My Blog List

Thursday, September 29, 2011

താളം തെറ്റിയ അമേരിക്കന്‍ജീവിതം

കോര്‍ബിന്‍ ഹൈടോവര്‍ സുഭിക്ഷമായി ജീവിച്ചുവന്ന ഒരു അമേരിക്കന്‍ വീട്ടമ്മയാണ്. ഭര്‍ത്താവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനക്കാരിയായിരുന്നു അവര്‍ . ഇടപാടുകാരെ കാണാന്‍ തുടര്‍ച്ചയായ വിമാനയാത്ര. വന്‍കിട ഹോട്ടലുകളില്‍ താമസം. സാമ്പത്തികമാന്ദ്യം തുടങ്ങിയപ്പോള്‍ സ്ഥിതിയാകെ മാറി. വരുമാനം കുറഞ്ഞു. ജീവിതം താളം തെറ്റി. അവര്‍ പട്ടണം വിട്ട് ഗ്രാമത്തില്‍ വാടകവീട്ടില്‍ താമസം തുടങ്ങി. ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയില്‍ കരാര്‍ തൊഴിലാളിയായി. കേബിള്‍ ടിവി ഉപേക്ഷിച്ചു. ജിം മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഷോപ്പിങ് ശീലങ്ങള്‍ പരിമിതപ്പെടുത്തി. ആരോഗ്യഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ നിര്‍ത്തലായി. കാര്‍ വിറ്റു. മിക്ക കുടുംബങ്ങളുടെയും സ്ഥിതി ഇതുതന്നെ.

ഏറ്റവും പുതിയ കണക്കനുസരിച്ച് 2010ല്‍ അമേരിക്കന്‍ജനതയില്‍ ആറിലൊരാള്‍ ദരിദ്രനാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതം ദുരിതപൂര്‍ണം. അമേരിക്കയിലെ ആന്‍മി ഇ കേസി ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച കിഡ്സ് കൗണ്ട് എന്ന റിപ്പോര്‍ട്ടില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദൈന്യത വിശദമായി പ്രതിപാദിക്കുന്നുണ്ട്. 20 ശതമാനം കുട്ടികള്‍ പട്ടിണിയിലാണ്. രക്ഷിതാക്കളുടെ തൊഴിലും താമസിക്കുന്ന വീടും നഷ്ടപ്പെട്ടതും കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണമാക്കി. 2000ല്‍ നിന്നും 2009ലെത്തുമ്പോള്‍ അമേരിക്കയില്‍ പട്ടിണി കിടക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 17 ശതമാനമാണ് വര്‍ധന. ദാരിദ്ര്യരേഖയനുസരിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലംഗകുടുംബത്തിന്റെ വാര്‍ഷിക വരുമാനം 21750 ഡോളര്‍ . എന്നാല്‍ , ഈ തുകയുടെ ഇരട്ടിവരുമാനം നേടുന്ന കുടുംബങ്ങള്‍ക്കു പോലും പരിമിതമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

മുതലാളിത്തത്തിന് കുട്ടികളുടെ വിശപ്പിനേക്കാള്‍ പ്രധാനം കോര്‍പറേറ്റുകളുടെ വളര്‍ച്ചയാണ്. അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കാണ് ബാങ്ക് ഓഫ് അമേരിക്ക. ചെലവ് ചുരുക്കാനെന്ന പേരില്‍ 10,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. തപാല്‍മേഖലയില്‍നിന്ന് 2,20,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. എല്ലാ മേഖലയിലും പിരിച്ചുവിടല്‍ വ്യാപകമാണ്. 68.3 മില്യന്‍ അമേരിക്കന്‍ ജനത ഒരു നേരമെങ്കിലും വയറു നിറയ്ക്കാന്‍ പാടുപെടുകയാണ്. തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുക, കൂലി കുറയ്ക്കുക, ജോലിസമയം വര്‍ധിപ്പിക്കുക, കരാര്‍ തൊഴില്‍ പ്രോത്സാഹിപ്പിക്കുക- ഇതാണ് ഇന്നത്തെ അമേരിക്കന്‍ തൊഴില്‍ രംഗം.

കോടിക്കണക്കിനാളുകള്‍ വിശന്നുവലയുമ്പോള്‍ സമ്പന്നരുടെ ആസ്തി നിമിഷനേരംകൊണ്ട് ഇരട്ടിക്കുകയാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ പത്തിലൊന്ന് വരുന്ന അതിസമ്പന്നരുടെ ആസ്തി 459 ട്രില്യന്‍ ഡോളര്‍ . 2020 ആകുമ്പോള്‍ അമേരിക്കയിലെ അതിസമ്പന്നരുടെ ആസ്തി 225 ശതമാനം വര്‍ധിച്ച് 87.1 ട്രില്യന്‍ ഡോളര്‍ ആയി വര്‍ധിക്കും. (ഒരു ട്രില്യന്‍ = ഒരുലക്ഷം കോടി). അതിസമ്പന്നരായ 400 അമേരിക്കക്കാരുടെ വരുമാനം അമേരിക്കന്‍ വരുമാനത്തിന്റെ പകുതിയാണ്. അതായത് സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനംവരുന്ന സമ്പന്നരുടെ കൈയിലാണ്. ഇവരാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. ഭരണകൂടം അവരുടെ കാല്‍ക്കല്‍ കുമ്പിടുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍അമേരിക്കയില്‍ ബാങ്കുകള്‍ തകരുകയാണ്. ഈ വര്‍ഷം നിരവധി ബാങ്കുകള്‍ തകര്‍ന്നിട്ടുണ്ട്. (പട്ടിക കാണുക) അമേരിക്കയിലെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്ന എഫ്ഡിഐസി (ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍) പ്രസിദ്ധീകരിക്കുന്ന രേഖകളിലാണ് ഈ കണക്കുകള്‍ . ജനങ്ങളോടും രാജ്യത്തോടും ഉത്തരവാദിത്തമുള്ള ഭരണകൂടം ഇത്തരമൊരു ഘട്ടത്തില്‍ ചെയ്യേണ്ടത് മുഴുവന്‍ ബാങ്കുകളും ദേശസാല്‍ക്കരിക്കുകയാണ്. ഫെഡറല്‍ റിസര്‍വിന്റെ ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഓഡിറ്റ് ചെയ്തപ്പോള്‍ പല രഹസ്യങ്ങളും പുറത്തുവന്നു. വിദേശബാങ്കുകള്‍ക്കടക്കം രഹസ്യമായി വായ്പ നല്‍കി. പൂജ്യം ശതമാനം പലിശയ്ക്ക് നല്‍കിയ വായ്പകളായിട്ടാണ് ഈ ഇടപാടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ ജിഡിപി ഒരു വര്‍ഷം 14.12 ട്രില്യന്‍ ഡോളര്‍ . അമേരിക്കയുടെ വിദേശകടം 14.5 ട്രില്യന്‍ ഡോളര്‍ . ഇതിലും വലിയ തുകയാണ് രഹസ്യമായി നല്‍കിയത്.

പട്ടിണിയും തൊഴിലില്ലായ്മയും ജീവിതം താളം തെറ്റിക്കുമ്പോള്‍ അതിന് കാരണം ഇത്തരം നടപടികളാണ്. അമേരിക്കന്‍ജീവിതം കൂടുതല്‍ ദുരിതങ്ങളിലേക്കാണ് പതിക്കുന്നത്. ഭരണകൂടം തുടരുന്നത് അതിസമ്പന്നരുടെ പാദസേവയും കോര്‍പറേറ്റുകളെ താലോലിക്കലുമാണ്. മനുഷ്യന്റെ വിശപ്പ് ഒരു വിഷയമേ അല്ല. മുതലാളിത്തം ഇന്ന് കരകയറാന്‍ പറ്റാത്ത ആഴത്തിലുള്ള പ്രസിസന്ധികളിലൂടെയാണ് നീങ്ങുന്നത്. സോഷ്യലിസ്റ്റ് പരിഹാരങ്ങള്‍മാത്രമാണ് രക്ഷ. ആ യാഥാര്‍ഥ്യം അമേരിക്കന്‍ജനത തിരിച്ചറിയണം. നവലിബറല്‍ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം അമേരിക്കയില്‍ ഉള്‍പ്പെടെ സാര്‍വദേശീയമായി ഉയര്‍ന്നു വരണം.

*
കെ ജി സുധാകരന്‍ ദേശാഭിമാനി 26 സെപ്തംബര്‍ 2011

No comments:

Post a Comment

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER