My Blog List

Wednesday, August 17, 2011

നവലിബറൽ പരിഷ്‌കാരങ്ങളുടെ ബാക്കി പത്രം


ഖജനാവിന് നഷ്ടം അഞ്ചരലക്ഷം കോടി

1992 മുതല്‍ അതായത് മന്‍മോഹന്‍സിങ് നവഉദാര പരിഷ്കാരങ്ങള്‍ തുടങ്ങിയതുമുതല്‍ അഴിമതിയിലൂടെ കേന്ദ്ര ഖജനാവിന് നഷ്ടമായത് 5,47,936 കോടി രൂപ. 2ജി സ്പെക്ട്രം അഴിമതിയില്‍മാത്രം ഖജനാവിന്് നഷ്ടമായത് 1.76 ലക്ഷം കോടി രൂപ. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ രണ്ടര ശതമാനമാണിത്. മൊത്തം ആരോഗ്യബജറ്റിന്റെ എട്ട് മടങ്ങും വിദ്യാഭ്യാസ ബജറ്റിന്റെ മൂന്നര ഇരട്ടിയുമാണിത്. ഇന്ത്യയുടെ മൊത്തം വിദേശ കടബാധ്യത 1.62 ലക്ഷം കോടി രൂപയാണെന്ന് ഓര്‍ക്കണം. കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ആകെ നല്‍കിയ സബ്സിഡി 1.11 ലക്ഷം കോടി രൂപ മാത്രമാണ്. സ്പെക്ട്രം അഴിമതിയിലൂടെ നഷ്ടമായ തുകയുണ്ടെങ്കില്‍ ഇന്ത്യയിലെ എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് രൂപയ്ക്ക് രണ്ട് വര്‍ഷം അരി നല്‍കാമായിരുന്നു.

***

രാജ്യത്തുനിന്ന് പുറത്തേക്ക് ഒഴുകി സ്വിസ്ബാങ്കിലെത്തിയ കള്ളപ്പണം 94,55,000 കോടി രൂപ. വാര്‍ഷികബജറ്റിനേക്കാള്‍ പത്തിരട്ടി വരുന്ന തുക. 2000നും 2008നും ഇടയിലാണ് 50,70,000 കോടി രൂപ നിയമവിരുദ്ധമായി കടത്തിയത്. 1948 മുതല്‍ കടത്തിയ ഈ തുകയുടെ പലിശകൂടി ചേര്‍ത്താല്‍ ഇന്ത്യക്ക് നഷ്ടമായത് ലക്ഷക്കണക്കിന് കോടി രൂപയാകും. ദിനം പ്രതി 240 കോടി രൂപ വിദേശത്തേക്ക് ഒഴുകുന്നുവെന്നാണ് കണക്ക്. ഈ ചോര്‍ച്ച തടയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ദാരിദ്ര്യം തുടച്ചുനീക്കാമായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തരമൊത്ത വരുമാനത്തിന്റെ നേര്‍പകുതി കള്ളപ്പണത്തിന്റേതാണ്.

***

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 5000 വരുന്ന ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതിയിനത്തില്‍ നല്‍കിയ ധനകൈമാറ്റം 20 ലക്ഷം കോടി രൂപയിലധികം. നവ ഉദാരവല്‍ക്കരണനയം തുടങ്ങിയതുമുതല്‍ ഏതാനുംവരുന്ന വ്യവസായികള്‍ക്ക് നല്‍കിയ തുക 30 ലക്ഷം കോടിയിലധികം വരും. 2010-11 ബജറ്റില്‍ മാത്രം കോര്‍പറേറ്റുകള്‍ക്ക് ഇളവ് ചെയ്തുകൊടുത്ത നികുതി 5,11, 990 കോടി രൂപയാണ്. ജനങ്ങള്‍ക്ക് എണ്ണ-വളം സബ്സിഡിയായി നല്‍കുന്നത് വെറും ഒരു ലക്ഷം കോടി രൂപ മാത്രവും.

***

543 അംഗ ലോക്സഭയില്‍ 306 പേര്‍ കോടീശ്വരന്മാര്‍. ഇതില്‍ 141 പേരും കോണ്‍ഗ്രസ് അംഗങ്ങള്‍. കേന്ദ്ര മന്ത്രിമാരുടെ പ്രഖ്യാപിത സ്വത്ത് 500 കോടി രൂപയില്‍ കവിയും.

***

രണ്ട് ദശാബ്ദത്തിനകം പെട്രോള്‍ വില എട്ട് ഇരട്ടിയും മണ്ണെണ്ണ, പാചകവാതകവില ആറിരട്ടിയും ഡീസലിന്റെ വില 12 ഇരട്ടിയും വര്‍ധിച്ചു.

***

അരലക്ഷം കോടി രൂപ ആസ്തിയുള്ള 1210 പേരില്‍ ആദ്യത്തെ പത്തില്‍ വരുന്ന രണ്ടുപേര്‍ ഇന്ത്യയില്‍നിന്ന്. ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലും മുകേഷ് അംബാനിയുമാണിവര്‍. മിത്തലിന്റെ സ്വത്ത് ഒന്നരലക്ഷം കോടി രൂപയും റിലയന്‍സ് കമ്പനി ഉടമ മുകേഷ് അംബാനിയുടേത് 1.3 ലക്ഷം കോടി രൂപയുമാണ്. ഇത് ഔദ്യോഗിക കണക്ക്. അനൌദ്യോഗിക കണക്ക് പ്രകാരം ഇവരുടെ ആസ്തി ഇനിയൂം വര്‍ധിക്കും. മുകേഷ് അംബാനിയുടെ മുംബൈയിലെ 33000 ഏക്കര്‍ വഖഫ് ഭൂമി കൈയേറിയുള്ള സ്ഥലത്ത് 27 നിലയുള്ള വീട്. സ്വന്തമായി ഒരു വിമാനത്താവളം. വീട്ടില്‍ ഒരു ദിവസം മുംബൈ കോര്‍പറേഷന്‍ നല്‍കുന്ന വെള്ളം 5 ലക്ഷം ലിറ്റര്‍. ഇന്ത്യയില്‍ അരലക്ഷം കോടി രൂപയിലധികം സ്വത്തുള്ളവരുടെ എണ്ണം 68. ലോകത്തിലെ കോടീശ്വരന്മാരുടെ കൂട്ടത്തിലേക്ക് ദിനംപ്രതി ഇന്ത്യയുടെ സംഭാവന 72 പേര്‍. 21 ശതമാനമാണ് കോടീശ്വരന്മാരുടെ വളര്‍ച്ചനിരക്ക്. ജിഡിപി വളര്‍ച്ചനിരക്ക് എട്ട് ശതമാനം മാത്രവും. ലോകത്തിലെ അതിസമ്പന്നരുടെ 12 ശതമാനവും ഇന്ത്യക്കാരാണ്.

***

104 കോടി ജനങ്ങളില്‍ 22 കോടിയും ദരിദ്രരും താഴ്ന്ന ഇടത്തരക്കാരുമായവരാണ് (ഒന്നര ലക്ഷം രൂപ മുതല്‍ മൂന്നരലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍). 13.5 കോടി കുടുംബങ്ങള്‍ ഒരുലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷികവരുമാനം മാത്രമുളള പാവങ്ങളായ കുടുംബങ്ങളാണ്. അതായത് 68 കോടി ജനങ്ങളും ദരിദ്രരാണ്. 40 കോടി പേര്‍ അതീവ ദരിദ്രരാണ്. 77 ശതമാനം ജനങ്ങളുടെയും ദിനവരുമാനം 20 രൂപയിലും കുറവാണ്. പട്ടിണി രൂക്ഷമായ 88 രാജ്യങ്ങളില്‍ 66-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഗ്രാമീണജനങ്ങളില്‍ 80 ശതമാനത്തിനും നഗരങ്ങളിലെ 64 ശതമാനം പേര്‍ക്കും മൊത്തം ജനസംഖ്യയില്‍ 76 ശതമാനത്തിനും പോഷകാഹാരമുള്ള ഭക്ഷണം ലഭ്യമാകാത്ത രാജ്യമാണ് ഇന്ത്യ.

***

വനിതകളില്‍ 50 ശതമാനവും കുട്ടികളില്‍ മൂന്നിലൊന്നും വിളര്‍ച്ച ബാധിച്ചവരാണ്. ജനിക്കുന്ന കുട്ടികളില്‍ 48 ശതമാനവും ഭാരക്കുറവുള്ളവരാണ്. 18 കുട്ടികളില്‍ ഒരുകുട്ടി വീതം ആദ്യവര്‍ഷം തന്നെ മരിച്ചുവീഴുന്നു. 13ല്‍ ഒരു കുട്ടി വീതം ആദ്യത്തെ അഞ്ച് വര്‍ഷത്തിനിടയിലും മരിക്കുന്നു. പ്രസവുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ഷത്തില്‍ 120000 സ്ത്രീകള്‍ മരിക്കുന്നു. ഒരുലക്ഷം പേരില്‍ 418 പേര്‍ക്ക് ഇപ്പോഴും ക്ഷയരോഗമുണ്ട്. വര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് മലേറിയ രോഗം ബാധിക്കുന്നു. എയ്ഡ്സ് രോഗബാധയുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 31 ലക്ഷം പേര്‍ക്ക് രോഗബാധയുണ്ട്.

***

സ്ത്രീധനത്തിന്റെപേരില്‍ ഒരോ മണിക്കൂറും 22 സ്ത്രീകള്‍ വധിക്കപ്പെടുന്നു. ഒരോ അരമണിക്കൂറിലും ഒരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു.

***

അഞ്ചിനും 14നും ഇടയിലുള്ള 15 ശതമാനം കുട്ടികളും സ്കൂളിന്റെ പടിയില്‍ എത്താത്ത രാജ്യമാണ് ഇന്ത്യ. രാജ്യത്തെ നിരക്ഷരരുടെ എണ്ണം 38 കോടി. 20 കോടി ജനങ്ങള്‍ക്ക് ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല.


***

കടപ്പാട് : ദേശാഭിമാനി

No comments:

Post a Comment

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER