കമ്മ്യൂണിസമെന്നാല്‍ എന്ത്?
തൊഴിലാളിവര്‍ഗ്ഗവിമോചനത്തിനുള്ള ഉപാധികളെന്ത് എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളാണ് കമ്മ്യൂണിസം.
തൊഴിലാളിവര്‍ഗ്ഗമെന്നാല്‍ എന്താണ്?
സമൂഹത്തിലെ ഏത് വര്‍ഗ്ഗമാണോ ഏതെങ്കിലും മൂലധനത്തില്‍ നിന്നു കിട്ടുന്ന ലാഭം കൊണ്ടല്ലാതെ പൂര്‍ണ്ണമായും സ്വന്തം അദ്ധ്വാനം വില്‍ക്കുന്നതു വഴി മാത്രം ഉപജീവനമാര്‍ഗ്ഗം നടത്തുന്നത്, അവരാണ് തൊഴിലാളി വര്‍ഗ്ഗം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സുഖവും ദുഖഃവും, ജീവിതവും മരണവും, അതിന്റെ നിലനില്പാകെതന്നെ ആശ്രയിച്ചിരിക്കുന്നത് അദ്ധ്വാനത്തിനുള്ള ആവശ്യകതയെയാണ്. അതായത് വ്യാപാരത്തിന്റെ നല്ല കാലവും ചീത്തക്കാലവും മാറിമാറിവരുന്നതിനേയും അനിയന്ത്രിതമായ മല്‍സരത്തില്‍ നിന്നുള്ളവാകുന്ന ഏറ്റക്കുറച്ചിലുകളേയും കൂടെ അത് ആശ്രയിക്കുന്നു. പ്രോലെറ്റേറിയേറ്റ്, അഥവാ പ്രോലെറ്റേറിയന്മാരുടെ വര്‍ഗ്ഗം, ഒറ്റ വാക്കില്‍ പറഞ്ഞാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ പണിയാള വര്‍ഗ്ഗമാണ്.
പ്രോലിറ്റേറിയന്മാര്‍ എക്കാലത്തുമുണ്ടായിരുന്നില്ലെന്നല്ലേ ഇതിന്റെ അര്‍ത്ഥം?
അല്ല. പാവങ്ങളും പണിയെടുക്കുന്ന വര്‍ഗ്ഗങ്ങളും എക്കാലത്തും നിലനിന്നിട്ടുണ്ട്. പണിയെടുക്കുന്ന വര്‍ഗ്ഗങ്ങള്‍ സാധാരണഗതിയില്‍ പാവങ്ങളുമായിരുന്നു. എന്നാല്‍ മല്‍സരം എക്കാലത്തും സ്വതന്ത്രവും അനിയന്ത്രിതവുമായിരുന്നിട്ടില്ലെന്നതു പോലെ തന്നെ, മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കുന്ന തരത്തിലുള്ള പാവങ്ങള്‍, തൊഴിലാളികള്‍, അതായത് പ്രോലിറ്റേറിയന്മാര്‍, എക്കാലത്തും ഉണ്ടായിരുന്നിട്ടില്ല.
പ്രോലിറ്റേറിയേറ്റ് എങ്ങനെ ആവിര്‍ഭവിച്ചു?
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇംഗ്ലണ്ടില്‍ നടന്നതും അതിനുശേഷം ലോകത്തിലെ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും ആവര്‍ത്തിച്ചതുമായ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായിട്ടാണ് തൊഴിലാളിവര്‍ഗ്ഗം ഉയര്‍ന്നു വന്നത്. ആവിയന്ത്രത്തിന്റെയും പലതരം നൂല്‍നൂല്പുയന്ത്രങ്ങളുടെയും യന്ത്രത്തറിയുടെയും മറ്റനേകം യന്ത്രോപകരണങ്ങളുടെയ്യും കണ്ടുപിടുത്തമാണ് ഈ വ്യാവസായികവിപ്ലവത്തെ നിലവില്‍ കൊണ്ടുവന്നത്. വളരെ വിലപിടിച്ചതും അതുകൊണ്ടുതന്നെ വലിയ മുതലാളിമാര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്നതുമായ ആ യന്ത്രങ്ങള്‍ അതേവരെ നിലനിന്നിരുന്ന ഉല്പാദനരീതികളെ ആകെ മാറ്റി മറിച്ചു. അതേവരെ ഉണ്ടായിരുന്ന തൊഴിലാളികളെ അവ പുറന്തള്ളി. കാരണം, തൊഴിലാളികള്‍ക്ക് തങ്ങളുടെ മോശപ്പെട്ട ചര്‍ക്കകളും കൈത്തറികളും കൊണ്ടു നിര്‍മ്മിക്കുവാന്‍ കഴിഞ്ഞതിനേക്കാള്‍ വിലകുറഞ്ഞതും മെച്ചപ്പെട്ടതുമായ ചരക്കുകളെ യന്ത്രങ്ങള്‍ ഉല്പാദിപ്പിച്ചു. അങ്ങനെ ഈ യന്ത്രങ്ങള്‍ വ്യവസായത്തെ അപ്പാടെ തന്നെ വലിയ മുതലാളിമാരുടെ കൈകളില്‍ ഏല്പിച്ചുകൊടുക്കയും തൊഴിലാളികളുടെ തുച്ഛമായ സ്വത്തിന് (പണിയായുധങ്ങളും കൈത്തറികളും മറ്റും) വിലയില്ലാതാകുകയും ചെയ്തു. താമസിയാതെ സര്‍വ്വതും മുതലാളിമാരുടെ വകയായി. തൊഴിലാളികള്‍ക്ക് യാതൊന്നും ശേഷിച്ചില്ല. ഇങ്ങനെയാണ് തുണിയുല്പാദനരംഗത്ത് ഫാക്ടറി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. യന്ത്രോപകരണങ്ങളും ഫാക്ടറി സമ്പ്രദായവും ഏര്‍പ്പെടുത്തുന്നതിന് ഒരിക്കല്‍ ഉത്തേജനം കിട്ടിയതോടെ ഫാക്ടറിസമ്പ്രദായം അതിവേഗം മറ്റെല്ലാ വ്യവസായശാഖകളേയും കടന്നാക്രമിച്ചു - വിശേഷിച്ച് തുണി, പുസ്തകമുദ്രണം, കളിമണ്‍പാത്രങ്ങളുടെയും ലോഹപദാര്‍ത്ഥങ്ങളുടെയും നിര്‍മ്മാണം, എന്നീ വ്യവസായങ്ങളെ. അദ്ധ്വാനം നിരവധി തൊഴിലാളികള്‍ക്കിടയിലായി കൂടുതല്‍ കൂടുതല്‍ വിഭജിക്കപ്പെട്ടു. മുമ്പ് മുഴുവന്‍ ഉല്പന്നവും നിര്‍മ്മിച്ചിരുന്ന തൊഴിലാളി ഇപ്പോള്‍ അതിന്റെ ഒരു ഭാഗം മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. ഈ തൊഴില്‍വിഭജനത്തിന്റെ ഫലമായി ഉല്പന്നങ്ങള്‍ കൂടുതല്‍ വേഗത്തിലും അങ്ങിനെ വിലകുറച്ചും നിര്‍മ്മിക്കുവാന്‍ കഴിഞ്ഞു. അത് ഓരോ തൊഴിലാളിയുടെയും അദ്ധ്വാനത്തെ വളരെയേറെ ലളിതവും നിരന്തരം ആവര്‍ത്തിക്കുന്നതുമായ യാന്ത്രികപ്രവര്‍ത്തിയാക്കി ചുരുക്കി. ഒരു യന്ത്രത്തിന് അത്ര തന്നെയെന്നു മാത്രമല്ല അതിലേറെ എത്രെയോ നന്നായി ചെയ്യാവുന്ന പ്രവര്‍ത്തിയാണിത്. അങ്ങനെ നൂല്‍നൂല്പു-നെയ്ത്തു വ്യവസായത്തെപ്പോലെ തന്നെ ഈ വ്യവസായശാഖകളെയെല്ലാം ഒന്നൊന്നായി ആവിശക്തിയുടെയും യന്ത്രോപകരണങ്ങളുടെയും ഫാക്ടറിസമ്പ്രദായത്തിന്റെയും ആധിപത്യത്തിനു കീഴിലായി. എന്നാല്‍ അതുവഴി അവയെല്ലാം വന്‍കിടമുതലാളിമാരുടെ കൈകളില്‍ വന്നുവീഴുകയാണുണ്ടായത്. ഇവിടെയും തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ അവസാന ലാഞ്ഛനയും നഷ്ടപ്പെട്ടു, ക്രമേണ, ശരിക്കുള്ള നിര്‍മ്മാണത്തൊഴിലിനു (മാനുഫാക്ചര്‍) പുറമെ കൈത്തൊഴിലുകളും ഫാക്ടറിസമ്പ്രദായത്തിന്റെ മേധാവിത്വത്തിന് അടിപ്പെട്ടു. കാരണം വളരെയേറെ ചെലവു ചുരുക്കിയും തൊഴിലാളികള്‍ക്കിടയില്‍ അദ്ധ്വാനം വിഭജിച്ചുകൊടുത്തും വലിയ പണിശാലകള്‍ പണിതുകൊണ്ട് ഇവിടെയും വലിയ മുതലാളിമാര്‍ ചെറിയ കൈവേലക്കാരെ കൂടുതല്‍ കൂടുതല്‍ തള്ളിമാറ്റി. പരിഷ്കൃതരാജ്യങ്ങളില്‍ അദ്ധ്വാനത്തിന്റെ ഏതാണ്ടെല്ലാ ശാഖകളും ഫാക്ടറിസമ്പ്രദായത്തിന്‍ കീഴില്‍ നടത്തിവരാനും ആ ശാഖകളില്‍ ഒട്ടുമിക്കതിലും വന്‍കിട വ്യവസായം കൈത്തൊഴിലിനേയും നിര്‍മ്മാണത്തൊഴിലിനേയും തള്ളിപ്പുറത്താക്കുവാനും ഇടയായത് ഇങ്ങനെയാണ്. ഇതിന്റെ ഫലമായി മുമ്പത്തെ ഇടത്തരം വര്‍ഗ്ഗങ്ങള്‍, വിശേഷിച്ച് ചെറുകിടകൈവേലക്കാരായ മേസ്ത്രിമാര്‍, അധികമധികം നാശത്തിലേക്കു തള്ളിവിടപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ മുമ്പത്തെ സ്ഥിതി പാടെ മാറിയിക്കുന്നു. മറ്റെല്ലാ വര്‍ഗ്ഗങ്ങളെയും ക്രമേണ വിഴുങ്ങിക്കൊണ്ട് രണ്ടു പുതിയ വര്‍ഗ്ഗങ്ങള്‍ നിലവില്‍ വന്നിരിക്കുന്നു. അതായത്:
വലിയ മുതലാളിമാരുടെ വര്‍ഗ്ഗം. എല്ലാ പരിഷ്കൃതരാജ്യങ്ങളിലും എല്ലാ ഉപജീവനോപാധികളും ആ ഉപജീവനോപാധികള്‍ ഉല്പാദിപ്പിക്കുവാനാവശ്യമായ അസംസ്കൃതപദാര്‍ത്ഥങ്ങളും ഉപകരണങ്ങളും (യന്ത്രോപകരണങ്ങള്‍, ഫാക്ടറികള്‍ മുതലായവ) ഏതാണ്ട് പൂര്‍ണ്ണമായും അവരുടെ വകയാണ്. ഈ വര്‍ഗ്ഗമാണ് ബൂര്‍ഷ്വാവര്‍ഗ്ഗം അഥവാ ബൂര്‍ഷ്വാസി.
യാതൊന്നും സ്വന്തമായിട്ടില്ലാത്തവരും അതുകൊണ്ട് അവശ്യം വേണ്ട ഉപജീവനോപാധികള്‍ ലഭിക്കുന്നതിനു പകരമായി തങ്ങളുടെ അദ്ധ്വാനം ബൂര്‍ഷ്വാകള്‍ക്കു വില്‍ക്കുവാന്‍ നിര്‍ബന്ധിതരായിട്ടുള്ളവരുമായ ആളുകളുടെ വര്‍ഗ്ഗം. ഈ വര്‍ഗ്ഗത്തെ തൊഴിലാളി വര്‍ഗ്ഗം അഥവാ പ്രോലിറ്റേറിയറ്റ് എന്ന് വിളിക്കുന്നു.
തൊഴിലാളികള്‍ ബൂര്‍ഷ്വാകള്‍ക്ക് ഇങ്ങനെ അദ്ധ്വാനം വില്‍ക്കുന്നത് ഏതു സാഹചര്യത്തിലാണ്?
മറ്റേതൊരു ചരക്കിനേയും പോലെ അദ്ധ്വാനവും ഒരു ചരക്കാണ്. മറ്റേതൊരു ചരക്കിന്റെയും വിലയെ നിര്‍ണ്ണയിക്കുന്ന നിയമങ്ങള്‍ തന്നെ അതിന്റെ വിലയെ നിര്‍ണ്ണയിക്കുന്നു. വന്‍കിടവ്യവസായത്തിന്റെ ആധിപത്യത്തിന്റെ കീഴിലായാലും (രണ്ടും ഒന്നു തന്നെയാണെന്ന് നാം വഴിയെ കാണുന്നതാണ്) ഒരു ചരക്കിന്റെ വില. ശരാശരിയെടുത്താല്‍, എപ്പോഴും ആ ചരക്കിന്റെ ഉല്പാദനച്ചെലവിനു തുല്യമായിരിക്കും. അതുകൊണ്ട് അദ്ധ്വാനത്തിന്റെ വിലയും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവിനു തുല്യമാണെന്നു വരുന്നു. തൊഴിലാളിയെ അദ്ധ്വാനത്തിനു പ്രാപ്തനാക്കാനും തൊഴിലാളിവര്‍ഗ്ഗം നാശമടയാതിരിക്കാനും ആവശ്യമായ ഉപജീവനോപാധികളുടെ തുകയാണ് കൃത്യമായും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവില്‍ അടങ്ങിയിരിക്കുന്നത്. എന്നുവെച്ചാല്‍, ഈ ഉദ്ദേശത്തിനു വേണ്ടിവരുന്നതിലും കൂടുതലായി യാതൊന്നും തൊഴിലാളിക്ക് തന്റെ അദ്ധ്വാനത്തിനു പ്രതിഫലമായി ലഭിക്കുകയില്ലെന്നര്‍ത്ഥം. ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത്, ഏറ്റവും കുറഞ്ഞത്, എത്ര വേണോ അതായിരിക്കും അദ്ധ്വാനത്തിന്റെ വില അഥവാ കൂലി. വ്യാപാരം ചിലപ്പോള്‍ മോശവും ചിലപ്പോള്‍ മെച്ചവുമായിരിക്കുമെന്നതു കൊണ്ട്, ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന് ഒരു സമയത്ത് കൂടുതലും വേറൊരു സമയത്ത് കുറച്ചും കിട്ടുന്നുവെന്നപോലെതന്നെ തൊഴിലാളിക്ക് ചിലപ്പോള്‍ കൂടുതലും ചിലപ്പോള്‍ കുറച്ചുമായിരിക്കും കിട്ടുന്നത്. എങ്കിലും നല്ല നല്ല കാലമായാലും ചീത്തക്കാലമായാലും ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന്റെ ശരാശരി കിട്ടുന്നത് അതിന്റെ ഉല്പാദനച്ചെലവിനേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കില്ല എന്നതു പോലെ തന്നെ, തൊഴിലാളിക്ക് ശരാശരി കിട്ടുന്ന കുറഞ്ഞ (മിനിമം) കൂലിയേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കില്ല. അദ്ധ്വാനത്തിന്റെ എല്ലാ ശാഖകളെയും വന്‍കിടവ്യവസായം എത്രകണ്ട് കൂടുതല്‍ ഏറ്റേടുക്കുന്നുവോ അത്രകണ്ട് കൂടുതല്‍ കര്‍ശനമായി കൂലിയെ സംബന്ധിച്ച ഈ സാമ്പത്തിക നയം നടപ്പാക്കപ്പെടുന്നതാണ്.
വ്യാവസായികവിപ്ലവത്തിന് മുമ്പ്, എന്തെല്ലാം പണിയാളവര്‍ഗ്ഗങ്ങളാണ് നിലവിലുണ്ടായിരുന്നത്?
സമൂഹത്തിന്റെ വ്യത്യസ്തവികാസഘട്ടങ്ങളനുസരിച്ച് പണിയാളവര്‍ഗ്ഗങ്ങള്‍ വ്യത്യസ്തസാഹചര്യങ്ങളില്‍ ജീവിക്കുകയും സ്വത്തുടമവര്‍ഗ്ഗങ്ങളും ഭരണാധികാരി വര്‍ഗ്ഗങ്ങളുമായി വ്യത്യസ്ത ബന്ധങ്ങള്‍ വച്ചു പുലര്‍ത്തുകയും ചെയ്തുവന്നു. പ്രാചീനകാലത്ത് പണിയാളര്‍ തങ്ങളുടെ ഉടമകളുടെ അടിമകളായിരുന്നു. പല പിന്നോക്കരാജ്യങ്ങളിലും ഐക്യനാടുകളിലെ തെക്കന്‍ പ്രദേശങ്ങളില്‍ പോലും അവര്‍ ഇന്നും അങ്ങനെയാണ്. മദ്ധ്യയുഗങ്ങളിലും വ്യാവസായികവിപ്ലവം നടക്കുന്നതുവരെയും പട്ടണങ്ങളില്‍ പെറ്റി ബൂര്‍ഷ്വാ യജമാനന്മാരുടെ കീഴില്‍ പണിയെടുക്കുന്ന കൈവേലക്കാരുണ്ടായിരുന്നു. നിര്‍മ്മാണത്തൊഴില്‍ വളര്‍ന്നു വന്നതോടെ നിര്‍മ്മാണത്തൊഴിലാളികള്‍ ക്രമേണ രംഗത്തു വന്നു. ഏറെക്കുറെ വലിയ മുതലാളിമാരാണ് ഇപ്പോള്‍ അവരെ പണിക്കു വെച്ചിരിക്കുന്നത്.
തൊഴിലാളി അടിമയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
അടിമ എക്കാലത്തേക്കുമായി വില്‍ക്കപ്പെടുന്നു. തൊഴിലാളിക്ക് ദിവസം തോറും സ്വയം വില്‍ക്കേണ്ടി വരുന്നു. ഒരു നിശ്ചിത യജമാനന്റെ സ്വത്തായ ഓരോ പ്രത്യേകം പ്രത്യേകം അടിമയ്ക്കും യജമാനന്റെ താല്പര്യത്തിനു വേണ്ടി മാത്രമാണെങ്കിലും എത്ര തന്നെ മോശപ്പെട്ടതാണെങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്. ഓരോ പ്രത്യേകം പ്രത്യേകം തൊഴിലാളിയും ബൂര്‍ഷ്വാവര്‍ഗത്തിന്റെയാകെ സ്വത്താണെന്ന് പറയാം. ആര്‍ക്കെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രമേ അവന്റെ അദ്ധ്വാനത്തെ വാങ്ങുന്നുള്ളൂ. ആ നിലയ്ക്ക് അവന്റെ ഉപജീവനത്തിന് ഉറപ്പില്ല. തൊഴിലാളി വര്‍ഗത്തിന് മൊത്തത്തില്‍ മാത്രമെ ഈ ഉപജീവനത്തിന് ഉറപ്പുള്ളൂ. അടിമ നില്ക്കുന്നത് മല്‍സരത്തിന് വെളിയിലാണ്. തൊഴിലാളി നില്‍ക്കുന്നത് അതിനകത്തും. അതിന്റെ എല്ലാ ചാഞ്ചാട്ടങ്ങളും അവന്‍ അനുഭവിക്കുന്നു. അടിമയെ കണക്കാക്കുന്നത് ഒരു സാധനമായിട്ടാണ്, സിവില്‍ സമൂഹത്തിലെ അംഗമായിട്ടല്ല. തൊഴിലാളിയെ വീക്ഷിക്കുന്നത് ഒരു വ്യക്തിയെന്ന നിലയിലാണ്, സിവില്‍ സമൂഹത്തിലെ അംഗമെന്ന നിലയ്ക്കാണ്. അങ്ങനെ അടിമ തൊഴിലാളിയേക്കാള്‍ ഭേദപ്പെട്ട ജീവിതം നയിച്ചെന്നു വരാം. എങ്കിലും തൊഴിലാളി സമൂഹത്തിന്റെ കൂടുതലുയര്‍ന്ന ഒരു വികാസഘട്ടത്തില്‍ പെട്ടവനാണ്. അടിമയേക്കാള്‍ ഉയര്‍ന്ന പടിയിലാണ് അവന്‍ നില്‍ക്കുന്നത്. എല്ലാ സ്വകാര്യ സ്വത്തുടമ ബന്ധങ്ങളിലും വെച്ച് അടിമത്ത ബന്ധത്തെ മാത്രം തകര്‍ത്തുകൊണ്ട് അടിമ മോചനം നേടുകയും അങ്ങനെ ഒരു തൊഴിലാളിയായിത്തീരുകയും ചെയ്യുന്നു. പൊതുവില്‍ സ്വകാര്യസ്വത്തിനെ തന്നെ ഇല്ലാതാക്കിക്കൊണ്ടു മാത്രമേ തൊഴിലാളിക്ക് മോചനം നേടുവാന്‍ കഴിയൂ.
തൊഴിലാളി അടിയാളനില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
ഒരു ഉല്പാദനോപകരണം, ഒരു തുണ്ട് ഭൂമി, അടിയാളന്റെ കൈവശത്തിലും ഉപയോഗത്തിലുമുണ്ട്. അതിനു പകരമായി അവന്‍ ഉല്പന്നത്തിന്റെ ഒരംശം ഏല്പിക്കുകയോ പണിയെടുക്കുകയോ ചെയ്യുന്നു. തൊഴിലാളിയാകട്ടെ, മറ്റൊരാളിന്റെ വകയായ ഉല്പാദനോപകരണങ്ങള്‍ വെച്ച് പണിയെടുക്കുകയും ഉല്പന്നത്തിന്റെ ഒരംശം പകരമായി അവന് കിട്ടുകയും ചെയ്യുന്നു. അടിയാളന്‍ കൊടുക്കുന്നു, തൊഴിലാളിക്ക് കൊടുക്കപ്പെടുന്നു. അടിയാളന് ഉപജീവനത്തിന് ഉറപ്പുണ്ട്, തൊഴിലാളിക്ക് അതില്ല. അടിയാളന്‍ മല്‍സരത്തിന് പുറത്തും തൊഴിലാളി അതിനകത്തുമാണ്. പട്ടണത്തിലേക്ക് ഓടിപ്പോയി അവിടെ ഒരു കൈവേലക്കാരനായിത്തീരുകയോ, തന്റെ ഭൂവുടമയ്ക്ക് അദ്ധ്വാനവും ഉല്പന്നങ്ങളും കൊടുക്കുന്നതിന് പകരം പണം കൊടുത്ത് അതുവഴി ഒരു വെറുമ്പാട്ടക്കാരനാവുകയോ, അതുമല്ലെങ്കില്‍ തന്റെ ഫ്യൂഡല്‍ ഭൂപ്രഭുവിനെ അടിച്ചോടിച്ചിട്ട് താന്‍ തന്നെ സ്വത്തുടമയാവുകയോ ചെയ്തിട്ടാണ് - ചുരുക്കിപ്പറഞ്ഞാല്‍, സ്വത്തുടമവര്‍ഗ്ഗത്തിന്റെ അണികളിലും മല്‍സരത്തിലും ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരു വഴിക്ക് പ്രവേശിച്ചുകൊണ്ടാണ് - അടിയാളന്‍ മോചനം നേടുന്നത്. മല്‍സരവും സ്വകാര്യസ്വത്തും എല്ലാ വര്‍ഗ്ഗവൈജാത്യങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് തൊഴിലാളി മോചനം നേടുന്നത്.
തൊഴിലാളി കൈവേലക്കാരനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
(ഉത്തരമെഴുതാന്‍ വേണ്ടി കയ്യെഴുത്തു പ്രതിയില്‍ എംഗല്‍സ് കുറച്ചു സ്ഥലമൊഴിച്ചിട്ടുണ്ട്)
തൊഴിലാളി നിര്‍മ്മാണത്തൊഴിലിലെ വേലക്കാരനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്ന ഏത് വിധത്തിലാണ്?
പതിനാറാം നൂറ്റാണ്ട് തൊട്ട് പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലത്തെ നിര്‍മ്മാണത്തൊഴിലാളി ഒട്ടുമുക്കാലും എല്ലായിടത്തും തന്റെ ഉല്പാദനോപകരണത്തിന്റെ - തന്റെ തറിയുടെയും കുടുംബത്തിലെ ചര്‍ക്കയുടെയും - ഉടമയായിരുന്നു. കൂടാതെ, ഒഴിവു സമയത്ത് കൃഷി ചെയ്തുപോന്ന ചെറിയൊരു തുണ്ടു ഭൂമിയും അവനു സ്വന്തമായിട്ടുണ്ടായിരുന്നു. തൊഴിലാളിക്ക് ഇതൊന്നുമില്ല. തന്റെ ഭൂവുടമയോ തൊഴിലുടമയോ ആയി ഏറെക്കുറെ പിതൃതന്ത്രാത്മകമായ ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ട് ഏതാണ്ട് പൂര്‍ണ്ണമായും നാട്ടിന്‍പുറത്തു തന്നെയാണ് നിര്‍മ്മാണത്തൊഴിലാളിയുടെ താമസം. തൊഴിലാളിയാകട്ടെ, ഒട്ടുമുക്കാലും താമസിക്കുന്നത് വലിയ പട്ടണങ്ങളിലാണ്. അവനും തൊഴിലുടമയും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും സാമ്പത്തികാധിഷ്ഠിതമാണ്. വന്‍കിടവ്യവസായം നിര്‍മ്മാണത്തൊഴിലാളിയെ അവന്റെ പിതൃതന്ത്രാത്മക സാഹചര്യങ്ങളില്‍ നിന്നും പിഴുതു മാറ്റുന്നു. സ്വന്തമായിട്ട് അപ്പോഴും കൈവശമുള്ള സ്വത്ത് നഷ്ടപ്പെട്ട് അവന്‍ ഒരു തൊഴിലാളിയായിത്തീരുന്നു.
11. വ്യാവസായിക വിപ്ലവത്തിന്റെയും സമൂഹം ബൂര്‍ഷ്വായും തൊഴിലാളിയുമായി വിഭജിക്കപ്പെട്ടതിനെയും അടിയന്തിര ഫലങ്ങള്‍ എന്തായിരുന്നു?
ഒന്നാമത്, യന്ത്രാദ്ധ്വാനം വ്യാവസായികോല്‍പ്പന്നങ്ങളുടെ വില നിരന്തരം കുറച്ചതുകൊണ്ട് കായികാദ്ധ്വാനത്തില്‍ അധിഷ്ഠിതമായ നിര്‍മ്മാണത്തൊഴിലിന്റെയോ വ്യവസായത്തിന്റെയോ പഴയ സമ്പ്രദായത്തിന് എല്ലാ രാജ്യങ്ങളിലും സമ്പൂര്‍ണ്ണനാശം സംഭവിച്ചു. ചരിത്രവികാസത്തില്‍ നിന്ന് ഇതേവരെ ഏറെക്കുറെ ഒറ്റപ്പെട്ട് നിന്നിരുന്നതും നിര്‍മ്മാണത്തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വ്യവസായത്തോട് കൂടിയതുമായ എല്ലാ അര്‍ദ്ധകിരാത രാജ്യങ്ങളും അങ്ങിനെ നിര്‍ബ്ബന്ധപൂര്‍വ്വം അവയുടെ ഏകാന്തതയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരപ്പെട്ടു. അവ ഇംഗ്ലീഷുകാരുടെ കുറഞ്ഞ ചരക്കുകള്‍ വാങ്ങുകയും സ്വന്തം നിര്‍മ്മാണത്തൊഴിലാളികളെ നശിക്കാനനുവദിക്കുകയും ചെയ്തു. പരസഹ്രസം വര്‍ഷങ്ങളായി വളര്‍ച്ച മുട്ടിക്കിടന്നിരുന്ന രാജ്യങ്ങള്‍ - ഉദാഹരണത്തിന് ഇന്ത്യ - അടിമുടി വിപ്ലവകരമായി മാറ്റപ്പെട്ടത് ഇങ്ങനെയാണ്. ചൈന പോലും ഇപ്പോള്‍ ഒരു വിപ്ലവത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇന്ന് കണ്ടുപിടിച്ച ഒരു യന്ത്രം, ഒരു വര്‍ഷത്തിനുശേഷം ചൈനയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പിഴപ്പ് മുട്ടിക്കുമെന്ന സ്ഥിതിവിശേഷമാണിപ്പോള്‍ നിലനില്‍ക്കുന്നത്. ഇങ്ങനെ വന്‍കിട വ്യവസായം ലോകത്തുള്ള എല്ലാ ജനതകളേയും പരസ്പരം ബന്ധപ്പെടുത്തുകയും, ചെറിയ പ്രാദേശിക കമ്പോളങ്ങളെല്ലാം ഒരൊറ്റ ലോകകമ്പോളമായി ഒന്നിച്ച് ചേര്‍ക്കുകയും, എല്ലായിടത്തും നാഗരികതയ്ക്കും പുരോഗതിയ്ക്കും വഴി തെളിക്കുകയും ചെയ്തിരിക്കുന്നു. പരിഷ്കൃതരാജ്യങ്ങളില്‍ നടക്കുന്നതെന്തും മറ്റെല്ലാ രാജ്യങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലണ്ടിലേയോ, ഫ്രാന്‍സിലേയോ തൊഴിലാളികള്‍ ഇന്ന് മോചനം നേടുന്നപക്ഷം അത് മറ്റെല്ലാ രാജ്യങ്ങളിലും വിപ്ലവങ്ങള്‍ക്കിടവരുത്താതിരിക്കില്ല. അവ ഇന്നല്ലെങ്കില്‍ നാളെ അവിടങ്ങളിലെ തൊഴിലാളികളുടെയും മോചനത്തിന് വഴി തെളിക്കുന്നതാണ്.
രണ്ടാമത്, എവിടെയൊക്കെ വന്‍കിടവ്യവസായം നിര്‍മ്മാണത്തൊഴിലിന്റെ സ്ഥാനമെടുത്തുവോ, അവിടെല്ലാം വ്യാവസായികവിപ്ലവം ബൂര്‍ഷ്വാസിയുടെയും അതിന്റെ സമ്പത്തിനേയും അധികാരത്തേയും പരമാവധി വളര്‍ത്തുകയും അതിനെ ആ രാജ്യത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമാക്കുകയും ചെയ്തു. ഇതു സംഭവിച്ചിടത്തെല്ലാം ബൂര്‍ഷ്വാസി രാഷ്ട്രീയാധികാരം സ്വന്തം കയ്യിലെടുക്കുകയും അതുവരെ ഭരണം നടത്തിയിരുന്ന വര്‍ഗ്ഗങ്ങളെ - പ്രഭുവര്‍ഗ്ഗത്തെയും, ഗില്‍ഡുകളില്‍ പെട്ട നഗരവാസികളെയും, ആ രണ്ടു കൂട്ടരെയും പ്രതിനിധാനം ചെയ്ത രാജവാഴ്ചയേയും - പുറത്താക്കുകയും ചെയ്തുവെന്നതാണ് ഇതില്‍ നിന്നുളവായ ഫലം. അവകാശ നിര്‍ണ്ണയമുള്ള ഭൂസ്വത്തുക്കള്‍, അഥവാ ഭൂസ്വത്തുക്കള്‍ വില്‍ക്കരുതെന്നുള്ള നിരോധനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടും കുലീനവര്‍ഗ്ഗത്തിന്റെ വിശേഷാവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടുമാണ് ബൂര്‍ഷ്വാസി കുലീനവര്‍ഗ്ഗത്തിന്റെ, അതായത് പ്രഭുവര്‍ഗ്ഗത്തിന്റെ, അധികാരം തകര്‍ത്തെറിഞ്ഞത്. എല്ലാ ഗില്‍ഡുകളും കൈവേലക്കാരുടെ വിശേഷാവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് ബൂര്‍ഷ്വാസി ഗില്‍ഡുകളിലെ നഗരവാസികളുടെ അധികാരം തകര്‍ത്തത്. അവ രണ്ടിന്റെയും സ്ഥാനത്ത് അത് സ്വതന്ത്രമത്സരത്തെ - അതായത്, ഏത് വ്യവസായശാഖ വേണമെങ്കിലും നടത്തിക്കൊണ്ടുപോകുവാന്‍ അവകാശമുള്ളതും ആവശ്യമായത്ര മൂലധനത്തിന്റെ കുറവൊഴിച്ച് മറ്റൊന്നും തന്നെ അയാളെ ഇക്കാര്യത്തില്‍ തടസ്സപ്പെടുത്താത്തതുമായ ഒരു സാമൂഹ്യവ്യവസ്ഥയെ - ഏര്‍പ്പെടുത്തി. അതുകൊണ്ട് കൈവശമുള്ള മൂലധനം, അസമമായിടത്തോളം മാത്രമേ സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ അസമത്വമുണ്ടായിരിക്കൂ എന്നും, മൂലധനമാണ് നിര്‍ണ്ണായകശക്തിയെന്നും, അക്കാരണത്താല്‍ മുതലാളികള്‍ അഥവാ ബൂര്‍ഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമായിക്കഴിഞ്ഞുവെന്നുമുള്ള ഒരു പരസ്യപ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ ഏര്‍പ്പെടുത്തല്‍. എന്നാല്‍ വന്‍കിട വ്യവസായത്തിന്റെ ആരംഭത്തില്‍ സ്വതന്ത്രമത്സരം കൂടിയേ തീരൂ. കാരണം, ആ സാമൂഹികവ്യവസ്ഥയില്‍ മാത്രമേ വന്‍കിടവ്യവസായത്തിന് വളരാനൊക്കൂ. അങ്ങിനെ പ്രഭുവര്‍ഗ്ഗത്തിന്റെയും ഗില്‍ഡുകളിലെ നഗരവാസികളേയും സാമൂഹ്യാധികാരം തകര്‍ത്തശേഷം ബൂര്‍ഷ്വാസി അവരുടെ രാഷ്ട്രീയാധികാരത്തേയും തകര്‍ത്തു. സമൂഹത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമായിക്കഴിഞ്ഞതിനു ശേഷം ബൂര്‍ഷ്വാസി രാഷ്ട്രീയരംഗത്തും ഒന്നാമത്തെ വര്‍ഗ്ഗമാണെന്ന് സ്വയം പ്രഖ്യാപിച്ചു. പ്രാതിനിധ്യസമ്പ്രദായം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അത് അങ്ങിനെ ചെയ്തത്. നിയമത്തിന്റെ മുന്നിലുള്ള ബൂര്‍ഷ്വാ അസമത്വത്തിലും സ്വതന്ത്ര മത്സരത്തിന്റെ നിയമപരമായ അംഗീകരണത്തിലും അധിഷ്ഠിതമായ പ്രസ്ടുതസമ്പ്രദായം യുറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പില്‍ വരുത്തിയത് വ്യവസ്ഥാപിതരാജവാഴ്ചയുടെ രൂപത്തിലാണ്. ആ വ്യവസ്ഥാപിതരാജവാഴ്ചകളുടെ കീഴില്‍ കുറെ മൂലധനം കൈവശമുള്ളവര്‍ക്കു മാത്രമേ - അതായത് ബൂര്‍ഷ്വാകള്‍ക്ക് മാത്രമേ - വോട്ടവകാശമുള്ളൂ. ആ ബൂര്‍ഷ്വാ വോട്ടര്‍മാര്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. ആ ബൂര്‍ഷ്വാ ജനപ്രതിനിധികള്‍ നികുതി ചുമത്താതിരിക്കാനുള്ള അവകാശമുപയോഗിച്ച് ബൂര്‍ഷ്വാ ഗവണ്‍മെന്റിന്റെ തിരഞ്ഞെടുക്കുന്നു.
മൂന്നാമത്, വ്യാവസായിക വിപ്ലവം ബൂര്‍ഷ്വാസിയെ വളര്‍ത്തിക്കൊണ്ടുവന്നിടത്തോളം തന്നെ തൊഴിലാളിവര്‍ഗ്ഗത്തിനേയും വളര്‍ത്തിക്കൊണ്ടുവന്നു. ബൂര്‍ഷ്വാസി ധനമാര്‍ജ്ജിക്കുന്തോറും തൊഴിലാളികള്‍ എണ്ണത്തില്‍ പെരുകി വന്നു. മൂലധനത്തിനു മാത്രമേ തൊഴിലാളികളെ പണിക്ക് വയ്ക്കുവാന്‍ കഴിയുകയുള്ളൂവെന്നതുകൊണ്ടും തൊഴിലാളികളെ പണിക്കു വെച്ചാല്‍ മാത്രമേ മൂലധനം വളരുകയുള്ളൂവെന്നത് കൊണ്ടും മൂലധനത്തിന്റെ വളര്‍ച്ചയുടെ തോതില്‍ത്തന്നെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും നടക്കുന്നു. അതോടൊപ്പം വ്യാവസായിക വിപ്ലവം ബൂര്‍ഷ്വാകളേയും തൊഴിലാളികളേയും, വ്യവസായം ഏറ്റവും ലാഭകരമായി നടത്തുവാന്‍ കഴിയുന്ന വലിയ പട്ടണങ്ങളിലേക്ക് ഒന്നിച്ചുകൊണ്ടുവരുന്നു. വമ്പിച്ച ജനസഞ്ചയങ്ങളെ ഇങ്ങനെ ഒരൊറ്റയിടത്ത് തടുത്തുകൂട്ടുന്നതുവഴി അത് തൊഴിലാളികളെ സ്വന്തം ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു. മാത്രമല്ല, വ്യാവസായികവിപ്ലവം വികസിച്ചുവരുന്തോറും, കായികാദ്ധ്വാനത്തെ പുറന്തള്ളുന്ന യന്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ കണ്ടുപിടിക്കുന്തോറും മുമ്പ് പറഞ്ഞതുപോലെ വന്‍കിടവ്യവസായം ഏറ്റവും താണ നിലവാരത്തിലേക്ക് കൂലി കുറച്ചുകൊണ്ടുവരികയും അങ്ങിനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വശത്ത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ അസംതൃപ്തി വര്‍ദ്ധിച്ചു വരുന്നതിനാലും മറുവശത്ത് അതിന്റെ ശക്തി വര്‍ദ്ധിച്ചു വരുന്നതിനാലും വ്യാവസായികവിപ്ലവം തൊഴിലാളിവര്‍ഗ്ഗത്താല്‍ നടത്തപ്പെടുന്ന ഒരു സാമൂഹ്യവിപ്ലവത്തിന്റെ കളമൊരുക്കുന്നു.
12. വ്യാവസായിക വിപ്ലവത്തിന്റെ മറ്റ് അനന്തരഫലങ്ങള്‍ എന്തെല്ലാമായിരുന്നു?
ആവിയന്ത്രത്തിന്റെയും മറ്റ് യന്ത്രങ്ങളുടെയും രൂപത്തില്‍ വന്‍കിടവ്യവസായം, ചെറിയൊരു കാലയളവിലേക്കും ചുരുങ്ങിയ ചെലവിലും വ്യാവസായികോല്പാദനം അളവറ്റ തോതില്‍ വര്‍ദ്ധിപ്പിക്കുവാന്‍ കഴിയത്തക്ക ഉപാധികള്‍ സൃഷ്ടിച്ചു. ഉല്പാദനം എളുപ്പമായതുകൊണ്ട് വന്‍കിടവ്യവസായത്തിന്റെ ആവശ്യഫലമായ സ്വതന്ത്രമത്സരം താമസിയാതെ അങ്ങേയറ്റം മൂര്‍ച്ഛിച്ചു. വളരെയേറെ മുതലാളിമാര്‍ വ്യവസായത്തിലേക്കിറങ്ങി. ഉപയോഗിക്കാവുന്നതില്‍ കൂടുതല്‍ സാധനങ്ങള്‍ വളരെ വേഗം തന്നെ ഉല്പാദിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി, നിര്‍മ്മിത സാമഗ്രികള്‍ വിറ്റഴിക്കുവാന്‍ കഴിയാതെയായി. വാണിജ്യപ്രതിസന്ധി എന്നു പറയുന്ന സ്ഥിതി സംജാതമായി. ഫാക്ടറികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. ഫാക്ടറി ഉടമകള്‍ പാപ്പരായി. തൊഴിലാളികള്‍ക്ക് പിഴപ്പു മുട്ടി. കൊടിയ ദുരിതം സര്‍വ്വത്ര നടമാടി. കുറേക്കഴിഞ്ഞ് മിച്ചോല്‍പ്പനങ്ങള്‍ വിറ്റഴിക്കപ്പെട്ടു. ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനനിരതമായി. കൂലി വര്‍ദ്ധിച്ചു. ക്രമേണ വ്യാപാരം പൂര്‍വ്വാധികം ഊര്‍ജ്ജിതമായി നടക്കുവാന്‍ തുടങ്ങി. എന്നാല്‍ അധികം താമസിയാതെ ചരക്കുകള്‍ വീണ്ടും ക്രമത്തിലേറെ ഉല്പാദിപ്പിക്കപ്പെട്ടു. മറ്റൊരു പ്രതിസന്ധി ആരംഭിച്ചു. അത് മുമ്പത്തേതിന്റെ ഗതി തന്നെ പിന്തുടര്‍ന്നു. ഇങ്ങനെ ഈ നൂറ്റാണ്ടിന്റെ ആരംഭം തൊട്ട് വ്യവസായത്തിന്റെ സ്ഥിതി സമൃദ്ധിയുടെയും പ്രതിസന്ധിയുടെയും കാലഘട്ടങ്ങള്‍ക്കിടയില്‍ ആടിക്കളിച്ചുക്കൊണ്ടിരിക്കുകയാണ്. ഒട്ടുമുക്കാലും കൃത്യമായി അഞ്ചു മുതല്‍ ഏഴു വരെ കൊല്ലങ്ങളിടവിട്ട് ഇത്തരം പ്രതിസന്ധി ആവര്‍ത്തിച്ചുവരികയാണ്. ഓരോ തവണയും അത് തൊഴിലാളികള്‍ക്ക് കൂടുതല്‍ ദുസ്സഹമായ ദുരിതം വരുത്തിവയ്ക്കുന്നു, പൊതുവിപ്ലവവിക്ഷോഭവും നിലവിലുള്ള വ്യവസ്ഥിതിക്കൊട്ടാകെ ഏറ്റവും വലിയ അപകടവും ഉളവാക്കുന്നു.
13. മുറയ്ക്ക് ആവര്‍ത്തിക്കുന്ന ഈ വാണിജ്യപ്രതിസന്ധികളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ എന്തെല്ലാമാണ്?
ഒന്നാമത്, വന്‍കിടവ്യവസായം തന്നെയാണ് അതിന്റെ വികാസത്തിലെ പ്രാരംഭഘട്ടങ്ങളില്‍ സ്വതന്ത്രമത്സരം സൃഷ്ടിച്ചതെങ്കിലും ഇപ്പോഴത് സ്വതന്ത്രമത്സരത്തിനപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. മത്സരവും പൊതുവില്‍ വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യാവസായികോല്പാദനം നടത്തുന്നതും വന്‍കിടവ്യവസായത്തിനൊരു വിലങ്ങായിത്തീര്‍ന്നിരിക്കുന്നു. ആ വിലങ്ങ് അതു പൊട്ടിക്കണം, പൊട്ടിക്കുകയും ചെയ്യും. വന്‍കിടവ്യവസായം ഇന്നത്തെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന കാലത്തോളം ഏഴു വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്ന പൊതുപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടു മാത്രമേ അതിനു നിലനില്‍ക്കുവാന്‍ കഴിയൂ. ആ കുഴപ്പം ഓരോ തവണയും നാഗരികതയെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്നു. അത് തൊഴിലാളികളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നുവെന്ന് മാത്രമല്ല, വളരെയേറെ ബൂര്‍ഷ്വാകളെക്കൂടി നശിപ്പിക്കുന്നു. അതുകൊണ്ട് ഒന്നുകില്‍ വന്‍കിടവ്യവസായത്തെ ഉപേക്ഷിക്കണം. അതു സാദ്ധ്യമല്ലെങ്കില്‍ പരസ്പരം മത്സരിക്കുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഫാക്ടറി ഉടമകള്‍ക്കു പകരം സമൂഹമൊട്ടാകെ ഒരു നിശ്ചിതപദ്ധതിയനുസരിച്ചും എല്ലാവരുടെയും ആവശ്യങ്ങളനുസരിച്ചും വ്യാവസായികോല്പാദനം നടത്തിക്കൊണ്ടുപോകുന്ന തികച്ചും പുതിയൊരു സാമൂഹ്യസംവിധാനം അത് ആവശ്യമാക്കിത്തീര്‍ക്കുന്നു.
രണ്ടാമത്, സമൂഹത്തിലെ ഓരോ അംഗത്തിനും തികഞ്ഞ സ്വാതന്ത്ര്യത്തോടെ തന്റെ എല്ലാ ശക്തികളും കഴിവുകളും വികസിപ്പിക്കുവാനും പ്രയോഗിക്കുവാനും കഴിയുമാറ് ജീവിതത്തിനാവശ്യമായ എല്ലാ സാമഗ്രികളും അത്രയധികം ഉല്പാദിപ്പിക്കപ്പെടുന്ന ഒരു സാമൂഹ്യക്രമത്തെ നിലവില്‍ കൊണ്ടുവരാന്‍ വന്‍കിടവ്യവസായത്തിനും അതു സാദ്ധ്യമാക്കിത്തീര്‍ത്തിട്ടുള്ള അപരിമിതമായ ഉല്പാദന വികസനത്തിനും കഴിയുന്നതാണ്. അങ്ങിനെ ഇന്നത്തെ സമൂഹത്തില്‍ എല്ലാ ദുരിതങ്ങളും എല്ലാ വാണിജ്യപ്രതിസന്ധികളും ഉളവാക്കുന്നത് വന്‍കിടവ്യവസായത്തിന്റെ ഏതു ഗുണമാണോ അതേ ഗുണം തന്നെയാണ് വ്യത്യസ്തമായൊരു സാമൂഹ്യസംവിധാനത്തിന്‍ കീഴില്‍ ഈ ദുരിതങ്ങളും വിനാശകരമായ ചാഞ്ചാട്ടങ്ങളും നശിപ്പിക്കുന്നത്. അങ്ങിനെ, രണ്ടു കാര്യങ്ങള്‍ വ്യക്തമായും തെളിയിക്കപ്പെട്ടിരിക്കുന്നു.
മേലാല്‍ ഈ ദോഷങ്ങളെല്ലാം നിലവിലുള്ള സ്ഥിതിഗതികളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ സാമൂഹ്യക്രമത്തിന്റെ മേല്‍ പൂര്‍ണ്ണമായും ആരോപിക്കാവുന്നതാണ്.
പുതിയൊരു സാമൂഹ്യക്രമം സ്ഥാപിക്കുന്നതിലൂടെ ഈ ദോഷങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാജനം ചെയ്യാനാവശ്യമായ ഉപാധികള്‍ ഇന്നു തന്നെ നിലവിലുണ്ട്.
14. ഈ പുതിയ സാമൂഹ്യചക്രം എത്തരത്തിലുള്ളതായിരിക്കണം?
ഒന്നാമത്, പുതിയ സാമൂഹ്യക്രമം സാമാന്യമായി വ്യവസായത്തിന്റെയും ഉല്പാദനത്തിന്റെ എല്ലാ ശാഖകളുടെയും നടത്തിപ്പ് പരസ്പര മത്സരത്തിലേര്‍പ്പെട്ടുകൊണ്ട് വെവ്വേറെ നില്‍ക്കുന്ന വ്യക്തികളുടെ കൈകളില്‍ നിന്ന് മാറ്റുന്നതാണ്. പകരമത്, ആ ഉല്പാദനശാഖകളെയെല്ലാം മുഴുവന്‍ സമൂഹത്തിന്റെയും പേരില്‍ - അതായത് സമൂഹത്തിന്റെ താല്പര്യാര്‍ത്ഥവും ഒരു സാമൂഹ്യപദ്ധതിയനുസരിച്ചും സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടു കൂടിയും നടത്തും. അങ്ങിനെയത് മല്‍സരങ്ങള്‍ അവസാനിപ്പിച്ച്, പകരം ആ സ്ഥാനങ്ങളില്‍ സഹകരണാടിസ്ഥാനത്തിലുള്ള സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും. വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യവസായം നടത്തുന്നത് അനിവാര്യമായും സ്വകാര്യ സ്വത്തുടമസ്ഥതയിലേക്ക് വഴിതെളിക്കുന്നത് കൊണ്ടും, മത്സരമെന്നത് സ്വകാര്യസ്വത്തുടമകളായ വ്യക്തികള്‍ വ്യവസായം കടത്തിക്കൊണ്ടുപോകുന്ന വിധമല്ലാതെ മറ്റൊന്നുമല്ലാത്തതുകൊണ്ടും, സ്വകാര്യസ്വത്തുടമസ്ഥതയെ വ്യവസായത്തിന്റെ വ്യക്തിപരമായ നടത്തിപ്പില്‍ നിന്നും വേര്‍തിരിക്കുവാനാകില്ല. അതുകൊണ്ട് സ്വകാര്യസ്വത്തുടമസ്ഥതയും അവസാനിപ്പിക്കേണ്ടി വരും. തല്‍സ്ഥാനത്ത് എല്ലാ ഉല്പാദനോപകരണങ്ങളും പൊതുവായി ഉപയോഗിക്കപ്പെടും. എല്ലാ ഉല്പന്നങ്ങളും പൊതുധാരണയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യപ്പെടും. അതായത്, പൊതുവുടമസ്ഥത എന്ന് പറയുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുന്നതായിരിക്കും. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം, വ്യവസായത്തിന്റെ വികാസത്തില്‍ നിന്ന് അനിവാര്യമായും ഉല്‍ഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്. അതുകൊണ്ട്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജ്ജനം മുഖ്യാവശ്യമായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വയ്ക്കുന്നത് തികച്ചും ശരിയാണ്.
15. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാര്‍ജ്ജനം മുമ്പ് അസാദ്ധ്യമായിരുന്നുവെന്നാണോ ഇതിനര്‍ത്ഥം?
അതെ, അസാദ്ധ്യമായിരുന്നു. സാമൂഹ്യക്രമത്തിലൂടെയുണ്ടാകുന്ന ഓരോ മാറ്റവും സ്വത്തുടമാബന്ധങ്ങളിലുണ്ടാകുന്ന ഓരോ വിപ്ലവവും പഴയ സ്വത്തുടമബന്ധങ്ങളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ പുതിയ ഉല്പാദന ശക്തികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ അവശ്യഫലമാണ്. സ്വകാര്യസ്വത്തുടമസ്ഥത തന്നെ ഉത്ഭവിച്ചത് ഇങ്ങനെയാണ്. സ്വകാര്യസ്വത്തുടമസ്ഥത എക്കാലത്തും നിലവിലുണ്ടായിരുന്നില്ല. മദ്ധ്യയുഗങ്ങളുടെ അവസാനഘട്ടത്തില്‍ നിര്‍മ്മാണത്തൊഴിലിന്റെ രൂപത്തില്‍ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വത്തുടമസ്ഥതയുമായി പൊരുത്തപ്പെടാത്തതായിരുന്നുവത്. പഴയ സ്വത്തുടമബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞിരുന്ന നിര്‍മ്മാണത്തൊഴിലിന്റെ രൂപത്തില്‍ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വത്തുടമബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞിരുന്ന നിര്‍മ്മാണത്തൊഴില്‍ പുതിയ രൂപത്തിലുള്ള സ്വത്തുടമസ്ഥത സൃഷ്ടിച്ചു. അതാണ് സ്വകാര്യസ്വത്തുടമസ്ഥത അടിസ്ഥാനപ്പെടുത്തിയ നിര്‍മ്മാണത്തൊഴിലിന്റെ കാലഘട്ടത്തിലും വന്‍കിട വ്യവസായത്തിന്റെ വികാസത്തിന്റെ ആദ്യഘട്ടത്തിലും സ്വകാര്യ സ്വത്തുടമസ്ഥതയല്ലാതെ മറ്റൊരു രൂപാത്തിലുള്ള സ്വത്തുടമസ്ഥത സാദ്ധ്യമല്ലായിരുന്നു. എല്ലാവര്‍ക്കും നല്‍കുവാന്‍ തികയുന്നതിനു പുറമെ സാമൂഹ്യമൂലധനം വര്‍ദ്ധിപ്പിക്കുവാനും ഉല്പാദനശക്തികളെ കൂടുതല്‍ വികസിപ്പിക്കുവാനും വേണ്ടി ഉല്പന്നങ്ങളുടെ കുറെ മിച്ചം വയ്ക്കുവാന്‍ കൂടി ആവശ്യമായത്ര അളവില്‍ ഉല്പാദനം നടത്തുവാന്‍ കഴിയാത്ത കാലത്തോളം സമൂഹത്തിലെ ഉല്പാദനശക്തികളെ അടക്കി ഭരിക്കുന്ന ഒരു മേധാവി വര്‍ഗ്ഗവും ദരിദ്രമായ ഒരു മര്‍ദ്ദിതവര്‍ഗ്ഗവും എപ്പോഴുമുണ്ടായേ തീരൂ. ഈ വര്‍ഗ്ഗങ്ങള്‍ എത്തരത്തിലുള്ളതാണെന്ന് ഉല്പാദനത്തിന്റെ വികാസഘട്ടത്തെ ആശ്രയിച്ചിരിക്കും. കൃഷിയെ ആശ്രയിച്ചു നിലനിന്ന മദ്ധ്യയുഗങ്ങളില്‍ നാം കാണുന്നത് ഭൂപ്രഭുവിനെയും അടിയാളനേയുമാണ്. മദ്ധ്യയുഗങ്ങളുടെ അവസാനകാലത്ത് നഗരങ്ങളില്‍ ഗില്‍ഡ്‌മേസ്തിരിയും അയാളുടെ കീഴില്‍ പണിയെടുക്കുന്ന അപ്രന്റീസുകളേയും ദിവസവേലക്കാരനേയും കാണാം. പതിനേഴാം നൂറ്റാണ്ടിലുണ്ടായിരുന്നത് നിര്‍മ്മാണത്തൊഴിലുടമകളും നിര്‍മ്മാണത്തൊഴിലാളികളുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുള്ളത് വന്‍കിട ഫാക്ടറിയുടമയും തൊഴിലാളിയുമാണ്. എല്ലാവര്‍ക്കും മതിയായത്ര അളവില്‍ ഇല്പാദനം നടത്തുവാനും സ്വകാര്യ ഉടമസ്ഥത ഉല്പാദനശക്തികള്‍ക്കൊരു വിലങ്ങൗം പ്രതിബന്ധവുമായിത്തീരുവാനുമാവശ്യമായത്ര വിപുലമായി ഉല്പാദനശക്തികള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നത് വ്യക്തമാണ്. എന്നിരുന്നാലും ഒന്നാമത്, വന്‍കിടവ്യവസായത്തിന്റെ വികസനം ഇതേവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന തോതില്‍ മൂലധനത്തേയും ഉല്പാദനശക്തികളേയും ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നു. ആ ഉല്പാദനശക്തികളെ ചെറിയൊരു കാലയളവില്‍ അവസാനമില്ലാതെ വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. രണ്ടാമത്, ഈ ഉല്പാദനശക്തികള്‍ കുറച്ച് ബൂര്‍ഷ്വാകളുടെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതേസമയം, ജനങ്ങളുടെ വമ്പിച്ച വിഭാഗങ്ങള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അണികളിലേക്ക് കൂടുതല്‍ കൂടുതല്‍ വീണുകൊണ്ടിരിക്കുന്നു. ബൂര്‍ഷ്വാകളുടെ സമ്പത്ത് പെരുകുന്ന തോതില്‍ തന്നെ അവരുടെ സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണവും ദുസ്സഹവുമായി വരികയാണ്. മൂന്നാമത്, ഊറ്റമേറിയതും എളുപ്പം പെരുകുന്നതുമായ ഈ ഉല്പാദനശക്തികള്‍ സ്വകാര്യസ്വത്തുടമസ്ഥതയ്ക്കും ബൂര്‍ഷ്വാകള്‍ക്കുമപ്പുറത്തേക്ക് വളരെയേറെ വളര്‍ന്ന് കഴിഞ്ഞിരിക്കുന്നതിനാല്‍ അവ സാമൂഹ്യക്രമത്തില്‍ പ്രബലമായ കോളിളക്കങ്ങള്‍ക്ക് നിരന്തരം ഇടയാക്കുന്നുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മാത്രമാണ്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം സാദ്ധ്യവും അനുപേക്ഷണീയവുമായി വന്നിരിക്കുന്നത്.

No comments:
Post a Comment