെ ഗൗരവം തിരിച്ചറിഞ്ഞ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി മൂന്നു ജഡ്ജിമാരുടെ കമ്മിറ്റിയെ നിയോഗിച്ച് അന്വേഷണം നടത്തി. റിസീവറെന്ന നിലയില്‍ നല്‍കിയ പണം ദുരുപയോഗപ്പെടുത്തിയെന്നും ഹൈക്കോടതിയില്‍നിന്നും വസ്തുതകള്‍ മറച്ചുവെച്ചെന്നും ഈ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജിവയ്ക്കണമെന്ന നിര്‍ദേശം കൊളേജിയം മുന്നോട്ടുവെച്ചെങ്കിലും സെന്‍ അതിനു തയ്യാറായില്ല. അപ്പോഴാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.

എന്നാല്‍ , ഈ പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ തയ്യാറായത് സിപിഐ എമ്മാണ്. രാജ്യസഭാചെയര്‍മാന്‍ നിയോഗിച്ച അന്വേഷണകമീഷനും സെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. സൗമിത്രാസെന്‍ ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് തന്റെ പ്രതിവാദം നടത്തിയത്. താന്‍ കുറ്റക്കാരനല്ലെന്നു സ്ഥാപിക്കാന്‍ നടത്തിയ ശ്രമം കുറച്ചൊക്കെ സഭയുടെ വികാരത്തെ സ്വാധീനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ , സെന്നിന്റെ വാദമുഖങ്ങളെ പൊളിച്ചടുക്കുന്ന പ്രകടനമാണ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പ്രകടിപ്പിച്ചത്. എതിര്‍വിസ്താരം ആവശ്യമില്ലാത്ത സന്ദര്‍ഭത്തില്‍ നടത്തുന്ന പ്രകടനം മാത്രമാണ് സെന്‍ നടത്തിയത്. രാജ്യസഭയില്‍ സ്വയം വാദിച്ച സെന്‍ എന്തുകൊണ്ട് അന്വേഷണസമിതിയുടെ മുമ്പാകെ ഹാജരായില്ലെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. അവിടെ മറുചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഉത്തരം മുട്ടുമെന്ന് മുന്‍കൂട്ടി കണ്ട് നടത്തിയ തന്ത്രമായിരുന്നു അത്്. ബിഎസ്പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാര്‍ടികളും പ്രമേയത്തെ പിന്തുണച്ചു. അതോടെ ചരിത്രത്തിന് സഭ സാക്ഷ്യം വഹിച്ചു.

ആദ്യഘട്ടത്തില്‍ ഇംപീച്ച്മെന്റിനെ അനുകൂലിക്കാതിരുന്ന കോണ്‍ഗ്രസും ബിജെപിയും നിലപാട് മാറ്റുന്നതിലേക്ക് എത്തിയത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെകൂടി ഫലമായിട്ടാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം അഴിമതി നടത്തിയ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഉദാരവല്‍ക്കരണ നയങ്ങളുടെ രണ്ടു ദശകം അഴിമതി സര്‍വവ്യാപിയാക്കിയിരിക്കുന്നു. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളെയും ജീര്‍ണത ബാധിച്ചിരിക്കുന്നു. അഴിമതിക്കെതിരായ ജനവികാരം സമൂഹത്തില്‍ ശക്തമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ അഴിമതി നടത്തിയെന്നു സംശയരഹിതമായി തെളിയിക്കപ്പെട്ട ഒരു ജഡ്ജിയെ വെറുതെ വിട്ടാല്‍ ജനതക്ക് പാര്‍ലമെന്റിലും ഭരണഘടനയിലുമുള്ള വിശ്വാസത്തിനിടിവ് തട്ടുമെന്ന് രാഷ്ട്രീയ കക്ഷികള്‍ തിരിച്ചറിഞ്ഞുവെന്നത് നല്ല കാര്യമാണ്. നീതിന്യായ സംവിധാനത്തിന്റെ അഴിമതിക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് പാര്‍ലമെന്റ് ഈ നടപടിയിലൂടെ നല്‍കിയത്.

എന്നാല്‍ , മറ്റു ചില കാര്യങ്ങള്‍കൂടി ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നത് കാണാതിരുന്നുകുട. അതിലൊന്ന് ജഡ്ജിമാരുടെ നിയമനരീതിയാണ്. ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ തെരഞ്ഞെടുക്കുകയെന്ന അത്യപൂര്‍വമായ രീതിയുള്ള രാജ്യമാണ് നമ്മുടേത്. ഭരണഘടനക്ക് നല്‍കിയ പുതിയ വ്യാഖ്യാനത്തിലൂടെ കോടതി തന്നെ 1993ല്‍ ഈ അവകാശം കവര്‍ന്നെടുത്തതാണ്. അഭിഭാഷകനായിരിക്കുമ്പോള്‍ തന്നെ അധികാരദുരുപയോഗം നടത്തിയ ഒരാള്‍ എങ്ങനെ ജഡ്ജിയായെന്ന പ്രസക്തമായ ചോദ്യം നിയമനവ്യവസ്ഥയുടെ പോരായ്മ തുറന്നുകാണിക്കുന്നതാണ്. ജഡ്ജിമാരുടെ നിയമനത്തിനു സുതാര്യമായ സംവിധാനം വേണമെന്നും നീതിന്യായവ്യവസ്ഥയിലെ അഴിമതി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ജുഡീഷ്യല്‍ സംവിധാനം വേണമെന്നുമുള്ള ആവശ്യത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിന് ഈ ചര്‍ച്ച സഹായകരമായിരിക്കും

*
പി രാജീവ് ദേശാഭിമാനി 23 ആഗസ്റ്റ് 2011

വില കുതിക്കുന്നു സര്‍ക്കാര്‍ ഉറങ്ങുന്നു


പതിനാല്, പതിനഞ്ച് ലോക്സഭാ സമ്മേളനങ്ങളില്‍ ചുരുങ്ങിയത് പതിനഞ്ചു തവണയെങ്കിലും വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ , ഈ ചര്‍ച്ചകള്‍കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്നു മാത്രമല്ല വില കുതിച്ചുകയറുകയാണ്. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഭക്ഷ്യസാധനങ്ങളുടെ വിലനിലവാരം രണ്ടക്കത്തിലെത്തിക്കഴിഞ്ഞു. പയര്‍വര്‍ഗങ്ങള്‍ , പച്ചക്കറി, പഞ്ചസാര, പാചക വാതകം, മണ്ണെണ്ണ തുടങ്ങിയവയുടെ വില രണ്ടും മൂന്നും ഇരട്ടിയായി വര്‍ധിച്ചു. പെട്രോളിനും ഡീസലിനും ഒരു ന്യായീകരണവുമില്ലാതെ വില കൂട്ടുകയാണ്. 2009ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നൂറുദിവസംകൊണ്ട് നിയന്ത്രിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ , പ്രഖ്യാപനം കടലാസിലൊതുങ്ങി.

2010 മെയ് 24ന് പ്രധാനമന്ത്രി പറഞ്ഞത്, "വിലക്കയറ്റം ഒരു പ്രധാനപ്പെട്ട പ്രശ്നമായി പരിഹരിക്കാതെ കിടക്കുന്നു. ഇതൊരു ഗൗരവമായ വിഷയംതന്നെയാണ്" എന്നാണ്. 2010 ജൂണ്‍ ഒന്നിന് പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും നടത്തിയ സംയുക്ത പ്രസ്താവനയിലും 2010 ഡിസംബറില്‍ സംയുക്ത പാര്‍ലമെന്ററി സമ്മേളനത്തില്‍ രാഷ്ട്രപതിയും വിലക്കയറ്റം തടയേണ്ടതിനെക്കുറിച്ച് വാചാലരായി. മന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രഖ്യാപനങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. എന്നാല്‍ , വില കൂടുകയല്ലാതെ കുറഞ്ഞില്ല. രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരാണ് യുപിഎ സര്‍ക്കാരിന്റെ വികല നയങ്ങള്‍മൂലം ദുരിതമനുഭവിക്കുന്നത്. പാവപ്പെട്ടവരുടെമേല്‍ അനുദിനം അധികഭാരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. പാവപ്പെട്ടവരുടെ ജീവിതപ്രയാസങ്ങളെക്കുറിച്ച് വ്യക്തമായ കണക്ക് സര്‍ക്കാരിന്റെ കൈയിലുണ്ടോ എന്നുപോലും സംശയമാണ്.

പ്ലാനിങ് കമീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് ഗ്രാമീണമേഖലയിലെ ബിപിഎല്‍ ജനസംഖ്യ 28.3 ശതമാനമാണ് (2005ല്‍). എന്നാല്‍ ഡോ. സക്സേന കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 50 ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അവര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തെ ആസ്പദമാക്കിയുള്ളതാണ് ഈ കണക്ക്. ടെണ്ടുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് 37.2 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നു. 2009ലെ കണക്കനുസരിച്ച് ഇത് 42 കോടിയോളം വരും. അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് 77 ശതമാനം ജനങ്ങളുടെ ദിവസവരുമാനം ഇരുപതു രൂപയില്‍ താഴെയാണ്. യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ ഈ സ്ഥിതിയിലെത്തിച്ചത്.

വിലക്കയറ്റത്തിന് നിരവധി കാരണങ്ങളുണ്ട്. അവ വിശകലനംചെയ്ത് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വിലക്കയറ്റത്തിനുള്ള പ്രധാന കാരണം തെറ്റായ സാമ്പത്തിക നയങ്ങളും വ്യക്തമായ കാഴ്ചപ്പാടില്ലായ്മയുമാണ്. കമ്പോളത്തിലെ ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുന്നത് വിലക്കയറ്റത്തിനുള്ള കാരണങ്ങളിലൊന്നാണ്. മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്നത് ഊഹക്കച്ചവടക്കാരായി മാറുന്നു. ഇന്ത്യയില്‍ ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ കമ്മോഡിറ്റി എക്സ്ചേഞ്ചുകളാണുള്ളത്. ദേശീയ കമ്മോഡിറ്റി എക്സ്ചേഞ്ചും(എന്‍സിഡിഇഎക്സ്) മള്‍ട്ടികമ്മോഡിറ്റി എക്സ്ചേഞ്ചുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും എന്‍സിഡിഇഎക്സ് വഴിയാണ് കച്ചവടംചെയ്യുന്നത്. 2009ലെ കണക്കനുസരിച്ച് 1,84,224 കോടി രൂപയൂടെ കച്ചവടം നടന്നിട്ടുണ്ട്. എന്നാല്‍ , യഥാര്‍ഥത്തില്‍ ചരക്ക് കൈമാറ്റം നടന്നത് 3591 കോടിയുടേത് മാത്രമാണ്. അതായത് ആകെ നടന്ന കച്ചവടത്തിന്റെ 0.33 ശതമാനംമാത്രം. കൃത്രിമമായ കണക്കുകളും കൈമാറ്റങ്ങളുമുണ്ടാക്കി ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കൈമാറ്റങ്ങളില്‍ 99 ശതമാനവും ഊഹക്കച്ചവടവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ഊഹക്കച്ചവടം തടയാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍മാത്രമേ വിലക്കയറ്റം നിയന്ത്രിക്കാനാകൂ.
അതോടൊപ്പം ഭക്ഷ്യസാധനങ്ങളെ, ഊഹക്കച്ചവടം ചെയ്യുന്ന കമ്മോഡിറ്റി എക്സ്ചേഞ്ചുകളുടെ ലിസ്റ്റില്‍നിന്ന് മാറ്റുകയും വേണം. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ശക്തമാക്കിയാല്‍ വിലക്കയറ്റം തടയാന്‍ കഴിയും. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതില്‍ കേന്ദ്രം ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. വേണ്ടത്ര ഭക്ഷ്യധാന്യം സര്‍ക്കാരിന്റെ കൈയിലുണ്ടെന്നാണ് പാര്‍ലമെന്റിന് അകത്തും പുറത്തും പ്രഖ്യാപിക്കുന്നത്. ഭക്ഷ്യധാന്യക്കൂമ്പാരമുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ത്തന്നെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളെയാണ് നാം കാണുന്നത്. 58,000 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഗോഡൗണില്‍ കിടന്നു നശിക്കുകയാണ്. ഇത് സുപ്രീം കോടതിയുടെവരെ വിമര്‍ശത്തിനിടയാക്കി. 2010 ഏപ്രിലിലെ കണക്കനുസരിച്ച് 183 ലക്ഷം ടണ്‍ ഗോതമ്പാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 80 ലക്ഷം ടണ്‍ ഗോതമ്പ് സുരക്ഷാ സൗകര്യമില്ലാത്തതിനാല്‍ നശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇത് സൂചിപ്പിക്കുന്നത് ഭക്ഷ്യധാന്യമുണ്ടായാല്‍പ്പോലും അത് സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ പാടെ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ്. സംസ്ഥാനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള അജന്‍ഡതന്നെ കേന്ദ്രസര്‍ക്കാരിനില്ല. സ്വകാര്യ കമ്പോളത്തെ സഹായിക്കാനുള്ള സമീപനത്തിന്റെ ഭാഗമാണിത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിപ്പിച്ചു. പെട്രോളിന് ചുരുങ്ങിയത് 15 പ്രാവശ്യവും ഡീസലിന് 11 പ്രാവശ്യവും വില വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില 33 മുതല്‍ 55 ശതമാനം വരെ കൂടി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചാല്‍ എല്ലാ അവശ്യവസ്തുക്കളുടെയും വില കൂടും. ആഗോള വിപണിയിലെ വില വര്‍ധിപ്പിച്ചതുകൊണ്ടാണ് ഇവിടെയും വില കൂട്ടുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ല. ഇന്ത്യയെപ്പോലെ മറ്റ് രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നില്ലെന്നതാണ് വസ്തുത. യഥാര്‍ഥത്തില്‍ ഇന്ധനത്തിന്റെ വിലവര്‍ധനയില്‍ 50 ശതമാനത്തിലേറെയും വിവിധതരത്തിലുള്ള നികുതികളാണ്. പെട്രോളിന്റെ നികുതി 58.37 ശതമാനവും ഡീസലിന്റേത് 37.75 ശതമാനവും മണ്ണെണ്ണയുടേത് 12.73 ശതമാനവും പാചകവാതകത്തിന്റേത് 345.35 ശതമാനവുമാണ്. അവശ്യവസ്തു എന്ന നിലയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ കാര്യമായ കുറവ് വരുത്തിയും പ്രത്യക്ഷ നികുതി വര്‍ധിപ്പിച്ചും നഷ്ടം നികത്താനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. പതിനാലാം ലോക്സഭയുടെ കാലത്ത് 42,000 കോടി രൂപ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെമേല്‍ ചുമത്തിയ നികുതിയുടെ ഭാഗമായിമാത്രം കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് എണ്ണക്കമ്പനികള്‍ക്ക് വില നിര്‍ണയിക്കാനുള്ള പൂര്‍ണ അധികാരം നല്‍കിയത്. സ്വകാര്യ കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും ലാഭം കുമിഞ്ഞുകൂടുന്നത് കാണാം.

പ്രധാനമന്ത്രിയും ധനമന്ത്രിയും പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മൊണ്ടേക്സിങ് അലുവാലിയയും ഉള്‍പ്പെടെയുള്ള ചില സാമ്പത്തിക വിദഗ്ധന്‍മാര്‍ ഇന്ത്യക്ക് മെച്ചപ്പെട്ട വളര്‍ച്ചനിരക്കുള്ളതുകൊണ്ടാണ് വിലക്കയറ്റം ഉണ്ടാകുന്നത് എന്ന പുതിയ സാമ്പത്തിക സിദ്ധാന്തം മുന്നോട്ടുവച്ചു. പ്രധാനമന്ത്രി പറഞ്ഞത് വളര്‍ച്ച വേണമെങ്കില്‍ വിലക്കയറ്റത്തെ അഭിമുഖീകരിക്കണമെന്നാണ്. എന്നാല്‍ , ഈ വാദഗതിക്ക് അടിസ്ഥാനമില്ലെന്ന് നിരവധി രാജ്യങ്ങളിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയുടെ വളര്‍ച്ചനിരക്ക് 9.5 ശതമാനമാണെങ്കില്‍ വിലക്കയറ്റം കേവലം 3 ശതമാനംമാത്രം. ഭക്ഷ്യസാധനങ്ങളുടെ വില ഒരു ശതമാനത്തില്‍ താഴെയാണ്. ബ്രസീല്‍ , റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മെച്ചപ്പെട്ട വളര്‍ച്ചനിരക്കുള്ളപ്പോള്‍ വിലക്കയറ്റം പരിമിതംമാത്രമാണ്. ചൈന- 2.07, അമേരിക്ക-2.6, ദക്ഷിണകൊറിയ - 2.07, യൂറോപ്പ് - 0.9, ഹോങ്കോങ് -1.0, തായ്വാന്‍ - 2.4, മലേഷ്യ - 1.3, സിംഗപ്പുര്‍ -0.2, ഇന്ത്യ -9.6. സര്‍ക്കാര്‍ എടുക്കുന്ന ഭരണപരമായ നടപടിതന്നെയാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. വളര്‍ച്ചനിരക്ക് ചൂണ്ടിക്കാട്ടി അതിനെ ലഘൂകരിക്കാനാകില്ല.

പൂഴ്ത്തിവയ്പും കളളപ്പണവും കൃത്രിമമായ വിലക്കയറ്റമുണ്ടാക്കുന്നു. പൂഴ്ത്തിവയ്പിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണം. കളളപ്പണം മറ്റൊരു സമാന്തര സാമ്പത്തികമേഖലയായി വളര്‍ന്നുകഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ച കളളപ്പണത്തിന്റെ കണക്കുപോലും സര്‍ക്കാരിന് പറയാന്‍ കഴിയുന്നില്ല. അത് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിയുമെടുക്കുന്നില്ല. വിദേശത്തെ കള്ളപ്പണം 94 ലക്ഷം കോടി രൂപവരെ വരുമെന്നാണ് ചില അനൗദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വിലവര്‍ധനയില്‍ ഏറ്റവും അധികം പ്രയാസപ്പെടുന്നത് കൃഷിക്കാരാണ്. ഒരു ഭാഗത്ത് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. മറുഭാഗത്താകട്ടെ വളം ഉള്‍പ്പെടെയുള്ള അസംസ്കൃത സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി വെട്ടിക്കുറച്ചതോടെ ഇത് രൂക്ഷമാകും. കൃഷിക്കും കാര്‍ഷികമേഖലയുടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ പണം ചെലവഴിച്ചെങ്കില്‍മാത്രമേ പരിമിതമായ സംരക്ഷണമെങ്കിലും ലഭിക്കൂ. അഴിമതി കൊടികുത്തി വാഴുന്ന നമ്മുടെ രാജ്യത്ത് സാര്‍വത്രിക പൊതുവിതരണ ശൃംഖല നടപ്പാക്കാന്‍ പണമില്ലെന്ന വാദത്തിന് ഒരര്‍ഥവുമില്ല. 2ജി സ്പെക്ട്രം കേസില്‍മാത്രം 1.76 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ഇതില്‍ പകുതി സംഖ്യപോലും വേണ്ട ഇന്ത്യയിലാകെ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ . ഇതിന്റെ മൂന്നിലൊരു ഭാഗംമതി വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം വരുത്താന്‍ .

2004ല്‍ ശതകോടീശ്വരന്മാര്‍ ഒമ്പതായിരുന്നെങ്കില്‍ ഇന്ന് 55 ആയി. അഴിമതിക്കേസുകളുടെ നീണ്ട നിരയാണ് രാജ്യം കാണുന്നത്. ഇതാണ് മന്‍മോഹന്‍ സിങ് പറയുന്ന തിളങ്ങുന്ന ഇന്ത്യയെങ്കില്‍ മറ്റൊരു ചിത്രംകൂടി നമ്മുടെ മുന്നിലുണ്ട്. ജനസംഖ്യയില്‍ 77 ശതമാനത്തോളം പേരുടെ ദിവസവരുമാനം 20 രൂപയില്‍ താഴെയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. 56 ശതമാനം സ്ത്രീകള്‍ പോഷകാഹാരക്കുറവ് മൂലം പ്രയാസപ്പെടുന്നു. ആദിവാസിമേഖലയിലെ കുട്ടികളില്‍ വിദ്യാഭ്യാസരംഗത്ത് 63 ശതമാനവും കൊഴിഞ്ഞുപോകുന്നത് പരിഹരിക്കപ്പെട്ടിട്ടില്ല. 90 ജില്ലയിലും 370 ലോക്സഭാ മണ്ഡലങ്ങളിലും മുസ്ലിം ന്യൂനപക്ഷങ്ങളുടെ സ്ഥിതി പരമദയനീയമാണെന്ന് സച്ചാര്‍ കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് തകര്‍ച്ചയെ നേരിടുന്ന കരയുന്ന ഇന്ത്യയുടെ ചിത്രം. ഇവരുടെമേലാണ് ഭരണാധികാരികള്‍ വിലക്കയറ്റത്തിന്റെ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത്.

*
പി കരുണാകരന്‍ ദേശാഭിമാനി 22 ആഗസ്റ്റ് 2011

മൂല്യം ഇടിഞ്ഞ അമേരിക്ക


അമേരിക്കയുടെ വായ്പാക്ഷമത ഇടിഞ്ഞതിന്റെ പ്രത്യാഘാതങ്ങള്‍ പ്രണബ് മുഖര്‍ജിയും മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ കൗശിക് ബസുവും ചെയ്യുന്നതുപോലെ ലഘൂകരിച്ചു കാണരുത്. പ്രതിസന്ധികള്‍ മുതലാളിത്ത വ്യവസ്ഥയുടെ കൂടപ്പിറപ്പാണെന്നും പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള വഴികള്‍ മുതലാളിത്തം നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുമെന്നും പക്ഷേ പ്രതിസന്ധികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നുമുള്ള വസ്തുതയും അതോടൊപ്പം ഓര്‍മിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വേണം ഇപ്പോഴത്തെ പ്രശ്നങ്ങളെ വിലയിരുത്താനും നിഗമനങ്ങളിലെത്താനും.

2008-09ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മുതലാളിത്തം കരകയറാന്‍ തുടങ്ങിയെന്ന് ശക്തമായി പ്രചരിപ്പിക്കപ്പെടുമ്പോഴും മാന്ദ്യം തുടരുക തന്നെയായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നില്ല. ആകെക്കൂടി നടന്നത് മേല്‍പ്പുറ ചികിത്സമാത്രം. ഇരട്ട സാമ്പത്തികമാന്ദ്യത്തിലേക്കാണ് അമേരിക്ക ഇപ്പോള്‍ കൂപ്പുകുത്തുന്നത്. കുറെ വര്‍ഷങ്ങളായി അമേരിക്ക പ്രധാന ഉല്‍പ്പാദന-സേവന മേഖലകളെ തീര്‍ത്തും അവഗണിച്ചുവരികയാണ്. വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയവയെല്ലാം അവഗണന നേരിട്ടപ്പോള്‍ , സൈനിക ചെലവുകളും ആയുധനിര്‍മാണവും ഇറക്കുമതിയും വീടു നിര്‍മാണവും ഉപഭോക്തൃ ഉപകരണ നിര്‍മാണവും പുരോഗമിക്കുകയായിരുന്നു. ഇവയ്ക്ക് ആവശ്യമായ പണം സമാഹരിച്ചത് നികുതി കൂട്ടിയിട്ടല്ല. വന്‍തോതില്‍ വായ്പ വാങ്ങിയും വായ്പയുടെ ജാമ്യത്തില്‍ സൃഷ്ടിക്കപ്പെട്ട ഓഹരികളെയും മറ്റ് ധനമേഖലാ സ്ഥാപനങ്ങളെയും ഉത്തേജിപ്പിച്ചുമായിരുന്നു.

ലോകത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുകയായിരുന്നു അമേരിക്ക. അമിതമായ കടബാധ്യതകള്‍ ഏറ്റെടുക്കുന്ന ഏതു രാജ്യവും ചെന്നുപതിക്കുന്ന കടക്കെണിയിലാണ് ഇന്ന് അമേരിക്ക. ഉയര്‍ന്ന ധനകമ്മി,ദേശീയവരുമാനത്തെ കവച്ചുവയ്ക്കുന്ന കടബാധ്യതകള്‍ , പലിശ കൊടുക്കാനും സൈനികച്ചെലവുകള്‍ നിര്‍വഹിക്കാനും ഇറക്കുമതിച്ചെലവുകള്‍ നടത്താനും സ്വകാര്യ കമ്പനികള്‍ക്കുള്ള കരാര്‍ തുക തീര്‍ക്കാനും ദൈനംദിന സര്‍ക്കാര്‍ ചെലവുകള്‍ നിര്‍വഹിക്കാനും മാര്‍ഗം കാണാതെ സര്‍ക്കാര്‍തന്നെ പാപ്പരാവുക, ആഗോള സമൂഹത്തിന്റെ വിശ്വാസം കളഞ്ഞുകുളിക്കുക എന്നിവയായിരിക്കും ഇതിന്റെ ഫലം. ഇത്തരമൊരു സാഹചര്യത്തിലാണ് റിപ്പബ്ലിക്കന്‍ കക്ഷിയുടെ ശാസനയ്ക്ക് വഴങ്ങി 2.1 ട്രില്യന്‍ ഡോളറിന്റെ (ഒരു ട്രില്യന്‍=10 ലക്ഷം കോടി) ചെലവുചുരുക്കല്‍ കരാറിന് പകരമായി കടം വാങ്ങലിന്റെ പരിധി 14.3 ട്രില്യന്‍ ഡോളറില്‍നിന്ന് 16.4 ട്രില്യന്‍ ഡോളറായി ഉയര്‍ത്താനുള്ള അംഗീകാരം വാങ്ങിയത്. 2.8 ട്രില്യന്‍ ഡോളറിന്റെ ചെലവുചുരുക്കല്‍ പദ്ധതി ഏറ്റെടുക്കണമെന്നതായിരുന്നു റിപ്പബ്ലിക്കന്‍മാരുടെ നിര്‍ബന്ധം. തല്‍ക്കാലം പ്രതിസന്ധി ഒഴിവായി. എന്നാല്‍ , വെളിപ്പെടുത്തപ്പെട്ട അമേരിക്കയുടെ പൊതുസാമ്പത്തിക ചിത്രവും വായ്പാപരിധി ഉയര്‍ത്താന്‍ വേണ്ടി നടത്തിയ രാഷ്ട്രീയ അന്തര്‍നാടകങ്ങളും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ കെട്ടുറപ്പിനെ സംബന്ധിച്ച് കാര്യമായ ആശങ്കകകളുയര്‍ന്ന സാഹചര്യത്തിലാണ് റേറ്റിങ് ഏജന്‍സി ട്രിപ്പിള്‍ എയില്‍നിന്ന് എ പ്ലസിലേക്ക് വായ്പാക്ഷമത താഴ്ത്തിയത്.

അമേരിക്കയുടെ ദേശീയ വരുമാനം 15 ട്രില്യന്‍ ഡോളറാണ്. ഇപ്പോള്‍ അനുവദിക്കപ്പെട്ട കടം ഏറ്റെടുത്തുകഴിയുമ്പോള്‍ (തീര്‍ച്ചയായും ഏറ്റെടുക്കും; അല്ലാതെ മുന്നോട്ടു പോകാനാകില്ല) മൊത്തം കടം 16.4 ട്രില്യന്‍ ഡോളറായി ഉയരും. കടം ഇത്രമേല്‍ വളര്‍ന്നത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് പണത്തിന്റെ ആവശ്യം വര്‍ധിച്ചപ്പോഴാണ് കൂടെക്കൂടെ അമേരിക്കന്‍ കോണ്‍ഗ്രസിനെ സമീപിക്കുന്നത് ഒഴിവാക്കാന്‍ ഉയര്‍ന്ന വായ്പാപരിധി നിര്‍ണയിക്കപ്പെട്ടത്. പിന്നീട് പല പ്രാവശ്യം വായ്പാപരിധി ഉയര്‍ത്തി നിര്‍ണയിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കയുടെ കടബാധ്യത 242 ബില്യന്‍ (ശതകോടി) ഡോളര്‍ ആയി ഉയര്‍ന്നു. രണ്ടര പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ 1970ല്‍ കടം 283 ബില്യന്‍ ഡോളര്‍ ആയി. 2011 മേയില്‍ അത് 14.3 ട്രില്യന്‍ ഡോളറായി. കടം ഏറിയതോടെ പലിശച്ചെലവും പെരുകി. 2003ല്‍ 150 ബില്യന്‍ ഡോളറായിരുന്ന പലിശച്ചെലവ് 2010ല്‍ 414 ബില്യന്‍ ഡോളറായി. അതായത് മൊത്തം ദേശീയ വരുമാനത്തിന്റെ 2.7 ശതമാനം. നിരന്തരം വര്‍ധിച്ചുപോന്ന ചെലവുകള്‍ നേരിടാന്‍ നികുതി വര്‍ധനയുടെ മാര്‍ഗം സ്വീകരിക്കപ്പെട്ടില്ല. മറിച്ച് നികുതി നിരക്കുകള്‍ ഇളവുചെയ്തുകൊണ്ടിരുന്നു. ജോര്‍ജ് ബുഷിന്റെ കാലത്ത് 2001, 2003, 2005 വര്‍ഷങ്ങളില്‍ ഗണ്യമായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടു. ഒബാമ ആ മാര്‍ഗം പിന്തുടര്‍ന്നു. നികുതി കുറച്ചാല്‍ നിക്ഷേപം ഉയരുമെന്നും ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയരുമെന്നുമുള്ള വിശ്വാസം ഫലവത്തായില്ല. സാധാരണക്കാരുടെ നികുതിഭാരം കുറയുമ്പോഴാണ് വാങ്ങല്‍ശേഷി ഉയരുകയെന്ന വസ്തുത അംഗീകരിക്കപ്പെടാതെ പോയി. നികുതി ഇളവിന്റെ ഫലം ലഭിച്ചത് സമ്പന്നര്‍ക്കായിരുന്നു.

സര്‍ക്കാര്‍ ചെലവുകള്‍ 2.4 ട്രില്യന്‍ ഡോളര്‍ കണ്ട് അടുത്ത പത്ത് വര്‍ഷത്തിനകം വെട്ടിക്കുറയ്ക്കാനാണ് ഒബാമ ഉണ്ടാക്കിയ കരാര്‍ . അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങാനിരിക്കുന്നതേയുള്ളൂ. ചെലവുചുരുക്കല്‍ പദ്ധതിയില്‍നിന്ന് സൈനിക ചെലവുകളും വിദ്യാഭ്യാസ ചെലവുകളും ഒഴിവാക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യം, സാമൂഹ്യക്ഷേമ സുരക്ഷാപദ്ധതികള്‍ തുടങ്ങിയവയെല്ലാം വെട്ടിക്കുറയ്ക്കപ്പെടും എന്നര്‍ഥം. ഒരു ശരാശരി അമേരിക്കക്കാരന്റെ കുടുംബചെലവുകളില്‍ മുഖ്യ ഇനമാണ് ആരോഗ്യ സുരക്ഷാചെലവുകള്‍ . അത് ഉള്‍പ്പെടെ കുറവ് ചെയ്യുമെന്നതിനാല്‍ ജീവിതച്ചെലവ് ഉയരുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ ചെലവുചുരുക്കല്‍ പൗരന്‍മാരുടെ വരുമാനമിടിക്കും. വാങ്ങല്‍ക്കഴിവ് കുറയ്ക്കും. നിക്ഷേപവും ഉല്‍പ്പാദനവും മരവിക്കും. തൊഴിലില്ലായ്മ വര്‍ധിക്കും. അമേരിക്കന്‍ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2011 ജൂലൈയില്‍ 13.9 ദശലക്ഷം പേര്‍ തൊഴില്‍രഹിതരാണ്. ഇത് തൊഴില്‍ശക്തിയുടെ 9.1 ശതമാനമാണ്. 2011 ഏപ്രിലിന് ശേഷം തുടര്‍ച്ചയായി ഈ നിരക്ക് ഉയരുകയാണ്. തൊഴില്‍രഹിതരില്‍ ഏഴ് മാസവും അതില്‍കൂടുതലും തൊഴില്‍രഹിതരായി തുടരുന്നവരാണ് 6.2 ദശലക്ഷം പേര്‍ . ഈ സ്ഥിതി കൂടുതല്‍ വഷളാകാന്‍മാത്രമേ ഈ ചെലവുചുരുക്കല്‍ സഹായിക്കൂ. ചെലവുചുരുക്കല്‍ മാത്രമല്ല റിപ്പബ്ലിക്കന്‍മാരുമായുണ്ടാക്കിയ കരാറിലുള്ളത്. 2011 നവംബര്‍ 24 ആവുമ്പോഴേക്കും ഇനിയും സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിക്കുമെന്നും കരാറിലുണ്ട്. 2008-09ലാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍പെട്ടത്. ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഓഹരിക്കമ്പോളങ്ങളും ഒന്നൊന്നായി നിലംപൊത്തി. 1930കളിലെ മഹാമാന്ദ്യത്തോടാണ് അതിനെ താരതമ്യപ്പെടുത്തിയത്. രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെ പരിതസ്ഥിതിയില്‍ അമേരിക്കയ്ക്ക് കടംകൊടുക്കാന്‍ മറ്റുള്ളവര്‍ മടിക്കേണ്ടതാണ്. എന്നാല്‍ , ട്രഷറി ബില്ലുകളും ബോണ്ടുകളും ധാരാളമായി മറ്റ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് സര്‍ക്കാരുകള്‍ക്ക് വിറ്റ് പണം സമാഹരിക്കാന്‍ അമേരിക്കയ്ക്ക് പ്രയാസമുണ്ടായില്ല.

അമേരിക്കന്‍ കറന്‍സിയുടെ കെട്ടുറപ്പായിരുന്നില്ല കാരണം. നഷ്ടസാധ്യതയില്ലാത്ത, അപകടം കുറഞ്ഞ മറ്റ് കറന്‍സികളുടെ അഭാവമാണ് ഡോളറിനെ ആകര്‍ഷണീയപദവിയില്‍ നിലനിര്‍ത്തിയത്. ഡോളറിനെ രക്ഷിക്കാന്‍ അവസാനത്തെ ആയുധവും ഒബാമ പ്രയോഗിച്ചുകഴിഞ്ഞു. ട്രിപ്പിള്‍ എ പദവി ഉടന്‍ വീണ്ടെടുക്കുമെന്നും സമ്പദ്വ്യവസ്ഥ ശക്തമാണെന്നുമുള്ള സന്ദേശമാണ് അദ്ദേഹം ആഗോള മൂലധനത്തിന് നല്‍കിയത്. പക്ഷേ ഒബാമയുടെ പ്രഖ്യാപനം വന്നശേഷവും അമേരിക്കന്‍ ഓഹരിസൂചികയായ ഡൗജോണ്‍സ് 635 പോയിന്റ് ഇടിഞ്ഞു. 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഇന്ത്യന്‍ ഓഹരി വിലസൂചികയായ സെന്‍സെക്സ് ഒറ്റദിവസം 500 പോയിന്റ് താഴ്ന്നു. അമേരിക്കയുടെ വായ്പാക്ഷമത ഇടിഞ്ഞമാത്രയില്‍ ഓഹരിസൂചികകളും ഇടിഞ്ഞത് സ്വാഭാവികം. കടപ്പത്രങ്ങള്‍ ആകര്‍ഷണീയമായ നിക്ഷേപങ്ങള്‍ അല്ലാതെ മാറുമ്പോള്‍ കടപ്പത്രങ്ങള്‍ വിറ്റഴിക്കാന്‍ രാജ്യം ബുദ്ധിമുട്ടും. പക്ഷേ, വില്‍ക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടിവരും. നിക്ഷേപകരെ ആകര്‍ഷിക്കാനാണ് പലിശനിരക്ക് ഉയര്‍ത്തുന്നത്. ഉയര്‍ന്ന പലിശച്ചെലവ് കടത്തിന്റെ നല്ലൊരുഭാഗം തിന്നുതീര്‍ക്കും. ഉദാഹരണമായി അമേരിക്കന്‍ ട്രഷറിയില്‍ ചൈനീസ് നിക്ഷേപം 1.16 ട്രില്യന്‍ ഡോളറാണ്. പലിശനിരക്ക് ഉയരുമ്പോള്‍ ചൈനയ്ക്ക് മാത്രമായി 100 ബില്യന്‍ ഡോളറിന്റെ അധികപലിശ നല്‍കേണ്ടിവരും. അമേരിക്കയിലെ വിവിധ വായ്പാനിരക്കുകള്‍ ബന്ധിപ്പിച്ചിരിക്കുന്നത് കടപ്പത്ര പലിശനിരക്കുമായിട്ടാണ്. വിദ്യാഭ്യാസം, വാഹനങ്ങള്‍ , വീടുകള്‍ , ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ മാത്രമല്ല പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകളുടെ വായ്പകളുടെ നിരക്കുകളും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് അമേരിക്കന്‍ ട്രഷറി കടപ്പത്ര നിരക്കുമായിട്ടാണ്. കടപ്പത്രമൂല്യവും പലിശനിരക്കും തമ്മില്‍ വിപരീത ബന്ധമാണുള്ളത്. 100 ഡോളര്‍ കടപ്പത്രത്തിനുമേല്‍ അഞ്ച് ഡോളറാണ് നിരക്കെന്ന് കരുതുക. അതായത് അഞ്ച് ശതമാനം. കടപ്പത്രവില 90 ഡോളറാകുമ്പോള്‍ പലിശനിരക്ക് 5.5 ശതമാനമായി വര്‍ധിക്കും. ഇതോടെ മറ്റെല്ലാ നിരക്കും ഉയരും. ഇതാകട്ടെ ഉപഭോക്തൃചെലവുകള്‍ ചുരുക്കുകയും ഡിമാന്‍ഡ് വെട്ടിക്കുറയ്ക്കുകയുംചെയ്യും. ഉയര്‍ന്ന പലിശനിരക്കിന് കടമെടുക്കേണ്ടിവരുന്നത് കമ്പനികളുടെ ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിക്കും. ലാഭവും നിക്ഷേപവും ചുരുക്കും. സംസ്ഥാന സര്‍ക്കാരുകളുടെ വായ്പാചെലവ് ഉയരുന്നതിനും കടപ്പത്രവിലക്കുറവ് വഴിയൊരുക്കും. കടപ്പത്ര ജാമ്യത്തില്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് അധികജാമ്യം നല്‍കാന്‍ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും നിര്‍ബന്ധിക്കാന്‍ തുടങ്ങുന്നതോടെ ആ വഴിക്കുള്ള ചെലവും വര്‍ധിക്കും. അമേരിക്കയിലെ സംഭവവികാസങ്ങള്‍ സമ്മിശ്രപ്രതികരണങ്ങളാകും ഇന്ത്യയിലുണ്ടാക്കുക. ലാഭ-നഷ്ടങ്ങളുടെ അളവും എത്രകാലം നിലനില്‍ക്കും എന്നതും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എങ്ങനെ എത്രവേഗം പ്രതിസന്ധി പരിഹരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ഏതായാലും പൂര്‍ണമായ പ്രതിസന്ധി പരിഹാരം അസാധ്യമാണ്. അതുണ്ടാവണമെങ്കില്‍ നികുതികള്‍ കൂട്ടണം, വായ്പ കുറയ്ക്കണം. രണ്ടും സാധ്യമല്ലാത്ത സ്ഥിതിയാണിന്നുള്ളത്.

അമേരിക്കയിലെ നിക്ഷേപമാന്ദ്യവും തൊഴിലില്ലായ്മ വര്‍ധനയും ഏറ്റവും ആദ്യം പ്രതിഫലിപ്പിക്കുക ക്രൂഡ് ഓയിലിനുള്ള ആവശ്യത്തിലും അതിന്റെ വിലയിലുമാണ്. ഏറ്റവും ലാഭകരമായ നിക്ഷേപവിപണി തേടിയുള്ള പരക്കംപാച്ചിലിലാണ് ആഗോളധനമൂലധനം. പ്രതിസന്ധികളില്‍ ഉഴലുന്ന അമേരിക്കയില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ധനമൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെത്താനുള്ള സാധ്യത പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എത്തിച്ചേരുന്നത് ഓഹരിമൂലധനമാണ്; ഉല്‍പ്പാദനത്തില്‍ പ്രയോഗിക്കപ്പെടുന്ന പ്രത്യക്ഷ മൂലധനനിക്ഷേപമല്ല എന്നോര്‍ക്കണം. പ്രതീക്ഷിച്ച ദേശീയ വരുമാന വളര്‍ച്ച നേടാത്ത പശ്ചാത്തലത്തിലും അടിസ്ഥാന വ്യവസായങ്ങളുടെ വളര്‍ച്ചമുരടിപ്പിന്റെ സാഹചര്യത്തിലും സാമ്പത്തിക പരിഷ്കാരങ്ങളുടെ രണ്ടാം അധ്യായം തുറക്കുമെന്ന പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന ആഗോള മൂലധനത്തിന് ഊര്‍ജം പകരും.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 22 ആഗസ്റ്റ് 2011

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER