My Blog List

Friday, September 9, 2011

ചിരിയും കളിയുമായി ഓണപ്പൊട്ടന്‍

മുഖത്ത് ചായം പൂശി, ചുവന്നപട്ടുടുത്ത് തലയില്‍ തെച്ചിപ്പൂവേന്തിയ കിരീടവും കുരുത്തോല കുടയുമായി ഓണപ്പൊട്ടന്‍ തിരുവോണനാളില്‍ വീടുകളിലെത്തും. മലബാറുകാരുടെ ഓണാഘോഷത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത കഥാപാത്രമാണ് ഓണത്തപ്പന്‍ എന്ന ഓണപ്പൊട്ടന്‍.

ഓണത്തോടനുബന്ധിച്ച് കോഴിക്കോടിന്റെ ഉള്‍പ്രദേശങ്ങളിലും കണ്ണൂരിലും അവതരിപ്പിക്കുന്ന തെയ്യരൂപമാണ് ഓണപ്പൊട്ടന്‍. ഒന്നും മിണ്ടാതെ കൈയിലുള്ള മണികിലുക്കത്തിലൂടെയാണ് തെയ്യം തന്റെ വരവറിയിക്കുക. ഒന്നും സംസാരിക്കാത്തതുകൊണ്ടു തന്നെയാണ് 'ഓണേശ്വരന്' ഓണപ്പൊട്ടന്‍ എന്ന പേരു കൂടി വീണത്.

ഒരിക്കലും കാല്‍ നിലത്തുറപ്പിക്കാതെ താളം ചവിട്ടുകയും ഓടുകയും ചെയ്യുന്ന പൊട്ടന്‍ കുട്ടികളുമായി കളിച്ചുല്ലസിച്ചാണ് ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് നീങ്ങുന്നത്. പല കോപ്രായങ്ങളിലൂടെയും വീട്ടുകാരെയും നാട്ടുകാരെയും രസിപ്പിക്കുന്ന ഒരു ഹാസ്യവേഷം കൂടിയാണിത്. അരിയും ഓണക്കോടിയും ഭക്ഷണവുമാണ് ഓണത്തപ്പന് ദക്ഷിണയായി നല്‍കുക.

മഹാബലിയാണ് ഓണത്തപ്പന്റെ വേഷത്തില്‍ വീട്ടിലെത്തുന്നതെന്നാണ് മലബാറുകാരുടെ വിശ്വാസം. നാടിനും വീടിനും ഐശ്വര്യം പകരാനുള്ള ഈ യാത്രയെ അത്യന്തം ബഹുമാനത്തോടുകൂടിയാണ് പഴയകാല തലമുറയിലുള്ളവര്‍ കണ്ടിരുന്നത്.

ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനും ഓണത്തെയ്യം കെട്ടാനുള്ള അവകാശം രാജാക്കന്മാര്‍ മലയസമുദായത്തില്‍ പെട്ടവര്‍ക്ക് അനുവദിച്ചിരുന്നുവെന്നാണ് വിശ്വാസം.
Topics: onam, mahabali, onapottan, thiruvonam, malabar, theyyam, ഓണം മഹാബലി, ഓണപ്പൊട്ടന്‍, തിരുവോണം, മലബാര്‍, തെയ്യം

No comments:

Post a Comment

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER