My Blog List

Wednesday, August 17, 2011

ജനങ്ങള്‍ക്ക് ഒഴിഞ്ഞപാത്രം, കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി


2 ജി മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വരെയുള്ള അഴിമതികള്‍ക്ക് പിന്നില്‍ വന്‍കിട കോര്‍പറേറ്റുകളാണെന്ന് തെളിഞ്ഞിട്ടും മന്‍മോഹന്‍ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കുള്ള സൌജന്യം തുടരുകയാണ്. രാഷ്ട്രീയപ്രതിസന്ധിയുടെ നടുക്കടലിലും ഒന്നിനുപുറകെ ഒന്നായി സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പാക്കുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. 20 വര്‍ഷം മുമ്പ് 1991 ജൂലൈ 24ന് അവതരിപ്പിച്ച പൊതുബജറ്റിലൂടെ നവ ലിബറല്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ട മന്‍മോഹന്‍സിങ് ഇപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ പരിഷ്കാരങ്ങള്‍ അതിവേഗം നടപ്പാക്കിവരികയാണ്. സ്വാതന്ത്ര്യദിനത്തിന്റെ 65-ാം വാര്‍ഷികത്തില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്കും അവരുടെ ഇന്ത്യന്‍ സാമന്തന്മാര്‍ക്കും സൌജന്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ് മന്‍മോഹന്‍ സര്‍ക്കാര്‍.

അഴിമതി ആരോപണങ്ങളുടെയും വിലക്കയറ്റത്തിന്റെയും ഫലമായി സര്‍ക്കാര്‍ ഏറെ പ്രതിസന്ധിയിലായ കഴിഞ്ഞ രണ്ട് മാസത്തിനകം നവഉദാരവല്‍ക്കരണത്തിന് ആക്കംകൂട്ടുന്ന അരഡസനോളം നടപടികളാണ് സര്‍ക്കാരില്‍നിന്നുണ്ടായത്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിര്‍ജീവമായെന്ന് കോര്‍പറേറ്റുകളുടെയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെയും പ്രചാരണം ആരംഭിച്ചിരുന്നു. എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖും മോര്‍ഗന്‍ സ്റ്റാന്‍ലി പോലുള്ള സ്ഥാപനങളും 'ഇക്കോമണിക് ടൈംസ്' പോലുള്ള പത്രങ്ങളുമാണ് ഈ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

എന്നാല്‍, അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ശക്തി തെളിയിക്കുന്നതിന് പകരം കോര്‍പറേറ്റുകള്‍ ആവശ്യപ്പെടുന്ന സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പാക്കി ശക്തി തെളിയിക്കാനാണ് മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ജൂണ്‍ 24ന് വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും പാചകവാതക സിലിണ്ടറിന് 50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഡീസലിന്റെ വിലനിയന്ത്രണം ഉടന്‍തന്നെ എടുത്ത് കളയുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. അതോടൊപ്പംതന്നെ പാചകവാതക സിലിണ്ടര്‍ സബ്സിഡിയോടെ വര്‍ഷത്തില്‍ നാലെണ്ണം മാത്രം നല്‍കിയാല്‍മതിയെന്നും മണ്ണെണ്ണയ്ക്കുള്ള സബ്സിഡി പണമായി നല്‍കിയാല്‍മതിയെന്നും മന്ത്രിതല സമിതി തീരുമാനിച്ചു. ക്യാബിനറ്റ് ഇതിന് അംഗീകാരം നല്‍കിയാല്‍ അത് നടപ്പാകും. അതോടൊപ്പം യൂറിയയുടെ വിലനിയന്ത്രണം സര്‍ക്കാര്‍ എടുത്ത് കളയുകയും ചെയ്തു. നേരത്തേതന്നെ മറ്റ് രാസവളങ്ങളുടെ നിയന്ത്രണം സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു. പുതിയ തീരുമാനത്തോടെ യൂറിയക്ക് ടണ്ണിന് 500 രൂപയെങ്കിലും വര്‍ധിക്കും.

കൃഷ്ണ ഗോദാവരീ തീരത്തെ റിലയന്‍സിന്റെ വാതകക്കിണറുകളുടെ 30 ശതമാനം ഓഹരികള്‍ ബ്രിട്ടീഷ് പെട്രോളിയത്തിന് 7.2 ബില്യണ്‍ ഡോളറിന് കൈമാറാന്‍ അനുവദിച്ചതാണ് മറ്റൊരു സുപ്രധാന നടപടി. കൃഷ്ണ ഗോദാവരീ തീരത്തെ പ്രകൃതിവാതക പര്യവേക്ഷണത്തില്‍ 50,000 കോടി രൂപയുടെ അഴിമതി സിഎജി കണ്ടെത്തിയ സാഹചര്യത്തിലാണ് റിലയന്‍സിന് കൊള്ളലാഭം ഉണ്ടാക്കുന്ന ഇടപാടിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടര്‍ന്നാണ് കെയർണ്‍ എനര്‍ജി എന്ന ഇന്ത്യന്‍ കമ്പനിയുടെ 40 ശതമാനം ഓഹരികള്‍ ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേദാന്തയ്ക്ക് വില്‍ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയത്. നികുതിയിനത്തില്‍പോലും സര്‍ക്കാരിന് ഒരു പൈസ പോലും ലഭിക്കാത്ത ഇടപാടാണിത്.

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ സമിതി ചില്ലറവില്‍പ്പനയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതിന് അനുകൂലമായി തീരുമാനമെടുത്തതും കോര്‍പറേറ്റ് ലോബിയെ സന്തോഷിപ്പിക്കാനായിരുന്നു. ഒപ്പം വാള്‍മാര്‍ട്ടിനെയും ടെസ്കോയെയും മറ്റും. ഇനി കേന്ദ്ര മന്ത്രിസഭ കൂടി അംഗീകാരം നല്‍കിയാല്‍ ഈ തീരുമാനം നടപ്പാകും. നാലുകോടി വരുന്ന ചെറുകിട വില്‍പ്പനക്കാരെ ദോഷകരമായി ബാധിക്കുന്നതാണ് ഈ തീരുമാനം. നാഷണല്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ പത്ത് ശതമാനം ഓഹരി വില്‍ക്കാനും കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമുതല്‍ വിറ്റ് 40,000 കോടി രൂപനേടുകയെന്ന ലക്ഷ്യം നേടാനാണ് ഈ വില്‍പ്പന. ഏറ്റവും അവസാനമായി കോര്‍പറേറ്റ് ഇടനിലക്കാരനായ തരുണ്‍ദാസിന് ഔദ്യോഗികപദവി നല്‍കാനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായി.

ബഹുരാഷ്ട്ര വിത്ത് കുത്തകകളെ സഹായിക്കുന്ന വിത്ത് ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ പാസാക്കാന്‍ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഭേദഗതി ബില്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പോടെ പാസാക്കുകയുണ്ടായി. സാമ്പത്തികപരിഷ്കരണങ്ങള്‍ പാസാക്കാന്‍ കോണ്‍ഗ്രസ് ബിജെപി നേതാകളെ കണ്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിലക്കയറ്റപ്രശ്നത്തില്‍ തന്നെ ബിജെപി കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നത് പാര്‍ലമെന്റില്‍ കാണുകയുണ്ടായി. അതിനെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

സാമ്പത്തികപരിഷ്കാരങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ട്രേഡ് യൂണിയനുകള്‍ കക്ഷിഭേദം മറന്ന് രംഗത്തുവന്നുകഴിഞ്ഞു. ആഗസ്ത് അഞ്ചിന് ബാങ്കിങ് ഭേദഗതി നിയമത്തിനെതിരെ അഖിലേന്ത്യാ പണിമുടക്ക് നടന്നുകഴിഞ്ഞു. സെപ്തംബര്‍ ഏഴിന് പ്രമുഖ കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കും. എഐടിയുസിയും സിഐടിയുവും ഒരു പൊതുപണിമുടക്കിലേക്ക് പോകണമെന്ന അഭിപ്രായം കഴിഞ്ഞ പ്രവര്‍ത്തകസമിതി യോഗങ്ങളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 23ന് ഡല്‍ഹിയില്‍ റാലി നടത്താന്‍ ബിഎംഎസും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷമാദ്യം വന്‍ പ്രക്ഷോഭം തന്നെ ട്രേഡ് യൂണിയനുകളുടെ ഭാഗത്തുനിന്നുണ്ടാകും. അഴിമതിക്കെതിരെ അണ്ണ ഹസാരെയും മറ്റും നടത്തുന്ന പ്രക്ഷോഭം വേറെയും. സ്വാതന്ത്ര്യത്തിന്റെ 65-ാം വാര്‍ഷികത്തില്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ കാഹളമാണ് എങ്ങും ഉയരുന്നത്.


*****


വി ബി പരമേശ്വരന്‍

No comments:

Post a Comment

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER