എട്ടുകൊല്ലം, ഒഴുകിയത് 4.8 ലക്ഷംകോടി!
ന്യൂഡല്ഹി: ''ഇത് എത്ര പൂജ്യം?! സ്കൂളില് പഠിക്കുന്ന കാലത്തു മാത്രമാണ് ഇത്രയധികം പൂജ്യങ്ങള് കണ്ടിട്ടുള്ളത്''. 1,76,000 കോടി രൂപയുടെ 2 ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജി.എസ്. സിംഗ്വി അത്ഭുതപ്പെട്ടിരുന്നു. വില്ലേജ് ഓഫീസില് സര്ട്ടിഫിക്കറ്റു നല്കുന്നതിന് പത്തോ അമ്പതോ രൂപ കൈക്കൂലി വാങ്ങുന്നതില്നിന്ന് കരാറുറപ്പിക്കുന്നതിന് കോടികള് വാങ്ങുന്നതിലേക്ക് ഇന്ത്യയിലെ ഉദ്യോഗസ്ഥ-രാഷ്ട്രീയ-കോര്പ്പറേറ്റ് മാഫിയ വളര്ന്നിരിക്കുന്നു.
ജനസംഖ്യയുടെ 75 ശതമാനത്തിനും ദിനംപ്രതി 20 രൂപയ്ക്കു താഴെ വരുമാനമുള്ള ഇന്ത്യയില്നിന്ന് വിദേശത്ത് ഇതുവരെ കടത്തിയ കള്ളപ്പണംസംബന്ധിച്ച് വ്യക്തമായ കണക്കുകളൊന്നുമില്ല. അതേസമയം, 'ഗ്ലോബല് ഫിനാന്ഷ്യല് ഇന്റഗ്രിറ്റി' (ജി.എഫ്.ഐ.) എന്ന സംഘടനയുടെ കണക്കുകള്പ്രകാരം 2000-ത്തിനും 2008-നുമിടയില്മാത്രം ഇന്ത്യയില്നിന്ന് പുറത്തേക്ക് ഒഴുകിയ കള്ളപ്പണം 4.8 ലക്ഷം കോടി രൂപയാണ്. അതായത് 4800000000000 രൂപ. പൂജ്യം എണ്ണിത്തീരാന് ഏറെ സമയമെടുക്കും.
കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളെടുക്കുന്നതിന് സുപ്രീംകോടതി കേന്ദ്രസര്ക്കാറിനുമേല് സമ്മര്ദം ചെലുത്തുന്ന സമയമാണിത്. ഇതുമായി ബന്ധപ്പെട്ട കേസ് വിധിപറയാന് മാറ്റിയിട്ടുണ്ട്. വേനലവധി കഴിഞ്ഞ് സുപ്രീംകോടതി തുറക്കുമ്പോള് പുറത്തുവരുന്ന ആദ്യത്തെ വിധികളിലൊന്ന് ഇതായിരിക്കും. വിദേശബാങ്കുകളില് കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള് പുറത്തുവിടാന് പറ്റില്ലെന്ന കര്ക്കശനിലപാടുമായി കേന്ദ്രസര്ക്കാര് ഒരുവശത്ത്. രാജ്യത്തെ കൊള്ളയടിച്ച പണം വിദേശത്ത് സൂക്ഷിക്കുന്നവരുടെ പേരുകള് പുറത്തുവിടുന്നതിന് എന്ത് തടസ്സമാണ് സര്ക്കാറിനുള്ളതെന്ന, കള്ളപ്പണക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദര്ശന് റെഡ്ഡിയുടെ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
നേരത്തേ ചൂണ്ടിക്കാട്ടിയ അക്കങ്ങള് എട്ടുകൊല്ലത്തെ ഇടവേളയിലേതു മാത്രമാണ്. അപ്പോള് കഴിഞ്ഞ 60 കൊല്ലത്തിനുള്ളില് ഇവിടെ നിന്ന് കടത്തിയ തുക വളരെ ഉയര്ന്നതായിരിക്കാം. ഡോളറിനെതിരെ രൂപയ്ക്ക് ഉയര്ന്ന മൂല്യമുണ്ടായിരുന്ന 80-കള് വരെയുള്ള കാലഘട്ടംകൂടി പരിഗണിക്കുമ്പോള് 71 ലക്ഷം കോടി രൂപവരെ കള്ളപ്പണം വിദേശത്തുണ്ടാകാമെന്ന് പ്രശസ്ത സാമ്പത്തികവിദഗ്ധന് പ്രൊഫ. ആര്. വൈദ്യനാഥന് ചൂണ്ടിക്കാട്ടുന്നു. അഴിമതി നടത്തി നേടുന്ന പണത്തിനു പുറമെ, മയക്കുമരുന്നുകടത്ത്, നികുതിവെട്ടിപ്പ്, കള്ളക്കടത്ത്, ഭീകരപ്രവര്ത്തനം, ആയുധക്കടത്ത് തുടങ്ങിയവയില്നിന്നുള്ള അനധികൃതസമ്പാദ്യങ്ങളും വിദേശത്ത് സൂക്ഷിക്കുന്നു.
ഇന്ത്യയില്നിന്നുള്ളവരുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കുകളില് കൂടുതലുള്ളതെന്ന് വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ജ് വെളിപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം സൂക്ഷിക്കാന് സൗകര്യങ്ങള് നല്കുന്ന ബാങ്കുകള് 70 രാജ്യങ്ങളിലുണ്ട്. നികുതിരഹിത ബാങ്കിങ് സൗകര്യമുണ്ടെന്ന് 40-ഓളം രാജ്യങ്ങള് സജീവമായി പ്രചരിപ്പിക്കുന്നുണ്ട്. സ്വിറ്റ്സര്ലന്ഡിനു പുറമെ, ലിക്റ്റെന്സ്റ്റൈന്, ചാനല് ഐലന്ഡ്സ്, കെയ്മന് ഐലന്ഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിരതയുടെ അടിസ്ഥാനം ഇങ്ങനെ ലഭിക്കുന്ന കള്ളപ്പണനിക്ഷേപമാണ്. അപ്പോള് കഴിയുന്നത്ര 'കസ്റ്റമേഴ്സിനെ' ആകര്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ്.
കള്ളപ്പണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിരവധി മാര്ഗങ്ങളാണ് അവലംബിക്കുന്നത്.
ചേമ്പില മുതല് രത്നങ്ങള് വരെ
കള്ളപ്പണം വിദേശത്തേക്ക് കടത്തുന്നതില് ഇന്ത്യയുടെ സ്ഥാനം 15-ാമതാണ്. മുതലാളിത്ത പാതയിലൂടെ ചലിക്കുന്ന 'കമ്യൂണിസ്റ്റ്' ചൈനയ്ക്കാണ് ഇക്കാര്യത്തില് ഒന്നാം സ്ഥാനം. ഇന്ത്യയ്ക്കും അയല്രാജ്യമായ ചൈനയ്ക്കും ഇടയില് ലോകത്തെ എണ്ണയുത്പാദക രാജ്യങ്ങള്ക്കാണ് സ്ഥാനം. റഷ്യ, മെക്സിക്കോ, സൗദി അറേബ്യ, മലേഷ്യ, യു.എ.ഇ., കുവൈത്ത്, വെനസ്വേല, ഖത്തര്, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്ക്ക് പിന്നിലാണ് ഇന്ത്യ. എങ്കിലും, 2010-2011-ലെ നമ്മുടെ ബജറ്റില് വിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പിനേക്കാള് പത്തിരട്ടി കൂടുതലാണ് ഇവിടെ നിന്നു കടത്തിയ പണം. നമ്മുടെ രാജ്യത്തിന്റെ എല്ലാ കടങ്ങളും തീര്ക്കാനുള്ള പണമാണ് ദുരൂഹമായ മാര്ഗങ്ങളിലൂടെ ഇന്ത്യയില്നിന്നു വിദേശത്തെത്തിക്കുന്നത്.
അനധികൃത രീതികളിലൂടെ ഉണ്ടാക്കുന്ന പണം വിദേശത്ത് നികുതിരഹിത ബാങ്കിങ് രീതികളുള്ള 'ടാക്സ്ഹേവനു'കളില് നിക്ഷേപിച്ച് അല്പാല്പം ഇന്ത്യയിലേക്ക് എത്തിക്കുകയെന്നതാണ് സാധാരണയായി കണ്ടുവരുന്നതെന്ന് എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര് ചൂണ്ടിക്കാട്ടുന്നു. ഇതിനെ വിദേശത്ത് പണം 'പാര്ക്ക്' ചെയ്യുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നത്. കയറ്റുമതിയും ഇറക്കുമതിയും നടത്തുമ്പോള് നിരക്കു കുറച്ചോ കൂട്ടിയോ കാണിച്ച്, വ്യത്യാസം വിദേശത്തു തന്നെ 'പാര്ക്ക്' ചെയ്യുന്ന രീതിയാണ് സാധാരണയായി നടക്കുന്നത്. വന്കിട അന്താരാഷ്ട്ര കരാറുകള്ക്ക് ഇടനില നില്ക്കുന്നവരാകട്ടെ കമ്മീഷന് വിദേശത്തു തന്നെ നിക്ഷേപിക്കാനുള്ള സംവിധാനമുണ്ടാക്കുകയാണ് പതിവ്. ഇപ്പോള് രാഷ്ട്രീയത്തില് സജീവമായ, ആസൂത്രണ കമ്മീഷനംഗം വരെയായ മുന് ഉന്നത ഉദ്യോഗസ്ഥന്, ഇത്തരത്തില് വന്കിട കരാറുകളുടെ കമ്മീഷന് വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. 2 ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന റാഡിയ ടേപ്പുകളില് ഈ മുന് ഉദ്യോഗസ്ഥന്റെ പേരു പരാമര്ശിക്കപ്പെടുന്നുണ്ട്.
മറ്റു ചില രീതികളിലൂടെയും തട്ടിപ്പു നടത്തിയ പണം പുറത്തെത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നു. അനധികൃതമായി ഉണ്ടാക്കുന്ന പണം ആഭരണങ്ങളായി പുറത്തേക്ക് കടത്തുന്നു. വിദേശത്തേക്ക് പോകുന്ന ആള് കൈയില് അണിഞ്ഞിരിക്കുന്ന മോതിരം കോടികള് വിലമതിക്കുന്ന രത്നം പതിച്ചതായിരിക്കും. വിദേശത്തുനിന്നു വരുന്നവരെ അപേക്ഷിച്ച്, പുറത്തേക്ക് പോകുന്നവര്ക്ക് കസ്റ്റംസില് കര്ക്കശ പരിശോധന സാധാരണ ഉണ്ടാകാറില്ല. പത്തു കോടി രൂപ വരെ വിലമതിക്കുന്ന രത്നങ്ങള് പതിച്ച മോതിരങ്ങളുണ്ടെന്ന് അന്വേഷണ ഏജന്സികള് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള മോതിരങ്ങള് ധരിച്ച് പത്തു തവണ യാത്ര നടത്തിയാല് നൂറു കോടിയായി. രത്നങ്ങള് വിദേശത്തെത്തിക്കഴിഞ്ഞാല് അതിന്റെ കാരറ്റു നോക്കി പണമാക്കി മാറ്റി അവിടെ നിക്ഷേപിക്കാം.
വിദേശത്ത് 'പാര്ക്ക്' ചെയ്തിരിക്കുന്ന കള്ളപ്പണം ഇതേ രീതിയില് ഇന്ത്യയിലേക്കു വരുന്നുമുണ്ടെന്ന് എന്ഫോഴ്സ്മെന്റ് അധികൃതര് പറയുന്നു. കോമണ്വെല്ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ. കസ്റ്റഡിയിലായ ജോയന്റ് ഡയറക്ടര് ജനറല് ടി.എസ്. ഡര്ബാരിക്ക് വേണ്ടിയെന്ന് അവകാശപ്പെട്ട് കൊണ്ടുവന്ന രത്നക്കല്ലുകള് പതിച്ച മോതിരം കൊച്ചി വിമാനത്താവളത്തില് അടുത്തിടെ പിടികൂടിയിരുന്നു. ഇതു കൊണ്ടുവന്നതാകട്ടെ, ഒരു ബഹുരാഷ്ട്ര രത്ന വ്യാപാര സ്ഥാപനത്തിന്റെ ഏരിയാ മാനേജരായ മലയാളിയായിരുന്നു. ഒന്നരക്കോടി രൂപ വിലയിട്ട ബഹുരാഷ്ട്ര രത്ന വ്യാപാരസ്ഥാപനത്തിന്റെ തന്നെ ബില്ലില് പൊതിഞ്ഞ് പോക്കറ്റിലിട്ട നിലയിലായിരുന്നു ഇത് കസ്റ്റംസ് പിടിയിലായത്. ഇതിന് അഞ്ചുകോടി രൂപയെങ്കിലും വില വരുമെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര് ചൂണ്ടിക്കാട്ടുന്നു.
ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില് കൃത്രിമം കാട്ടുന്നതാണ് മറ്റൊരു രീതി. ഉയര്ന്ന വിലയുള്ള ഇലക്ട്രോണിക് ഉത്പന്നമാണെന്ന് രേഖകളില് കാട്ടിയ ശേഷം ഇഷ്ടികയും മറ്റും കയറ്റിയയയ്ക്കുന്നത് പിടികൂടിയിട്ടുണ്ടെന്ന് അധികൃതര് പറയുന്നു. ഇതില് നിന്നുള്ള ലാഭം വിദേശത്തു നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കായികതാരങ്ങള്, സിനിമാ താരങ്ങള് തുടങ്ങിയവര് നടത്തുന്ന വിദേശ യാത്രകളിലും ഇപ്പോള് കൂടുതലായി അധികൃതരുടെ ശ്രദ്ധപതിഞ്ഞിട്ടുണ്ട്.
ഡോളര് അടക്കമുള്ള വിദേശ കറന്സികളുടെ കടത്തുവഴിയും പണം പുറത്തേക്ക് ഒഴുകുന്നു. പച്ചക്കറികളും മറ്റും കയറ്റുമതി ചെയ്യുന്നതിന്റെ മറവില് കറന്സികളും വിദേശത്തേക്ക് പോകുന്നുണ്ട്. പെട്ടെന്നു കേടാകുന്നവയായതിനാല് തുറമുഖങ്ങളില് പലപ്പോഴും സൂക്ഷ്മപരിശോധന സാധ്യമല്ല. ഇവയ്ക്കിടയിലാണ് നോട്ടുകള് തിരുകി വിടുന്നത്. വെറ്റിലയും ചേമ്പും കയറ്റുമതി ചെയ്യുന്നതിലാണ് കൂടുതല് കൃത്രിമം നടക്കുന്നത്. ഇലകള് നിരത്തിയാണ് ചേമ്പ് മുകളില് അടുക്കുന്നത്. രണ്ടരക്കോടി രൂപയ്ക്കു തുല്യമായ ഡോളര് ചേമ്പിലകള്ക്കിടയില് തിരുകി വെച്ചത് കേരളത്തില്നിന്നാണ് എന്ഫോഴ്സ്മെന്റ് പിടികൂടിയത്.
കണക്കുകൈമാറി, നടപടിയില്ല
ജര്മനിയിലെ മ്യൂണിക്കില് നിന്ന് 190 കിലോമീറ്റര് അകലെയുള്ള ലിഷ്ടെന്സ്റ്റൈന്, കള്ളപ്പണ നിക്ഷേപകരുടെ പ്രിയപ്പെട്ട സ്ഥലമാണ്. നികുതി രഹിത ബാങ്കിങ് സൗകര്യമുള്ള ഇവിടെയാണ് ഇപ്പോള് വിവാദത്തില്പ്പെട്ട എല്.ജി.ടി. ബാങ്കുമുള്ളത്. ബാങ്കിലെ ജീവനക്കാരന് മുഖേന ജര്മനിയുടെ ഇന്റലിജന്സ് ഏജന്സിയായ ബി.എന്. ഡി.ക്ക് ലഭിച്ച 1400 അക്കൗണ്ടുകള് സംബന്ധിച്ച വിവരങ്ങളില് 18 എണ്ണം ഇന്ത്യാക്കാരുടേതായിരുന്നു.
2009 മാര്ച്ച് 18-ന് ഇന്ത്യാ സര്ക്കാറിന് ഈ 18 അക്കൗണ്ടുകളിലെ വിവരങ്ങള് ജര്മന് സര്ക്കാര് കൈമാറി. എന്നാല്, അതില് ഒരു നടപടിയുമെടുക്കാതെ വന്നപ്പോഴാണ് മുതിര്ന്ന അഭിഭാഷകന് രാം ജേഠ്മലാനി സുപ്രീം കോടതിയെ സമീപിച്ചത്. കോടതി കര്ക്കശമായി ഇടപ്പെട്ടതോടെ സര്ക്കാര് അനങ്ങിത്തുടങ്ങി. പക്ഷേ, അപ്പോഴും വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള് പുറത്തു വിടാനാവില്ലെന്ന നിലപാടാണ് സര്ക്കാര് എടുത്തത്. ഇരട്ട നികുതി ഒഴിവാക്കല് കരാര് പ്രകാരമാണ് പേരുകള് ലഭിച്ചതെന്നും അവ പുറത്തുവിടുന്നത് മറ്റു രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുമെന്നുമുള്ള നിലപാട് കോടതി തന്നെ ചോദ്യം ചെയ്തു.
രാജ്യത്തെ കൊള്ളയടിച്ചവരുടെ പേരുകള് എന്തുകൊണ്ട് പുറത്തുവിട്ടുകൂടെന്നാണ് കോടതി ചോദിച്ചത്. ഒളിക്കാന് ശ്രമിക്കുന്നതിന് സര്ക്കാര് ഉദ്ധരിക്കുന്ന കരാര് മറ്റു രാജ്യങ്ങളില് വ്യവസായം നടത്തുന്നവരെ ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്ക്കാര് മറച്ചുവെച്ച പേരുകള് മാധ്യമങ്ങള് പുറത്തുവിട്ടപ്പോള് തെളിഞ്ഞത്, മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ചില വ്യവസായികളുടെയും വിദേശത്ത് രജിസ്റ്റര് ചെയ്ത ചില ട്രസ്റ്റുകളുടെയും വിവരങ്ങളാണ്. നികുതി വെട്ടിച്ചതിന് കേസെടുത്തതല്ലാതെ പണം കടത്തുമായി ബന്ധപ്പെട്ട വിശദ അന്വേഷണങ്ങളിലേക്ക് ഏജന്സികള് കടന്നില്ല. കോടതി ആവര്ത്തിച്ചു ചോദിച്ചതും ഇതാണ്. നികുതി വെട്ടിപ്പുമാത്രമായി ഈ വിഷയത്തെ സമീപിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി സര്ക്കാറിനില്ല.
കയറ്റിറക്കുമതിയില് വില കുറച്ചു കാണിക്കുക വഴിയാണ് കൂടുതല് പണവും വിദേശത്തേക്ക് പോയിരിക്കുന്നതെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ധനമന്ത്രാലയവും നടത്തിയ പഠനത്തില് തെളിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് ഒഴുകിയ പണത്തിന്റെ 77.6 ശതമാനവും ഈയിനത്തില് പെട്ടതാണ്. കഴിഞ്ഞ 18 മാസത്തിനിടെ നടത്തിയ അന്വേഷണത്തില് 33,784 കോടി രൂപയാണ് കയറ്റിറക്കുമതിയിലെ വിലകുറച്ചു കാണിക്കുക വഴി പുറത്തേക്ക് ഒഴുകിയത്. നാലു കൊല്ലം മുമ്പ് ഇത് 14,655 കോടിയായിരുന്നു. മൂന്നിരട്ടിയാണ് വര്ധനയെന്ന് സുപ്രീംകോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് ഡയറക്ടറേറ്റ് സമ്മതിക്കുന്നു.
കഴിഞ്ഞ 18 മാസത്തെ തിരച്ചിലില് മാത്രം 15,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്നും ഡയറക്ടറേറ്റ് സമ്മതിക്കുന്നു. ജര്മനിയില് നിന്നു ലഭിച്ച പേരുകളുടെ കാര്യത്തില് 40 കോടി രൂപ, കൃത്യമായി പറഞ്ഞാല് 39.66 കോടി രൂപയുടെ പിഴയീടാക്കിയെന്ന് ചൂണ്ടിക്കാട്ടി കൈകഴുകുകയാണ് സര്ക്കാര് ചെയ്യുന്നത്. ഇവരുടെ പേരില് പ്രോസിക്യൂഷന് നടപടികള് ഇതുവരെയെടുത്തിട്ടുമില്ല. മനോജ് ദുപേലിയ, രൂപല് ദുപേലിയ, മോഹന് ദുപേലിയ, ഹസ്മുഖ് ഗാന്ധി, ചിന്തന് ഗാന്ധി, ദിലീപ് മേത്ത, അരുണ് മേത്ത, അരുണ് ഖൊച്ചാര്, ഗുണ്വന്തി മേത്ത, രജനികാന്ത് മേത്ത, പ്രമോദ് മേത്ത, അശോക് ജയ്പൂരിയ എന്നീ വ്യക്തികള്ക്കു പുറമെ, രാജ് ഫൗണ്ടേഷന്, ഉര്വശി ഫൗണ്ടേഷന്, അമ്പ്രുനോവ ട്രസ്റ്റ് എന്നീ സംഘടനകളുടെയും അക്കൗണ്ടുകളുടെ വിവരങ്ങളാണ് ജര്മനി കൈമാറിയത്. കൊച്ചി ഐ. പി. എല്. ടീമിന്റെ പ്രമോട്ടര്മാരാണ് ഇതില് ചിലര്. മറ്റു പലരും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയക്കാരുടെ ബിനാമികളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര് സംശയിക്കുന്നു. ദക്ഷിണേന്ത്യ ആസ്ഥാനമായ ഒരു വ്യവസായ ഗ്രൂപ്പിന്റെ ചെയര്മാന്റെ പേരും 18-ല് ഒന്നാണ്.
എല്. ജി. ടി ബാങ്കിന്റെ കമ്പ്യൂട്ടറില് നിന്നു മോഷ്ടിച്ച വിവരങ്ങളാണ് ജീവനക്കാരില് ഒരാള് ജര്മന് ഇന്റലിജന്സിന് നല്കിയത്. 1400 പേരുകളില് 600-ഓളം ജര്മന്കാരായിരുന്നു. അവര്ക്കെതിരെ ജര്മന് സര്ക്കാര് കര്ക്കശ വകുപ്പുകള് ഉപയോഗിച്ച് പ്രോസിക്യൂഷന് നടപടികള് തുടങ്ങിയപ്പോഴാണ് പിഴ ചുമത്തി രക്ഷപ്പെടുത്താന് കേന്ദ്രസര്ക്കാര് നീങ്ങുന്നത്.
വിദേശത്തെ കള്ളപ്പണത്തെക്കുറിച്ച് അവസാനമായി ഔദ്യോഗിക പഠനം നടന്നത് 1983-'84-ലാണ്. പ്രത്യക്ഷ നികുതി ബോര്ഡിന്റെ നിര്ദേശ പ്രകാരം നാഷണല് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്സ് ആന്ഡ് പോളിസിയാണ് പഠനം നടത്തിയത്. അന്നത്തെ പഠനത്തിന്റെ അടിസ്ഥാനത്തില് 31,584 കോടിക്കും 36,786 കോടിക്കും ഇടയിലാണ് 1985-ല് ഇന്ത്യയില് നിന്നു പുറത്തേക്ക് ഒഴുകിയ കള്ളപ്പണം. ഇപ്പോള്, കള്ളപ്പണം വീണ്ടും സജീവ ചര്ച്ചയായപ്പോള് പുതിയ പഠനത്തിന് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. ഏതെല്ലാം മേഖലകളിലാണ് കൂടുതലായി കള്ളപ്പണം ഉണ്ടാകുന്നത്, ഇവയ്ക്കുള്ള കാരണങ്ങള്, കള്ളപ്പണം വെളുപ്പിക്കുന്നത് എങ്ങനെ, ഇതു തടയുന്നതിനുള്ള മാര്ഗങ്ങള് തുടങ്ങിയവയാണ് പഠനത്തിന്റെ ഭാഗമായി വരുന്നത്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 50 ശതമാനമെങ്കിലും വരും രാജ്യത്തെ കറുത്ത സമ്പദ്ഘടനയെന്ന് 'ബ്ലാക് ഇക്കോണമി ഇന് ഇന്ത്യ' എന്ന പുസ്തകത്തില് ജവാഹര്ലാല് നെഹ്രു സര്വകലാശാലയിലെ പ്രൊഫസര് അരുണ്കുമാര് ചൂണ്ടിക്കാട്ടുന്നു. 2005-2006-ലെ കണക്കുകള് പ്രകാരം 39 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ കണക്കുകള് പ്രകാരം ഇന്ത്യയിലെ കള്ളപ്പണം. പഠനം നടന്ന കാലയളവില് കുംഭകോണങ്ങളുടെ എണ്ണവും കൂടി. അതിനനുസരിച്ച് കള്ളപ്പണവും. 1996-1997 കാലഘട്ടത്തില് 26 അഴിമതി ഇടപാടുകളാണ് ഇന്ത്യയില് പുറത്തുവന്നത്. 2005-2008 കാലഘട്ടത്തില് 150 വന് കുംഭകോണങ്ങള് ഉടലെടുത്തു. റിയല് എസ്റ്റേറ്റ്, നിര്മാണ മേഖല, സേവന മേഖല തുടങ്ങിവയെല്ലാം കള്ളപ്പണത്തിനു വളക്കൂറുള്ള മണ്ണാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2 ജി സ്പെക്ട്രം ഇടപാട് തന്നെ ഇതിന് ഉദാഹരണം. ഈ കേസില് ഇപ്പോള് ജയിലിലുള്ളവരില് പലരും റിയല് എസ്റ്റേറ്റ് രംഗത്തുള്ളവരാണ്.
ലോകത്താകമാനമുള്ള ധനത്തിന്റെ 57 ശതമാനവും ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈകളിലാണെന്ന് 'ഗ്ലോബല് ഫിനാന്ഷ്യല് ഇന്റഗ്രിറ്റി'യുടെ പഠനങ്ങള് ചൂണ്ടിക്കാട്ടുന്നു. വിദേശബാങ്കുകളിലുള്ള കള്ളപ്പണം തിരികെക്കൊണ്ടുവന്നാല്, ഇന്ത്യയുടെ മൊത്ത വിദേശ കടം കൊടുത്തു തീര്ക്കാം. നമ്മുടെ വാര്ഷിക ബജറ്റിനേക്കാള് കൂടുതലായിരിക്കും ഈ പണം നിക്ഷേപിച്ചാല് ലഭിക്കുന്ന വരുമാനം. ഇന്ത്യയില് നിന്നു 80,000 പേര് സ്വിറ്റ്സര്ലന്ഡിലേക്ക് യാത്ര ചെയ്യാറുണ്ടെന്ന ഏകദേശ കണക്ക് ഇമിഗ്രേഷന് വിഭാഗത്തിലുണ്ട്. ഇതില്ത്തന്നെ 25,000-ഓളം പേര് സ്ഥിരമായി യാത്ര ചെയ്യുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുതിരപ്പന്തയത്തില്നിന്ന് സഹസ്രകോടികളിലേക്ക്
വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെ കുറിച്ചുള്ള ചര്ച്ചയ്ക്കിടയില് ഉയര്ന്ന പേരാണ് ഹസ്സന് അലി ഖാന്.
മഹാരാഷ്ട്രയിലെ പുണെയില് താമസിക്കുന്ന ഖാന് സര്ക്കാര് ഏജന്സികളുടെ 'റഡാറി'ല് വളരെ മുമ്പുതന്നെ സ്ഥാനംപിടിച്ചിരുന്നു. അധികമാരുമായും ഇടപെടാതെ ആര്ഭാടമായി ജീവിച്ചുവന്ന ഈ കോടീശ്വരന് ഇപ്പോള് ജയിലിലാണ്. 36,000 കോടി രൂപ സൂറിച്ചിലെ യു.ബി.എസ്. ബാങ്കില് നിക്ഷേപമുള്ള ഖാനെതിരെ, സുപ്രീം കോടതി ഇടപെടലുണ്ടാകുന്നതുവരെ ഉണ്ടായിരുന്ന ഏക കേസ് വ്യാജ പാസ്പോര്ട്ട് കൈവശം വെച്ചതിനായിരുന്നു.
ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബിനാമിയാണ് ഖാനെന്ന ആരോപണം ശക്തമാണ്. ഇപ്പോള് ദേശസുരക്ഷാ നിയമപ്രകാരമാണ് കര്ക്കശ നടപടിയെടുത്ത് ജയിലില് അടച്ചിരിക്കുന്നത്. വ്യാജ പാസ്പോര്ട്ട് കൈവശം വെച്ച കേസില് ലഭിച്ച ജാമ്യം റദ്ദാക്കാന്പോലും മഹാരാഷ്ട്ര സര്ക്കാറിന് താത്പര്യമില്ലായിരുന്നു. വ്യാജ മുദ്രപ്പത്ര കേസിലെ അബ്ദുല് കരീം തേല്ഗിയെപ്പോലെ മറ്റ് ചിലരുടെ ബിനാമിയാണ് അലി ഖാനെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അറിയപ്പെടുന്ന ഒരു വരുമാനമാര്ഗവും '99-നു ശേഷം അലിഖാന് കാണിച്ചിട്ടില്ലെന്നതാണ് മറ്റൊരു വൈരുധ്യം.
പുണെയിലും ഹൈദരാബാദിലും മറ്റും കുതിരകളെ വളര്ത്തുന്ന 'സ്റ്റഡ് ഫാം' ഉള്ള ഹസ്സന് അലി ഖാന്റെ തുടക്കം, ഹൈദരാബാദില് കാര് വാടകയ്ക്ക് കൊടുക്കുന്ന ഏജന്സിയിലൂടെയാണ്. ഒരു കൊല്ലം കൊണ്ട് അത് അടച്ചുപൂട്ടി. '94-ല് സഹോദരീഭര്ത്താവിനൊപ്പം മറ്റൊരു ബിസിനസ് തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടര്ന്നാണ് പുണെയിലേക്കുള്ള കുടിയേറ്റം. 1993-ല് കാര് വാടകയ്ക്കു കൊടുക്കുന്ന ബിസിനസ് തകര്ന്ന ശേഷമുള്ള, 15 കൊല്ലത്തെ ഇടവേളയിലാണ് ഹസ്സന് അലിഖാന്റെ വിദേശ അക്കൗണ്ടുകളിലേക്ക് കോടികള് ഒഴുകുന്നത്. അന്താരാഷ്ട്ര ആയുധ വ്യാപാരി അഡ്നന് ഖഷോഗിയായിരുന്നു വിദേശ ബാങ്കുകളില് അക്കൗണ്ട് തുറക്കുന്നതിന് ഖാന്റെ പേര് നിര്ദേശിച്ചത്. അന്താരാഷ്ട്ര ആയുധക്കച്ചവടക്കാരുമായി ഹൈദരാബാദിലെ ഒരു ഇടത്തരക്കാരന്റെ ബന്ധം ദുരൂഹമാണെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.
'93-ല് ഏഴു ലക്ഷം രൂപയുടെ കണക്ക് മാത്രമാണ് ആദായനികുതി റിട്ടേണായി ഹസ്സന് അലി ഖാന് സമര്പ്പിച്ചത്. ആന്ധ്രയിലെ ഗൊംഗുപ്പള്ളിയില് എണ്ണമറ്റ കുതിരകളെ വളര്ത്തുന്ന സ്റ്റഡ് ഫാം ഹസ്സന് അലി ഖാനുണ്ടെന്ന് എന്ഫോഴ്സ്മെന്റ് വകുപ്പിന്റെ റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു. പട്ടികവര്ഗക്കാര്ക്ക് നീക്കിവെച്ച ഭൂമിയില് നിര്മിച്ച സ്റ്റഡ് ഫാം അനധികൃതമാണെന്ന് സംസ്ഥാന സര്ക്കാറും വ്യക്തമാക്കിയിട്ടുണ്ട്.
ഹൈദരാബാദ് നൈസാമിന്റെ ബന്ധുവാണെന്ന് ഖാന് അവകാശപ്പെട്ട കാലമുണ്ടായിരുന്നു. കുതിരപ്പന്തയത്തോടുള്ള കമ്പമാണ് 'സ്റ്റഡ് ഫാമു'കളിലേക്ക് ഖാനെ എത്തിക്കുന്നത്. രണ്ടുകുതിരകളുമായിട്ടായിരുന്നു തുടക്കം. മഹാരാഷ്ട്രയിലെ മഹാലക്ഷ്മി റേസ് കോഴ്സില് കുതിരപ്പന്തയങ്ങളില് പിന്നീട് സക്രിയമായി. 2007-ലാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഖാന്റെ വീട് റെയ്ഡ് ചെയ്തത്. സൂറിച്ചിലെ യു.ബി.എസ്. ബാങ്കിലുള്ള 800 കോടി ഡോളര് (36,000 കോടി രൂപ) നിക്ഷേപമുണ്ടെന്നതിന്റെ തെളിവ് ലഭിച്ചത് ഈ റെയ്ഡില് നിന്നാണ്.
സ്വിറ്റ്സര്ലന്ഡിലെ ബാസിലിലുള്ള സരസിന് ബാങ്കില് നിന്ന് ഏഴ് ലക്ഷം ഡോളര് ലണ്ടനിലെ ബാര്ക്ലെയിസ് ബാങ്കിലേക്ക് ഖാന് മാറ്റിയതായി അമേരിക്കന് സര്ക്കാര് നടത്തിയ പൊതുവായ അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്. ഈ വിവരം ഇന്ത്യന് സര്ക്കാറിന് കൈമാറിയിരുന്നു. തുടര്ന്ന്, മുംബൈയിലെ 'സരസിന് അല്പന് ഇന്ത്യ'യിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില് നിന്ന് സ്വിറ്റ്സര്ലന്ഡിലെ സരസിന് ബാങ്കിന്റെ സബ്സിഡിയറിയാണ് അവരെന്ന് വെളിപ്പെട്ടു. സ്വിറ്റ്സര്ലന്ഡിലെ ബാങ്കിന് മുംബൈയിലെ ശാഖയില് 60 ശതമാനം ഓഹരിയുണ്ട്. എന്നാല്, ഹസ്സന് അലി ഖാന് സ്വിസ് ബാങ്ക് വഴി കൊണ്ടുപോയ പണത്തിന്റെ വിവരങ്ങള് നല്കാന് ബാങ്ക് തയ്യാറായിട്ടില്ല.
ഖാന് വിദേശത്ത് നിക്ഷേപിച്ച പണമാരുടേത് ? എന്ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലായിരുന്നപ്പോള് ഖാന് എല്ലാം വിളിച്ചുപറഞ്ഞെന്നാണ് റിപ്പോര്ട്ടുകള്. പേരുകളൊന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയക്കാരുടെയും സിനിമാതാരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചിരുന്നത് ഖാനാണെന്ന വിലയിരുത്തലാണ് അന്വേഷണ ഏജന്സികള്ക്കുള്ളത്. മഹാരാഷ്ട്രയ്ക്കു പുറമെ, കേരളമടക്കമുള്ള ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ ചില രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിച്ചിരുന്നതും ഖാന്തന്നെയെന്ന് പറയുന്നു.
ഖാനെ ഏല്പിക്കുന്ന കള്ളപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സിനിമാനിര്മാണത്തിനുമായി തിരികെയെത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയില് എവിടെയും ഏത് രീതിയിലും പണം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള് ഖാനുണ്ട്. മഹാരാഷ്ട്രയിലെ മൂന്നും ആന്ധ്രയിലെ ഒന്നും മുന് മുഖ്യമന്ത്രിമാരുടെ പണം ഖാന്റെ കൈവശമുണ്ടെന്ന് അന്വേഷണ ഏജന്സികള് വിശ്വസിക്കുന്നു. ഇപ്പോള് രാഷ്ട്രീയത്തില് സക്രിയമായ ഒരു നേതാവിന്റെ പണം ഹസ്സന് അലി ഖാനായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
അന്വേഷണ ഏജന്സികളുടെ നടപടി നേരിടാതെ ഇത്രയും കാലം ഖാന് കഴിഞ്ഞതെങ്ങനെ ? സുപ്രീം കോടതിയുടെ സംശയവും ഇതുതന്നെയായിരുന്നു. വ്യാജ പാസ്പോര്ട്ട് കൈവശം വെച്ചതിന് പുറമെ, ഭീകരവിരുദ്ധ നിയമമടക്കമുള്ള കര്ക്കശ വകുപ്പുകള് പ്രകാരം കേസെടുക്കാനുള്ള സാധ്യത പരിശോധിക്കാന് കോടതിതന്നെ നിര്ദേശിച്ചു. വിദേശബാങ്കുകളിലെ കള്ളപ്പണത്തിനു പിറകിലെ യഥാര്ഥ മുഖങ്ങള് ആരൊക്കെയെന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാതെ ഒഴിഞ്ഞുമാറുകയാണ് സര്ക്കാര്. പുറത്തുവന്ന വിവരമനുസരിച്ച് ലിഷ്റ്റെന്സ്റ്റൈനിലെ എല്.ജി.ടി. ബാങ്കിലെ 18 പേരുടെയും പിന്നെ ഹസ്സന് അലി ഖാന്റെയും വിവരങ്ങള് മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ''ഈ രാജ്യത്ത് നിന്നുള്ള ഒരാള്ക്കു മാത്രമാണോ വിദേശത്ത് അക്കൗണ്ടുള്ളത്. മറ്റാര്ക്കുമില്ലേ ?''-ജസ്റ്റിസ് ബി. സുദര്ശന് റെഡ്ഡിയുടെ സംശയം തന്നെയാണ് ഇന്ത്യയിലെ ഓരോ പൗരന്റെയും മനസ്സിലുള്ളത്. വിവിധ കരാറുകളുടെ മറവില് സര്ക്കാര് ഒളിക്കാന് ശ്രമിക്കുമ്പോഴും പണം തിരികെ കൊണ്ടുവരാന് നിയമപരമായി കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
നിയമം പാസ്സാക്കാനെളുപ്പം; തിരികെയെത്തിക്കലോ?
കള്ളപ്പണം കണ്ടെത്തുന്നതിന് അന്താരാഷ്ട്രതലത്തിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മകളിലെല്ലാം ഇന്ത്യ പങ്കാളിയാണ്. സോളില് നടന്ന ജി-20 സമ്മേളനത്തില് നികുതി സംബന്ധിച്ച വിവരങ്ങള് കൈമാറുന്ന പ്രഖ്യാപനത്തിന് ഇന്ത്യയാണ് സമ്മര്ദംചെലുത്തിയത്. സാമ്പത്തിക സത്യനിഷ്ഠയ്ക്കും വികസനത്തിനും അന്താരാഷ്ട്രതലത്തില് രൂപവത്കരിച്ച കര്മസമിതിയിലും ഇന്ത്യ ചേര്ന്നിട്ടുണ്ട്. കള്ളപ്പണത്തിന് എതിരായ 'ഏഷ്യാ-പസഫിക് ഗ്രൂപ്പ് ഓണ് മണി ലോണ്ടറിങ്' എന്ന സംഘടനയുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്.
യൂറോപ്പിലും ഏഷ്യയിലും ഭീകരതയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയാന് ലക്ഷ്യമിട്ടുള്ള 'ഫിനാന്ഷ്യല് ആക്ഷന് ടാസ്ക് ഫോഴ്സി'ലും ഇന്ത്യ അംഗമാണ്. 79 രാജ്യങ്ങളുമായി ഇരട്ടനികുതി ഒഴിവാക്കല് കരാര് ഒപ്പിട്ടതും സര്ക്കാര് കൊട്ടിഗ്ഘോഷിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ, കള്ളപ്പണം ദേശീയ സ്വത്തായി പ്രഖ്യാപിച്ച് നിയമം നിര്മിക്കാമെന്നും പ്രത്യക്ഷനികുതി നിയമത്തില് വിദേശത്ത് സൂക്ഷിക്കുന്ന പണം നികുതിക്ക് വിധേയമാക്കി ഭേദഗതി വരുത്തുമെന്നും സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ, കള്ളപ്പണം തിരികെകൊണ്ടുവരാന് ഇവ മാത്രം മതിയോ? കള്ളപ്പണം സംബന്ധിച്ച വിവരങ്ങള് ലഭ്യമാക്കാന് അമേരിക്കയും ജര്മനിയും ഉള്പ്പെടെയുള്ള ലോകരാജ്യങ്ങളെല്ലാം തന്നെ രഹസ്യനിക്ഷേപം സ്വീകരിക്കുന്ന ബാങ്കുകള്ക്കുമേല് കടുത്ത സമ്മര്ദം ചെലുത്തി നിക്ഷേപകരുടെ പേരുകള് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാകട്ടെ, ലഭിച്ച പേരുകള് പോലും പുറത്തുവിടില്ലെന്ന കര്ക്കശ നിലപാടിലും. പണം തിരികെയെത്തിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കേന്ദ്രത്തിനു വേണ്ടത്. ഇപ്പോഴത്തെ നിലപാട് കാണുമ്പോള്, സര്ക്കാറിനെ പിന്നാക്കം വലിക്കുന്ന ശക്തികളുണ്ടോയെന്ന സംശയം ബലപ്പെടുന്നു.
കേന്ദ്രം മുന്കൈയെടുത്ത് പണം തിരികെയെത്തിക്കുന്നതിനോ പേരുകള് കണ്ടെത്തുന്നതിനോ തയ്യാറായില്ലെങ്കില് മറ്റു രാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ, സമ്മര്ദത്തെത്തുടര്ന്ന് അവ പുറത്തുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര് മുന്നറിയിപ്പു നല്കുന്നു. അപ്പോള്, മുഖം നഷ്ടപ്പെടുന്നത് ഇന്ത്യയുടേതായിരിക്കും. വിക്കിലീക്സ് സ്വിസ് ബാങ്കുകളില് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വിറ്റ്സര്ലന്ഡുമായി ഇരട്ടനികുതി ഒഴിവാക്കല് കരാറില് ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. എന്നാല്, സ്വിറ്റ്സര്ലന്ഡ് പാര്ലമെന്റ് ഇതിന് അംഗീകാരം നല്കിയിട്ടില്ല. ആറു മാസത്തിനുള്ളിലേ സ്വിറ്റ്സര്ലന്ഡ് ഈ നിയമം പാസ്സാക്കൂ. ആ നടപടിക്രമം പൂര്ത്തിയാകുന്നതുവരെ ചെറിയ വിവരങ്ങള് കൈമാറുകപോലും എളുപ്പമാകില്ല. നികുതിരഹിത ബാങ്കിങ് സംവിധാനങ്ങള് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില് പ്രവര്ത്തിക്കുന്നവയാണ്. കള്ളപ്പണം, പൊതുആവശ്യം മുന്നിര്ത്തി പിടിച്ചെടുത്ത് ദേശീയ സ്വത്താക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങളിലെ കടന്നുകയറ്റമായി വിദേശരാജ്യങ്ങളില് വിലയിരുത്തപ്പെടാം. ആഭ്യന്തരമായ നിയമങ്ങള് ശക്തിപ്പെടുത്തുന്നതോടൊപ്പം, നയതന്ത്രരംഗത്തുള്ള സ്വാധീനവും കൂടിയാകുമ്പോഴേ പണം തിരികെ കൊണ്ടുവരാനാവൂ.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് വീണ്ടുമൊരു സ്വയം പ്രഖ്യാപിക്കല് പദ്ധതി, നടപ്പാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 1961 മുതല് പല രൂപത്തില്, എട്ടു തവണ കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള ഈ പദ്ധതി പ്രഖ്യാപിച്ചു നടപ്പാക്കിയിട്ടുണ്ട്. അഴിമതിയും കള്ളപ്പണവും സംബന്ധിച്ച ആരോപണങ്ങള് സര്ക്കാറിനെതിരെ ശക്തമായി ഉയര്ന്ന സാഹചര്യത്തില് വിദേശത്ത് പണം ഒളിപ്പിച്ചവര്ക്കായി പദ്ധതി കൊണ്ടുവരുന്നത് യു.പി.എ.യുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്ന് കണ്ടാണ് വേണ്ടെന്നുവെച്ചത്. വിദേശത്തേക്ക് ഒഴുകിയ കള്ളപ്പണം ഇത്തരം പദ്ധതി വഴി തിരികെ ലഭിക്കുമെന്നത് ഒരു വശം. എന്നാല്, നിയമപരമായി നികുതിയടയ്ക്കുന്നവരുടെ ചെലവിലാണ് ഇതെന്ന ആരോപണം മറുവശത്തുയരും.
1961-ല് പ്രഖ്യാപിച്ച ആദ്യത്തെ പദ്ധതിയില് 20912 പേര് 70.2 കോടി വെളിപ്പെടുത്തി. ഇവരില് നിന്ന് 10. 89 കോടി രൂപ നികുതിയീടാക്കിയതായി ധനമന്ത്രാലയത്തിന്റെ കണക്കുകള് ചൂണ്ടിക്കാട്ടുന്നു. 1965-ല് രണ്ടു തവണയായാണ് പദ്ധതി നടപ്പാക്കിയത്. 2001 പേരാണ് ആദ്യഘട്ടത്തില് കള്ളപ്പണം വെളിപ്പെടുത്തിയത് -52.18 കോടി രൂപ. രണ്ടാം ഘട്ടത്തില് 1,14,226 പേര് 145 കോടി വെളിപ്പെടുത്തി. 20 കോടി രൂപ നികുതിയിനത്തില് ലഭിച്ചു. 1975-ല് രണ്ടര ലക്ഷം പേരില് നിന്ന് 746.07 കോടി സര്ക്കാറിനു ലഭിച്ചു. 1985-ല് നടപ്പാക്കിയ പദ്ധതിയില് 20,66,830 പേര് 10,779 കോടി രൂപയാണ് വെളിപ്പെടുത്തിയത്. നികുതിയായി 460 കോടി രൂപയും സര്ക്കാറിനു ലഭിച്ചു. ഏറ്റവുമൊടുവില് 1997-ല് അന്നത്തെ സര്ക്കാര് നടപ്പാക്കിയ പദ്ധതിയില് 4,75,133 പേര് 33,289 കോടി രൂപ വെളിപ്പെടുത്തി. 9745 കോടി രൂപയാണ് നികുതിയായി ലഭിച്ചത്.
കള്ളപ്പണം പിടികൂടാന് താത്കാലിക സംവിധാനങ്ങള് വിജയിക്കില്ല. കള്ളപ്പണം ഉണ്ടാകുന്ന സ്രോതസ്സ് കണ്ടുപിടിക്കുകയാണ് വേണ്ടത്. ഇതിനുള്ള നടപടികള് സമൂഹത്തിന്റെ എല്ലാ മേഖലകളിലും വേണം. കോടികള് മറിയുന്ന തിരഞ്ഞെടുപ്പ് രംഗത്തിന്റെ പരിഷ്കാരത്തോടൊപ്പം, 'പല്ലുള്ള' ഒരു അഴിമതി നിരോധന നിയമവും ലോക്പാലും ആവശ്യമാണ്. മന്ത്രിമാര്ക്കും ഉദ്യോഗസ്ഥര്ക്കുമുള്ള അനിയന്ത്രിതമായ അവകാശങ്ങള് എടുത്തുകളയുക തുടങ്ങിയ കാര്യങ്ങള്ക്ക് പുറമെ, കര്ക്കശമായ നടപടികള് ഉറപ്പാക്കുന്ന എന്ഫോഴ്സ്മെന്റ് സംവിധാനവും കള്ളപ്പണം തടയുന്നതിന് ആവശ്യമാണ്.
P.BASANT. MATRUBHUMI DAILY

No comments:
Post a Comment