My Blog List

Sunday, July 10, 2011

പരസ്യമാക്കാത്ത രഹസ്യനിക്ഷേപങ്ങള്

പരസ്യമാക്കാത്ത രഹസ്യനിക്ഷേപങ്ങള്
പതിമൂന്ന് പലര്ക്കും അശുഭകരമായ അക്കമായിരിക്കാം. പക്ഷേ, രാജ്യത്തിന്റെ വിദേശകടത്തിന്റെ പതിമൂന്നിരട്ടിയുള്ള ഒരു സംഖ്യയെക്കുറിച്ച് ഓര്ത്തുനോക്കുക-പലര്ക്കുമെന്നല്ല, മിക്കവര്ക്കും തല പെരുക്കും. അത്രയും വലിയൊരു സംഖ്യയാണ് സ്വിസ് ബാങ്കിന്റെ കള്ളറകളില് ഇന്ത്യക്കാര്ക്കുള്ള രഹസ്യനിക്ഷേപം. അതത്രയും പിടിച്ചെടുത്ത് നമ്മുടെ വിദേശകടം മുഴുവന് കൊടുത്തുതീര്ത്തശേഷം ബാക്കിവരുന്ന സംഖ്യ അതേപടി ബാങ്കിലിട്ടു എന്നു കരുതുക. വര്ഷാവര്ഷം പദ്ധതിച്ചെലവിനുള്ള പണം അതില് നിന്നുമാത്രം കിട്ടും. അധിക നികുതിവേണ്ട, സബ്സിഡി ഇനിയും വെട്ടിച്ചുരുക്കേണ്ട എന്നുമാത്രമല്ല, വെട്ടിച്ചുരുക്കിയ സബ്സിഡി പുനഃസ്ഥാപിക്കുകപോലും ചെയ്യാം. നികുതിവല കൂടുതല് കൂടുതല് നിവര്ത്തി വിരിക്കേണ്ട ആവശ്യവും വരില്ല. കാര്യങ്ങളെല്ലാം കൃത്യമായി നടന്നുകൊള്ളും.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ രഹസ്യനിക്ഷേപത്തിന്റെ അടുത്തൊന്നും എത്തില്ലത്രേ ലോകത്താകെയുള്ളവരുടെ സ്വിസ് നിക്ഷേപം ഒന്നിച്ചുചേര്ത്താല് . അപ്പോള് പിന്നെ അതങ്ങ് തിരിച്ചു പിടിച്ചാല് പോരേ, പ്രശ്നങ്ങള് തീര്ക്കാന്? ഈ ചോദ്യംതന്നെയാണ് സുപ്രീംകോടതി ചോദിച്ചത്. യാദൃച്ഛികമാവാം, കോടതിയുടെ കടുത്ത പരാമര്ശം വന്നതിന്റെ തലേന്നാണ്, തന്റെ പഠനം വെളിപ്പെടുത്തിയ രഹസ്യനിക്ഷേപങ്ങളുടെ വിശദാംശങ്ങള് രണ്ടുദിവസം കഴിഞ്ഞ് പുറത്തുവിടുമെന്ന് ദേവ്കര് പ്രഖ്യാപിച്ചത്.

വിക്കിലീക്സ്

അസാഞ്ചെയുടെ വെളിപ്പെടുത്തലുകള് അന്തരീക്ഷത്തില് തങ്ങിനില്ക്കുകയാണ്. അദ്ദേഹത്തിന് രഹസ്യവിവരങ്ങള് ചോര്ത്തിക്കൊടുത്ത മുന് സ്വിസ് ബാങ്ക് ജീവനക്കാരന് എല്മര് വിചാരണ നേരിടുകയാണ്. തങ്ങളുടെ നാട്ടുകാരുടെ രഹസ്യനിക്ഷേപങ്ങളുടെ വിശദാംശങ്ങള് വേണമെന്ന് അമേരിക്ക സ്വിറ്റ്സര്ലന്റിനോട് ആവശ്യപ്പെടുകയും അവരത് നല്കാം എന്ന് ഏല്ക്കുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില് ഇന്ത്യയും ആവശ്യപ്പെട്ടു രേഖകള്. അതിനു മറുപടിയായി സ്വിറ്റ്സര്ലന്റ് പറഞ്ഞത് ഒരു ടെലിഫോണും ബുക്ക് ചെയ്ത് കാത്തിരുന്നാല് കിട്ടുന്നതല്ല വിശദവിവരങ്ങള് എന്ന പരിഹാസവചനമാണ്. ചോദിക്കുന്ന കാര്യത്തില് ആത്മാര്ഥത വേണം എന്ന്, മലയാളം.

സ്വിസ് രഹസ്യത്തിന്റെ ചരിത്രം

ഫാസിസ്റ്റുകളുടെ കടന്നാക്രമണത്തില്നിന്ന് യഥാര്ഥ നിക്ഷേപകരെ രക്ഷിക്കാനായാണ് സ്വിറ്റ്സര്ലന്റിലെ ബാങ്കുകള് അതുവരെ ഇല്ലാതിരുന്ന 'രഹസ്യ അറകള്' പണിതത്. രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ട ജൂതന്മാരുടെ നിക്ഷേപങ്ങളുടെ മുഴുവന് വിവരവും അറിയാനും അതൊക്കെ വെട്ടിപ്പിടിക്കാനുമുള്ള ഹിറ്റ്ലറുടെ നീക്കത്തിന് തടയിടാനും രൂപം കൊടുത്തതാണിവ. ദൌര്ഭാഗ്യവശാല്, ചരിത്രത്തിന്റെ കുത്തൊഴുക്കില് ഫാസിസ്റ്റുകളുടെയും ഭീകരരുടെയും വിഭവങ്ങളുടെ ഒളിയിടങ്ങളായി മാറിത്തീരുകയാണ് ഈ അറകള്. ഇത്തരം രഹസ്യ ഇടപാടുകള് ലോകത്ത് മറ്റനേകം കേന്ദ്രങ്ങളിലും വന്തോതില് നടക്കുന്നുണ്ട്. 70ലേറെ ടാക്സ് ഹാവണുകളാണ് ലോകത്താകെ കണ്ണിമചിമ്മാതെ നിക്ഷേപകരുടെ രഹസ്യനിധികള് കാക്കുന്ന ഭൂതങ്ങളെപ്പോലെ നിലയുറപ്പിച്ചിട്ടുള്ളത്. മൊറീഷ്യസ്, തായ്ലന്ഡ്, സിംഗപ്പൂര്, ഹോങ്കോങ്, സീഷെല്സ്... പട്ടിക അങ്ങനെ നീളുകയാണ്.

ലോയ്ഡ്സ് ബാങ്കിന്റെ സൈറ്റ്

'ലോയ്ഡ്സ് ടിഎസ്ബി ഇന്റര്നാഷണലി'ന്റെ മിയാമി ഓഫീസിന്റെ വെബ്സൈറ്റ് ഒന്നു പരിശോധിക്കുക. പത്തുലക്ഷം ഡോളറിനുമേലെ നിക്ഷേപിക്കാന് തയ്യാറുള്ള ലാറ്റിന്അമേരിക്കക്കാര്ക്കായി തങ്ങള് ഒരുക്കുന്ന സുരക്ഷിത അറകളെക്കുറിച്ചാണ് വാഗ്ദാനം. ഫ്ളോറിഡ സംസ്ഥാനത്തിന്റെ പരിപൂര്ണ പിന്തുണ ഇക്കാര്യത്തിലുണ്ടെന്നും സൈറ്റ് പറയുന്നു. ഇങ്ങനെ നിക്ഷേപകരെ എണ്ണതേച്ച് കുളിപ്പിച്ച് ശയ്യാഗൃഹം തയ്യാറാക്കി കാത്തുനില്ക്കുന്ന 'മദാലസകളുടെ' എണ്ണം വളരെയേറെയാണ്. അസാഞ്ചെക്ക് സ്വിസ്ബാങ്ക് നിക്ഷേപകരുടെ രഹസ്യഫയല് കൈമാറി എന്നു പറയുന്ന എല്മര് തറപ്പിച്ചു പറയുന്നു, താന് സ്വിസ് നിയമമനുസരിച്ച് ശിക്ഷിക്കപ്പെടില്ല എന്ന്. കൊടുത്ത വിവരങ്ങളത്രയും കേമാന് ഐലന്റില് പ്രവര്ത്തിക്കുന്ന ബാങ്കുകളുടേതാണത്രെ. സ്വിസ് നിയമം അവിടെ ബാധകമല്ല എന്നതാണ് എല്മറുടെ രക്ഷക്കെത്തുന്നത്.

2001 സെപ്തംബര് 11ന്റെ വേള്ഡ്ട്രേഡ് സെന്റര് ആക്രമണത്തിനുശേഷം കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ (ാീില്യ ഹമൌിറലൃശിഴ) കൂടുതല് കര്ശന വ്യവസ്ഥകളാണ് അമേരിക്ക കൊണ്ടുവന്നിരിക്കുന്നത്. അന്താരാഷ്ട്ര സ്ഥാപനങ്ങള് വഴി അത് മറ്റു രാജ്യങ്ങളുടെ മേല് അടിച്ചേല്പ്പിക്കാനും അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരമൊരവസ്ഥയില്, സ്വിസ് ബാങ്കില് അക്കൌണ്ട് തുടങ്ങുന്നതിനും കൃത്യമായ തിരിച്ചറിയല്രേഖകള് വേണം. ബിനാമി ഇടപാട് നടക്കില്ലെന്നര്ഥം. പക്ഷേ, വേറൊന്നുണ്ട്. 'നംബേഡ് അക്കൌണ്ട്' എന്ന പേരിലുള്ള ഒരു സംവിധാനം-ഒരുലക്ഷം ഡോളറിലേറെ നിക്ഷേപമുണ്ടെങ്കില് അതിനു കൂടുതല് സ്വകാര്യത കിട്ടും. പക്ഷേ, കാശ് അങ്ങോട്ട് കൊടുക്കണം. 300 ഡോളര് പ്രതിവര്ഷം കൈയില്നിന്ന് ചെലവാക്കണം.

"സ്വിസ് വിത് ഹോള്ഡിങ് ടാക്സ്'' എന്ന പേരില് രശീതി മുറിച്ചുകിട്ടുകയും ചെയ്യും.

സ്വിറ്റ്സര്ലന്റില് മാത്രമല്ല, ലോകത്താകെയുള്ള മറ്റു പല ദ്വീപരാഷ്ട്രങ്ങളിലുമായി നടന്നുവരുന്ന 'ടാക്സ് ഹാവണു'കളില് എത്തുന്ന കള്ളപ്പണം അതത് നാടുകളിലെ സമ്പദ്വ്യവസ്ഥകള്ക്ക് ദോഷം ചെയ്യുന്നു എന്നുമാത്രമല്ല അത് വലിയതോതില് മയക്കുമരുന്ന് കടത്തിനും ഭീകരപ്രസ്ഥാനത്തിനും വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരം നികുതിവെട്ടിപ്പുകേന്ദ്രങ്ങള് വെറും തട്ടിപ്പുകേന്ദ്രങ്ങള് എന്നതിലുപരി രാഷ്ട്രീയഗൂഢാലോചനകളുടെ പ്രഭവകേന്ദ്രങ്ങള്കൂടിയായി മാറുന്നു. വിദേശകമ്പനികളുമായുള്ള ഇടപാടുകളിലൂടെ നേടിയെടുക്കുന്ന 'കമീഷനു'കളും 'കിക്ക് ബാക്കു'കളും താരപ്രഭയുള്ള കലാകാരന്മാര്ക്ക് വിദേശങ്ങളില്നിന്നു കിട്ടുന്ന വന് പ്രതിഫലങ്ങളും മയക്കുമരുന്നു വില്പ്പനയിലൂടെയും ആയുധ ഇടപാടിലൂടെയും നേടുന്ന കോഴപ്പണവും സാമ്രാജ്യത്വ ഏജന്സികളുടെ താല്പ്പര്യ സംരക്ഷണത്തിനായി മൂന്നാംലോക രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങള്ക്ക് ലഭിക്കുന്ന അച്ചാരപ്പണവുമെല്ലാം കുത്തിയൊഴുകുകയാണ്, ഈ തട്ടിപ്പു കേന്ദ്രങ്ങളിലേക്ക്.

അമേരിക്ക ചെയ്തത്

സാമ്പത്തികത്തകര്ച്ചയുണ്ടാക്കിയ ഗതികേടിന്റെ മൂര്ധന്യംകൊണ്ടാണെങ്കിലും ഇത്തരം തട്ടിപ്പുകേന്ദ്രങ്ങളില് നിക്ഷേപിക്കപ്പെട്ട അമേരിക്കന് സമ്പാദ്യത്തെപ്പറ്റി യാങ്കികള് ഇപ്പോള് ഏറെ ജാഗ്രത പുലര്ത്തുന്നുണ്ട്. 10,000 ഡോളറില് കൂടുതല് വിദേശനിക്ഷേപങ്ങള് ഉള്ളവര് അതെല്ലാം നികുതി 'റിട്ടേണി'ല് വെളിപ്പെടുത്താന് ബാധ്യസ്ഥരാണ്. മാത്രവുമല്ല, വിദേശ അക്കൌണ്ടുകള്ക്ക് നികുതി ചുമത്തിക്കൊണ്ടുള്ള ഒരു ബില്ല് തന്നെ അമേരിക്ക പാസാക്കുകയുണ്ടായി. "ഫോറിന് അക്കൌണ്ട് ടാക്സ് കംപ്ളെയന്സ് ആക്ട്''. അതുപ്രകാരം തങ്ങളുടെ പൌരന്മാര് മറുനാടുകളില് നടത്തുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങളറിയിക്കാന് അതത് ബാങ്കുകള് ബാധ്യസ്ഥമാണ്. അഥവാ അങ്ങനെ ചെയ്യുന്നില്ലെങ്കില് പ്രതിക്രിയ ചെയ്യാനുള്ള അവകാശവും ഈ നിയമം അമേരിക്കക്ക് നല്കുന്നു.

ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില് ഒരു അമേരിക്കന് പൌരനുള്ള ഒരുലക്ഷം ഡോളര് നിക്ഷേപത്തിന്റെ വിശദാംശങ്ങള് ബാങ്ക് വെളിപ്പെടുത്തുന്നില്ല എന്ന് കരുതുക. പിന്നീട് അത് വെളിപ്പെട്ടാല് അമേരിക്കയില്നിന്ന് സ്റ്റേറ്റ് ബാങ്കിന് കിട്ടാനുള്ള കാശില്നിന്ന് അമേരിക്ക അത് കൃത്യമായി വസൂല് ചെയ്തുകൊള്ളും. കാര്യം വളരെ ലളിതം, സുതാര്യം. എന്തു കാര്യത്തിനും അമേരിക്കയെ വിധേയത്വത്തോടെ പിന്തുടരുന്ന ഇന്ത്യാഗവണ്മെന്റിന് ഇക്കാര്യത്തില് പക്ഷേ, അത്തരമൊരു നിലപാടെടുക്കാന് ഒട്ടും താല്പ്പര്യമില്ല!

ഏറ്റവുമൊടുവില് ലീഷന്സ്റ്റീന് ബാങ്കില് ഇന്ത്യയിലെ 26 നിക്ഷേപകര്ക്ക് ഉണ്ടെന്ന് പറയപ്പെടുന്ന കോടികളുടെ ഇടപാടിന്റെ കഥ പുറത്തുവന്നിരിക്കുന്നു. എന്നാല് അതിന്റെ വിശദാംശങ്ങള് വെളിപ്പെടുത്താനാവില്ല എന്ന നിലപാടാണ് ഇന്ത്യാഗവണ്മെന്റ് കൈക്കൊണ്ടത്. കോടതിക്ക് മുദ്രവച്ച കവറില് വേണമെങ്കില് അത് നല്കാം എന്നാണ് സര്ക്കാര് വക്കീല് പറഞ്ഞത്. ജനങ്ങളറിഞ്ഞാല് പ്രശ്നമാണെന്ന് മലയാളം. ഇത്തരമൊരവസ്ഥയിലാണ് കോടതിക്കുപോലും പൊട്ടിത്തെറിക്കേണ്ടിവന്നത്.

വെറും നികുതിവെട്ടിപ്പല്ല

കേവലം നികുതിവെട്ടിപ്പിന്റെ മാത്രം കാര്യമായി ഇതിനെ കാണാനാവില്ല. അന്താരാഷ്ട്ര ഭീകരശൃംഖലയുമായി, ആയുധ-മയക്കുമരുന്നുകടത്തുമായി നേരിട്ട് ബന്ധമുള്ള ശതകോടികള് ഒഴുകിമറിയുന്ന ഇത്തരം അവസ്ഥ മനുഷ്യകുലത്തിനു നേരെ തന്നെയുള്ള വെല്ലുവിളിയാണ്. 2ജി സ്പെക്ട്രം ഇടപാടില് ഒഴുകിമറിഞ്ഞ സഹസ്രകോടികളും ഇത്തരം "ഹാവേണുകളി'ലേക്ക് തന്നെയാണ് ഒലിച്ചിറങ്ങിയിട്ടുണ്ടാവുക.

പാര്ലമെന്ററി സമിതിക്ക്മുന്നില് വരാനാവില്ല, പകരം പിഎസിക്ക് മുന്നില് കൈയുംകെട്ടി നില്ക്കാന് തയ്യാറാണ് താന് എന്ന് പറഞ്ഞ് സ്വന്തം പദവിയെപ്പോലും മലിനപ്പെടുത്തിക്കൊണ്ട് കൊള്ളക്ക് കൂട്ടുനില്ക്കുകയാണ് പ്രധാനമന്ത്രി. അദ്ദേഹവും മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ കൂട്ടുകാരും ഇക്കാര്യത്തില് എവിടെയാണ് നില്ക്കുന്നത് എന്നതില് സംശയത്തിനിടമില്ല.

വിദൂരദേശങ്ങളില് ആരാന്റെ താവളത്തില് കുഴിച്ചുമൂടപ്പെട്ടു കിടക്കുന്ന ശതകോടികള് കണ്ടെത്താനും തിരിച്ചുപിടിച്ച് സര്ക്കാരിലേക്ക് മുതല്ക്കൂട്ടാനും ഇത്തരം ഭരണാധികാരികള് തയ്യാറാവില്ല-കാരണം അവരില് പലരുടേതുമാണല്ലോ ഈ രഹസ്യനിക്ഷേപങ്ങളത്രയും. അതുകൊണ്ടുതന്നെ ഇവിടെനിന്ന് കുത്തിച്ചോര്ത്തപ്പെട്ട ശതകോടികള് തിരിച്ചുപിടിക്കാനും അതുവഴി സ്വന്തം ഭാവിഭാഗധേയം തന്നെ നിര്ണയിക്കാനുമുള്ള ചുമതല ഇന്ത്യന് ജനതയുടെ മേല് വന്നു വീഴുകയാണ്. അതിന് അവരെ സജ്ജരാക്കാനുള്ള പ്രയാസമേറിയ ജോലി ദേശാഭിമാനബോധമുള്ള രാഷ്ട്രീയ നേതൃത്വമാകെ ഏറ്റെടുക്കേണ്ടതുണ്ട്. 1977ല് ജെപിയുടെ നേതൃത്വത്തില് നടന്നതിന് സമാനമായ വന് ജനകീയമുന്നേറ്റമാണ് വര്ത്തമാനകാലം ആവശ്യപ്പെടുന്നത്.

മല പ്രസവിച്ചത് എലിയെയല്ല

ജനുവരി 25ന് റവന്യൂ സെക്രട്ടറിയുടെയും സിബിസിടി ചെയര്മാന്റെയും സാന്നിധ്യത്തില് വിളിച്ചുചേര്ത്ത 'ഹൈവോള്ട്ടേജ്' വാര്ത്താസമ്മേളനത്തില് ധനകാര്യമന്ത്രി പ്രണബ്മുഖര്ജി കള്ളപ്പണത്തെ അമര്ച്ച ചെയ്യാനുള്ള അഞ്ചിന പരിപാടി പ്രഖ്യാപിച്ചു. പെറ്റ തള്ളയെക്കണ്ട് എലിക്കുഞ്ഞുങ്ങള് ഞെട്ടിപ്പോയിരിക്കണം. പരിപാടി ഒന്ന്: കള്ളപ്പണത്തിനെതിരായുള്ള ആഗോളകുരിശുയുദ്ധത്തില് അണിചേരും. രണ്ട്: പറ്റിയ തരത്തിലുള്ള നിയമപരമായ ചട്ടക്കൂടുണ്ടാക്കും. മൂന്ന്: അനധികൃത സമ്പാദ്യം കൈകാര്യം ചെയ്യുന്നതിനുള്ള സ്ഥാപനങ്ങള്ക്ക് രൂപം നല്കും. നാല്: നടപ്പാക്കാനുള്ള സംവിധാനങ്ങള് വികസിപ്പിക്കും. അഞ്ച്: ഫലപ്രദമായ നടപടികളെടുക്കാനായുള്ള വൈദഗ്ധ്യം തൊഴില് ശേഷിക്ക് നല്കും.

അഞ്ചും വായിച്ചല്ലോ? എന്തു തോന്നി? മല പ്രസവിച്ചത് എലിയെയല്ല, കുഴിയാനയെ ആണ് എന്ന് മനസ്സിലായല്ലോ. കള്ളപ്പണം കണ്ടുകെട്ടാനുള്ള വൈദഗ്ധ്യം വകുപ്പുദ്യോഗസ്ഥര്ക്ക് നല്കാത്തതല്ല, അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതാണ് കാര്യം എന്ന് കൃത്യമായറിയാവുന്നതുകൊണ്ട് അഞ്ചാമത്തെ പരിപാടി വെട്ടിമാറ്റാം. പിന്നെ നാലിനങ്ങളാണ്. നാലാമത്തേത് നടപ്പാക്കാനുള്ള സംവിധാനങ്ങള് വികസിപ്പിക്കും എന്നതാണ്. മൂന്നാമത്തേതോ അനധികൃതസമ്പാദ്യം കൈകാര്യം ചെയ്യുന്നതിനുള്ള സ്ഥാപനങ്ങള്ക്ക് രൂപം നല്കും എന്നും. വാര്ത്താസമ്മേളനം വിളിച്ചുകൂട്ടി പറയേണ്ട കാര്യമല്ല. ഒരൊറ്റ സര്ക്കാരുത്തരവ്കൊണ്ട് ചെയ്യാനാവുന്ന സംഗതിയാണിത് രണ്ടും. ഇതുകഴിഞ്ഞാല് പിന്നെ രണ്ടിനം ബാക്കി. 'പറ്റിയതരത്തിലുള്ള നിയമപരപായ ചട്ടക്കൂടുണ്ടാക്കും' എന്നതും കള്ളപ്പണത്തിനെതിരായുള്ള ആഗോളകുരിശുയുദ്ധത്തില് അണിചേരും എന്നതും. അതിനു തയ്യാറുണ്ടോ എന്നതു തന്നെയാണ് ചോദ്യം. ഗതികേടുകൊണ്ടാണെങ്കിലും അമേരിക്ക പാസാക്കിയതരത്തിലുള്ള ഫോറിന് അക്കൌണ്ട്സ് ടാക്സ് കംപ്ളെയിന്ഡ് ആക്ട് പോലുള്ള നിയമം പാസാക്കാന് ഇന്ത്യ തയ്യാറുണ്ടോ? വൈകുന്ന ഓരോ നിമിഷവും ഒരു ഒളിത്താവളത്തില്നിന്ന് മറ്റൊന്നിലേക്ക് നിക്ഷേപങ്ങള് മാറ്റിമറിക്കാനുള്ള അവസരമൊരുക്കും എന്നിരിക്കെ, ഇക്കാര്യത്തിലെ അമാന്തം തന്നെ രാജ്യദ്രോഹമായി മാറിത്തീരുകയാണ്.

പഴയ ബെയറര് ബോണ്ടിന്റെയും ഇന്ദിരാവികാസ്പത്രയുടെയും ഉപജ്ഞാതാക്കളില്നിന്ന് രാജ്യം ഇതില് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.

No comments:

Post a Comment

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER